kerala
പാലത്തായി പോക്സോ കേസ്: ബിജെപി നേതാവ് പത്മരാജന് ചട്ടം ലംഘിച്ച് പരോള്‍
ബലാത്സംഗക്കേസിലെ കുറ്റവാളികള്‍ക്ക് സാധാരണ പരോള്‍ അനുവദിക്കരുതെന്ന ചട്ടം നിലനില്‍ക്കെയാണ് പത്മരാജന് സര്‍ക്കാര്‍ പരോള്‍ ലഭിച്ചത്.
കണ്ണൂര്‍: പാലത്തായി പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന് ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചതായി ആരോപണം. ബലാത്സംഗക്കേസിലെ കുറ്റവാളികള്‍ക്ക് സാധാരണ പരോള്‍ അനുവദിക്കരുതെന്ന ചട്ടം നിലനില്‍ക്കെയാണ് പത്മരാജന് സര്‍ക്കാര്‍ പരോള്‍ ലഭിച്ചത്.
തലശേരി പോക്സോ കോടതി പത്മരാജനെ ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ച് മൂന്ന് മാസം തികയുന്നതിനിടെയാണ് ഈ നീക്കം. ഫെബ്രുവരി മൂന്നിന് പത്മരാജന്റെ സഹോദരി മരണപ്പെട്ടിരുന്നു. ഇതില്‍ പങ്കെടുക്കാനായി ജയില്‍ സൂപ്രണ്ട് ആദ്യം മൂന്ന് ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചിരുന്നു. എന്നാല്‍, പിന്നീട് സംസ്ഥാന സര്‍ക്കാരും ജയില്‍ വകുപ്പ് മേധാവിയും ചേര്‍ന്ന് പരോള്‍ കാലാവധി നീട്ടി നല്‍കുകയായിരുന്നു. എന്നാല്‍ ഫെബ്രുവരി മൂന്നിന് പരോളിലിറങ്ങിയ പത്മരാജന് ഇതുവരെ ജയിലില്‍ തിരിച്ചെത്തിയിട്ടില്ല.
ജയില്‍ ചട്ടത്തിലെ 307-ാം വകുപ്പ് പ്രകാരം ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് പരോളുകള്‍ നല്കാന് അനുവാദമില്ല. മരണാനന്തര ചടങ്ങുകള്‍ പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ പരോള്‍ നല്‍കാമെങ്കിലും ജയില്‍ സൂപ്രണ്ടിന് പരമാവധി 10 ദിവസവും, സര്‍ക്കാര്‍ തലത്തില്‍ 5 ദിവസവും മാത്രമേ അധികമായി നല്‍കാനാവൂ.
പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഐപിസി 376 AB പ്രകാരം മരണം വരെ തടവിനും, പോക്സോ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷം കഠിനതടവിനുമാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.
kerala
ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരര്ക്കും എന്‍. വാസുവിനും ഇഡി നോട്ടീസ്
മാര്‍ച്ച് ആദ്യവാരം ചോദ്യം ചെയ്യും
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളില്‍ അന്വേഷണം ശക്തമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ പ്രതികളായ തന്ത്രി കണ്ഠരര് രാജീവരര്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് അയച്ചു. മാര്‍ച്ച് ആദ്യ വാരം കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്നുമാണ് ഇഡി അന്വേഷിക്കുന്നത്. കേസിലെ സാക്ഷിയായ നടന് ജയറാം, ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീ എന്നിവരില്‍ നിന്നും ഇഡി നേരത്തെ മൊഴിയെടുത്തിരുന്നു. മറ്റ് പ്രതികളെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് തന്ത്രിക്കും വാസുവിനും നോട്ടീസ് നല്‍കിയിരിക്കുന്നത്.
കേസില്‍ 41 ദിവസം റിമാന്‍ഡിലായിരുന്ന തന്ത്രിക്ക് അടുത്തിടെയാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. തന്ത്രിക്കെതിരെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിയിക്കാന്‍ എസ്ഐടിക്ക് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ശ്രീകോവിലിലെ കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്പ കേസ് എന്നിവയിലാണ് തന്ത്രി പ്രതിപ്പട്ടികയിലുള്ളത്.
അതേസമയം ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തനിക്ക് ബന്ധമെന്നും ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നുമാണ് തന്ത്രിയുടെ വാദം. എന്നാല്‍, തന്ത്രിയുടെയും ഭാര്യയുടെയും പേരിലുള്ള നിക്ഷേപങ്ങള്‍ ദുരൂഹമാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.
മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള തന്ത്രിയുടെ ബന്ധമാണ് സ്വര്‍ണക്കൊള്ളയിലേക്ക് വഴിവെച്ചതെന്ന് എസ്.ഐ.ടി കോടതിയില്‍ അറിയിച്ചിരുന്നു.
kerala
ആരോഗ്യവകുപ്പ് മന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; വീട്ടില്‍ റീത്ത് വച്ച് പ്രതിഷേധം
സംഭവസമയം ആരോഗ്യ മന്ത്രി ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നില്ല.
വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. മന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. എന്നാല്‍ സംഭവസമയം ആരോഗ്യ മന്ത്രി ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നില്ല. ഔദ്യോഗിക വസതിയുടെ ഉള്ളില്‍ കയറി വാതിലില്‍ പ്രതിഷേധക്കാര്‍ റീത്ത് വച്ചു. രാവിലെ എട്ട് മണിയോടെയാണ് വീണ ജോര്‍ജിന്റെ വീടിന് മുന്നില്‍ പ്രവര്‍ത്തകര്‍ റീത്ത് വെച്ചത്.
പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ റീത്ത് എടുത്ത് മാറ്റി. പ്രതിഷേധം തുടങ്ങി 20 മിനുറ്റിനു ശേഷമാണു പോലീസ് എത്തിയത്. പ്രതിഷേധക്കാരും പോലീസും തമ്മില്‍ കയ്യേറ്റം ഉണ്ടായി. ഏറെ നേരത്തെ ശ്രമത്തിന് ശേഷം പ്രവര്‍ത്തകരെ പൊലീസ് പിരിച്ച് വിട്ടു.
kerala
വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ പിഴവ്; ഡോ. ലളിതാംബികയ്ക്കെതിരെ കേസ്
ഡോക്ടര്‍ക്കും നഴ്സിനും സസ്പെന്ഷന്
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ യൂണിറ്റ് ചീഫായിരുന്ന ഡോ. ലളിതാംബികയ്ക്കെതിരെ കേസെടുത്തു. അമ്പലപ്പുഴ പോലീസാണ് ഭാരതീയ ന്യായ സംഹിതയിലെ (BNS) 125, 125(a) വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
സംഭവത്തില്‍ നേരിട്ട് വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയെയും, നഴ്സിംഗ് ഓഫീസര്‍ ധന്യയെയും ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു.
ഉഷാ ജോസഫ് 2021 മേയ് 3-നാണ് മെഡിക്കല്‍ കോളേജില്‍ ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അന്ന് വയറ്റില്‍ കുടുങ്ങിയ കത്രികയുമായി അഞ്ച് വര്‍ഷത്തോളമാണ് ഉഷ വേദന സഹിച്ചു ജീവിച്ചത്.
‘അഞ്ചല്ല, 50 വര്‍ഷം കത്രിക വയറ്റിലിരുന്നാലും ഒന്നും സംഭവിക്കില്ല’ എന്ന ഡോ. ലളിതാംബികയുടെ പ്രതികരണം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ശസ്ത്രക്രിയ നടത്തിയത് താനല്ലെന്നും ആ സമയത്ത് കോവിഡ് ഡ്യൂട്ടിയിലായിരുന്നു എന്നുമാണ് ഡോക്ടറുടെ വാദം.
വിട്ടുമാറാത്ത വയറുവേദനയെത്തുടര്‍ന്ന് നടത്തിയ എക്സ്-റേ പരിശോധനയിലാണ് കത്രിക വയറ്റില്‍ കണ്ടെത്തിയത്. നേരത്തെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയപ്പോള്‍ ‘മൂത്രത്തില്‍ കല്ലാണെന്ന്’ പറഞ്ഞ് മരുന്ന് നല്കി തിരിച്ചയച്ചതായും കുടുംബം ആരോപിക്കുന്നു.
നിലവില്‍ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലാണ് ഉഷ.
-
News1 day agoAmazon ലോകത്തിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള കമ്പനി; Walmart രണ്ടാമത്
-
News1 day agoവണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ വിവാദം: ‘ഓപ്പറേഷൻ ചെയ്തത് താനല്ല’ — ഡോ. ലളിതാംബിക
-
News22 hours agoബാറുടമകളുടെ പിന്നാലെ പോകുന്ന സര്‍ക്കാര്‍
-
News1 day agoമധ്യപ്രദേശില്‍ ദിനംപ്രതി 130ല്‍ അധികം സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്നു; ആറു വര്‍ഷത്തില്‍ 2.74 ലക്ഷം കേസുകള്‍
-
News23 hours agoറംസാന് പാചകം; ഇറച്ചി പപ്സ്
-
News23 hours agoകേരളത്തില്‍ സ്വര്‍ണവില ഇടിഞ്ഞു; പവന് 800 രൂപ കുറഞ്ഞു
-
world22 hours agoഗസ്സ വംശഹത്യയില്‍ പ്രതിഷേധം; ബെര്‍ലിനേല്‍ പുരസ്കാരം നിരസിച്ച് കൗതര്‍ ബെന്‍ ഹനിയ
-
News20 hours agoഎസ്ഐആര്‍ അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും; അരലക്ഷത്തിലേറെപേര് ഒഴിവാക്കപ്പെടും
