Connect with us

News

പിണറായി എന്ന പീഡകരുടെ രക്ഷകന്‍

സംവിധായകനും മുന്‍ എം.എല്‍.എയുമായ പി.ടി കുഞ്ഞിമുഹമ്മദിനെതിരായി ലൈംഗികാതിക്രമണ പരാതി നല്‍കിയ അതിജീവത കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തല്‍ മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്

Published

on

പിണറായി എന്ന പീഡകരുടെ രക്ഷകന്‍

സംവിധായകനും മുന്‍ എം.എല്‍.എയുമായ പി.ടി കുഞ്ഞിമുഹമ്മദിനെതിരായി ലൈംഗികാതിക്രമണ പരാതി നല്‍കിയ അതിജീവത കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തല്‍ മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. നിന്ദ്യവും നീജവുമായ സാഹചര്യങ്ങളെ അഭി മുഖീകരിക്കേണ്ടിവന്നിട്ടും മനസ്സിനെ തകര്‍ന്നുപോകാതെ പിടിച്ചുനിര്‍ത്തുകയും അനീതിക്കെതിരെ പോരാടാനുറച്ച് രംഗത്തുവരികയും ചെയ്ത ഒരു സ്ത്രീയെ, ഭരണകൂടം തന്നെ നിശബ്ദമാക്കാന്‍ ശ്രമിച്ചതിന്റെ ഭീതിതമായ കഥകളാണ് അവര്‍ തുറന്നുപറഞ്ഞിരിക്കുന്നത്. നീതിയുടെ വെളിച്ചം സ്വപ്നംകണ്ട് കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ നടപടിയൊന്നും കൈക്കൊള്ളാതെ അത് പൂഴ്ത്തിവെക്കാന്‍ ശ്രമങ്ങളുണ്ടായെന്നുള്ള തുറന്നുപറച്ചില്‍ ഈ സര്‍ക്കാറിനെ മാത്രമല്ല, മലയാളികളെ ഒന്നടങ്കം നാണക്കേടിനാല്‍ തല താഴ്ത്തിപ്പിക്കുകയാണ്. ഇത്രയും നഗ്‌നമായ രീതിയില്‍ പീഡകര്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ഒരു സര്‍ക്കാറിന്റെ കീഴില്‍ ജീവിക്കേണ്ടി വന്നതിന്റെ ഗതികേടിനെ ഓര്‍ത്ത് നെടുവീര്‍പ്പിടുകയാണ് ഓരോ കേരളീയനുമെന്നതാണ് യാഥാര്‍ത്ഥ്യം.
നവംബര്‍ 24 ന് സംഭവം വിവരിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടും രണ്ടു വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയെന്നല്ലാതെ മാസങ്ങള്‍ പിന്നിട്ടിട്ടും എഫ്.ഐ.ആര്‍ രേഖപ്പെടുത്താന്‍ പോലും പൊലീസ് തയാറായില്ലെന്നാണ് പരാതിക്കാരി വ്യക്തമാക്കിയത്. സംഭവത്തിനു ശേഷം പരാതി നല്‍കാതിരിക്കാനും നിശബ്ദയായിരിക്കാനുമൊക്കെയുള്ള ഉപദേശങ്ങള്‍ പല കോണില്‍ നിന്നുയര്‍ന്നുവെന്നും അവര്‍ പറയുന്നു. താരതമ്യേന തന്നെപ്പോലെ ഭേദപ്പെട്ട സാഹചര്യങ്ങളില്‍ ജീവിക്കുന്ന സത്രീകള്‍ക്കുപോലും ഇതാണ് അവസ്ഥയെങ്കില്‍ ഇന്നാട്ടിലെ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന ഗൗരവതരമായ ചോദ്യവും അവര്‍ ഉയര്‍ത്തിയിരിക്കുകയാണ്. നിശബ്ദതക്കുള്ള പ്രേരണയും സുരക്ഷയുടെ മൂടുപടവുമൊക്കെയായി അവരെ സമീപിച്ചിരിക്കുന്നത് ഭരണക്കാരുടെ പിണിയാളുകള്‍ തന്നെയായിരിക്കുമെന്നതില്‍ കഴിഞ്ഞ ഒമ്പതര വര്‍ഷക്കാലമായി ഈ സര്‍ക്കാറിനെ അനുഭവിക്കുന്ന ഒരാള്‍ക്കും സംശയമുണ്ടാവാനിടയില്ല. കുഞ്ഞുമുഹമ്മദിന്റെ പ്രായവും അസുഖവുമൊക്കെ പറഞ്ഞുകൊണ്ടായിരുന്നവത്രെ വക്കാലത്തുകളുമായി പലരും എത്തിയത്. ഇതുവഴി സഹിക്കാനാകാത്ത സമ്മര്‍ദ്ദമായിരുന്നു സഹിക്കേണ്ടി വന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.
കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. നവംബര്‍ ആറിനായിരുന്നു സംഭവം നടന്നത്. ആദ്യം മുതലേ പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രതിക്കൊപ്പമാണ് ഉണ്ടായിരുന്നത്. പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വൈകി. പലതവണ പൊലീസില്‍ വിളിച്ച് പറഞ്ഞിട്ടും കേസെടുത്തില്ല. ഒടുവില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. കേസ് എടുക്കുന്നത് മനഃപൂര്‍വം വൈകിപ്പിച്ചു. കേസ് എടുത്തിട്ടും മുന്‍കൂര്‍ ജാമ്യം കിട്ടുന്നത് വരെ സമയം അനുവദിച്ചുവെന്നുമാണ് അതിജീവിതയുടെ ആരോപണം. കേസില്‍ സര്‍ക്കാര്‍ നടപടികളിലെ കാലതാമസം വിശദീകരിച്ചും വിമര്‍ശിച്ചും വനിത ചലച്ചിത്ര കൂട്ടായ്മയായ ഡബ്ല്യു.സി.സിയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിപ്പെട്ടിട്ടും നേരിട്ട് ഒരു മറുപടിയും നല്‍കിയില്ലെന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടും എഫ്.ഐ.ആര്‍ ഇട്ടത് എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണെന്നുമായിരുന്നു ഡബ്ല്യു.സി.സി സോഷ്യല്‍ മീഡിയ വഴി കുറ്റപ്പെടുത്തിയത്. സംസ്ഥാനത്ത് ഇരട്ടനീതി സംജാതമാക്കി എന്നതാണ് ഒന്നും രണ്ടും പിണറായി സര്‍ക്കാര്‍ കേരളത്തിലുണ്ടാ ക്കിയ ഏറ്റവും വലിയ മാറ്റം. തങ്ങളുടെ സ്വന്തക്കാരും ബന്ധുക്കാരുമാണെങ്കില്‍ ഒരു മടിയും മറയുമില്ലാതെ ജനങ്ങളുടെ സാമാന്യ ബോധത്തെപോലും വെല്ലുവിളിച്ചുകൊണ്ട് എന്തു നെറികേടിനേയും വെളിപ്പിച്ചെടുക്കുന്നതില്‍ ഈ സര്‍ക്കാര്‍ ഒരു അമാന്തവും കാണിക്കാറില്ല. കണ്ടാ മൃഗത്തെ വെല്ലുന്ന തൊലിക്കട്ടിയാണ് പിണറായിയും കൂട്ടരും ഇക്കാര്യത്തില്‍ കാത്തുസൂക്ഷിക്കുന്നത്. അതിന്റെ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങളിലൊന്നുമാത്രമാണ് പി.ടി കുഞ്ഞുമുഹമ്മദിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ഒരു അതിജീവത നല്‍കിയ പരാതി മാസങ്ങളോളം കോന്തലക്കല്‍ തിരുകിവെച്ച്, കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റംവരെ സ്ത്രീസുരക്ഷയെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തിയ ഈ മുഖ്യമന്ത്രിയെ വഞ്ചകനെന്നല്ലാതെ മറ്റെന്തുപേരിട്ടാണ് വിളിക്കാന്‍ കഴിയുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

എളമക്കര ആറ് വയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം; കൊല്ലപ്പെട്ട ആറുവയസുകാരി പീഡനത്തിനിരയായതായി റിപ്പോര്‍ട്ട്

മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പും കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്.

Published

on

By

കൊച്ചി: എളമക്കരയില്‍ ആറുവയസുള്ള മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായകവും ഞെട്ടിക്കുന്നതുമായ കണ്ടെത്തല്‍ പുറത്തുവന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പും കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ കേരള പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ശക്തമാക്കി. പീഡനവുമായി ബന്ധപ്പെട്ട് നിര്‍ണായക സൂചനകള്‍ ലഭിച്ചതായും പ്രതിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ 16നാണ് ദുരന്തം നടന്നത്. വീട്ടിലില്ലാതിരുന്ന അമ്മ മടങ്ങിയെത്തിയപ്പോഴാണ് ഭര്‍ത്താവിനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറത്തുവന്ന പുതിയ വിവരം കേസിന് ഗൗരവമേറിയ വഴിത്തിരിവായി.

Continue Reading

News

അമുല്‍ ഉള്‍പ്പെടെയുള്ള പല കമ്പനികള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു; ആശങ്കയിലായി ഉപഭോക്താക്കള്‍

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിശ്ചയിച്ച പരിധിയേക്കാള്‍ കൂടുതലായ കോളിഫോം ബാക്ടീരിയ അമുല്‍ പാലില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

By

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ക്ഷീരോത്പാദക ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ‘ടേസ്റ്റ് ഓഫ് ഇന്ത്യ’ എന്ന അവകാശവാദത്തോടെ വിപണിയില്‍ മുന്നില്‍ നില്‍ക്കുന്ന അമുല്‍ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകളുടെ വിവിധ ഉല്‍പ്പന്നങ്ങളില്‍ സുരക്ഷിത പരിധിയേക്കാള്‍ ഉയര്‍ന്ന അളവില്‍ ബാക്ടീരിയ കണ്ടെത്തി.

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിശ്ചയിച്ച പരിധിയേക്കാള്‍ കൂടുതലായ കോളിഫോം ബാക്ടീരിയ അമുല്‍ പാലില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അമുല്‍ താസ, അമുല്‍ ഗോള്‍ഡ് എന്നിവയിലും ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. കൂടാതെ അമുല്‍ തൈരില്‍ സുരക്ഷാ മാനദണ്ഡങ്ങളെ അപേക്ഷിച്ച് 2,100 മടങ്ങ് കൂടുതലായ കോളിഫോം ബാക്ടീരിയയും, 60 മടങ്ങ് കൂടുതലായ യീസ്റ്റും പൂപ്പലും കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍, ഈ കണ്ടെത്തലുകള്‍ തള്ളിക്കളഞ്ഞ അമുല്‍, തങ്ങളുടെ എല്ലാ ഉല്‍പ്പന്നങ്ങളും നിര്‍ദ്ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി.

അമുലിന് പുറമെ മദര്‍ ഡയറി, കണ്‍ട്രി ഡിലൈറ്റ് എന്നീ ബ്രാന്‍ഡുകളും പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പാലിലെ ബാക്ടീരിയയുടെ ആകെ അളവ് അളക്കുന്ന ടോട്ടല്‍ പ്ലേറ്റ് കൗണ്ട് (TPC) പരിശോധനയിലാണ് മദര്‍ ഡയറി പരാജയപ്പെട്ടത്. കൃഷിയിടങ്ങളില്‍ നിന്ന് നേരിട്ട് ഉപഭോക്താക്കളിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതായി അവകാശപ്പെടുന്ന കണ്‍ട്രി ഡിലൈറ്റിന്റെ സാമ്പിളുകളിലും അനുവദനീയ പരിധിയേക്കാള്‍ കൂടുതലായ ബാക്ടീരിയ കണ്ടെത്തി.

പാലുല്‍പ്പന്നങ്ങള്‍ക്ക് പുറമേ, പ്രോട്ടീന്‍ സപ്ലിമെന്റായി ഉപയോഗിക്കുന്ന എഗ്ഗോസ് ന്യൂട്രീഷന്‍ കമ്പനിയുടെ മുട്ടകളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതായി കണ്ടെത്തി. ട്രസ്റ്റിഫൈഡ് നടത്തിയ പരിശോധനയില്‍ ഇവയുടെ മുട്ടകളില്‍ പല രാജ്യങ്ങളിലും നിരോധിച്ച അമിനോ ഓക്‌സസോളിന്‍ എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ദിവസേന ഉപയോഗിക്കുന്ന പാലും മുട്ടയും ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്തതായാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രമുഖ ബ്രാന്‍ഡുകള്‍ തന്നെ സുരക്ഷാ പരിശോധനയില്‍ വീഴ്ച വരുത്തിയെന്ന റിപ്പോര്‍ട്ട് ഉപഭോക്താക്കളില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.

 

Continue Reading

News

ജലക്ഷാമം രൂക്ഷം; പാടശേഖരങ്ങളില്‍ വെള്ളം ലഭിക്കുന്നില്ല, തൃശൂരില്‍ നെല്‍കര്‍ഷകര്‍ ആശങ്കയില്‍

തൃശൂരിലെ പ്രധാന പാടശേഖരങ്ങളിലേക്ക് ഒഴുകിയെത്തുന്ന വെള്ളം തടയണ നിര്‍മാണത്തിന്റെ പേരില്‍ ഇറിഗേഷന്‍ വകുപ്പ് തടഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കര്‍ഷകരുടെ ആരോപണം.

Published

on

By

തൃശൂര്‍: പാടശേഖരങ്ങളിലേക്ക് ആവശ്യമായ വെള്ളം ലഭിക്കാതായതോടെ ജില്ലയിലെ നെല്‍കര്‍ഷകര്‍ ഗുരുതര പ്രതിസന്ധിയില്‍. അരിമ്പൂര്‍, കൊടയാട്ടി, അന്തിക്കാട് മേഖലകളിലെ പാടശേഖരങ്ങളിലാണ് ജലക്ഷാമം രൂക്ഷമായത്. വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് നെല്‍ചെടികള്‍ കരിഞ്ഞ് ഉണങ്ങുന്ന നിലയിലേക്കെത്തിയതോടെ കര്‍ഷകര്‍ ആശങ്കയിലാണ്.

തൃശൂരിലെ പ്രധാന പാടശേഖരങ്ങളിലേക്ക് ഒഴുകിയെത്തുന്ന വെള്ളം തടയണ നിര്‍മാണത്തിന്റെ പേരില്‍ ഇറിഗേഷന്‍ വകുപ്പ് തടഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കര്‍ഷകരുടെ ആരോപണം. ഇതോടെ രണ്ടാഴ്ചയോളം പാടശേഖരങ്ങളിലേക്ക് വെള്ളം ലഭിക്കാതെ കൃഷി നാശത്തിന്റെ വക്കിലെത്തി. പ്രതിഷേധത്തെ തുടര്‍ന്ന് കൃഷി വകുപ്പ് ഇടപെട്ടെങ്കിലും പ്രശ്‌നത്തിന് പൂര്‍ണപരിഹാരം ഉണ്ടായിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

പ്രതിഷേധത്തിന് പിന്നാലെ ഭാഗികമായി വെള്ളം ലഭിച്ചെങ്കിലും അത് മതിയായതല്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു. അരിമ്പൂര്‍ പഞ്ചായത്തിലെ വിളക്കുമാടം തോട്ടുപുര, കൊടയാട്ടി, അന്തിക്കാട് എന്നിവിടങ്ങളിലായി 2400 ഏക്കറിലധികം സ്ഥലത്താണ് നെല്‍കൃഷി നടക്കുന്നത്. ഏകദേശം 80 ദിവസം പ്രായമായ നെല്‍ചെടികള്‍ക്ക് വിളവെടുപ്പിന് ഇനിയും സമയം ആവശ്യമായതിനാല്‍ വെള്ളം ലഭിക്കാത്തത് വലിയ നഷ്ടത്തിലേക്കാണ് നയിക്കുന്നത്.

ഇതിനിടെ പാടശേഖരങ്ങളിലെ വെള്ളം താറാവ് കര്‍ഷകര്‍ കൂടുതലായി ഉപയോഗിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നതായി നെല്‍കര്‍ഷകര്‍ ആരോപിക്കുന്നു. നെല്‍കൃഷിക്ക് തടസ്സമാകുന്ന രീതിയില്‍ വെള്ളം ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും ഇത് പാലിക്കപ്പെടുന്നില്ലെന്നാണ് പരാതി.

മേഖലയില്‍ നെല്‍കൃഷിയോടൊപ്പം താറാവ് കൃഷിയും വ്യാപകമായതിനാല്‍ എല്ലാവര്‍ക്കും ആവശ്യമായ ജലലഭ്യത ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തരമായി ഇടപെടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. വരാനിരിക്കുന്ന വേനല്‍ക്കാലം മുന്നില്‍ക്കണ്ട് സ്ഥിരപരിഹാരം ഉണ്ടാക്കണമെന്നും കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി.

Continue Reading

Trending