kerala
അപമാനകരം, ഈ അപരിഷ്‌കൃത സമീപനം
യുവാവിന്റെ കയ്യില്‍ മോഷണവസ്തുക്കള്‍ ഒന്നും ഇല്ലാതിരുന്നിട്ടും നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.
അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിന് ശേഷം കേരളം മറ്റൊരു ആള്‍ക്കൂട്ടകൊലപാതകത്തിന്റെ നടുക്കത്തിലാണ്. മലയാളികളെയാകെ നാണക്കേടിലേക്ക് തള്ളിവിട്ട ഈ ദാരുണമായ സംഭവത്തിന് സാക്ഷിയായതാവട്ടേ വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടു പിഞ്ചോമനകളുടെ ജീവന്‍ ദുരൂഹമായ സാഹചര്യത്തില്‍ നഷ്ടപ്പെട്ട അതേ വാളയാറിലും. കഴിഞ്ഞ ദിവസം കൊല ചെയ്യപ്പെട്ടത് ഛത്തീസ്ഗഡ്, ബിലാസ്പൂര്‍ സ്വദേശിയായ രാമനാരായണ്‍ ഭയ്യാര്‍ ആണ്.
വാളയാര്‍ അട്ടപ്പള്ളത്ത് ജോലി തേടി എത്തിയ 31 കാരനായ ഭയ്യാറിനെ ബംഗ്ലാദേശിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചോരയൊലിപ്പിച്ച് നാല് മണിക്കൂറോളം തെരുവില്‍ കിടന്ന ആ യുവാവിനെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. ക്രൂരമായ ആള്‍ക്കൂട്ട വിചാരണയും മര്‍ദ്ദനവും നേരിട്ട ശേഷമാണ് ആ യുവാവ് മരിച്ചത്.
മദ്യലഹരിയില്‍ ആയിരുന്ന രാമനാരായണ്‍ ഭയ്യാറിനെ മോഷ്ടാവാണെന്ന് ആരോപിച്ച് നാട്ടുകാരുടെ സംഘം വളഞ്ഞുവെച്ചു. ചോദ്യം ചെയ്യല്‍ മര്‍ദ്ദനമായി മാറി. ബംഗ്ലാദേശിയല്ലേ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. അടിയേറ്റ് അവശനിലയിലായ യുവാവിനോട് ബംഗ്ലാദേശില്‍ ആരെങ്കിലും ഉണ്ടോ എന്ന് അക്രമികള്‍ ചോദിക്കുന്നുണ്ട്. തന്റെ ഒരു സഹോദരി അവിടെയുണ്ടന്ന് യുവാവ് മറുപടി പറയുന്നു. നീ ബംഗ്ലാദേശിയാണോ എന്ന് ആള്‍ക്കൂട്ടം അയാളോട് ചോദിച്ചു. വളരെ നിര്‍ജ്ജീവമായി അതേ എന്ന് അയാള്‍ മറുപടി പറയുമ്പോള്‍ ആള്‍ ക്കൂട്ടം വീണ്ടും അടിക്കാന്‍ ആരംഭിച്ചു. മര്‍ദ്ദനത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മോഷ്ടാവെന്ന് ആരോപിച്ച് തടഞ്ഞുവെച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. യുവാവിന്റെ കയ്യില്‍ മോഷണവസ്തുക്കള്‍ ഒന്നും ഇല്ലാതിരുന്നിട്ടും നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.
കേരളത്തില്‍ ഇതിന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആള്‍ ക്കൂട്ടക്കൊല അട്ടപ്പാടി സ്വദേശി മധുവിന്റേതാണ്. 2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട വിചാരണയ്ക്കും മര്‍ദ്ദനത്തിനും ഇരയായി മധു കൊല്ലപ്പെടുന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. കടയില്‍ നിന്ന് അരിയും ഭക്ഷ്യ വസ്തുക്കളും മോഷ്ടിച്ചെന്നായിരുന്നു ആരോപണം. മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്ന മധു ചിണ്ടക്കിയൂരില്‍ നിന്നും മാറി വനത്തിനുള്ളിലെ ഗുഹയിലായിരുന്നു താമസിച്ചിരുന്നത്. അവിടെയെത്തിയ ആള്‍ക്കൂട്ടം ഉടുമുണ്ട് ഊരി കൈകള്‍ ചേര്‍ത്തുകെട്ടി മുക്കാലിയില്‍ എത്തിക്കു കയായിരുന്നു.
നാട്ടുകാരുടെ മര്‍ദ്ദനത്തിനൊടുവില്‍ പൊലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ ഛര്‍ദിച്ചു. ഇതോടെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മധു മരിച്ചിരുന്നു. ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം സമാനമായ സാഹചര്യത്തില്‍ മറ്റൊരു മരണംകൂടി സംഭവിക്കുമ്പോള്‍ ആള്‍ക്കൂട്ടകൊലപാതകമെന്ന ഭീതിതമായ സാഹചര്യത്തിന്റെ ഓര്‍മപ്പെടുത്തലാണ് നമ്മുടെ നാടിനെ അലട്ടിക്കൊണ്ടിരിക്കുന്നത്. ധ്രുവീകരണ രാഷട്രീയത്തിന്റെ കരാള ഹസ്തങ്ങള്‍ വരിഞ്ഞുമുറുക്കിയ ഉത്തരേന്ത്യയില്‍ ആ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ ആള്‍ക്കൂട്ടകൊ ലപാതകത്തെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായാണ് കാണുന്നത്.
അതുകൊണ്ടുതന്നെ സാഹചര്യങ്ങള്‍ക്കനുസൃത മായി, തരാതരംപോലെ മനുഷ്യ ജീവനുകള്‍തല്ലിക്കെടുത്തുന്നത് അവിടങ്ങളില്‍ സര്‍വസാധാരാണമാണ്. മതവും ജാതിയും മാത്രമല്ല ഭാഷയും തൊഴിലും ഭക്ഷണവും വസ്ത്രവും പോലും കാരണമാക്കപ്പെടുകയാണ്. സ്വന്തം വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിക്കപ്പെട്ട് വീടോടെ ചുട്ടുകൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാക്ക് മുതല്‍ ട്രെയിനില്‍ വെച്ച് ബീഫ് കഴിച്ചുവെന്ന കുറ്റംചുമത്തികൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയായ ജുനൈദ് വരെ ആള്‍ക്കൂട്ടക്കൊലപാതകമെന്ന കിരാത രാഷട്രീയത്തിന്റെ ഉദാഹരണങ്ങളാണ്.
ഉത്തരേന്ത്യയിലെ ഈ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ അലയൊലികള്‍ രാമനാരായണ്‍ ഭയ്യാറിന്റെ കൊലപാതകത്തിലും പ്രകടമാണ്. പ്രതിചേര്‍ക്കപ്പെട്ടവരുടെ രാഷ്ട്രീയം മാത്രമല്ല, ഇല്ലാതാക്കുന്നതിന് മുമ്പ് അവര്‍ ഉയര്‍ത്തിയ ചോദ്യങ്ങളും അതിന് അടിവരയിടുകയാണ്. നീ ബംഗ്ലാദേശിയല്ലേ എന്ന ചോദ്യത്തില്‍ തന്നെയുണ്ട് അക്രമികളുടെ മനോഭാവത്തിന്റെ ബഹിസ്ഫുരണം. അതുകൊണ്ട് തന്നെ കൊലപാതകത്തെപൊലെ തന്നെ ഗൗരവതരമാണ് അതിലേക്ക് നയിച്ച കാരണങ്ങളും.
സംഭവത്തിന്റെ എല്ലാ തലത്തിലുള്ള മാനങ്ങളും തിരിച്ചറിഞ്ഞ് അവയെല്ലാം മുളയിലെ നുള്ളിക്കളയുകയും അത്തരം സമീപനങ്ങളെ തലപൊക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുകയെന്ന അതീവ ജാഗ്രതയോടുള്ള സമീപനമാണ് ഇക്കാര്യത്തില്‍ സര്‍ക്കാറില്‍ നിന്നുണ്ടാകേണ്ടത്. പ്രതിപക്ഷ നേതാവ് ഓര്‍മിപ്പിച്ചതുപോലെ ആള്‍ക്കൂട്ടം നിയമം കൈയ്യിലെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്തതും അത് പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തതുമാണ്.
kerala
ക്രിസ്മസ്- പുതുവത്സര വിപണി ഇന്നു മുതല്‍; വെളിച്ചെണ്ണയുടെ വില കുറയ്ക്കാന്‍ സപ്ലൈകോ
സപ്ലൈകോ വഴി 319 രൂപയ്ക്ക് നല്‍കുന്ന സബ്‌സിഡി വെളിച്ചെണ്ണ…
തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സര ക്രിസ്മസ് പുതുവത്സര വിപണി ഇന്നുമുതല്‍ ജനുവരി ഒന്നു വരെ എല്ലാ ജില്ലകളിലും നടക്കും. വിപണിയോട് അനുബന്ധിച്ച് വെളിച്ചെണ്ണയുടെ വില കുറയ്ക്കാന്‍ നീക്കവുമായി സപ്ലൈകോ. ഒരു കിലോ ശബരി വെളിച്ചെണ്ണ 329 രൂപയ്ക്ക് നല്‍കും. സപ്ലൈകോ വഴി 319 രൂപയ്ക്ക് നല്‍കുന്ന സബ്‌സിഡി വെളിച്ചെണ്ണ 309 രൂപയ്ക്ക് നല്‍കും. മറ്റ് സപ്ലൈകോ ഉല്‍പന്നങ്ങള്‍ക്കും വില കുറയ്ക്കാന്‍ ആലോചനയുണ്ട്.
ഒരു കിലോ ആട്ട 17 രൂപ നിരക്കില്‍ വെള്ള -നില കാര്‍ഡ് ഉടമകള്‍ക്ക് നല്‍കും. രണ്ട് കിലോ വരെ സപ്ലൈകോയില്‍ നിന്ന് വാങ്ങാം. നേരത്തെ മഞ്ഞ – പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായിരുന്നു 17 രൂപ നിരക്കില്‍ ആട്ട നല്‍കിയിരുന്നത്.
അതേസമയം സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ ഡിസംബര്‍ 22ന് രാവിലെ പത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ നിര്‍വഹിക്കും. ആന്റണി രാജു എംഎല്‍എ അധ്യക്ഷനാവുന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ആദ്യ വില്പന നിര്‍വഹിക്കും. ജനുവരി ഒന്നുവരെ നീളുന്ന ഫെയറുകളില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 50% വരെ വിലക്കുറവും 667 രൂപയുടെ പ്രത്യേക കിറ്റ് 500 രൂപയ്ക്കും ലഭ്യമാകും.
kerala
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; കേരളം ലജ്ജിച്ച് തല താഴ്‌ത്തേണ്ട സാഹചര്യം -വി.ഡി സതീശന്‍
വാളയാറിലെ ആള്‍ക്കൂട്ടകൊലയ്ക്കു പിന്നില്‍ മലയാളികളെന്നത് ലജ്ജാകരമാണെന്ന് വി.ഡി സതീശന്‍
തിരുവനന്തപുരം: വാളയാറിലെ ആള്‍ക്കൂട്ടകൊലയ്ക്കു പിന്നില്‍ മലയാളികളെന്നത് ലജ്ജാകരമാണെന്ന് വി.ഡി സതീശന്‍. കേരളം ലജ്ജിച്ച് തല താഴ്‌ത്തേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാം നാരായണന്റെ കുടുംബത്തിന് 10 ലക്ഷത്തില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായം നല്‍കുന്നത് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗോപകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ . ജില്ലാ പൊലീസ് മേധാവി മേല്‍നോട്ടം വഹിക്കും. പുതിയ വകുപ്പുകള്‍ ചേര്‍ത്ത് എഫ്‌ഐആര്‍ പുതുക്കും. ബംഗ്ലാദേശിയാണോ എന്ന് ചോദിക്കുന്നത് വീഡിയോയില്‍ ഉണ്ട് . ഇതാണോ കൊലപാതകത്തിന് കാരണമെന്ന് പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാര്‍ പറഞ്ഞു.
kerala
മൂന്ന് മാസത്തിനിടെ രണ്ട് പരോള്‍; വിജിലന്‍സ് അന്വേഷണം നടക്കെ ടി.പി വധക്കേസിലെ പ്രതികള്‍ക്ക് വീണ്ടും പരോള്‍
15 ദിവസത്തെ പരോളാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വീണ്ടും പരോള്‍. മുഖ്യ പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്ക് വീണ്ടും പരോള്‍ അനുവദിച്ചു. 15 ദിവസത്തെ പരോളാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ ടി.കെ. രജീഷിന് കഴിഞ്ഞ ദിവസം 20 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. ജനുവരി 10-ന് രജീഷ് ജയിലില്‍ തിരികെ പ്രവേശിക്കണം. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രതികള്‍ക്ക് പരോള്‍ ലഭിക്കുന്നത്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.
രണ്ടര മാസം ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് ലഭിക്കുന്ന സ്വാഭാവിക പരോള്‍ മാത്രമാണ് ഇതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍, ടി.പി. കേസ് പ്രതികള്‍ക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് പരോള്‍ അനുവദിക്കുന്നതായി നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. കൊടി സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് വഴിവിട്ട രീതിയില്‍ പരോള്‍ അനുവദിക്കാന്‍ ജയില്‍ ഡി.ഐ.ജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് കണ്ടെത്തിയ സാഹചര്യത്തില്‍, പുതിയ പരോള്‍ വാര്‍ത്തകള്‍ ജയില്‍ വകുപ്പിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു.
ശിക്ഷിക്കപ്പെട്ട പ്രതികള്‍ ജയിലിന് പുറത്ത് യഥേഷ്ടം വിഹരിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. നേരത്തെ വിയ്യൂര്‍ ജയിലില്‍ പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചതും ലഹരിമരുന്ന് എത്തിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുമ്പോള്‍ തന്നെ പ്രതികള്‍ക്ക് വീണ്ടും പരോള്‍ അനുവദിച്ചത് സര്‍ക്കാരിനും ജയില്‍ ഭരണകൂടത്തിനും നേരെ വിരല്‍ ചൂണ്ടുന്നതാണ്.
-
kerala16 hours agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala17 hours agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala17 hours agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്‍
-
kerala19 hours agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india16 hours agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
india1 day agoഅനധികൃത വിദേശ കുടിയേറ്റക്കാര്‍ക്ക് ജോലി നല്കി; റിസോര്‍ട്ട് ഉടമയായ യുവമോര്‍ച്ച നേതാവിനെതിരെ കേസ്
-
india18 hours agoട്രെയിന്‍ യാത്രയ്ക്ക് ഇനി മുതല്‍ ചെലവേറും; നിരക്കുകളില്‍ വര്‍ധന
-
india3 days agoജി റാം ജി ബില്‍; തൊഴിലുറപ്പ് പദ്ധതിയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു: ഹാരിസ് ബീരാന് എംപി
