News
പൂജാരി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍
വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മൃതദേഹം ക്ഷേത്രക്കുളത്തില്‍ കണ്ടെത്തിയത്
കല്പകഞ്ചേരി: തുവ്വക്കാട് വാരണാക്കര മൂലങ്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പറവൂര്‍ സ്വദേശി മനപ്പറമ്പില് ശരത്ത് (33) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മൃതദേഹം ക്ഷേത്രക്കുളത്തില്‍ കണ്ടെത്തിയത്. നാലുമാസം മുന്‍പാണ് ശരത്ത് ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ആരംഭിച്ചത്. ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള വീട്ടിലായിരുന്നു താമസം.
ബുധനാഴ്ച വൈകുന്നേരം പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രം അടച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ക്ഷേത്രം തുറക്കാതിരുന്നതിനെ തുടര്‍ന്ന് മറ്റ് ജീവനക്കാര്‍ നടത്തിയ തിരച്ചിലിലാണ് പൂജാരിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് കല്പകഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
News
പ്രതിഷേധത്തിനിടെ വി.ബി ജി റാം ജി ബില്ല് ലോക്സഭ പാസാക്കി; വലിച്ച് കീറിയെറിഞ്ഞ് പ്രതിപക്ഷം
തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റുന്നത് രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്.
ന്യൂഡല്‍ഹി: പ്രതിഷേധത്തിനിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയുള്ള വി.ബി ജി റാം ജി(വികസിത് ഭാരത്-ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന് ഗ്രാമീണ്‍)ബില്ല് പാസാക്കി ലോക്സഭ. ബില്ല് വലിച്ചു കീറിയെറിഞ്ഞ് പ്രതിപക്ഷം പ്രതിഷേധിച്ചു. സ്പീക്കര്‍ ഓം ബിര്‍ള വിളിച്ചു ചേര്‍ത്ത ലോക്സഭയുടെ കാര്യോപദേശക സമിതി യോഗത്തില്‍ മുഴുവന്‍ പ്രതിപക്ഷ കക്ഷികളും ഇരു ബില്ലുകളും ജെ.പി.സിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിഗണനക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിന് തയാറല്ലെന്നും ഏതു നിലക്കും ഈ സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കും എന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.
ലോക്സഭയില്‍ പാസാക്കിയ ബില്ല് രാജ്യസഭയില്‍ വെച്ചിരിക്കുകയാണ്. തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റുന്നത് രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. ബില്ല് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ബാധ്യതയുണ്ടാക്കുന്നതാണെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. നേരത്തേ തൊഴിലുറപ്പ് പദ്ധതിയുടെ നൂറുശതമാനം വിഹിതവും നല്‍കിയിരുന്നത് കേന്ദ്രസര്‍ക്കാറായിരുന്നു.
എന്നാല്‍ പുതിയ ബില്ലില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കും 10 ശതമാനവും മറ്റ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 40 ശതമാനവും ബാധ്യത വരും. അതുപോലെ തൊഴിലുറപ്പു ദിനങ്ങളുടെ എണ്ണം നൂറില്‍ നിന്ന് 125 ആയി ഉയര്‍ത്തിയിട്ടുമുണ്ട്. പദ്ധതിക്കായി അംഗീകരിച്ച തൊഴിലുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ തൊഴിലുറപ്പു പദ്ധതി അടിമുടി പൊളിച്ചെഴുതുന്നതാണ് പുതിയ ബില്ല്.
kerala
കേന്ദ്രം സിനിമ വിലക്കുമ്പോള്‍ കേരളം പാട്ട് വിലക്കുന്നു; ഐഎഫ്എഫ്കെ വേദിയില്‍ പാരഡി പാടി പ്രതിഷേധിച്ച് ചാണ്ടി ഉമ്മന്‍
ആവിഷ്കാര സ്വാതന്ത്ര്യത്തിന് തടയിടുന്നതില്‍ കേന്ദ്രവും കേരളവും ഒരുപോലെയാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
തിരുവനന്തപുരം: ഐഎഫ്എഫ്കെ വേദിയില്‍ പോറ്റിയേ കേറ്റിയേ പാട്ടുപാടി ചാണ്ടി ഉമ്മന്റെ പ്രതിഷേധം. കേന്ദ്രം സിനിമ വിലക്കുമ്പോള്‍ കേരളം പാട്ട് വിലക്കുന്നു, ആവിഷ്കാര സ്വാതന്ത്ര്യത്തിന് തടയിടുന്നതില്‍ കേന്ദ്രവും കേരളവും ഒരുപോലെയാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇഷ്ടമില്ലാത്തത് വിലക്കുന്നതില്‍ കേന്ദ്രവും കേരളവും മുണ്ടും ജാക്കറ്റും പോലെ. പാട്ട് പാടിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ തന്നെയും അറസ്റ്റ് ചെയ്യട്ടെ എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
‘ഇവിടെ ഒരു പാട്ട് പാടാന്‍ സമ്മതിക്കാത്തവര്‍ സിനിമയെക്കുറിച്ച് ദുഃഖിക്കേണ്ട കാര്യമുണ്ടോ? ഒരു പാട്ടിനെതിരെ വ്യാപകമായി കേസെടുക്കുന്നു, അത് പിന്‍വലിക്കണമെന്ന് പറയുന്നു. ആ പാട്ടുപാടാന്‍ അനുവദിക്കാത്തവര്‍ സിനിമയെക്കുറിച്ച് ദുഃഖിക്കേണ്ട കാര്യമുണ്ടോ? കേന്ദ്രം സിനിമ വിലക്കുമ്പോള്‍ കേരളം പാട്ട് വിലക്കുന്നു. പലസ്തീന് രാഷ്ട്രീയം പറയുന്ന ചിത്രങ്ങള്‍ കേന്ദ്രം വിലക്കിയപ്പോള്‍ കേരള രാഷ്ട്രീയം പറയുന്ന പാട്ടാണ് കേരളം വിലക്കിയത്. കൊച്ചുകുട്ടി മുതല്‍ ഈ പാട്ട് പാടുന്നുണ്ട്. എല്ലാവര്‍ക്കുമെതിരെ കേസെടുക്കാനാണെങ്കില്‍ ഇവിടുത്തെ ജയിലുകള്‍ പോരാതെ വരും’: ചാണ്ടി ഉമ്മന്‍ പറഞ്ഞു.
Health
എഐ സഹായത്തോടെ ശ്വാസകോശ അര്‍ബുദം നേരത്തേ കണ്ടെത്താം; നൂതന രക്തപരിശോധന വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകര്‍
ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി
ലണ്ടന്‍: ശ്വാസകോശ അര്‍ബുദം (ലങ് കാന്‍സര്‍) നേരത്തേ കണ്ടെത്താനും രോഗത്തിന്റെ പുരോഗതി നിരീക്ഷിക്കാനും സഹായിക്കുന്ന നൂതന ഐഎ അധിഷ്ഠിത രക്തപരിശോധന വികസിപ്പിച്ച് യുകെയിലെ ഗവേഷകര്‍. ‘ ലങ്കാന്‍സീക്ക് ‘ (LungCanSeek) എന്ന് പേരിട്ടിരിക്കുന്ന ഈ പരിശോധന രോഗനിര്‍ണയത്തിലെ കാലതാമസം കുറയ്ക്കാനും ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനും സഹായിക്കുമെന്ന് ഗവേഷകസംഘം വ്യക്തമാക്കി.
യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് നോര്‍ത്ത് മിഡ്ലാന്‍ഡ്സ് എന്‍എച്ച്എസ് ട്രസ്റ്റ് (UHNM), കീലെ സര്‍വകലാശാല, ലോഫ്ബറോ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഫ്യൂറിയര്‍ ട്രാന്‍സ്ഫോം ഇന്‍ഫ്രാറെഡ് (FT-IR) മൈക്രോസ്പെക്ട്രോസ്കോപ്പി എന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് രക്തപരിശോധനയില്‍ ഉപയോഗിക്കുന്നത്.
ട്യൂമറില്‍ നിന്ന് വേര്‍പെട്ട് രക്തത്തിലൂടെ സഞ്ചരിക്കുന്ന കാന്‍സര്‍ കോശങ്ങളെ (Circulating Tumor Cells-CTS) കണ്ടെത്താന്‍ നിലവില്‍ ഉപയോഗിക്കുന്ന രീതികള്‍ സങ്കീര്‍ണ്ണവും ചെലവേറിയതുമാണ്. പലപ്പോഴും ഈ കോശങ്ങള്‍ രക്തത്തിലെത്തുമ്പോള്‍ ആകൃതിയിലും സ്വഭാവത്തിലും മാറ്റം സംഭവിക്കുന്നതിനാല്‍ കണ്ടെത്താന്‍ കഴിയാതെ പോകാറുണ്ട്. എന്നാല്‍ രക്തത്തിലെ ഓരോ കോശത്തിനും പ്രത്യേകം കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്നും, അത് തിരിച്ചറിയാനാണ് പുതിയ പരിശോധന രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഗവേഷകര്‍ വിശദീകരിച്ചു.
ശ്വാസകോശ അര്‍ബുദ കോശങ്ങള്‍ക്ക് സാധാരണ കോശങ്ങളില്‍ നിന്ന് വ്യത്യസ്തമായ കെമിക്കല്‍ ഫിംഗര്‍പ്രിന്റ് ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. ഐഎ ഉപയോഗിച്ച് ഈ ഡാറ്റ ഡിജിറ്റലായി വിശകലനം ചെയ്യുമ്പോള്‍, ദശലക്ഷക്കണക്കിന് സാധാരണ കോശങ്ങള്‍ക്കിടയില്‍ നിന്ന് ഒരു കാന്‍സര്‍ കോശത്തെ പോലും കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
1,814 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ 1,095 പേര് ശ്വാസകോശ അര്‍ബുദബാധിതരും 719 പേര് കാന്‍സര്‍ ഇല്ലാത്തവരുമായിരുന്നു. ലങ്കാന്‍സീക്ക് പരിശോധനയില്‍ ഐഎ പോസിറ്റീവ് ആയി കണ്ടെത്തിയവരെ പിന്നീട് കുറഞ്ഞ ഡോസ് CT സ്കാന്‍ (LDCT) ഉപയോഗിച്ച് സ്ഥിരീകരിച്ചു.
ഈ പുതിയ സമീപനം ഡോക്ടര്‍മാര്‍ക്ക് ശ്വാസകോശ അര്‍ബുദം തുടക്കഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സഹായിക്കുമെന്നും അതോടൊപ്പം അനാവശ്യ സ്കാനുകളും ചികിത്സാചെലവും കുറയ്ക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.
-
kerala2 days ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india3 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala2 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
kerala3 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india3 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
india18 hours agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala3 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
GULF2 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
