ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാര്‍ ഇന്ത്യയെ ‘ഡാറ്റാ കോളനി’യാക്കി മാറ്റുമെന്ന് മുന്നറിയിപ്പ് നല്‍കി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇളവുകള്‍ അങ്ങോട്ട് നല്‍കി ഇന്ത്യക്ക് ഒരു നേട്ടവുമില്ലാത്ത കരാറില്‍ പ്രധാനമന്ത്രി ഒപ്പുവെച്ചത് വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണെന്നും അദ്ദേഹം ആരോപിച്ചു. എക്സിലൂടെയാണ് (X) രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
ഇന്ത്യയുടെ വലിയ ആസ്തിയായ ഡാറ്റ തുച്ഛമായ വിലയ്ക്ക് അമേരിക്കന്‍ കമ്പനികള്‍ക്ക് കൈമാറുകയാണ്. ഇത് ഇന്ത്യയെ ഡിജിറ്റല്‍ പരമാധികാരമില്ലാത്ത ഒരു കോളനിയാക്കി മാറ്റും. അമേരിക്കയെ സന്തോഷിപ്പിക്കാന്‍ ഇന്ത്യന്‍ കര്‍ഷകരെ വഞ്ചിച്ചു. അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കുന്നത് ദോഷകരമാണ്. ഇന്ത്യ ആരില്‍ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കാനുള്ള അധികാരം അമേരിക്കയ്ക്ക് നല്‍കിയതിലൂടെ രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്‌തെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ഇന്ത്യയ്ക്ക് ഗുണകരമായ ഉറപ്പുകളൊന്നുമില്ലാതെ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ സമ്മതിച്ചതിനെ രാഹുല്‍ ചോദ്യം ചെയ്തു. പ്രധാനമന്ത്രിയുടെ മേല്‍ പ്രയോഗിക്കപ്പെട്ടിരിക്കുന്ന ഏതോ വലിയ സമ്മര്‍ദ്ദമാണ് ഈ ‘നിരുപാധികമായ കീഴടങ്ങലിന്’ പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.
നമ്മുടെ ടെക്‌സ്‌റ്റൈല്‍ വ്യവസായവും കാര്‍ഷിക മേഖലയും ഡാറ്റയും ഉള്‍പ്പെടെ സര്‍വ്വതും എന്തിനുവേണ്ടിയാണ് വിട്ടുകൊടുത്തതെന്ന് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു.