kerala

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കാപ്പ ചുമത്തി യുവാവിനെ ജയിലിലടച്ചു

By webdesk18

December 24, 2025

അങ്കമാലി: യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ബൈക്ക് കേടുവരുത്തുകയും ചെയ്ത കേസില്‍ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മൂക്കന്നൂര്‍ താബോര്‍ മാടശ്ശേരി വീട്ടില്‍ സെബി വര്‍ഗീസിനെ (31)യാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.

റൂറല്‍ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ ജി. പ്രിയങ്കയാണ് ഇയാളെ ജയിലിലടക്കാന്‍ ഉത്തരവിട്ടത്.

അങ്കമാലി, നെടുമ്പാശ്ശേരി, കാലടി, അയ്യമ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ വധശ്രമം, കഠിന ദേഹോപദ്രവം, കൂട്ടായ്മ കവര്‍ച്ച, സ്ത്രീത്വത്തെ അവഹേളിക്കല്‍, കാപ്പ ഉത്തരവിന്റെ ലംഘനം, മയക്കുമരുന്ന് കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ സെബി വര്‍ഗീസ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ആഗസ്റ്റില്‍ മൂക്കന്നൂര്‍ ശങ്കരന്‍കുഴി കപ്പേളയ്ക്ക് സമീപം വഴിവിളക്കുകള്‍ കൃത്രിമമായി അണച്ച് മദ്യപിക്കുന്നതിനിടെ സംഭവം കണ്ട സമീപവാസി ചോദ്യം ചെയ്തതിനെ തുടര്‍ന്ന്, പ്രതിയും കൂട്ടാളി ഷിനിലും ചേര്‍ന്ന് യുവാവിനെ തലയിലും ശരീരഭാഗങ്ങളിലും കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയായിരുന്നു. കൂടാതെ യുവാവിന്റെ ബൈക്കും കല്ലുകൊണ്ട് ഇടിച്ച് കേടുവരുത്തിയിരുന്നു.

തുടര്‍ന്ന് അങ്കമാലി പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലും പ്രതി ഉള്‍പ്പെട്ടതോടെയാണ് കാപ്പ ചുമത്താന്‍ നടപടി സ്വീകരിച്ചത്. അങ്കമാലി പൊലീസ് ഇന്‍സ്‌പെക്ടര്‍ എ. രമേശ്, എസ്.ഐ കെ.എ. പോളച്ചന്‍, അസി. എസ്.ഐ പി.വി. ജയശ്രീ, സി.പി.ഒ എബി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.