Connect with us

Video Stories

രാജിയാകാത്ത രാജി

Published

on

‘സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ വേദവാക്യങ്ങളായി കോടതികള്‍ കരുതിത്തുടങ്ങിയാല്‍ ജസ്റ്റിസ് ഭഗവതി മുതല്‍ വെങ്കടചെല്ലയ്യ വരെയുള്ളവര്‍ കെട്ടിപ്പൊക്കിയ സ്വാതന്ത്ര്യത്തിന്റെ നെടുംതൂണുകള്‍ ഇടിഞ്ഞുവീഴും. അതിനിനി വലിയ താമസമില്ല. ‘പ്രശസ്ത അഭിഭാഷകന്‍ കപില്‍സിബല്‍ അടുത്തിടെയാണ് ഇന്ത്യന്‍ നീതിപീഠത്തെക്കുറിച്ച് ഈയൊരു പരാമര്‍ശം നടത്തിയത്. ഇതിന് ഏതാണ്ട് ഒരാഴ്ച മുമ്പാണ് തമിഴ്‌നാട് ഹൈക്കോടതിയുടെ മുഖ്യ ന്യായാധിപ വിജയ്കമലേഷ് താഹില്‍രമണിക്ക് ഔദ്യോഗിക പദവിയില്‍നിന്ന് കണ്ണീരോടെ രാജിവെക്കേണ്ടിവന്നത്. നീതിപീഠത്തിന്റെ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ശുദ്ധവായു. അതിനുനേര്‍ക്ക് അടുത്തകാലത്തായുണ്ടായിക്കൊണ്ടിരിക്കുന്ന തിരിച്ചടികളിലൊന്നാണ് ജസ്റ്റിസ് താഹില്‍രമണിയുടെ സെപ്തംബര്‍ ആറിലെ രാജിയും തത്സംബന്ധിയായ വിവാദപ്പുകമറകളും. ആഗസ്ത് 28ലെ സ്ഥലംമാറ്റ ഉത്തരവ ്പുന:പരിശോധിക്കണമെന്ന ചീഫ് ജസ്റ്റിസിന്റെ അപേക്ഷ സെപ്തംബര്‍ മൂന്നിന് സുപ്രീംകോടതി കൊളീജിയം നിഷ്‌കരുണം തള്ളുകയായിരുന്നു.
മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസായ താഹില്‍രമണിയെ മേഘാലയ ഹൈക്കോടതിയുടെ ചീഫ്ജസ്റ്റിസായി സുപ്രീംകോടതി കൊളീജിയം സ്ഥലം മാറ്റിയതാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയുടെമേല്‍ പുതിയൊരു വിവാദക്കറകൂടി ചാര്‍ത്തിയിരിക്കുന്നത്. നിഷ്പക്ഷമായ വിധി പ്രസ്താവങ്ങള്‍ക്ക് പേരുകേട്ട ജസ്റ്റിസ് താഹില്‍രമണിയുടെ സ്ഥലം മാറ്റം അപ്രതീക്ഷിതമായ സ്ഥലത്തേക്കായതാണ് ജുഡീഷ്യറിയെ എന്ന പോലെ സാധാരണക്കാരെയും ഞെട്ടിപ്പിച്ചത്. വിവാദം ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്ന് സുപ്രീംകോടതി 14ന് ഒരു അസാധാരണ പ്രസ്താവന പുറപ്പെടുവിച്ചു: നീതിന്യായ വ്യവസ്ഥയുടെ സുഗമമായ നിര്‍വഹണത്തിനായാണ് നിര്‍ണിത വ്യവസ്ഥകളെല്ലാം പാലിച്ചുകൊണ്ട് സുപ്രീംകോടതി സ്ഥലം മാറ്റങ്ങള്‍ നടത്തുന്നത്. സ്ഥലം മാറ്റത്തിന്റെ കാരണം വെളിപ്പെടുത്തുന്നത് ശരിയല്ലെങ്കിലും വേണമെങ്കില്‍ സുപ്രീംകോടതി യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തും.
ചെന്നൈ ഹൈക്കോടതിയുടെ കീഴില്‍ മധുര ബെഞ്ചിലുള്‍പ്പെടെ 75 ന്യായാധിപന്മാര്‍ ജസ്റ്റിസ് രമണിയുടെ കീഴിലുണ്ട്. ഇതിന്റെ അധ്യക്ഷയായിരിക്കുന്ന വനിതയെയാണ് മൂന്ന് ജഡ്ജിമാര്‍മാത്രമുള്ള മേഘാലയ ഹൈക്കോടതിയിലേക്ക് മാറ്റിയത്. സ്ഥലം മാറ്റം ചെയ്യാന്‍ നിയമവശാല്‍ സുപ്രീംകോടതിയുടെ ആറംഗ കൊളീജിയം സമിതിക്ക് അധികാരമുണ്ടെങ്കിലും ഇത്തരത്തിലൊരു സ്ഥലംമാറ്റം സ്ഥാനക്കയറ്റത്തിനുപകരം സ്ഥാനക്കുറക്കലായാണ് (ഡിമോഷന്‍) മാധ്യമങ്ങളും അഭിഭാഷക സമൂഹവും കുറ്റപ്പെടുത്തുന്നത്. സ്ഥലം മാറ്റം സ്വീകരിക്കാതെ രാജി പ്രഖ്യാപിച്ചതിനെതുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയുടെ മുമ്പില്‍ ഹൈക്കോടതിയിലെ ഏതാണ്ട് മുഴുവന്‍ അഭിഭാഷകരും ജോലി ബഹിഷ്‌കരിച്ച് രണ്ടു ദിവസമായി പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി. താഹില്‍രമണിയെ സ്ഥലം മാറ്റിയതിനു പിന്നില്‍ സുപ്രീംകോടതിയുടെ തന്നിഷ്ടമാണെന്നാണ് ആരോപണം. മുംബൈ കാലത്ത് ഗുജറാത്തിലെ ബില്‍ക്കിസ്ബാനു കേസിലുള്‍പ്പെടെ താഹില്‍രമണിയുടെ വിധി ന്യായങ്ങളാണ് സ്ഥലം മാറ്റത്തിന് കാരണമെന്ന ആരോപണം ശക്തമാണ്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള ഭീമന്‍ വിവാദ വ്യവസായ ശാലക്കെതിരായ കേസില്‍ മധുര ബെഞ്ചിലെ ന്യായാധിപരെ മാറ്റിയതും സ്ഥലം മാറ്റത്തിന് കാരണമായെന്നാണ് കേള്‍വി. ഇതിന്റെ ഉടമസ്ഥരായ വേദാന്ത റിസോഴ്‌സസ് ഗ്രൂപ്പ് ബി.ജെ.പിയുടെ മുഖ്യ ധനസ്രോതസ്സുകളിലൊന്നാണ്.
മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് മധുരബെഞ്ചിലെ രണ്ട് അഭിഭാഷകരെ അവിടെ ജഡ്ജിമാരായി നിയമിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും വേണ്ടത്ര യോഗ്യതകളില്ലാത്തതിനാല്‍ ചീഫ് ജസ്റ്റിസ് താഹില്‍രമണി വകവെച്ചില്ലെന്നുമാണ് മറ്റൊരു പരാതി. എന്നാല്‍ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാര്‍കണ്്‌ഡേയ കട്ജു പറയുന്നത് മറ്റൊന്നാണ്. ജസ്റ്റിസ് താഹില്‍രമണി കുറച്ച് ജഡ്ജിമാരുടെ പേരുകള്‍ നിയമനത്തിനായി സുപ്രീംകോടതി കൊളീജിയം മുമ്പാകെ സമര്‍പ്പിച്ചിരുന്നുവെന്നും അത് കൊളീജിയം അനുവദിച്ചില്ലെന്നുമാണ്. ജസ്റ്റിസ് താഹില്‍രമണി ഏറിയാല്‍ ഉച്ചക്ക് 12.30 വരെയേ കോടതിയില്‍ ഇരിക്കൂ. ഇത് കാരണം മറ്റു ന്യായാധിപന്മാരും ഉച്ചയൂണിനുശേഷം കോടതിയില്‍ ഹാജരാകുന്നില്ല. ജസ്റ്റിസ് കട്ജു എഴുതുന്നു. അതിനിടെ അഭിഭാഷകരുടെ സംഘടനയായ ആള്‍ ഇന്ത്യ ബാര്‍ അസോസിയേഷന്‍ പറയുന്നത് ജസ്റ്റിസ് രമണി സുപ്രീംകോടതി കൊളീജിയത്തെ വില കുറച്ചുകണ്ടുവെന്നാണ്. 1982ല്‍ അഭിഭാഷകയായ ജസ്റ്റിസ് താഹില്‍രമണി മഹാരാഷ്ട്ര ഗവ.പ്ലീഡറായ ശേഷമാണ് 2001 ജൂണില്‍ മുംബൈ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. 2018 ആഗസ്ത് നാലിന് മദ്രാസ് ചീഫ്ജസ്റ്റിസായി നിയമിക്കപ്പെടുംമുമ്പ് 2017 ഡിസംബര്‍ മുതല്‍ മുംബൈ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റായിരുന്നു. മഹാരാഷ്ട്ര ലത്തൂര്‍ സ്വദേശിയായ ഈ അറുപതുകാരിക്ക് വിരമിക്കാന്‍ ഒരു വര്‍ഷമുള്ളപ്പോഴാണ് ശിക്ഷയെന്ന് തോന്നിക്കാവുന്ന സ്ഥലം മാറ്റവും വിവാദ രാജിയും.

kerala

എന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; ആറ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ട്വന്റി-20 വിട്ട ആറ് പ്രമുഖ പ്രാദേശിക നേതാക്കള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Published

on

എറണാകുളം: എന്‍ഡിഎ സഖ്യത്തില്‍ ചേരാനുള്ള ട്വന്റി-20യുടെ തീരുമാനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ട്വന്റി-20 വിട്ട ആറ് പ്രമുഖ പ്രാദേശിക നേതാക്കള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ട്വന്റി-20യുടെ കോട്ടകളായ കിഴക്കമ്പലം മേഖലയിലെ ജനപ്രതിനിധികളും ഭാരവാഹികളുമാണ് പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിയത്.

വടവുകോട് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, മഴുവന്നൂര്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ രഞ്ചു പുളിഞ്ചോടന്‍, ഐക്കരനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ജീല്‍ മാവേലില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആറ് പേരാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമാകില്ലെന്നും സ്വതന്ത്രമായി നില്‍ക്കുമെന്നുമായിരുന്നു ട്വന്റി-20യുടെ വാഗ്ദാനമെന്നും, എന്‍ഡിഎയില്‍ ചേരാനുള്ള തീരുമാനം പ്രവര്‍ത്തകരെ വഞ്ചിക്കുന്നതാണെന്നും നേതാക്കള്‍ ആരോപിക്കുന്നു.
പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അര്‍ഹമായ പരിഗണനയും സംരക്ഷണവും നല്‍കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍ പറഞ്ഞു. ട്വന്റി-20യില്‍ നിന്ന് കൂടുതല്‍ പേര്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

 

Continue Reading

News

ഫലസ്തീനില്‍ ഇനി ബന്ദികളില്ല; അവസാന ബന്ദിയുടെയും മൃതദേഹ കൈമാറ്റം നടന്നെന്ന് ഇസ്രാഈല്‍

ഇസ്രാഈല്‍ പോലീസ് ഉദ്യോഗസ്ഥന്‍ റാന്‍ ഗ്വിലി (Ran Gvili) എന്ന 24-കാരന്റെ മൃതദേഹമാണ് തിങ്കളാഴ്ച സൈന്യം കണ്ടെടുത്തത്.

Published

on

ഫലസ്തീനില്‍ അവശേഷിക്കുന്ന അവസാന ബന്ദിയുടെ മൃതദേഹ കൈമാറ്റവും നടന്നതെന്ന് ഇസ്രാഈല്‍ പ്രതിരോധ സേന. 2023 ഒക്ടോബര്‍ 7-ലെ ആക്രമണത്തിനിടെ കൊല്ലപ്പെടുകയും മൃതദേഹം ഗസ്സയിലേക്ക് കൊണ്ടുപോവുകയും ചെയ്ത ഇസ്രാഈല്‍ പോലീസ് ഉദ്യോഗസ്ഥന്‍ റാന്‍ ഗ്വിലി (Ran Gvili) എന്ന 24-കാരന്റെ മൃതദേഹമാണ് തിങ്കളാഴ്ച സൈന്യം കണ്ടെടുത്തത്. ഇതോടെ ഗസ്സയില്‍ ബന്ദികളായി ഇനി ആരും അവശേഷിക്കുന്നില്ലെന്ന് ഇസ്രാഈല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

നിര്‍ണ്ണായകമായ സൈനിക നീക്കം വടക്കന്‍ ഗസ്സയിലെ ഒരു സെമിത്തേരി കേന്ദ്രീകരിച്ച് ഇസ്രായേല്‍ സൈന്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടത്തിവന്ന വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അത്യാധുനിക സാങ്കേതിക വിദ്യകളും ഇന്റലിജന്‍സ് വിവരങ്ങളും ഉപയോഗിച്ചായിരുന്നു ദൗത്യം. റാന്‍ ഗ്വിലിയുടെ മൃതദേഹം ഇസ്രാഈലിലെത്തിച്ചതായും ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.

അവസാന ബന്ദിയുടെയും മൃതദേഹം തിരികെ ലഭിച്ചതോടെ അമേരിക്കയുടെ മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായതായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു.

ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ റഫ അതിര്‍ത്തി തുറന്നേക്കാം. മൃതദേഹം ലഭിച്ചാല്‍ ഈജിപ്റ്റിലേക്കുള്ള റഫ അതിര്‍ത്തി തുറക്കുമെന്ന് ഇസ്രാഈല്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നു. ഇത് ഉടന്‍ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്. യുദ്ധം പൂര്‍ണ്ണമായി അവസാനിപ്പിക്കാനുള്ള രണ്ടാം ഘട്ട ചര്‍ച്ചകളിലേക്ക് ഇരുവിഭാഗങ്ങളും കടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ കൂടുതല്‍ വിപുലമാക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാണ്.

Continue Reading

News

ഫിലിപ്പീന്‍സില്‍ ബോട്ട് മുങ്ങി 15 മരണം; നിരവധി പേരെ കാണാതായി

‘എം.വി തൃഷ കെര്‍സ്റ്റിന്‍ 3’ (MV Trisha Kerstin 3) എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

Published

on

മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ 359 യാത്രക്കാരുമായി പോയ യാത്രാ ബോട്ട് മുങ്ങി വന്‍ അപകടം. ‘എം.വി തൃഷ കെര്‍സ്റ്റിന്‍ 3’ (MV Trisha Kerstin 3) എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇതുവരെ 15 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ ഒരു ആറ് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ 1:50 ഓടെയായിരുന്നു അപകടം. സാംബോവങ്ക സിറ്റിയില്‍ (Zamboanga City) നിന്ന് സുലുവിലെ ജോലോ ദ്വീപിലേക്ക് (Jolo) പോവുകയായിരുന്നു ബോട്ട്. യാത്ര തുടങ്ങി ഏകദേശം നാല് മണിക്കൂറിന് ശേഷം ബലൂക്-ബലൂക് ദ്വീപിന് സമീപം വെച്ച് ശക്തമായ തിരമാലകളില്‍പ്പെട്ട് ബോട്ടിന്റെ താഴത്തെ ഡെക്കില്‍ വെള്ളം കയറുകയും ബോട്ട് മറിയുകയുമായിരുന്നു. അപകടം നടക്കുമ്പോള്‍ ബോട്ടില്‍ 332 യാത്രക്കാരും 27 ജീവനക്കാരും അടക്കം ആകെ 359 പേരാണ് ഉണ്ടായിരുന്നത്. 316 പേരെ കോസ്റ്റ്ഗാര്‍ഡും മീന്‍പിടിത്ത ബോട്ടുകളും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഏകദേശം 28 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ടവരെ ഇസബെല്ല സിറ്റിയിലെയും സാംബോവങ്കയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മിക്കവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

അലിസണ്‍ ഷിപ്പിംഗ് ലൈന്‍സ് (Aleson Shipping Lines) എന്ന കമ്പനിയുടേതാണ് ഈ ബോട്ട്. ബോട്ടിന് 352 പേരെ വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നതിനാല്‍ പ്രാഥമികമായി അമിതഭാരം (Overloading) ഉണ്ടായിരുന്നില്ലെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. പ്രതികൂല കാലാവസ്ഥയാണോ അതോ സാങ്കേതിക തകരാറാണോ അപകടത്തിന് പിന്നിലെന്ന് കണ്ടെത്താന്‍ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതായവര്‍ക്കായി ഫിലിപ്പീന്‍ നേവിയുടെയും എയര്‍ഫോഴ്‌സിന്റെയും സഹായത്തോടെ തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

 

Continue Reading

Trending