Connect with us

News

കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി; മലയാളി നടന്‍ റിയാസ് പത്താന് പരിക്ക്

മകന്‍ അജ്മല്‍ റിയാസാണ് കാര്‍ ഓടിച്ചിരുന്നത്.

Published

on

കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി മലയാളി നടന്‍ റിയാസ് പത്താന് പരിക്ക്. തമിഴ്നാട്ടിലെ തേനിയിലാണ് അപകടം. പുലര്‍ച്ചെ നാലുമണിക്ക് ആലപ്പുഴയിലെ വീട്ടില്‍നിന്ന് യാത്ര തിരിച്ച് തേനി എത്തുന്നതിന് മുമ്പേ എട്ടുമണിയോടെ റിയാസ് പത്താന്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. റിയാസ് ഇരുന്ന ഭാഗമാണ് ഇടിച്ചുകയറിയത്. മകന്‍ അജ്മല്‍ റിയാസാണ് കാര്‍ ഓടിച്ചിരുന്നത്.

ഉടന്‍ 108 ആമ്പുലന്‍സില്‍ തേനി താലൂക്ക് ആശുപത്രിയിലും അതിന് ശേഷം തേനി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വിദഗ്ദ ചികിത്സ വേണ്ടതിനാല്‍ വൈകിട്ടോടെ വൈക്കം ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ‘ഫ്ലാറ്റ് നമ്പര്‍ 4ബി’യില്‍ പ്രധാനകഥാപാത്രമായെത്തി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച റിയാസ് ‘കായംകുളം കൊച്ചുണ്ണി’, ‘ക്ലിന്റ്’, ‘റാണി’, കന്നഡ ചിത്രമായ ‘ഗഡിയാറ’ തുടങ്ങിയ ധാരാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രണ്ട് സിനിമകളുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. ഉടന്‍ ആശുപത്രിവിടുമെന്ന് അധികൃതര്‍ അറിയിച്ചു.

 

News

‘യുഎസ് പാകിസ്ഥാനെ ചൂഷണം ചെയ്തു, ടോയ്‌ലറ്റ് പേപ്പര്‍ പോലെ വലിച്ചെറിഞ്ഞു’; രൂക്ഷവിമര്‍ശനവുമായി പാക് പ്രതിരോധ മന്ത്രി

പാകിസ്ഥാന്റെ ചരിത്രത്തില്‍ മുന്‍കാല ഭരണാധികാരികള്‍ക്ക് പറ്റിയ തെറ്റുകളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു.

Published

on

ഇസ്ലാമാബാദ്: അമേരിക്ക തങ്ങളുടെ തന്ത്രപരമായ ആവശ്യങ്ങള്‍ക്കായി പാകിസ്ഥാനെ ഉപയോഗിച്ചെന്നും ലക്ഷ്യം നേടികഴിഞ്ഞപ്പോള്‍ ഒരു ‘ടോയ്‌ലറ്റ് പേപ്പര്‍’ പോലെ വലിച്ചെറിഞ്ഞെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം അമേരിക്കക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

പാകിസ്ഥാന്റെ ചരിത്രത്തില്‍ മുന്‍കാല ഭരണാധികാരികള്‍ക്ക് പറ്റിയ തെറ്റുകളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. അഫ്ഗാനിസ്ഥാനിലെ യുദ്ധങ്ങളില്‍ പങ്കുചേരാനുള്ള പാകിസ്ഥാന്റെ തീരുമാനം വലിയ തെറ്റായിരുന്നെന്നും ഇന്ന് രാജ്യം നേരിടുന്ന ഭീകരവാദം ആ തെറ്റായ തീരുമാനങ്ങളുടെ തിരിച്ചടിയാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു.

2001-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്കയുമായി സഖ്യമുണ്ടാക്കിയത് പാകിസ്ഥാന് വലിയ ആഘാതമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഒരു ആവശ്യത്തിന് വേണ്ടി ഉപയോഗിച്ച ശേഷം ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയാണ് പാകിസ്ഥാന് ഉണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അമേരിക്കന്‍ സൈന്യം മേഖലയില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍, വിട്ടുമാറാത്ത അക്രമങ്ങളും തീവ്രവാദവും സാമ്പത്തിക തകര്‍ച്ചയുമാണ് പാകിസ്ഥാന് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Continue Reading

kerala

വാക്ക് പാലിച്ച് വിഡി സതീശന്‍; വിനോദിനിക്ക് വീടൊരുങ്ങുന്നു, ഭൂമിയുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി

കേരള ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷനാണ് ഭൂമി വാങ്ങി നല്‍കിയത്.

Published

on

By

പാലക്കാട്: പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരി വിനോദിനിയ്ക്ക് വീണ്ടും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കൈത്താങ്. വീട് വെക്കാനുള്ള ഭൂമിയുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. കേരള ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷനാണ് ഭൂമി വാങ്ങി നല്‍കിയത്. വീടുവെക്കാന്‍ സ്ഥലമില്ലെന്ന് കുടുംബം പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷനെ വസ്തു വാങ്ങി നല്‍കുന്നതിന് പ്രതിപക്ഷ നേതാവ് ചുമതലപ്പെടുത്തിയത്.

പാലക്കാട് ജില്ലയില്‍ പല്ലശ്ശന പഞ്ചായത്തില്‍ പല്ലാവൂര്‍ എന്ന സ്ഥലത്താണ് 5 സെന്റ് ഭൂമി നല്‍കിയത്. പതിനേഴാം തീയതി പ്രതിപക്ഷ നേതാവ് പാലക്കാട് എത്തുമ്പോള്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ രേഖകള്‍ കൈമാറും.അതിനുശേഷം കോഴിക്കോട് ആസ്ഥാനമായുള്ള ഷെല്‍ട്ടര്‍ ഇന്ത്യ എന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിനോദിനിക്ക് വീട് വെച്ച് നല്‍കുന്നതിനുള്ള പ്രവര്‍ത്തികള്‍ തുടങ്ങും.

 

Continue Reading

india

രാജ്യം ദുര്‍ഘടമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്; കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

കേന്ദ്ര ബജറ്റിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

Published

on

ന്യൂഡല്‍ഹി: രാജ്യം ദുര്‍ഘടമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വ്യക്തികളും രാജ്യവും സ്വന്തം കരുത്ത് തിരിച്ചറിയേണ്ട സമയമാണിതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര ബജറ്റിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഇന്ധനം ഡേറ്റയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഡേറ്റാ ശേഖരങ്ങളിലൊന്ന് ഇന്ത്യയുടേതാണ്. എന്നാല്‍ ഇതിനെ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. എഐയുടെ കടന്നുവരവ് ഐടി മേഖലയില്‍ വലിയ തൊഴില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബജറ്റിന് സമാന്തരമായി വന്ന ഇന്ത്യ-യുഎസ് കരാര്‍ രാജ്യത്തിന്റെ താല്‍പ്പര്യങ്ങളെ ഹനിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഊര്‍ജ്ജം, ധനകാര്യം എന്നീ സുപ്രധാന മേഖലകളെക്കുറിച്ച് ബജറ്റില്‍ വ്യക്തമായ കാഴ്ചപ്പാടില്ലെന്നും നമ്മുടെ ഊര്‍ജ്ജ സുരക്ഷ അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയെ ദുരന്തമായി കാണുന്ന സമീപനത്തെ അദ്ദേഹം തിരുത്തി. ഇന്ത്യയുടെ 140 കോടി ജനങ്ങള്‍ രാജ്യത്തിന്റെ ബാധ്യതയല്ലെന്നും ശക്തിയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.

അമേരിക്കയുമായുള്ള കരാറില്‍ കര്‍ഷകരുടെ സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Continue Reading

Trending