News
ഗസ്സയിൽ ക്ഷാമം കുറഞ്ഞെങ്കിലും പട്ടിണി ഗുരുതരമായി തുടരുന്നു: യു.എൻ
ക്ഷാമ വർഗ്ഗീകരണം അവസാനിച്ചിട്ടും ഗസ്സ മുനമ്പ് മുഴുവൻ ഇപ്പോഴും അടിയന്തരാവസ്ഥയിലാണ് എന്ന് ഐ.പി.സി വ്യക്തമാക്കി
ഗസ്സ സിറ്റി: പരിമിതമായ തോതിൽ മാനുഷിക സഹായങ്ങൾ എത്തിത്തുടങ്ങിയതോടെ ഗസ്സ മുനമ്പിലെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്ന ക്ഷാമാവസ്ഥ അവസാനിച്ചുവെന്ന് ഐക്യരാഷ്ട്രസഭ. എന്നാൽ പട്ടിണിയുടെ തോതും മാനുഷിക സാഹചര്യവും ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്ന് യു.എൻ മുന്നറിയിപ്പ് നൽകി. ഗസ്സയിലെ ഓരോ എട്ടുപേരിൽ ഒരാൾക്ക് ഇപ്പോഴും ഭക്ഷ്യക്ഷാമം നേരിടേണ്ടിവരുന്നുണ്ടെന്ന് യു.എൻ വ്യക്തമാക്കി.
ശൈത്യകാല വെള്ളപ്പൊക്കങ്ങളും കനത്ത തണുപ്പും കാരണം വിശപ്പിന്റെ കാഠിന്യം കൂടുതൽ രൂക്ഷമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ട് വർഷമായി നീണ്ടുനിന്ന യുദ്ധത്തിൽ ഇസ്രായേൽ ഭവനങ്ങളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും വ്യാപകമായി നശിപ്പിച്ചതിനാൽ ഗസ്സയിലെ ഭൂരിഭാഗം ജനങ്ങളും ടെന്റുകളിലോ നിലവാരമില്ലാത്ത അഭയകേന്ദ്രങ്ങളിലോ ആണ് കഴിയുന്നത്.
ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിൽ നിലവിൽ വന്ന വെടിനിർത്തലിന് പിന്നാലെ സഹായ വിതരണത്തിനുള്ള നിയന്ത്രണങ്ങൾ ഇസ്രായേൽ ഭാഗികമായി ലഘൂകരിച്ചിരുന്നു. എന്നാൽ സഹായ വിതരണ സംവിധാനം ഇപ്പോഴും പരിമിതവും അസ്ഥിരവുമാണെന്ന് യു.എൻ ചൂണ്ടിക്കാട്ടുന്നു. ഇസ്രായേലിന്റെ ഭക്ഷ്യസഹായ നിയന്ത്രണങ്ങൾ മൂലം വൻതോതിൽ പട്ടിണി രൂപപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റിൽ ഗസ്സയുടെ ചില ഭാഗങ്ങളിൽ യു.എൻ അനുബന്ധ സ്ഥാപനമായ ഐ.പി.സി ആദ്യമായി ക്ഷാമം പ്രഖ്യാപിച്ചിരുന്നു. ആ സമയത്ത് കുറഞ്ഞത് 450 പേരെങ്കിലും പട്ടിണി മൂലം മരിച്ചതായാണ് കണക്കുകൾ.
ക്ഷാമ വർഗ്ഗീകരണം അവസാനിച്ചിട്ടും ഗസ്സ മുനമ്പ് മുഴുവൻ ഇപ്പോഴും അടിയന്തരാവസ്ഥയിലാണ് എന്ന് ഐ.പി.സി വ്യക്തമാക്കി. വെടിനിർത്തലിന് മുമ്പ് ഗസ്സയിലേക്കുള്ള സഹായ പ്രവേശനത്തിന് ഇസ്രായേൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയിരുന്നു. യു.എസ് മധ്യസ്ഥതയിലുള്ള വെടിനിർത്തലിന് ശേഷം സഹായങ്ങൾ അനുവദിക്കാൻ തുടങ്ങിയെങ്കിലും, കരാർ ദുർബലമാണെന്നും ഇസ്രായേൽ പ്രദേശത്ത് ഇപ്പോഴും ദിവസേന ആക്രമണങ്ങൾ തുടരുകയാണെന്നും സഹായ പ്രവർത്തകർ പറയുന്നു. വെടിനിർത്തൽ തകർന്നാൽ ഗസ്സ വീണ്ടും കഠിനമായ ക്ഷാമത്തിലേക്ക് വഴുതിവീഴാൻ സാധ്യതയുണ്ടെന്ന് ഐ.പി.സി മുന്നറിയിപ്പ് നൽകി.
kerala
‘ഞാന്‍ ഇപ്പോഴും ആ ഞെട്ടലിലാണ്,അത് നമ്മുടെ അവസാനത്തെ സംഭാഷണമാകുമെന്ന് കരുതിയില്ല’ -ശ്വേതാ മേനോന്‍
ശ്രീനിയേട്ടാ… നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും. നിങ്ങളുടെ സൃഷ്ടികളിലൂടെയും ഞങ്ങളുടെ ഹൃദയങ്ങളിലൂടെയും നിങ്ങള്‍ എന്നും ജീവിക്കും. എന്ന് ശ്വേത കുറിച്ചു.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടിയും താരസംഘടന അമ്മയുടെ പ്രസിഡന്റുമായ ശ്വേതാ മേനോന്‍.
‘ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നമ്മള്‍ സംസാരിക്കുമ്പോള്‍ അത് നമ്മുടെ അവസാനത്തെ സംഭാഷണമായിരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാന്‍ ഇപ്പോഴും ആ ഞെട്ടലിലാണ്. നിങ്ങള്‍ പോയി എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നില്ല. സത്യത്തില്‍ എന്ത് പറയണമെന്ന് എനിക്കറിയില്ല. ശ്രീനിയേട്ടാ… നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും. നിങ്ങളുടെ സൃഷ്ടികളിലൂടെയും ഞങ്ങളുടെ ഹൃദയങ്ങളിലൂടെയും നിങ്ങള്‍ എന്നും ജീവിക്കും. ഓം ശാന്തി ശാന്തി ശാന്തി.’ എന്ന് ശ്വേത കുറിച്ചു.
ഇന്ന് രാവിലെ 8.30-ഓടെയായിരുന്നു ശ്രീനിവാസന്റെ അന്ത്യം. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെവെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
ജൂണില്‍ പുറത്തിറങ്ങിയ നാന്‍സി റാണിയാണ് ശ്രീനിവാസന്‍ അഭിനയിച്ച അവസാനചിത്രം. ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനംചെയ്ത ‘ഞാന്‍ പ്രകാശനു’വേണ്ടിയാണ് ഒടുവില്‍ തിരക്കഥയൊരുക്കിയത്.
kerala
മൃതദേഹം മാറ്റാന്‍ അനുവദിക്കില്ല; പുല്‍പ്പള്ളിയിലെ കടുവ ആക്രമണത്തില്‍ പ്രദേശത്ത് കനത്ത പ്രതിഷേധം
ഭീകരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്, ഒന്നരമാസം മുമ്പ് തന്നെ കടുവയുടെ സാന്നിധ്യം അധികൃതരെ അറിയിച്ചിരുന്നു.
വയനാട് പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രദേശത്ത് കനത്ത പ്രതിഷേധം. മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വണ്ടിക്കടവ് ഫോറസ്‌റ്റേഷന് മുമ്പിലാണ് പ്രതിഷേധം. ഭീകരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്, ഒന്നരമാസം മുമ്പ് തന്നെ കടുവയുടെ സാന്നിധ്യം അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ നടപടിയെടുക്കാന്‍ തയാറായില്ല. പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും ഇതില്‍ ഒരു ഉറപ്പ് കിട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
ദേവര്‍ഗദ്ധ ഉന്നതിയിലെ കൂമന്‍ ( 65) ആണ് മരിച്ചത്. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് കടുവയുടെ ആക്രമണം ഉണ്ടായത്. പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്ത് വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് അപകടം.
കഴിഞ്ഞ വര്‍ഷവും വയനാട്ടില്‍ കടുവ ആക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.വയനാടിന്റെ വിവിധ മേഖലയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വയനാട് പച്ചിലക്കാട് ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ കാടു കയറിയതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ മേഖലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയടക്കമുള്ള നിയന്ത്രണങ്ങള്‍ ഇതി തുടരേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.
kerala
പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി
ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പില്‍ ഹാജരാകണമെന്ന് കോടതി പറഞ്ഞു.
തിരുവനന്തപുരം: പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പില്‍ ഹാജരാകണമെന്ന് കോടതി പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും സമാനമായ കേസുകളില്‍ അകപ്പെടാന്‍ പാടില്ല എന്നിവയാണ് മുന്‍കൂര്‍ ജാമ്യ വ്യവസ്ഥകള്‍.
ഐഎഫ്എഫ് കെയുടെ സെലക്ഷനിടെ ചലച്ചിത്രപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന് വേണ്ടിയുള്ള കമ്മിറ്റിയില്‍ പരാതിക്കാരിയായ ചലച്ചിത്രപ്രവര്‍ത്തകയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങള്‍ താമസിച്ചിരുന്നത്.
സ്‌ക്രീനിംഗിന് ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. ഈ പരാതി മുഖ്യമന്ത്രി കന്റോണ്‍മെന്റ് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസിനോടും ചലച്ചിത്ര പ്രവര്‍ത്തക പരാതി ആവര്‍ത്തിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്.
-
india3 days agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala3 days ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF3 days agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
kerala3 days agoശബരിമല സ്വർണക്കൊള്ള കേസ്: എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യം നാളെ സുപ്രീംകോടതി പരിഗണിക്കും
-
kerala3 days agoവഖഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം
-
india3 days agoഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് നീട്ടി പാകിസ്താൻ
-
kerala3 days agoപാരഡി പാട്ടിനെതിരേ പരാതി നൽകുന്നത് പാരഡിയേക്കാൾ വലിയ കോമഡി; വിമർശനവുമായി പി.സി. വിഷ്ണുനാഥ്
-
kerala3 days agoവധശ്രമക്കേസ്: ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്
