Health
ജ്യൂസില്‍ ഷിഗെല്ല ബാക്ടീരിയ; കാട്ടാക്കടയില്‍ ബേക്കറി അടപ്പിച്ചു
കഴിഞ്ഞ മേയ് 29-നാണ് ഓറഞ്ച് ഫ്‌ലേവറിലുള്ള ജ്യൂസിന്റെ സാമ്പിള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം വഞ്ചിയൂരിലെ ലാബില്‍ പരിശോധനയ്‌ക്കെത്തിച്ചത്.
തിരുവനന്തപുരം: കാട്ടാക്കടയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ, പ്രദേശത്തെ ബേക്കറിയിലെ ജ്യൂസ് സാമ്പിളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തി ബേക്കറി താത്കാലികമായി അടപ്പിച്ചു.
കഴിഞ്ഞ മേയ് 29-നാണ് ഓറഞ്ച് ഫ്‌ലേവറിലുള്ള ജ്യൂസിന്റെ സാമ്പിള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം വഞ്ചിയൂരിലെ ലാബില്‍ പരിശോധനയ്‌ക്കെത്തിച്ചത്. വിശദമായ പരിശോധനയിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
കോഴിക്കോട്, വയനാട് ജില്ലകളിലായി ഇന്ന് എട്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ മൂന്ന് വയസുകാരനാണ് രോഗം കണ്ടെത്തിയത്. വയനാട് ജില്ലയില്‍ ഇന്ന് മാത്രം ഏഴ് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ വയനാട് ജില്ലയില്‍ ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി ഉയര്‍ന്നു. രോഗബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ശക്തമാക്കി. രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Health
മഴക്കാലത്ത് ഭീതിയായി ഷിഗെല്ല: രോഗലക്ഷണങ്ങൾ തിരിച്ചറിയാം, പ്രതിരോധ കവചമൊരുക്കാം
ഡോ. ഫാത്തിമ വർധ. കെ
കൺസൾട്ടന്റ് ജനറൽ മെഡിസിൻ
ആസ്റ്റർ മിംസ് കോഴിക്കോട്
കനത്ത മഴയ്‌ക്കൊപ്പം ജലജന്യ രോഗങ്ങൾ വ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഷിഗെല്ല ബാക്ടീരിയയുടെ ഭീഷണി വർധിച്ചുവരികയാണ്. വയനാട് സുൽത്താൻ ബത്തേരി കോളിയാടി സ്കൂളിലെ മുന്നൂറിലധികം വിദ്യാർഥികൾ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാവുകയും കോഴിക്കോട്ട് നാലര വയസ്സുകാരിയിൽ കണ്ടെത്തിയ ഷിഗെല്ല രോഗബാധയെത്തുടർന്ന് മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേവലം ഒരു സാധാരണ വയറിളക്ക രോഗമായി ഇതിനെ തള്ളിക്കളയാനാവില്ല. കൃത്യമായ പ്രതിരോധവും ജാഗ്രതയും പുലർത്തിയില്ലെങ്കിൽ അതീവ ഗുരുതരമായി മാറാൻ സാധ്യതയുള്ള രോഗമാണ് ഷിഗെല്ല.
ഒളിച്ചിരിക്കുന്ന വില്ലന്മാർ
സാധാരണ വയറിളക്ക രോഗങ്ങൾ വ്യക്തിശുചിത്വ കുറവു കൊണ്ടോ ഭക്ഷ്യ വിഷബാധയോ മൂലം പടരുമ്പോൾ ഷിഗെല്ലയ്ക്ക് മറ്റൊരു സാധ്യത കൂടിയുണ്ട്. ഹോട്ടലുകളിലും തട്ടുകടകളിലും ഉപയോഗിക്കുന്ന രാസവസ്തുക്കൾ കലർന്ന ഭക്ഷ്യ പദാർത്ഥങ്ങൾ പാനീയങ്ങൾ ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന ഭീഷണി. കൂടാതെ മഴക്കാലമായതിനാൽ കിണറ്റിലേക്ക് മലിനജലം ഉറവയായി ഇറങ്ങുന്നതും വാട്ടർ ടാങ്കുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യാത്തതും രോഗം അതിവേഗം പടരാൻ കാരണമാകുന്നു.
ഷിഗെല്ല: ഈ ആദ്യകാല ലക്ഷണങ്ങൾ അവഗണിക്കരുത്
ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് 1 മുതൽ 7 ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടമാകും. താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടേണ്ടതാണ്:
>>മലത്തോടൊപ്പം കഫവും രക്തവും കലർന്നു പോകുന്നത് ഷിഗെല്ലയുടെ പ്രധാന ലക്ഷണമാണ്.
>> കുടലിന്റെ ഭിത്തികളെ ബാക്ടീരിയ ആക്രമിക്കുന്നത് മൂലം കഠിനമായ വയറുവേദനയും കടുത്ത മലബന്ധം അനുഭവപ്പെടുകയും ചെയ്യുന്നത്.
>>പെട്ടെന്നുണ്ടാകുന്ന ഉയർന്ന പനി ശരീരത്തിൽ കടുത്ത ഇൻഫെക്ഷൻ ഉണ്ടാകുന്നതിന്റെ ആദ്യ സൂചനയാണിത്.
>>തുടർച്ചയായ ഛർദ്ദിയും മനംപുരട്ടലും ശരീരത്തിനുള്ളിൽ ആഹാരവും വെള്ളവും ഉള്ളിൽ നിൽക്കാത്ത അവസ്ഥ പതിയെ ശരീരത്തെ തളർത്തുന്നു.
>>തീവ്രമായ നിർജലീകരണം മൂലം മൂത്രത്തിന്റെ അളവ് കുറയുക, കടുത്ത ക്ഷീണം, ഉന്മേഷക്കുറവ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ആരെയൊക്കെയാണ് രോഗം വേഗത്തിൽ ബാധിക്കുക?
>>അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ: പ്രതിരോധശേഷി കുറവായതിനാൽ കുട്ടികളിലാണ് ഈ രോഗം പെട്ടെന്ന് വഷളാകുന്നത്.
>>പൊതു സ്ഥലങ്ങൾ: സ്കൂളുകൾ, ഹോസ്റ്റലുകൾ, ഡേ-കെയറുകൾ എന്നിവിടങ്ങളിൽ ഒരാൾക്ക് രോഗം വന്നാൽ മറ്റുള്ളവരിലേക്ക് അതിവേഗം പകരാൻ സാധ്യതയുണ്ട്.
>>വ്യക്തിശുചിത്വ കുറവ്: ശൗചാലയങ്ങൾ ഉപയോഗിച്ച ശേഷം കൈകൾ സോപ്പിട്ട് വൃത്തിയാക്കാത്തവരിലൂടെ രോഗം മറ്റുള്ളവരിലേക്ക് എളുപ്പത്തിൽ വ്യാപിക്കും.
നേരത്തെയുള്ള പരിശോധന ജീവൻ രക്ഷിക്കും
ഷിഗെല്ല ബാധിച്ച ഭൂരിഭാഗം വ്യക്തികളിൽ ഒരാഴ്ചയ്ക്കുള്ളിൽ രോഗം ഭേദമാകാറുണ്ടെങ്കിലും കുട്ടികളിലും പ്രായമായവരിലും ഇത് മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ശരീരത്തിലെ ലവണാംശം പൂർണ്ണമായി നഷ്ടപ്പെട്ട് ഷോക്കിലേക്കോ, അപസ്മാരത്തിലേക്കോ, വൃക്കകളെ ബാധിക്കുന്ന ഹീമോലിറ്റിക് യുറീമിക് സിൻഡ്രോം എന്ന ഗുരുതര അവസ്ഥയിലേക്കോ രോഗിയെ എത്തിക്കും.
അതിനാൽ ലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ പൂർണ്ണമായും ഒഴിവാക്കുക. ഉദാഹരണത്തിന് വയറിളക്കം നിർത്താനുള്ള ഗുളികകൾ സ്വയം വാങ്ങി കഴിക്കുന്നത് ബാക്ടീരിയ ശരീരത്തിൽ തന്നെ തങ്ങിനിൽക്കാൻ കാരണമാകുമെന്നതിനാൽ ഇത് അപകടം ഇരട്ടിയാക്കും. അതിനാൽ വിദഗ്‌ധ സഹായം തേടുക.
ഷിഗെല്ല പ്രതിരോധത്തിനായി സ്വയം സജ്ജമാകാം
ഷിഗെല്ല പോലെയുള്ള ജലജന്യ രോഗങ്ങളെ ചെറുക്കാൻ ചികിത്സയേക്കാൾ പ്രധാനം മുൻകരുതലുകളാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ വരുത്തുന്ന ചെറിയ ചില മാറ്റങ്ങളിലൂടെ ഈ രോഗത്തെ പൂർണ്ണമായും അകറ്റി നിർത്താൻ സാധിക്കും. ഇതിനായി താഴെ പറയുന്ന കാര്യങ്ങൾ കർശനമായി പാലിക്കുക:
>>ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക: കിണറുകളും മറ്റ് കുടിവെള്ള സ്രോതസ്സുകളും ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് കൃത്യമായി ക്ലോറിനേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ്. കൂടാതെ, വെള്ളം വെറുതെ ചൂടാക്കാതെ നന്നായി തിളപ്പിച്ച ശേഷം മാത്രം കുടിക്കാൻ ഉപയോഗിക്കുക. പുറത്തുനിന്നുള്ള തണുത്ത പാനീയങ്ങളും ഐസും ഈ സാഹചര്യത്തിൽ പൂർണ്ണമായും ഒഴിവാക്കണം.
>>വ്യക്തിശുചിത്വം ശീലമാക്കുക: ആഹാരം പാകം ചെയ്യുന്നതിന് മുൻപും ശേഷവും, ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പുപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് എങ്കിലും നന്നായി കഴുകാൻ ശ്രദ്ധിക്കുക. കുട്ടികളിലും ഈ ശീലം വളർത്തിയെടുക്കണം.
>>ആദ്യഘട്ട പരിചരണം പ്രധാനം: രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ ഒഴിവാക്കുക. വയറിളക്കം തുടങ്ങിയാൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ഒആർഎസ്, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കൃത്യമായ ഇടവേളകളിൽ നൽകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Health
വെറുമൊരു ‘ഉദരരോഗമല്ല’; ചെറുപ്പക്കാരിൽ വർദ്ധിച്ചുവരുന്ന ഇൻഫ്ലമേറ്ററി ബവൽ ഡിസീസ്
ഡോ. അരുൺ .പി.ടി
സീനിയർ സ്പെഷ്യലിസ്റ്റ് ഗ്യാസ്ട്രോ എൻ്ററോളജി
ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ അരീക്കോട്
സാധാരണയായി കണ്ടുവരുന്ന ദഹനക്കേടോ, ഭക്ഷ്യവിഷബാധയോ ആയി തെറ്റിദ്ധരിക്കപ്പെട്ട് ഒടുവിൽ ഗുരുതരമായ അവസ്ഥയിലെത്തുന്ന ഒരു രോഗാവസ്ഥ ഇന്ന് ചെറുപ്പക്കാരിൽ വൻതോതിൽ വർദ്ധിച്ചുവരികയാണ്. അതാണ് ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (Inflammatory Bowel Disease). ദഹനവ്യവസ്ഥയെ ബാധിക്കുന്നതും വിട്ടുമാറാത്തതുമായ വീക്കമാണ് (Chronic Inflammation) ഈ രോഗത്തിന്റെ പ്രത്യേകത.
പ്രധാനമായും രണ്ട് തരത്തിലാണ് IBD കാണപ്പെടുന്നത്:
>>അൾസറേറ്റീവ് കൊളൈറ്റിസ് (Ulcerative Colitis): ഇത് വൻകുടലിന്റെ ആന്തരിക ചർമ്മത്തെ മാത്രം ബാധിക്കുന്ന വ്രണങ്ങളാണ്.
>>ക്രോൺസ് ഡിസീസ് (Crohn’s Disease): ഇത് ദഹനവ്യൂഹത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കാം.
ഒരുകാലത്ത് പാശ്ചാത്യ രാജ്യങ്ങളിൽ മാത്രം കൂടുതലായി കണ്ടുവന്നിരുന്ന ഈ രോഗം, ഇന്ന് ഇന്ത്യയിൽ ഇരുപത് മുതൽ നാൽപ്പത് വരെ പ്രായം വരുന്ന ചെറുപ്പക്കാരെയാണ് കൂടുതലായി ബാധിക്കുന്നത്.
പ്രാരംഭ ലക്ഷണങ്ങളും അപകടസൂചനകളും
IBD-യുടെ ലക്ഷണങ്ങൾ പലപ്പോഴും പ്രാരംഭഘട്ടത്തിൽ ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) പോലെയുള്ള സാധാരണ ഉദരരോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. താഴെ പറയുന്ന ലക്ഷണങ്ങൾ വിട്ടുമാറാതെ നിൽക്കുകയാണെങ്കിൽ വിദഗ്ധ പരിശോധന അനിവാര്യമാണ്:
>>വിട്ടുമാറാത്ത വയറിളക്കം: ആഴ്ചകളോളം നീണ്ടുനിൽക്കുന്നതും, പലപ്പോഴും മലത്തോടൊപ്പം രക്തവും പഴുപ്പും കലർന്നു പോകുന്നതുമായ അവസ്ഥ.
>>വയറുവേദനയും അസ്വസ്ഥതയും: അടിവയറ്റിൽ കഠിനമായ വേദന, മലവിസർജ്ജനത്തിന് ശേഷവും വയറ്റിൽ അനുഭവപ്പെടുന്ന ഭാരം.
>>കാരണമില്ലാത്ത ശരീരഭാരം കുറയുക: കൃത്യമായ ഭക്ഷണരീതി പിന്തുടർന്നിട്ടും പെട്ടെന്ന് ശരീരഭാരം കുറയുകയും ശരീരപുഷ്ടി നഷ്ടപ്പെടുകയും ചെയ്യുക.
>>അമിതമായ ക്ഷീണവും വിളർച്ചയും: പോഷകങ്ങൾ കൃത്യമായി ആഗിരണം ചെയ്യപ്പെടാത്തതു മൂലമുണ്ടാകുന്ന വിളർച്ചയും (Anemia) വിട്ടുമാറാത്ത തളർച്ചയും.
>>വിട്ടുമാറാത്ത നേരിയ പനി: ശരീരത്തിനുള്ളിലെ വീക്കം കാരണം ഇടയ്ക്കിടെ ഉണ്ടാകുന്ന താപനില വ്യതിയാനം.
>>മലദ്വാരത്തിലെ അസ്വസ്ഥതകൾ: മലദ്വാരത്തിന് ചുറ്റുമുണ്ടാകുന്ന വേദന, മുറിവുകൾ (Fissures) അല്ലെങ്കിൽ പഴുപ്പ് വരുന്നത് (Fistulas).
രോഗകാരണങ്ങളും സാധ്യതകളും
ചെറുപ്പക്കാരിലെ IBD-യുടെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണെങ്കിലും, ജനിതക-പരിസ്ഥിതി ഘടകങ്ങളുടെ സങ്കീർണ്ണമായ ഇടപെടലുകളാണ് ഇതിലേക്ക് നയിക്കുന്നത്:
>>പ്രതിരോധസംവിധാനത്തിലെ വ്യതിയാനങ്ങൾ (Autoimmune Response): ശരീരത്തിലെ പ്രതിരോധ സംവിധാനം ദഹനവ്യവസ്ഥയിലെ കോശങ്ങളെ ബാക്ടീരിയകളോ വൈറസുകളോ ആയി തെറ്റിദ്ധരിച്ച് ആക്രമിക്കുന്ന അവസ്ഥ.
>>മാറിയ ഭക്ഷണരീതികൾ: അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ (Ultra-processed foods), പാക്കറ്റ് ഭക്ഷണങ്ങൾ, നാരുകൾ (Fiber) കുറഞ്ഞതും കൊഴുപ്പ് കൂടിയതുമായ പാശ്ചാത്യ ഭക്ഷണരീതികൾ കുടലിലെ ബാക്ടീരിയകളുടെ (Gut Microbiome) സന്തുലിതാവസ്ഥ തെറ്റിക്കുന്നു.
>>മാനസിക സമ്മർദ്ദം (Chronic Stress): കരിയറും പഠനവുമായി ബന്ധപ്പെട്ട് ചെറുപ്പക്കാരിലുണ്ടാകുന്ന കടുത്ത മാനസിക സമ്മർദ്ദം ദഹനവ്യവസ്ഥയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
>>വേദനസംഹാരികളുടെ ദുരുപയോഗം: വിട്ടുമാറാത്ത തലവേദനയ്ക്കും മറ്റു തരത്തിലുള്ള വേദനകൾക്കും ഡോക്ടറുടെ നിർദ്ദേശമില്ലാതെ സ്ഥിരമായി എൻ.എസ്.എ.ഐ.ഡി (NSAIDs) വിഭാഗത്തിൽപ്പെട്ട വേദനസംഹാരികൾ കഴിക്കുന്നത് കുടലിലെ വ്രണങ്ങൾ വർദ്ധിപ്പിക്കും.
മുൻകൂട്ടിയുള്ള രോഗനിർണ്ണയത്തിന്റെ പ്രാധാന്യം
ഐ.ബി.ഡി. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അത് കുടലിൽ കടുത്ത തടസ്സങ്ങൾ (Strictures) ഉണ്ടാകുന്നതിനും, സുഷിരങ്ങൾ വീഴുന്നതിനും (Perforation) കാരണമാകാം. ദീർഘകാലം ചികിത്സിക്കാതെ കിടക്കുന്ന അൾസറേറ്റീവ് കൊളൈറ്റിസ് പിൽക്കാലത്ത് വൻകുടലിലെ അർബുദത്തിന് (Colon Cancer) വരെ കാരണമാകാൻ സാധ്യതയുണ്ട്.
രോഗനിർണ്ണയ പരിശോധനകൾ: വിട്ടുമാറാത്ത ഉദരരോഗ ലക്ഷണങ്ങൾ കണ്ടാൽ എൻഡോസ്കോപ്പി (Endoscopy), കൊളോണോസ്കോപ്പി (Colonoscopy), ബയോപ്സി, മലപരിശോധന (Fecal Calprotectin), രക്തത്തിലെ വീക്കത്തിന്റെ അളവ് അറിയാനുള്ള സി.ആർ.പി (CRP), ഇ.എസ്.ആർ (ESR) പരിശോധനകൾ എന്നിവയിലൂടെ രോഗം കൃത്യമായി സ്ഥിരീകരിക്കാൻ സാധിക്കും.
ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ:
ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് പൂർണ്ണമായി ഭേദമാക്കാൻ കഴിഞ്ഞില്ലെങ്കിലും കൃത്യമായ മരുന്നുകളിലൂടെയും ജീവിതശൈലി ക്രമീകരണങ്ങളിലൂടെയും രോഗാവസ്ഥയെ പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കും.
>>ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക: ഒരേസമയം കൂടുതൽ ഭക്ഷണം കഴിക്കുന്നതിന് പകരം ചെറിയ അളവിൽ പലതവണകളായി കഴിക്കുക. എരിവ്, പുളി, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, കാപ്പി, അമിതമായി മധുരമുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. അതോടൊപ്പം ധാരാളം വെള്ളം കുടിക്കുക.
>>ഡയറി ജേണൽ സൂക്ഷിക്കുക: ഏതെല്ലാം ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് വയറിന് അസ്വസ്ഥത കൂടുന്നത് എന്ന് സ്വയം നിരീക്ഷിച്ച് അവ ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കുക (Trigger foods).
>>സമ്മർദ്ദം കുറയ്ക്കുക: കുടലും തലച്ചോറും തമ്മിൽ നേരിട്ട് ബന്ധമുള്ളതിനാൽ (Gut-Brain Axis) യോഗ, ധ്യാനം, കൃത്യമായ ഉറക്കം എന്നിവയിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നത്തിനും രോഗം വഷളാകാതിരിക്കാനും സഹായിക്കും.
>>സ്വയംചികിത്സ അരുത്: വയറുവേദനയ്ക്കും വയറിളക്കത്തിനും സ്വയം മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഗുളികകൾ വാങ്ങി കഴിക്കുന്നത് രോഗം കൂടുതൽ സങ്കീർണ്ണമാക്കും. അതിനാൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റിന്റെ മേൽനോട്ടത്തിൽ കൃത്യമായ ചികിത്സ തേടുക.
Health
പാർക്കിൻസൺസ് പുരുഷരോഗമോ? സ്ത്രീകളിലെ ലക്ഷണങ്ങളും ഡി.ബി.എസ് ചികിത്സയും
സ്ത്രീകളിൽ ഈ രോഗം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയോ അല്ലെങ്കിൽ രോഗനിർണ്ണയം വൈകുകയോ ചെയ്യുന്നു എന്നതാണ് സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി
പാർക്കിൻസൺസ് രോഗത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം തെളിയുന്നത് കൈകൾ വിറയ്ക്കുന്ന, കൂനി നടക്കുന്ന ഒരു വയോധികന്റെ ചിത്രമായിരിക്കും. പലരും ചോദിക്കാറുണ്ട്, “ഡോക്ടർ, ഇത് പുരുഷന്മാർക്ക് മാത്രം വരുന്ന രോഗമല്ലേ?”. എന്നാൽ ഈ ധാരണ തികച്ചും തെറ്റാണ് എന്തെന്നാൽ സ്ത്രീകളിൽ ഈ രോഗം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയോ അല്ലെങ്കിൽ രോഗനിർണ്ണയം വൈകുകയോ ചെയ്യുന്നു എന്നതാണ് സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഹോർമോണുകളും ഡോപാമിനും തമ്മിലുള്ള ബന്ധം
സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിന് തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കാനുള്ള പ്രത്യേക കഴിവുണ്ട്. തലച്ചോറിലെ ഡോപമിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കാതെ കാത്തുസൂക്ഷിക്കാൻ ഈസ്ട്രജൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ആർത്തവവിരാമം വരെ പല സ്ത്രീകളിലും പാർക്കിൻസൺസ് ലക്ഷണങ്ങൾ അത്ര പ്രകടമാകാറില്ല. എന്നാൽ ഇസ്ട്രോജന്റെ നില താഴുന്നതോടെ രോഗലക്ഷണങ്ങൾ തീവ്രമാകുന്നു. പുരുഷന്മാരിൽ കാണുന്ന വിറയലിനേക്കാൾ, സ്ത്രീകൾ പലപ്പോഴും പരാതിപ്പെടുന്നത് കഠിനമായ ശരീരവേദനയെക്കുറിച്ചും പേശികളുടെ കടുപ്പത്തെക്കുറിച്ചുമാണ്. വിറയൽ ഇല്ലാത്തതുകൊണ്ട് തന്നെ പലരും ഇത് വാദമാണെന്നോ അല്ലെങ്കിൽ സാധാരണ നടുവേദനയാണെന്നോ കരുതി ചികിത്സ വൈകിപ്പിക്കുന്നു. കൂടാതെ, കടുത്ത വിഷാദവും ഉത്കണ്ഠയുമാണ് സ്ത്രീകളെ ബാധിക്കുന്ന ചലനങ്ങളുമായി ബന്ധമില്ലാത്ത മറ്റ് പ്രധാന പ്രശ്നങ്ങൾ.
സ്ത്രീകൾക്കായി പ്രത്യേക ചികിത്സാ രീതികൾ ആവശ്യമാണോ?
സ്ത്രീകളുടെ ഹോർമോൺ ചക്രങ്ങളും ശാരീരിക ഘടനയും പുരുഷന്മാരുടേതിൽ നിന്ന് വ്യത്യസ്തമായതിനാൽ അവർക്ക് നൽകുന്ന മരുന്നിന്റെ അളവിലും ചികിത്സാ ക്രമത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പുരുഷന്മാരെ അപേക്ഷിച്ച്, സ്ത്രീകളിൽ മരുന്നുകൾ വളരെ വേഗത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇവിടെയാണ് ഓരോ രോഗിയുടെയും ഹോർമോൺ വ്യതിയാനങ്ങളെയും ശരീര പ്രകൃതിയെയും അടിസ്ഥാനമാക്കി ചികിത്സ നിശ്ചയിക്കേണ്ടതിന്റെ പ്രാധാന്യം വർദ്ധിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇത്തരം സങ്കീർണ്ണമായ അവസ്ഥകൾക്ക് വളരെ ഫലപ്രദമായ പരിഹാരങ്ങൾ ഇന്ന് ലഭ്യമാണ്. മരുന്നുകൾക്ക് പരിമിതികളുള്ള ഇത്തരം സാഹചര്യങ്ങളിൽ, കൂടുതൽ മെച്ചപ്പെട്ട ഫലം നൽകുന്നു ഡി.ബി.എസ് (DBS) പോലുള്ള നൂതന ചികിത്സാരീതികൾ.
എന്താണ് ഡി.ബി.എസ്?
നാഡീചികിത്സ രംഗത്തെ ഏറ്റവും വിപ്ലവകരമായ ചികിത്സാ രീതികളിലൊന്നാണ് ഡി.ബി.എസ് (Deep Brain Stimulation). ലളിതമായി പറഞ്ഞാൽ, ഹൃദയമിടിപ്പ് ക്രമീകരിക്കാൻ പേസ്മേക്കർ ഉപയോഗിക്കുന്നത് പോലെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ക്രമീകരിക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണിത്. തലച്ചോറിന്റെ ഉള്ളിലെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങളിൽ വളരെ നേർത്ത ഇലക്ട്രോഡുകൾ ശസ്ത്രക്രിയയിലൂടെ സ്ഥാപിക്കുകയും ചർമ്മത്തിനടിയിലൂടെ ഘടിപ്പിച്ചിട്ടുള്ള ഒരു പൾസ് ജനറേറ്റർ വഴി കൃത്യമായ ഇടവേളകളിൽ വൈദ്യുത സ്പന്ദനങ്ങൾ നൽകുകയും ചെയ്യുന്നു. ഇത് തലച്ചോറിലെ അസ്വാഭാവികമായ സിഗ്നലുകളെ നിയന്ത്രിക്കുകയും ശരീരത്തിന്റെ ചലനങ്ങളെ സാധാരണ നിലയിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഡി.ബി.എസും പാർക്കിൻസൺസ് രോഗവും
മരുന്നുകൾ കൊണ്ട് മാത്രം രോഗലക്ഷണങ്ങളെ നിയന്ത്രിക്കാൻ കഴിയാത്ത ഘട്ടത്തിലാണ് ഡി.ബി.എസ് ഒരു അനുഗ്രഹമായി മാറുന്നത്. ഇത് പേശികളുടെ കടുപ്പം കുറയ്ക്കാനും ചലനങ്ങളിലെ മന്ദത പരിഹരിക്കാനും വിറയൽ നിയന്ത്രിക്കാനും രോഗികളെ സഹായിക്കുന്നു. പ്രത്യേകിച്ചും സ്ത്രീകൾ നേരിടുന്ന കഠിനമായ ശാരീരിക വേദനകൾക്കും വിറയലിനും ഡി.ബി.എസ് ചികിത്സാരീതി ആശ്വാസം നൽകുന്നു. മരുന്നുകളുടെ പാർശ്വഫലങ്ങൾ അനുഭവിക്കുന്ന രോഗികൾക്ക് ഡി.ബി.എസ്സിലൂടെ ആശ്വാസം ലഭിക്കുന്നു. രോഗിയുടെ ചലനശേഷി വർദ്ധിക്കുന്നതോടെ അവരുടെ ആത്മവിശ്വാസം തിരിച്ചുവരികയും ദൈനംദിന കാര്യങ്ങൾ ആരുടെയും സഹായമില്ലാതെ ചെയ്യാൻ സാധിക്കുകയും ചെയ്യുന്നു.
ഡി.ബി.എസ് സാധ്യതകൾ
നൂതനമായ ഡി.ബി.എസ് സംവിധാനങ്ങളിൽ ഇന്ന് രോഗിയുടെ ആവശ്യാനുസരണം സ്റ്റിമുലേഷൻ ക്രമീകരിക്കാൻ സാധിക്കുന്നുണ്ട് (Adaptive DBS). ഇത് ശസ്ത്രക്രിയയ്ക്ക് ശേഷവും ഡോക്ടർക്ക് രോഗിയുടെ ലക്ഷണങ്ങൾക്കനുസരിച്ച് മാറ്റം വരുത്താവുന്ന ഒന്നാണ്. ശസ്ത്രക്രിയ കഴിഞ്ഞ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വീഴ്ചകൾ ഒഴിവാക്കാനും ശരീരത്തിന്റെ ബാലൻസ് നിലനിർത്താനും ഇത് സഹായിക്കുന്നു. ജീവിതകാലം മുഴുവൻ മരുന്നുകളെ മാത്രം ആശ്രയിച്ച് കഴിയുന്ന അവസ്ഥയിൽ നിന്ന് മാറി, ഊഷ്മളമായ ഒരു ജീവിതം നയിക്കാൻ പാർക്കിൻസൺസ് രോഗികളെ ഡി.ബി.എസ് പ്രാപ്തരാക്കുന്നു. ചികിത്സ തേടാൻ വൈകുന്നത് രോഗം സങ്കീർണ്ണമാകാൻ കാരണമാകും. അതിനാൽ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് വിദഗ്ദ്ധമായ ഡി.ബി.എസ് ക്ലിനിക്കുകളുടെ സേവനം തേടുക എന്നതാണ് ഈ രോഗത്തെ ഫലപ്രദമായി നേരിടാനുള്ള മികച്ച വഴികളിലൊന്ന്.
-
india2 days agoനോട്ടീസുമില്ല, നിയമവുമില്ല; സുവേന്ദുവിന്റെ ബുള്‍ഡോസറുകള്‍ സാധാരണക്കാരുടെ നെഞ്ചിലേക്ക് ജാദവ്പൂരില് പാവങ്ങളുടെ കടകള്‍ തകര്‍ത്തു
-
india2 days agoജമ്മു കാശ്മീരില്‍ സൈനിക ക്യാമ്പില്‍ സ്ഫോടനം: രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു
-
gulf2 days agoദുബായ് വാഹനാപകടം: പ്രവാസി കുടുംബങ്ങൾക്ക് 2.6 കോടി രൂപയുടെ സഹായവുമായി ഡോ. ഷംഷീർ വയലിൽ
-
GULF1 day agoയുഎഇയോട് ഹൃദയം ചേര്‍ത്തു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍; ‘പ്രൗഡ് ഓഫ് യുഎഇ’ ശൈഖ് നഹ് യാന്‍ ഉല്‍ഘാടനം ചെയ്യും
-
kerala1 day agoസിപിഎമ്മില്‍ നേതൃമാറ്റ മുറവിളി; പിണറായിക്കും എം.വി ഗോവിന്ദനുമെതിരെ ജില്ലാ കമ്മിറ്റികളില്‍ കടുത്ത വിമര്‍ശനം
-
Sports12 hours agoഫുട്ബോള്‍ ലോകകപ്പ്; ആദ്യ ജയം ആതിഥേയർക്ക്, ദക്ഷിണാഫ്രിക്കയെ 2-0ത്തിന് തോല്‍പ്പിച്ചു
-
Sports8 hours agoഗ്രൂപ്പ് എയില്‍ ജയിച്ചു തുടങ്ങി ഏഷ്യന്‍ വമ്പന്മാരായ ദക്ഷിണ കൊറിയ; ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി
-
News8 hours agoമൾട്ടിപ്പിൾ സ്ക്ലിറോസിസ്; നാഡികൾക്കുണ്ടാകുന്ന തകരാറുകൾ പൂർണ്ണമായി മാറ്റിയെടുക്കാനാകുമോ ?

