News
ചിറനെല്ലൂരില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു; മുന്‍ചക്രം തെറിച്ചുപോയി, നാലുപേര്‍ക്ക് പരിക്ക്
ചിറനെല്ലൂര്‍ വില്ലേജ് ഓഫീസിന് സമീപമാണ് അപകടം സംഭവിച്ചത്.
തൃശൂര്‍: കേച്ചേരി ചിറനെല്ലൂരില്‍ കൂമ്പുഴ പാലത്തിനടുത്ത് നടന്ന വാഹനാപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ചിറനെല്ലൂര്‍ വില്ലേജ് ഓഫീസിന് സമീപമാണ് അപകടം സംഭവിച്ചത്.
ഇരട്ടി ഉളിക്കല്‍ സ്വദേശികളായ പുതുമനമുഴിയില്‍ വീട്ടില്‍ റോബര്‍ട്ടിന്റെ ഭാര്യ ഡെന്നി (54)യാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ മകന്‍ ജെസ്വിന്‍ (22), പുതുമനമുഴിയില്‍ സക്കറിയയുടെ ഭാര്യ ഗ്രെയ്‌സി (57), ഹൈദരാബാദ് സ്വദേശി നാര്‍വ കൃഷ്ണ (48) എന്നിവര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ആക്ട്‌സ് കേച്ചേരി ബ്രാഞ്ച് ആംബുലന്‍സില്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലെ യാത്രക്കാര്‍ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന.
അപകടത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. നിയന്ത്രണം വിട്ട ഒരു കാര്‍ റോഡരികിലെ കാനയ്ക്കരികെയുള്ള വീട്ടുമതിലില്‍ ഇടിച്ചാണ് നിന്നത്. അപകടത്തെ തുടര്‍ന്ന് കാറിന്റെ മുന്‍വശത്തെ ഒരു ചക്രം തെറിച്ചു പോയ നിലയിലായിരുന്നു.
kerala
പുനര്‍ജനി പദ്ധതി; വി.ഡി സതീശനെതിരായ സര്‍ക്കാര്‍ നീക്കം നിയമോപദേശം മറികടന്ന്
സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു നിയമോപദേശം.
തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ സര്‍ക്കാര്‍ നീക്കം നിയമോപദേശങ്ങള്‍ മറികടന്നതാണെന്ന് വ്യക്തമായി. സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു നിയമോപദേശം. സതീശന്റെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ലെന്നും മണപ്പാട് ഫൗണ്ടേഷന് വിദേശ ഫണ്ട് കൈകാര്യം ചെയ്യാമെന്നുമാണ് കണ്ടെത്തല്‍.
പുനര്‍ജനി പദ്ധതിയില്‍ വി.ഡി. സതീശന്‍ പണം വാങ്ങിയിട്ടില്ലെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര വകുപ്പിന് കൈമാറിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതിന് തെളിവില്ലെന്നും പുനര്‍ജനി ഫണ്ട് അദ്ദേഹം കൈകാര്യം ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2025 സെപ്തംബര്‍ 19ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്ന വിജിലന്‍സ് ശിപാര്‍ശ മുന്‍പ് പുറത്തുവന്നിരുന്നു. പതിനൊന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ഇത്തരമൊരു ശിപാര്‍ശ ഉണ്ടായത്. എന്നാല്‍, വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം 2025 സെപ്തംബറില്‍ സതീശനെതിരെ തെളിവില്ലെന്ന് വ്യക്തമാക്കുന്ന കത്ത് ആഭ്യന്തര വകുപ്പിന് നല്‍കിയിരുന്നു. ഈ കത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
നിയമോപദേശവും വിജിലന്‍സ് കണ്ടെത്തലുകളും അവഗണിച്ചുള്ള സര്‍ക്കാര്‍ നീക്കമാണ് നടന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്.
kerala
തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്ക് ബാര്‍ കൗണ്‍സില്‍
ആന്റണി രാജുവിന് നോട്ടീസ് നല്‍കുമെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു.
കൊച്ചി: തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടികള്‍ക്ക് ഒരുങ്ങി ബാര്‍ കൗണ്‍സില്‍. ആന്റണി രാജുവിന് നോട്ടീസ് നല്‍കുമെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു. വിശദമായ വാദം കേട്ട ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.
ആന്റണി രാജുവിനും വഞ്ചിയൂര്‍ കോടതിയിലെ മുന്‍ ക്ലര്‍ക്കായ ജോസിനും നെടുമങ്ങാട് കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ക്ക് പ്രോസിക്യൂഷന്‍ ഇന്ന് തുടക്കം കുറിക്കും. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ മന്‍മോഹന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്കു ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഐപിസി 409 (ക്രിമിനല്‍ വിശ്വാസവഞ്ചന) വകുപ്പ് പ്രകാരം പ്രതികള്‍ക്ക് 14 വര്‍ഷം വരെ ശിക്ഷ ലഭിക്കേണ്ടതായിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
എന്നാല്‍ പരമാവധി മൂന്നു വര്‍ഷം തടവുശിക്ഷ മാത്രമാണ് കോടതി വിധിച്ചതെന്നും ഇത് പര്യാപ്തമല്ലെന്നും പ്രോസിക്യൂഷന്‍ വിലയിരുത്തുന്നു. ഇതോടൊപ്പം ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജുവും നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ചതിന് ശേഷം അയോഗ്യത സംബന്ധിച്ച വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കും. മൂന്നു വര്‍ഷത്തെ ശിക്ഷ ലഭിച്ചതോടെ ആന്റണി രാജു എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു.
News
വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയയും ലക്ഷ്യം: ആക്രമണ സൂചന നൽകി ഡോണൾഡ് ട്രംപ്
അസുഖബാധിതനായ ഗുസ്താവോ പെട്രോയാണ് നിലവിൽ കൊളംബിയ ഭരിക്കുന്നതെന്നും ഈ ഭരണം അധികകാലം നീണ്ടുനിൽക്കില്ലെന്നും ട്രംപ് പറഞ്ഞു.
വാഷിങ്ടൺ: വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയയെ ആക്രമിക്കുമെന്ന സൂചന നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു പരാമർശം. അസുഖബാധിതനായ ഗുസ്താവോ പെട്രോയാണ് നിലവിൽ കൊളംബിയ ഭരിക്കുന്നതെന്നും ഈ ഭരണം അധികകാലം നീണ്ടുനിൽക്കില്ലെന്നും ട്രംപ് പറഞ്ഞു.
കൊളംബിയയെ ആക്രമിക്കാൻ ഇപ്പോഴത്തെ സാഹചര്യം അനുകൂലമാണെന്ന് താൻ കരുതുന്നുവെന്നും യു.എസിലേക്ക് വ്യാപകമായി കൊക്കെയ്ൻ കടത്തുന്ന രാജ്യമാണ് കൊളംബിയയെന്നും ട്രംപ് ആരോപിച്ചു. മയക്കുമരുന്ന് വ്യാപാരത്തിനെതിരായ ശക്തമായ നടപടികൾ തുടരുമെന്നതിന്റെ ഭാഗമായാണ് ഈ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വെനസ്വേലയുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ നേരത്തെ വിശദീകരണം നൽകിയിരുന്നു. വെനസ്വേലയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ യു.എസിന് ആഗ്രഹമില്ലെന്നും എന്നാൽ നയപരമായ മാറ്റങ്ങൾ വരുത്താൻ വെനസ്വേലയ്ക്ക് മേൽ സമ്മർദം ചെലുത്തുമെന്നും റുബിയോ പറഞ്ഞു. ഇത് വെനസ്വേലയ്ക്കെതിരായ യുദ്ധമല്ലെന്നും, മയക്കുമരുന്ന് കച്ചവടക്കാരോടാണ് യു.എസിന്റെ പോരാട്ടമെന്നും എൻ.ബി.സി.യ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്നുമായി യു.എസിനെ ലക്ഷ്യമാക്കി വരുന്ന ബോട്ടുകൾ പിടിച്ചെടുക്കൽ തുടരുമെന്നും റുബിയോ കൂട്ടിച്ചേർത്തു.
ശനിയാഴ്ച പുലർച്ചെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളസ് മദൂറോയെയും ഭാര്യയെയും യു.എസ് സേന ബന്ദിയാക്കിയത്. തുടർന്ന് യു.എസ് സൈനിക ഹെലികോപ്റ്ററിൽ കരീബിയൻ കടലിൽ നിലയുറപ്പിച്ചിരുന്ന യു.എസ്.എസ് ഇവോ ജിമ വിമാനവാഹിനി കപ്പലിലേക്ക് മാറ്റി. പിന്നീട് ഗ്വാണ്ടനാമോയിലെ യു.എസ് നാവിക താവളത്തിലേക്കും അവിടെ നിന്ന് പ്രത്യേക വിമാനത്തിൽ ന്യൂയോർക്കിലെ സ്റ്റിവർട്ട് എയർ നാഷണൽ ഗാർഡ് ബേസിലേക്കും കൊണ്ടുപോയതായി റിപ്പോർട്ടുണ്ട്.
പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെയാണ് വെനസ്വേല തലസ്ഥാനമായ കരക്കാസിൽ യു.എസ് സൈനിക അധിനിവേശം നടന്നത്. പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച ആക്രമണം അരമണിക്കൂറോളം നീണ്ടുനിന്നു. ഏഴിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതോടെ നഗരം മുഴുവൻ പരിഭ്രാന്തിയിലായി. ഹെലികോപ്റ്ററുകൾ താഴ്ന്ന് പറന്നതായും പിന്നീട് കരയാക്രമണം നടന്നതായും ദൃക്‌സാക്ഷികൾ അറിയിച്ചു. സാധാരണക്കാർക്കും സൈന്യത്തിനുമെതിരെ ആക്രമണം ഉണ്ടായതായും കരക്കാസ് നിവാസികൾ മാധ്യമങ്ങളോട് പറഞ്ഞു.
-
News2 days agoഗസ്സ ശോചനീയാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം രാജ്യങ്ങള്‍
-
kerala2 days agoമുസ്ലിംലീഗിന് 324 തദ്ദേശ തലവന്മാര്; മുഴുവന്‍ ജില്ലകളിലും തലവന്മാര് സി.പി.എമ്മിനും കോണ്‍ഗ്രസ്സും മുസ്ലിംലീഗിനും മാത്രം
-
gulf3 days agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
kerala2 days agoആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്‍
-
india1 day agoബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
-
News1 day agoഇറാനിൽ പ്രതിഷേധം രൂക്ഷം; മരണം പത്ത്, യു.എസ്–ഇറാൻ വാക്പോരും കടുക്കുന്നു
-
News18 hours agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
-
News17 hours agoയു.എസ് വെനസ്വേല അധിനിവേശത്തിന് പിന്നാലെ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം
