മലപ്പുറം: ജില്ലയിലെ വിവിധ കോളേജുകളിൽ കമ്മ്യൂണിറ്റി കോട്ടയിൽ പ്രവേശനം നേടിയ പട്ടികജാതി/പട്ടികവർഗ്ഗ/പിന്നോക്ക വിഭാഗ വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇ-ഗ്രാന്റ്സ് വഴിയുള്ള ഫീസ് ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ ജില്ലാ എംഎസ്എഫ് കമ്മിറ്റി പട്ടികജാതി പട്ടികവർഗ്ഗ ഓഫീസർക്ക് പരാതി നൽകി.
വർഷങ്ങളായി നിരവധി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് വ്യാപകമായി പരാതി ഉയർന്നിട്ടും വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണാൻ സർക്കാർ ശ്രമം നടത്താത്തത് പ്രതിഷേധാർഹമാണ്.
മെരിറ്റ് സീറ്റുകളിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികളെപ്പോലെ തന്നെ ആനുകൂല്യങ്ങൾക്ക് അർഹതപ്പെട്ടവരാണ് കമ്മ്യൂണിറ്റി കോട്ടയിൽ അഡ്മിഷൻ നേടുന്നവരും. കേവലം ഈയൊരു സാങ്കേതിക കാരണം മുൻനിർത്തി അർഹരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക ആനുകൂല്യം നിഷേധിക്കുന്നത് യാതൊരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. ഇത് വിദ്യാർത്ഥികളുടെ ഉപരിപഠനത്തെപ്പോലും സാരമായി ബാധിക്കുന്നുണ്ട്.
മറ്റ് ജില്ലകളിൽ ഇത്തരത്തിൽ കമ്മ്യൂണിറ്റി കോട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് ആനുകൂല്യം തടസ്സമില്ലാതെ ലഭിക്കുന്നുണ്ട്. എന്നാൽ മലപ്പുറം ജില്ലയിൽ മാത്രം ഇതിന് വിപരീതമായ സാഹചര്യം നിലനിൽക്കുന്നത് തികച്ചും വിവേചനപരമാണ്.
അതുകൊണ്ട്, ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും, ജില്ലയിലെ ക്യാമ്പസുകളിൽ പഠിക്കുന്ന അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും ഇ-ഗ്രാന്റ്സ് ആനുകൂല്യം ഉടനടി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇതിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ഉടനടി പുനസ്ഥാപിക്കുകയും കഴിഞ്ഞ കാലങ്ങളിൽ വിദ്യാർഥികളുടെ ആനുകൂല്യം നിഷേധിച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എംഎസ്എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ഫർഹാൻ ബിയ്യം, ജനറൽ സെക്രട്ടറി അഡ്വ. ജസീൽ പറമ്പൻ, ട്രഷറർ എൻ.കെ. നിഷാദ്, ജില്ലാ ഭാരവാഹികളായ സലാഹുദ്ദീൻ തെന്നല, ജഹ്ഫർ ചെഞ്ചേരി, പി.കെ. മുബഷിർ, അജ്മൽ മേലേതിൽ, അറഫ ഉനൈസ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.