india
ഇന്ത്യയെ ട്രംപിന് വിറ്റു; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍
ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ കേന്ദ്ര സർക്കാറിനെ ലോക്സഭയിൽ അതിരൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ട്രംപിന് വിറ്റു എന്ന് ആരോപിച്ച രാഹുൽ, അമേരിക്കക്ക് മുന്നിൽ പൂർണമായും കീഴടങ്ങുന്നതാണ് കരാറെന്നും ബജറ്റ് ചർച്ചക്കിടെ ആരോപിച്ചു. എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന സ്വാതന്ത്ര്യം പോലും ഇപ്പോൾ ഇന്ത്യക്ക് ഇല്ല. കേന്ദ്ര ബജറ്റിൽ രാജ്യത്തിനായി ഒന്നുമില്ലെന്നും രാഹുൽ വിമർശിച്ചു. അദാനിയാണ് ബജറ്റിന്റെ കേന്ദ്രബിന്ദു. പ്രതിരോധ ബജറ്റ് അംബാനിക്ക് വേണ്ടിയാണെന്നും രാഹുൽ പറഞ്ഞു.
ഇതോടെ, അദാനിയുടെയും അംബാനിയുടെയും പേര് പരാമർശിക്കരുതെന്ന് സ്പീക്കർ റൂളിങ് നൽകി. കേന്ദ്ര ബജറ്റിൽ രാജ്യത്തിനായി ഒന്നുമില്ലെന്ന് രാഹുൽ വിമർശിച്ചു. അമേരിക്കയുടെ ആധിപത്യത്തെ ചൈനയും റഷ്യയും മറ്റ് ശക്തികളും വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. യുഎസിന്റെ അപ്രമാദിത്തം വെല്ലുവിളി നേരിടുകയാണ്. ഡോളർ വെല്ലുവിളി നേരിടുകയാണ്. അപ്പോഴാണ് ഇന്ത്യ യുഎസിന് കീഴടങ്ങിയത്. രാജ്യം എന്ന നിലയ്ക്ക് സ്വന്തം ശക്തി തിരിച്ചറിയണം. യുഎസുമായി നടത്തിയ ചർച്ചയിൽ ഇന്ത്യയ്ക്ക് പലതും നഷ്ടമായി. ഡിജിറ്റൽ ട്രേഡിൽ നിയന്ത്രണം നഷ്ടമാക്കി. ഇൻഡ്യാ സഖ്യമാണ് ചർച്ച നടത്തിയതെങ്കിൽ ഡേറ്റ സംരക്ഷണം ഉറപ്പാക്കുമായിരുന്നു. കർഷകരെ സംരക്ഷിക്കുമെന്ന് ട്രംപിനോട് പറയുമായിരുന്നു -രാഹുൽ പറഞ്ഞു.
india
വിക്സിത് ഭാരത് ശിക്ഷൺ അടിസ്ഥാൻ ബിൽ 2025: സംയുക്ത പാർലമെന്ററി കമ്മിറ്റിയിൽ ഇ.ടി മുഹമ്മദ് ബഷീർ എംപി അംഗം
ന്യൂഡൽഹി: വിക്സിത് ഭാരത് ശിക്ഷൺ അടിസ്ഥാൻ ബിൽ 2025 പരിശോധിക്കുന്നതിനായി രൂപീകരിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റിയിൽ മുസ്ലിം ലീഗ് പാർലമെൻ്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും മുൻ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എംപിയെ അംഗമായി ഉൾപ്പെടുത്തി ലോക്സഭാ സ്പീക്കർ ഉത്തരവ് പുറപ്പെടുവിച്ചു.
കമ്മിറ്റിയുടെ ചെയർപേഴ്സണായി ലോക്സഭാംഗമായ ഡോ. ഡി.പുരന്ദേശ്വരിയെയും സ്പീക്കർ നിയമിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ നിർണായക മാറ്റങ്ങൾ ലക്ഷ്യമിട്ട് കൊണ്ടുവരുന്ന വിക്സിത് ഭാരത് ശിക്ഷൺ അടിസ്ഥാൻ ബില്ലിലെ വിവിധ വ്യവസ്ഥകൾ വിശദമായി പരിശോധിക്കുകയും ഭേദഗതികൾ നിർദ്ദേശിക്കുകയും ചെയ്യുന്നതിനാണ് ജെ.പി.സി രൂപീകരിച്ചിരിക്കുന്നത്.
കേരളത്തിൽ നിന്ന് ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏക എംപി ഇ.ടി മുഹമ്മദ് ബഷീർ ആണ്. വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാർലമെന്റിൽ സ്ഥിരമായി ഇടപെടുന്ന അദ്ദേഹത്തിന്റെ പരിചയവും നിലപാടുകളും കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഗുണകരമാകും.
രാജ്യത്തിന്റെ വിദ്യാഭ്യാസ നയരൂപീകരണത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന ഈ കമ്മിറ്റിയിൽ അംഗത്വം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച ഇ. ടി. മുഹമ്മദ് ബഷീർ എംപി, വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കും അനുകൂലമായ നിലപാടുകൾ ശക്തമായി ഉന്നയിക്കുമെന്ന് അറിയിച്ചു.
india
രാജ്യം ദുര്‍ഘടമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്; കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
കേന്ദ്ര ബജറ്റിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
ന്യൂഡല്‍ഹി: രാജ്യം ദുര്‍ഘടമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വ്യക്തികളും രാജ്യവും സ്വന്തം കരുത്ത് തിരിച്ചറിയേണ്ട സമയമാണിതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര ബജറ്റിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഇന്ധനം ഡേറ്റയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഡേറ്റാ ശേഖരങ്ങളിലൊന്ന് ഇന്ത്യയുടേതാണ്. എന്നാല്‍ ഇതിനെ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. എഐയുടെ കടന്നുവരവ് ഐടി മേഖലയില്‍ വലിയ തൊഴില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ബജറ്റിന് സമാന്തരമായി വന്ന ഇന്ത്യ-യുഎസ് കരാര്‍ രാജ്യത്തിന്റെ താല്‍പ്പര്യങ്ങളെ ഹനിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഊര്‍ജ്ജം, ധനകാര്യം എന്നീ സുപ്രധാന മേഖലകളെക്കുറിച്ച് ബജറ്റില്‍ വ്യക്തമായ കാഴ്ചപ്പാടില്ലെന്നും നമ്മുടെ ഊര്‍ജ്ജ സുരക്ഷ അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയെ ദുരന്തമായി കാണുന്ന സമീപനത്തെ അദ്ദേഹം തിരുത്തി. ഇന്ത്യയുടെ 140 കോടി ജനങ്ങള്‍ രാജ്യത്തിന്റെ ബാധ്യതയല്ലെന്നും ശക്തിയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.
അമേരിക്കയുമായുള്ള കരാറില്‍ കര്‍ഷകരുടെ സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
india
‘ഇന്ത്യ-പാക് ആണവയുദ്ധം ഒഴിവാക്കിയത് ഞാന്‍’; 80-ാം തവണയും ക്രെഡിറ്റ് ആവര്‍ത്തിച്ച് ട്രംപ്
യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ സൈനിക ശക്തിയല്ലെന്നും മറിച്ച് സാമ്പത്തിക ഭീഷണിയാണ് ഉപയോഗിച്ചതെന്നും ട്രംപ് വെളിപ്പെടുത്തി.
വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സൈനിക സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് നീങ്ങുന്നത് തടഞ്ഞത് താനാണെന്ന അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോക്സ് ബിസിനസിന് നല്കിയ അഭിമുഖത്തിലാണ്, ‘ഓപ്പറേഷന് സിന്ദൂര്‍’ സൈനിക നടപടിക്ക് പിന്നാലെയുണ്ടായ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കാരണം തന്റെ നയതന്ത്ര ഇടപെടലാണെന്ന് ട്രംപ് അവകാശപ്പെട്ടത്. 2025 മേയ് 10-ന് ശേഷം ഇത് എണ്‍പതാം തവണയാണ് ട്രംപ് ഈ ക്രെഡിറ്റ് അവകാശപ്പെടുന്നത്.
യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ സൈനിക ശക്തിയല്ലെന്നും മറിച്ച് സാമ്പത്തിക ഭീഷണിയാണ് ഉപയോഗിച്ചതെന്നും ട്രംപ് വെളിപ്പെടുത്തി. ‘നിങ്ങള്‍ യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ ഭീമമായ നികുതി ചുമത്തുമെന്ന് ഞാന്‍ ഭീഷണിപ്പെടുത്തി. ഇത്തരത്തില്‍ എട്ട് യുദ്ധങ്ങള്‍ ഞാന്‍ അവസാനിപ്പിച്ചു, അതില്‍ ആറെണ്ണവും നികുതി ഭീഷണിയിലൂടെയാണ് സാധ്യമാക്കിയത്,’ ട്രംപ് പറഞ്ഞു.
ഇന്ത്യ-പാക് സംഘര്‍ഷം ഒരു ആണവയുദ്ധത്തിലേക്ക് നീങ്ങുകയായിരുന്നുവെന്നും ട്രംപ് നിരീക്ഷിച്ചു. ഇരുഭാഗത്തുനിന്നുമായി ഏകദേശം പത്ത് വിമാനങ്ങള്‍ വെടിവെച്ചിട്ടു. താന്‍ ഇടപെട്ടതിലൂടെ ഒരു കോടി ജീവനുകളാണ് രക്ഷപ്പെട്ടതെന്ന് പാകിസ്താന് പ്രധാനമന്ത്രി തന്നോട് പറഞ്ഞിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
-
kerala1 day ago
‘ഞങ്ങള്‍ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു, കഴിഞ്ഞില്ല’; നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളെ നേരിട്ട് വിളിച്ച് കെ.സി വേണുഗോപാല്‍
-
kerala1 day agoകേരളത്തിൽ ചൂട് കൂടുന്നു; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ 5 ജില്ലകൾ
-
News1 day ago‘ഗാന്ധിയുടെ നാട്ടില്‍ ഗാന്ധി ഘാതകനെ ഹീറോ ആക്കാന്‍ അനുവദിക്കില്ല’ -ഗോഡ്സെ നാടകത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്
-
kerala1 day agoകാട്ടുപന്നി ശല്യം; കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാൻ വനം വകുപ്പ് മന്ത്രിയുടെ നിർദേശം
-
kerala2 days agoയൂത്ത് സ്കാൻ: സംസ്ഥാന തല ഉദ്ഘാടനം നാളെ
-
Film1 day ago‘കാലം പറഞ്ഞ കഥ’: റിലീസ് തടയണമെന്ന ഹര്‍ജി തള്ളി; വിചാരണയെ ബാധിക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള: കൂടുതല്‍ പേർ പ്രതികളാകുമെന്ന് എസ്ഐടി ഹൈക്കോടതിയില്‍
-
Cricket1 day agoനമീബിയക്കെതിരെ സഞ്ജു കളിക്കുമോ? അഭിഷേക് ശര്‍മയ്ക്ക് വിശ്രമം നല്കാന് സാധ്യത
