News

വിജയ് ഹസാരെ ട്രോഫി: രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മക്ക് അടിതെറ്റി, കോഹ്ലിക്ക് തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി

By sreenitha

December 26, 2025

ബംഗളൂരു: ഇടവേളയ്ക്കുശേഷം ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ച്വറിയോടെ മടങ്ങിയെത്തിയ ഇന്ത്യന്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് രണ്ടാം മത്സരത്തില്‍ നിരാശ. ഉത്തരാഖണ്ഡിനെതിരായ മത്സരത്തില്‍ താരം നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.

മുംബൈക്കെതിരെ ടോസ് നേടിയ ഉത്തരാഖണ്ഡ്ഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജയ്പൂരിലെ സവായ് മാന്‍ സിങ് സ്റ്റേഡിയത്തില്‍ പേസര്‍ ദേവേന്ദ്ര സിങ് ബോറയുടെ ആദ്യ പന്തില്‍ സിക്‌സിന് ശ്രമിക്കുന്നതിനിടെയാണ് രോഹിത് പുറത്തായത്. നാഗര്‍കോട്ടിയുടെ കൈയില്‍ നിന്നു തെന്നിപ്പോയ പന്ത് ഉത്തരാഖണ്ഡ് താരം തന്നെ പിടിച്ചെടുത്തു. കടുത്ത തണുപ്പിനെ അവഗണിച്ചും നൂറുകണക്കിന് ആരാധകരാണ് രോഹിതിന്റെ ബാറ്റിങ് കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്.

മുംബൈക്കായി 12 വര്‍ഷത്തിനുശേഷം വിജയ് ഹസാരെ ട്രോഫി കളിക്കാനിറങ്ങിയ രോഹിത്, സിക്കിമിനെതിരായ ആദ്യ മത്സരത്തില്‍ 94 പന്തില്‍ ഒമ്പത് സിക്‌സും 18 ഫോറും ഉള്‍പ്പെടെ 155 റണ്‍സെടുത്തിരുന്നു. 62 പന്തില്‍ നേടിയ ആ സെഞ്ച്വറി ലിസ്റ്റ് എ ക്രിക്കറ്റിലെ താരത്തിന്റെ വേഗമേറിയ സെഞ്ച്വറിയായിരുന്നു.

അതേസമയം, ഡല്‍ഹിക്കായി സൂപ്പര്‍ താരം വിരാട് കോഹ്ലി തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടി. ഗുജറാത്തിനെതിരായ മത്സരത്തില്‍ 61 പന്തില്‍ ഒരു സിക്‌സും 13 ഫോറുമടക്കം 77 റണ്‍സെടുത്ത കോഹ്ലിയെ വിശാല്‍ ജയ്‌സ്വാളിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഉര്‍വില്‍ പട്ടേല്‍ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. ഏകദിന ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി ആറാം തവണയാണ് കോഹ്ലി 50+ സ്‌കോര്‍ നേടുന്നത്. ആന്ധ്രപ്രദേശിനെതിരായ ആദ്യ മത്സരത്തില്‍ താരം 131 റണ്‍സും നേടിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 25 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെന്ന നിലയിലാണ്. പ്രിയാന്‍ഷ് ആര്യ, അര്‍പിത് റാണ, നിതീഷ് റാണ എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഋഷഭ് പന്തും ആയുഷ് ബദോണിയും ക്രീസിലുണ്ട്.

മുംബൈ ഇന്നിംഗ്സില്‍ സഹോദരങ്ങളായ മുഷീര്‍ ഖാനും സര്‍ഫറാസ് ഖാനും അര്‍ധ സെഞ്ച്വറി നേടി. നിലവില്‍ 26 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന നിലയിലാണ് മുംബൈ.

അതേസമയം, കര്‍ണാടകക്കെതിരായ മത്സരത്തില്‍ കേരളം 23 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുത്തു. രോഹന്‍ കുന്നുമ്മല്‍, അഭിഷേക് ജെ. നായര്‍, അഹമദ് ഇംറാന്‍ എന്നിവര്‍ പുറത്തായി. രണ്ടാം മത്സരത്തിലും കേരളത്തിനായി സഞ്ജു സാംസണ്‍ കളിക്കുന്നില്ല.