News

‘വെനസ്വേല ഇനി അമേരിക്ക ഭരിക്കും’; മഡൂറോയെയും ഭാര്യയെയും ന്യൂയോര്‍ക്കിലെത്തിച്ചു

By webdesk17

January 04, 2026

ന്യൂയോര്‍ക്ക്: വെനസ്വേലയെ ഇനി അമേരിക്ക ഭരിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആവശ്യമെങ്കില്‍ ഇനിയും ആക്രമണം നടത്തുമെന്നും ജനാധിപത്യ സര്‍ക്കരിന് ശരിയായ അധികാരകൈമാറ്റം നടത്തുന്നതുവരെ അമേരിക്ക ഭരണം നടത്തുമെന്നും ട്രംപ് പറഞ്ഞു. യുഎസ് കസ്റ്റഡിയിലായ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും അമേരിക്കയില്‍ വിചാരണ നേരിടണമെന്നും ട്രംപ് പറഞ്ഞു.

മഡൂറോ ഏകാധിപതിയാണെന്നും വെനസ്വേലയില്‍ ആര്‍ക്ക് വേണമെങ്കിലും മഡൂറോയുടെ ഗതി വരാമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഓപ്പറേഷന്റെ വിശദാംശങ്ങള്‍ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാര്‍-എ-ലാഗോയില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

യുഎസ് സൈന്യത്തിന്റെ പിടിയിലായ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയാ ഫ്ളോറസിനേയും ന്യൂയോര്‍ക്കില്‍ എത്തിച്ചു. സ്റ്റ്യുവര്‍ട്ട് എയര്‍ഫോഴ്സ് ബേസില്‍ നിന്ന് ഇരുവരേയും ഹെലികോപ്റ്റര്‍ മാര്‍ഗം മാന്‍ഹാട്ടനിലേക്ക് കൊണ്ടുപോകും. മാന്‍ഹാട്ടനിലെ യുഎസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്റെ ന്യൂയോര്‍ക്ക് സിറ്റിയിലെ ആസ്ഥാനത്തേക്കാണ് ഇരുവരേയും കൊണ്ടുപോകുക. ഇവിടെ വെച്ച് മഡുറോയെയും ഭാര്യയെയും ചോദ്യം ചെയ്യും. തുടര്‍ന്ന് ഇരുവരേയും ഹെലികോപ്റ്ററില്‍ ബ്രൂക്ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ എത്തിക്കും. അവിടെയാണ് വെനസ്വേലന്‍ പ്രസിഡന്റിനേയും ഭാര്യയേയും തടവില്‍ പാര്‍പ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്.

വെനസ്വലന്‍ തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴിടങ്ങളിലാണ് യുഎസ് സ്‌ഫോടനങ്ങള്‍ നടത്തിയത്. ആക്രമണത്തിന് പിന്നാലെ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. യുഎസ് ആക്രമണം വെനസ്വേലയിലുടനീളം നഗരപ്രദേശങ്ങളെ ബാധിച്ചതായി പ്രതിരോധ മന്ത്രി വ്‌ളാഡിമിര്‍ പാരിനോ ലോപ്പസ് പറഞ്ഞു. അമേരിക്കന്‍ ഹെലികോപ്റ്ററുകള്‍ മിസൈലുകളും റോക്കറ്റുകളും വിക്ഷേപിച്ചതായും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും കാരക്കാസിലെ ഫോര്‍ട്ട്ട്യൂണ സൈനികതാവളം ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മദുറോയ്ക്കും ഭാര്യക്കുമെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി യു.എ സില്‍ വിചാരണ ചെയ്യുമെന്ന് യു.എസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി അറിയിച്ചു. എന്നാല്‍ അമേരിക്കന്‍ ആക്രമണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിക്കണമെന്ന് വെനസ്വേല ആവശ്യപ്പെട്ടു