Connect with us

Video Stories

ചിന്നമ്മയുടെ പിന്‍വാതില്‍ വരവ്

Published

on

കെപി ജലീല്‍

അറുപത്താറു കോടിയുടെ വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദനക്കേസില്‍ ബാംഗ്ലൂര്‍ പ്രത്യേകകോടതി വിധിക്കെതിരായ അപ്പീലില്‍ സുപ്രീംകോടതി വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കേസിലെ രണ്ടാം പ്രതി മുഖ്യമന്ത്രിയാകുന്നതിനു പിന്നിലെ രാഷ്രീയമെന്താണ്? മുഖ്യമന്ത്രിയായ പ്രതിക്കെതിരായാണ് വിധിയെങ്കില്‍ ജയിലില്‍ കിട്ടാവുന്ന മുന്തിയ സൗകര്യങ്ങളും പരിഗണനയുമായിരിക്കാം ഒന്ന്. ഇനി വിധി അനുകൂലമാണെങ്കില്‍ കോടതിയുടെ പിന്തുണയോടെ മുഖ്യമന്ത്രിപദക്കയറ്റം ആഘോഷമാക്കുക. രണ്ടായാലും വിവേകാനന്ദ കൃഷ്ണ വേണി ശശികല എന്ന അറുപത്തൊന്നുകാരിക്ക് വരും നാളുകള്‍ നിര്‍ണായകമാണെന്ന കാര്യത്തില്‍ സംശയമില്ല. തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലേക്ക് വി.എന്‍ ജാനകിക്കും ജയലളിത ജയറാമിനും ശേഷം കടന്നുവരുന്ന മൂന്നാമത്തെ പെണ്‍പുളൈ മുഖ്യമന്ത്രി സംസ്ഥാനത്തെ ഏറ്റവും ജനപിന്തുണ കുറഞ്ഞ മുഖ്യമന്ത്രിയാകുകയാണ്. ഇതിനെ ദ്രാവിഡ ജനത എങ്ങനെ സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യ. എന്തായാലും ഗവര്‍ണര്‍ ഇന്നലെ രാത്രി ഇടപ്പെട്ടതോടെ കാര്യങ്ങള്‍ ശശികലയുടെ പിടിയില്ലല്ല. പ്രസംഗപാടവമോ പാര്‍ട്ടി പരിചയമോ ഭരണനേതൃത്വമോ ഒന്നുമില്ലാതെ ശശികലക്ക് മുഖ്യമന്ത്രിക്കസേരയില്‍ എങ്ങനെ ശോഭിക്കാനാകും. പിന്‍വാതിലിലൂടെ ‘ചിന്നമ്മ’ വരുമ്പോള്‍ ജനാധിപത്യം മരവിച്ചുനില്‍ക്കുകയാണ്.
തന്റെ യജമാനത്തിയും പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ ജയലളിത മരണപ്പെട്ട് രണ്ടുമാസം തികയുന്ന ദിവസമാണ് രാഷ്ട്രീയമായ അര്‍ഥതലങ്ങള്‍ ഒരുപാട് വികസിപ്പിച്ചുകൊണ്ട് ശശികല തമിഴ്‌നാട് രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും തലപ്പത്തേക്ക് കയറിവരുന്നത്. ഞായറാഴ്ച അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ ഒറ്റക്കെട്ടായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഒരുമാസം മുമ്പ് ചുമതലയേറ്റ ശശികലയെ പാര്‍ലമെന്റി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതുവഴി നേരിടേണ്ടത് ഇനി പാര്‍ട്ടിക്ക് അകത്തും പുറത്തുമുള്ള വന്‍പ്രതിഷേധത്തെയാണ്. കൂടാതെ കുതികാല്‍വെട്ടുകാരെയും. ശശികലക്ക് വേണ്ടി തമിഴ്‌നാട്ടിലെവിടെയും പതിവുരീതിയിലുള്ള പടക്കംപൊട്ടിക്കലോ അഘോഷാരവങ്ങളോ ഉണ്ടായില്ലെന്നു മാത്രമല്ല, കോയമ്പത്തൂര്‍ പോലുള്ള നഗരങ്ങളില്‍ ഈ തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധവും ഉയര്‍ന്നുവരികയാണ്. പാര്‍ട്ടി തീരുമാനമായി വ്യാഖ്യാനിക്കാമെങ്കിലും മുഖ്യമന്ത്രി പദത്തിലേക്കുള്ള ശശികലയുടെ അരങ്ങേറ്റം അണികള്‍ പൂര്‍ണ മനസ്സോടെ അംഗീകരിക്കുന്നില്ലെന്നതാണ് വാര്‍ത്തകളിലൂടെ പുറത്തുവരുന്ന സൂചനകള്‍. എം.ജി.ആര്‍ മരണപ്പെട്ട 1987ല്‍ രണ്ടാം ഭാര്യ വി.എന്‍ ജാനകിയെ മുഖ്യമന്ത്രിയാക്കിയതിന് സമാനമാണ് സമകാല സംഭവവികാസങ്ങള്‍. അനന്തരാവകാശികളില്ലാത്ത ജയലളിതയുടെ സ്വത്തിന്റെ കാര്യത്തിലും പോയസ് ഗാര്‍ഡന്‍ വസതി ഉപയോഗിക്കുന്നതിലും ശശികലക്ക് എതിരായി വിധിയുണ്ടാകാനുള്ള സാധ്യതയും ഈ തിടുക്കപ്പെട്ട തീരുമാനത്തിന് പിന്നിലുണ്ടാകാം. 113.73 കോടിയുടെ സ്വത്താണ് 2015ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ജയലളിത നല്‍കിയ സത്യവാങ് മൂലത്തില്‍ വെളിപ്പെടുത്തിയിരുന്നത്.
കഴിഞ്ഞ അഞ്ചു പതിറ്റാണ്ടോളമായി തമിഴ്‌നാട് ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിടിയിലമര്‍ന്നിട്ട്. ദേശീയ മുഖ്യധാരയേക്കാള്‍ തമിഴ്‌നാട്ടിലെ ജനത ദ്രാവിഡ സ്വത്വത്തിലാണ് കൂടുതലും മനസ്സൂന്നുന്നതെന്ന് അവരുടെ കഴിഞ്ഞ കാല നിലപാടുകളും പെരുമാറ്റ രീതിയും വ്യക്തമാക്കുന്നുണ്ട്. അതനുസരിച്ച് കോണ്‍ഗ്രസ്, ബി.ജെ.പി, ഇടതുപക്ഷം പോലുള്ള ശക്തികള്‍ക്ക് ഇവിടെ വേരോട്ടമുണ്ടാകുന്നില്ല. ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യ ഗവര്‍ണര്‍ ജനറല്‍ സി. രാജഗോപാലാചാരി 1952ലും കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ട് കെ. കാമരാജ് നാടാര്‍ 1953ലും ഭരിച്ച് ഇന്ത്യന്‍ ദേശീയത തിളങ്ങിനിന്നതായിരുന്നു ഒരു കാലത്ത് തമിഴ്‌നാട്. 1967ല്‍ അണ്ണാദുരൈ മുഖ്യമന്ത്രിയായതോടെയാണ് ഡി.എം.കെക്ക് ഇവിടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ മേല്‍വിലാസം ലഭിക്കുന്നത്. അതിനുശേഷം നീണ്ട കാലമായി കരുണാധിനിയും എം.ജി.രാമചന്ദ്രനും ജയലളിതയും ആയിരുന്നു ഈ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ചുക്കാനേന്തിയവര്‍. ഡി.എം. കെയില്‍ നിന്ന് വേറിട്ട് എം.ജി.ആര്‍ അണ്ണാ ദ്രാവിഡ മുന്നേറ്റകഴകം രൂപീകരിച്ചത് സിനിമയിലെ അദ്ദേഹത്തിന്റെ വീരവില്ലാളി പരിവേഷം കൂടി കൊണ്ടായിരുന്നെങ്കില്‍ എം.ജി.ആറിന്റെ നായികയായി വിളങ്ങിയ തമിഴിലെ എക്കാലത്തെയും ജനപ്രിയ നടി ജയലളിതയും മുഖ്യമന്ത്രി സ്ഥാനത്തെത്തിയത് വെള്ളിത്തിരയുടെ തിളക്കം കൊണ്ടായിരുന്നു. ഇതിനനുസൃതമായാണ് കരുണാനിധിയും പിന്നീട് കരുക്കള്‍ നീക്കിയത്. ഒരു കാലത്ത് യുക്തിവാദത്തിന്റെയും ബ്രാഹ്മണ വിരുദ്ധതയുടെയും വിളനിലമായിരുന്ന തമിഴ് സാമൂഹിക രാഷ്ട്രീയ പരിസരത്തേക്ക് എം.ജി.ആര്‍ കൊണ്ടുവന്ന താരരാഷ്ട്രീയവും വീരാരാധനയും ദ്രാവിഡ രാഷ്ട്രീയത്തെ ജീര്‍ണിപ്പിക്കുകയും ഇഷ്ടക്കാരി ജയലളിത അതിനെ ജീര്‍ണതയുടെ പടുകുഴിയിലെത്തിക്കുകയും ചെയ്തു. ശശികല വരുന്നതും ഈ ജീര്‍ണതയുടെ ഭാഗമായി വേണം കാണാന്‍.
തഞ്ചാവൂരിലെ തിരുത്തുറൈപൂണ്ടിയില്‍ 1957ല്‍ ജനിച്ച ശശികല 1973ല്‍ നടരാജനെ വരിക്കുന്നതോടെയാണ് തന്റെ ഭാഗ്യജാതകത്തിന്റെ കുറിപ്പ് തുറക്കുന്നത്. അന്ന് തമിഴ്‌നാട് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ താല്‍കാലിക ജീവനക്കാരനായിരുന്നു നടരാജന്‍. കടലൂര്‍ ജില്ലാകലക്ടറായിരുന്ന ചന്ദ്രലേഖ വഴി ബന്ധം സ്ഥാപിച്ചതിനെതുടര്‍ന്ന് കരുണാനിധിയാണ് ഇവരുടെ വിവാഹത്തിന് നേതൃത്വം നല്‍കിയത്. ചന്ദ്രലേഖക്കെതിരെ പിന്നീട് ആസിഡ് ആക്രമണം ഉണ്ടായെന്നത് വേറെ കാര്യം. 1980ല്‍ നടരാജ ബന്ധം വഴി ചെന്നൈയില്‍ വീഡിയോ ഷോപ്പ് തുടങ്ങിയ ശശികല വീഡിയോഗ്രാഫറായും പേരുകേട്ടു. അന്ന് എ.ഐ. ഡി.എം.കെയുടെ പ്രചാരണ വിഭാഗം സെക്രട്ടറിയായ ജയലളിതയുമായി അടുപ്പം സ്ഥാപിക്കാന്‍ ശശികലക്ക് കഴിഞ്ഞതായിരുന്നു ജീവിതവഴിത്തിരിവിന് കാരണമായത്. വീഡിയോ ചുമതല വാങ്ങിയെടുത്ത ശശികല ജയലളിത പ്രസംഗിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി നല്ല നിലയില്‍ എഡിറ്റ് ചെയ്ത് ജയക്ക് നല്‍കി. ഇത് കണ്ട എം.ജി. ആര്‍ ജയലളിതയുടെ സംഘാടന-പ്രസംഗ ശേഷിയെ പുകഴ്ത്തിയത് ശശികലക്കുകൂടി കിട്ടിയ അംഗീകാരമാകുകയായിരുന്നു.
തഞ്ചാവൂരിലെ മണ്ണാര്‍ഗുഡി മാഫിയയെന്ന് ദുഷ്‌പേരുകേട്ട കുടുംബമാണ് ശശികലയുടേതെന്നതുകൂടി മുഖ്യമന്ത്രി പദത്തില്‍ ശശികലക്ക് കട്ടുറുമ്പാകും. രണ്ടു തവണ ജയലളിതയുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളില്‍ പ്രതിയാകേണ്ടിവന്ന ശശികലക്കും ഭര്‍ത്താവ് നടരാജനും രണ്ടു തവണ വീതം പാര്‍ട്ടിയില്‍ നിന്നും പുറത്താകേണ്ടിവന്നതും ചിന്തോദ്ദീപകമാണ്. പോയസ് ഗാര്‍ഡനില്‍ ജയലളിതയുടെ ഇഷ്ട സഹായിയായി വാഴുമ്പോഴും രാഷ്ട്രീയത്തിന്റെ ഇടനാഴികകളില്‍ ശശികലയുടെ കയ്യൊപ്പുണ്ടായിരുന്നുവെന്നാണ് വിവരം. പല നേതാക്കളും മന്ത്രിമാരും പാര്‍ട്ടി സീറ്റ് കൊതിക്കുന്നവരുമെല്ലാം പലപ്പോഴും കാണേണ്ടിയിരുന്നത് ജയലളിതയെയല്ല, ശശികലയെ ആയിരുന്നുവത്രെ. ഇതാണ് രാഷ്ട്രീയവൃത്തങ്ങളില്‍ ശശികലക്ക് ഇടം നേടിക്കൊടുത്തത്. എന്നാല്‍ അനാവശ്യമായി രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടുന്നതിനെതിരെ ജയലളിത തന്നെ ഇരുവരെയും താക്കീത് നല്‍കുകയും പുറത്താക്കുകയും ചെയ്‌തെങ്കിലും അത് വെറും മുന്നറിയിപ്പായിരുന്നു.
ഇതിനിടെ ജയലളിതയുടെ പല സ്വകാര്യതകളും ശശികലയുടെ കൈയിലാണെന്നതിനാല്‍ അവരെ ഒഴിവാക്കാന്‍ ജയക്കായില്ലെന്ന് കരുതുന്നവരുണ്ടെന്നുമാത്രമല്ല, അവരില്‍ പലരും ജയയുടെ മരണത്തിന് കാരണമായി പറയുന്ന ദുരൂഹതകളില്‍ ശശികലയുടെയും നടരാജന്റെയും പേരുകളും ചേര്‍ക്കുന്നുണ്ട്. ഇതിനൊരു പിന്‍ബലമാണ് ജയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഉയര്‍ന്നുവരുന്ന ആവശ്യങ്ങള്‍. ഇതെക്കുറിച്ച് മൗനം പാലിക്കുന്ന ശശികല ജയയുടെ അടുത്ത സഹായിയും ഉപദേശകയുമായിരുന്ന മലയാളിയായ ഷീല ബാലകൃഷ്ണനെ അടുത്തിടെ മുഖ്യമന്ത്രിയുടെ സഹായിയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്നൊഴിവാക്കിയെന്ന് കേള്‍ക്കുമ്പോള്‍ പലതും പിന്നെയും ഉയര്‍ന്നുവരുന്നു. മാത്രമല്ല, നോട്ട് റദ്ദാക്കല്‍ സമയത്ത് ജയലളിതയുടെ അഭിമതനായ ചീഫ് സെക്രട്ടറിയുടെ വീട്ടിലും ഔദ്യോഗിക വസതിയിലും റെയ്ഡ് നടന്നതും അദ്ദേഹം ശശികലയെ പഴിച്ചതും തമ്മില്‍ കൂട്ടിവായിക്കുമ്പോള്‍ ജയയളിതയുടെ മിത്രമോ ശത്രുവോ ശശികല എന്ന ചോദ്യം പലരും ഉയര്‍ത്തുന്നു. ശശികലക്കെതിരെ പാര്‍ട്ടിയിലെ പല പ്രമുഖരും രംഗത്തുവരുമെന്നും അതില്‍ മന്ത്രിമാര്‍ വരെയുണ്ടാകുമെന്നുമാണ് കേള്‍ക്കുന്നത്. ഇത് ശരിയെങ്കില്‍ ശശികലയുടെ മുഖ്യമന്ത്രിക്കസേരയുടെ ഉറപ്പ് സുഗമമാവില്ലെന്നുവേണം കരുതാന്‍.
2016 ഡിസംബര്‍ അഞ്ചിന് ജയലളിത മരണപ്പെട്ട് മണിക്കൂറുകള്‍ക്കകം അര്‍ധരാത്രി മുഖ്യമന്ത്രിപദത്തിലേറിയ ധനമന്ത്രി ഒ. പനീര്‍ശെല്‍വം ശശികലയുടെ ജാതിക്കാരനായ തേവര്‍ വിഭാഗക്കാരനാണെന്നതും ശശികലക്ക് എളുപ്പമായെന്നുവേണം കരുതാന്‍. മധുര തുടങ്ങിയ ഭാഗങ്ങളില്‍ ഏറെ ഭൂരിപക്ഷമുള്ള വിഭാഗമാണ് തേവര്‍. ആറു മാസത്തിനകം ഇനി നിയമസഭയിലേക്ക് മല്‍സരിക്കുമ്പോള്‍ മധുരയിലെ ഏതെങ്കിലുമൊരു മണ്ഡലമാകും ശശികല തെരഞ്ഞെടുക്കുക എന്നും കേള്‍ക്കുന്നുണ്ട്. ജെല്ലിക്കെട്ട് പോലുള്ള വിഷയങ്ങളില്‍ പനീര്‍ശെല്‍വം പ്രവര്‍ത്തിച്ചത് ശശികലയുടെ ഉപദേശ പ്രകാരമാണെന്നാണ് പറയപ്പെടുന്നതെങ്കിലും അധികാരത്തിനുവേണ്ടി വാശിപിടിക്കുകയോ അനാവശ്യമായ വിവാദത്തിന് മുതിരുകയോ ചെയ്യാത്ത പക്വമതിയായ രാഷ്ട്രീയക്കാരനെ എന്തിന് ഇപ്പോള്‍ മാറ്റുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്.
ജയലളിതയുടെ സഹോദരപുത്രി ദീപയുടെ പിന്നില്‍ അണിനിരന്നിരിക്കുന്നവരില്‍ നല്ലൊരു പങ്കും അണ്ണാ ഡി.എം.കെക്കാരാണെങ്കിലും ശശികലയുടെ കാര്യത്തില്‍ പറയുന്ന ഔദ്യോഗികമായ അനുഭവക്കുറവ് ദീപക്കുമുണ്ടെന്നത് ശശികലക്ക് അനുകൂല ഘടകമാണ്. മാത്രമല്ല, ജയളലിതയുടെ കാലത്ത് അവരുടെ ബന്ധുക്കളെയാരെയും പോയസ് ഗാര്‍ഡനിലേക്ക് കടത്തിവിട്ടിരുന്നില്ല എന്നതും ഓര്‍ക്കണം.
37 സീറ്റുകള്‍ ലോക്‌സഭയിലുള്ള കക്ഷിയെന്ന നിലക്ക് അണ്ണാ ഡി.എം.കെയുടെ നീക്കങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുകയാകും ബി.ജെ.പി. ജയലളിതയുടെ മൃതശരീരം രാജാഹാളില്‍ വെച്ചപ്പോള്‍ അവിടെ അനുശോചനവുമായി എത്തിയ പ്രധാനമന്ത്രി മോദി ശശികലയുടെ തയലില്‍ സ്പര്‍ശിച്ച് ആശ്വസിപ്പിച്ചതും പാര്‍ട്ടിയുടെ പിന്തുണ പാര്‍ലമെന്റില്‍ വേണമെന്ന ധ്വനിയോടെയാണ്. നോട്ട് റദ്ദാക്കലുള്‍പ്പെടെ വിഷയങ്ങളില്‍ എ.ഐ.എ.ഡി.എം.കെ കാര്യമായ പ്രതിഷേധങ്ങള്‍ക്ക് മുതിര്‍ന്നില്ലെങ്കിലും ജയലളിതയുടെ ആരോഗ്യനില അന്വേഷിച്ച് രാഹുല്‍ ഗാന്ധി ചെന്നൈയില അപ്പോളോ ആസ്പത്രിയില്‍ വന്നത് കണക്കിലെടുക്കുമ്പോള്‍ ഭാവി തമിഴ് രാഷ്ട്രീയം ഏതു വഴിക്കാകും എന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാനാവില്ല. ഡി.എം.കെയുടെ സഖ്യകക്ഷിയാണിപ്പോള്‍ കോണ്‍ഗ്രസ്. അണ്ണാ ഡി.എം.കെയുമായി ബി.ജെ.പി ബന്ധം സ്ഥാപിച്ചാല്‍ അത് നേട്ടമാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ഒരു പക്ഷേ ഇതിനുകഴിയാതെ വന്നാല്‍ പാര്‍ട്ടിയെ പിളര്‍ത്താനും മോദിയും കൂട്ടരും തയ്യാറായിക്കൂടെന്നുമില്ല. ഗവര്‍ണറുടെ കൈകളിലാണ് ഇനി കാര്യങ്ങള്‍. സുപ്രീം കോടതി വിധി വരുന്നത് വരെ അദ്ദേഹം കാത്തിരിക്കാനാണ് സാധ്യത.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

kerala

കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി

THRISSUR
BUILDING COLLAPSED

Published

on

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.

Continue Reading

kerala

കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Continue Reading

Trending