Connect with us

News

യുഎസ്-ഇസ്രായേൽ സംഘര്‍ഷം; ഇറാനിൽ മരണം 250 കടന്നു, യുദ്ധം ആഴ്ചകൾ നീളുമെന്ന് ട്രംപ് 

ഇറാനെതിരായ ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് അമേരിക്കയും ഇസ്രായേലും അറിയിച്ചു.

Published

on

തെഹ്റാൻ: യുഎസ്–ഇസ്രായേൽ സംയുക്ത ആക്രമണത്തെ തുടർന്ന് ഗൾഫ് മേഖലയിൽ സംഘർഷം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നു. യുദ്ധം ആഴ്ചകളോളം നീണ്ടേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനെതിരായ ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് അമേരിക്കയും ഇസ്രായേലും അറിയിച്ചു. ഇതോടൊപ്പം, ഇറാൻ വിരുദ്ധ യുദ്ധത്തിന് തങ്ങളുടെ സൈനിക താവളങ്ങൾ കൈമാറാൻ തയ്യാറാണെന്ന് ബ്രിട്ടനും പ്രഖ്യാപിച്ചു.

അമേരിക്കൻ–ഇസ്രായേൽ ആക്രമണത്തിൽ ഇറാൻയിൽ മരണസംഖ്യ 250 കടന്നതായി റിപ്പോർട്ടുകളുണ്ട്. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ആസ്ഥാനം തകർത്തുവെന്നു അമേരിക്ക അവകാശപ്പെട്ടു. രണ്ടായിരത്തിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായും യുഎസ് സൈന്യം അറിയിച്ചു. തലസ്ഥാനമായ തെഹ്റാൻയിൽ ബി-2 ബോംബറുകൾ ഉപയോഗിച്ചുള്ള വൻ ആക്രമണമാണ് നടക്കുന്നത്.

തെഹ്റാനിലെ ഗാന്ധി ആശുപത്രി പൂർണമായും ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ജീവനക്കാരെയും രോഗികളെയും മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രിയുടെ പ്രവർത്തനം തുടരാൻ കഴിയാത്ത സാഹചര്യമാണെന്നാണ് വിലയിരുത്തൽ.

അതേസമയം, ഇസ്രായേൽലും കനത്ത നാശനഷ്ടങ്ങളുണ്ടായി. ഇന്നലെ മാത്രം ഒമ്പത് പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. 40-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്, പത്തിലേറെ പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഒരു ബോംബ് ഷെൽട്ടർ തകർന്നതിനെ തുടർന്ന് പ്രതിരോധം പാളിയ സംഭവത്തിൽ സൈനിക അന്വേഷണം ആരംഭിച്ചു.

സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ മേഖലയിൽ വ്യാപിക്കുകയാണ്. ബഹ്റൈൻയിൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഒരു കപ്പലിൽ മിസൈൽ അവശിഷ്ടം വീണുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു; രണ്ടുപേർക്ക് പരിക്കേറ്റു. മൂന്നാം ദിവസമായ ഇന്നലെ ലെബനൻലേക്ക് ഇസ്രായേൽ മിസൈലുകൾ അയച്ചു.

ഇതിനിടെ ബ്രിട്ടൻ യുഎസിന് ഇറാൻ ആക്രമണത്തിനായി തങ്ങളുടെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചു. സൈപ്രസ്ക്ക് നേരെ വീണ്ടും ആക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്. അതേസമയം, ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണങ്ങൾ കുറയുന്നതായാണ് സൂചന.

മേഖലയിലെ സമാധാനം തകർക്കുന്ന തരത്തിൽ സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ആശങ്ക ശക്തമാകുകയാണ്.

kerala

എം.എല്‍.എ പറയുന്നു…. കഴിഞ്ഞ 5 വര്‍ഷം; വികസനത്തിന്റെ കരുത്തില്‍ മുന്നേറി മഞ്ചേരി

നിയമസഭയില്‍ അഡ്വ.യു.എ.ലത്തീഫ് നിരവധി തവണയാണ് ആരോഗ്യമേഖലയിലെ പദ്ധതികള്‍ക്കായി ശബ്ദമുയര്‍ത്തിയത്.

Published

on

By

മഞ്ചേരി: പദ്ധതികളുടെ പ്രഖ്യാപനത്തില്‍ ഒതുങ്ങാതെ, അവ നടപ്പാക്കി ജന ജീവിതത്തില്‍ മാറ്റം സൃഷ്ടിക്കുകയാണ് യഥാര്‍ഥ ജനപ്രതിനിധിത്വം. ആ അര്‍ഥത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ മഞ്ചേരി നിയോജക മണ്ഡലത്തിന് വികസനത്തിന്റെ സുവര്‍ണകാലമായി മാറിയതായി വിലയിരുത്തപ്പെടുന്നു. അഡ്വ.യു.എ.ലത്തീഫ് എം.എല്‍.എയുടെ ഇടപെടലുകള്‍ വഴിയാണ് 634 കോടി രൂപയുടെ വിവിധ പദ്ധതികള്‍ മണ്ഡലത്തില്‍ യാഥാര്‍ഥ്യമായത്.

കുടിവെള്ള മേഖലയില്‍ ചരിത്ര നേട്ടം തന്നെയാണ് ആദ്യത്തേത്. എടപ്പറ്റ, കീഴാറ്റൂര്‍, തൃക്കലങ്ങോട്, പാണ്ടിക്കാട് പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിന് ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ 388 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മഞ്ചേരി നഗരസഭയിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം ഉറപ്പാക്കാന്‍ അമൃത പദ്ധതിയില്‍ 26 കോടി രൂപ അനുവദിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വേട്ടേകോട് പുള്ളഞ്ചേരി മേഖലയില്‍ 1.32 കോടി രൂപയുടെ പദ്ധതി പൂര്‍ത്തീകരിച്ചു. മംഗലശ്ശേരി മേഖലയില്‍ മൂന്ന് കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിയമസഭയില്‍ അഡ്വ.യു.എ.ലത്തീഫ് നിരവധി തവണയാണ് ആരോഗ്യമേഖലയിലെ പദ്ധതികള്‍ക്കായി ശബ്ദമുയര്‍ത്തിയത്.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പുതിയ കെട്ടിടങ്ങളും എം.ആര്‍.ഐ സ്‌കാനിങ് ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളും സജ്ജമാക്കാന്‍ 147 കോടി രൂപ അനുവദിച്ചു. മോര്‍ച്ചറി നവീകരണത്തിന് 25 ലക്ഷം രൂപ ചെലവഴിച്ച് പ്രവൃത്തി പൂര്‍ത്തിയാക്കി. അധിക നവീകരണത്തിന് 20 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചു. മെഡിക്കല്‍ കോളജ് റോഡ് വികസനത്തിന് ഒരു കോടി രൂപയും അനുവദിച്ചു.ഗതാഗത സൗകര്യങ്ങളുടെ വിപുലീകരണത്തിലും വലിയ നേട്ടമാണ് കൈവരിക്കാനായത്.

എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ ചിറയക്കോട് പാലത്തിന് 12.5 കോടി രൂപ വകയിരുത്തി നിര്‍മ്മാണം ആരംഭിച്ചു. മഞ്ചേരി സെന്‍ട്രല്‍ ജങ്ഷന്‍ നെല്ലിപ്പറമ്പ് റോഡിന് 5 കോടി രൂപയും, മുള്ളമ്പാറ കോണിക്കല്ല് ഇരുമ്പുഴി റോഡിന് 5 കോടി രൂപയും അനുവദിച്ച് പ്രവൃത്തി തുടങ്ങി. ആക്കപ്പറമ്പ് പട്ടിക്കാട് റോഡ് 5 കോടി രൂപ ചെലവില്‍ നവീകരിച്ചു. വണ്ടൂര്‍ പാണ്ടിക്കാട് റോഡിലെ ഭാഗങ്ങളും ബി.എം ആന്റ് ബി.സി ചെയ്ത് ഗതാഗത യോഗ്യമാക്കി. മഞ്ചേരി ചെങ്ങണ ബൈപ്പാസ് 3 കോടി രൂപ ചെലവില്‍ നവീകരിച്ചു. പാണ്ടിക്കാട് തുടിയന്മല കോടശ്ശേരി റോഡിന് 3 കോടി രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. പാണ്ടിക്കാട് ഗവ.റസ്റ്റ് ഹൗസിന് 5 കോടി രൂപയുടെ പുതിയ കെട്ടിടം, മംഗലശ്ശേരി കുത്തുകല്ല് മിനി ബൈപ്പാസിന് 3 കോടി രൂപ, ചെരണി പന്നിപ്പാറ റോഡിന് 6 കോടി രൂപ എന്നിവയും വികസനപഥത്തിലേക്ക്.

വിദ്യാഭ്യാസ രംഗത്തും സാമൂഹിക വികസനത്തിലും മിക വാര്‍ന്ന പദ്ധതികള്‍ നേടിയെടുത്ത അഞ്ചു വര്‍ഷമാണ് കടന്നുപോയത്.മഞ്ചേരി ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2.25 കോടി രൂപ ചെലവില്‍ ഗ്യാലറി നിര്‍മ്മാണം. പാണ്ടിക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് 75 ലക്ഷം രൂപയുടെ കെട്ടിടം. മഞ്ചേരി ഗവ. ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളിന് 45 ലക്ഷം രൂപ ചെലവില്‍ കെട്ടിടം. മണ്ഡലത്തിലെ എല്‍.പി, യു.പി, ഹൈസ്‌കൂളുകള്‍ക്കായി 14.5 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. മഞ്ചേരി ബോയ്‌സ്, ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ക്ക് ഫണ്ടില്‍ നിന്നും സ്‌കൂള്‍ ബസുകള്‍. വിവിധ ജി.എല്‍.പി.എസ്, ജി.യു.പി.എസ് വിദ്യാലയങ്ങള്‍ക്ക് ബസ് അനുവദിച്ചു. വിദ്യാലയങ്ങള്‍ക്കും വായനശാലകള്‍ക്കും പുസ്തകങ്ങള്‍, കമ്പ്യൂട്ടര്‍, എല്‍.സി.ഡി പ്രൊജക്ടര്‍ എന്നിവ നല്‍കി. മുഴുവന്‍ വില്ലേജ് ഓഫീസുകള്‍ക്കും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു.

ഗ്രാമീണ പുരോഗതിക്കായി എം.എല്‍.എ പ്രാദേശിക വികസന ഫണ്ട് ഉള്‍പ്പെടെ വിവിധ പദ്ധതികളിലൂടെ 242 ഗ്രാമീണ റോഡുകള്‍ നവീകരിച്ചു. 105 സ്ഥലങ്ങളില്‍ മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. പാണ്ടിക്കാട് യുദ്ധസ്മാരകത്തിന് 25 ലക്ഷം രൂപയും ടൗണ്‍ ബ്യൂട്ടിഫിക്കേഷനായി 25 ലക്ഷം രൂപയും അനുവദിച്ചു. മഞ്ചേരി ടൗണ്‍ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി കോഴിക്കോട് റോഡില്‍ 80 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
സെന്‍ട്രല്‍ ജങ്ഷന്‍ വികസനത്തിന് ഡ്രൈനേജ് നിര്‍മ്മാണം ആരംഭിച്ചു. പട്ടികജാതി നഗറുകളുടെ ഉന്നമനത്തിനായി അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ 4 കോടി രൂപ വകയിരുത്തി. തൃക്കലങ്ങോട് പഞ്ചായത്തിലെ കൂമകുളം സ്റ്റേഡിയത്തിന് 2 കോടി രൂപയും അനുവദിച്ചു. എളങ്കൂര്‍ പാലിയേറ്റീവ് കെയറിനും മഞ്ചേരി നഗരസഭ ബഡ്സ് സ്‌കൂളിനും വാഹന സൗകര്യവും ലഭ്യമാക്കി. വാഗ്ദാനങ്ങള്‍ കൃത്യമായ പദ്ധതികളായി, പദ്ധതികള്‍ ജനജീവിതത്തില്‍ മാറ്റങ്ങളായി മാറിയ അഞ്ച് വര്‍ഷങ്ങള്‍ മഞ്ചേരി വികസനത്തിന്റെ പാതയില്‍ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്.

Continue Reading

News

ഒമാനിലെ ദുഖം തുറമുഖം ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകള്‍; പ്രവാസിക്ക് പരിക്കേറ്റു

ഒമാനിലെ ദുഖം വാണിജ്യ തുറമുഖം ലക്ഷ്യമാക്കി വിട്ട രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായി ഒമാന്‍ വ്യക്തമാക്കി.

Published

on

By

ഒമാനിലെ ദുഖം വാണിജ്യ തുറമുഖം ലക്ഷ്യമാക്കി വിട്ട രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായി ഒമാന്‍ വ്യക്തമാക്കി. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് അവശിഷ്ടങ്ങള്‍ വീണതിനെത്തുടര്‍ന്ന് പ്രവാസി തൊഴിലാളിക്ക് പരിക്കേറ്റു.

തുടര്‍ന്നു വന്ന രണ്ടാമത്തെ ഡ്രോണും തടഞ്ഞു. ഇന്ധന സംഭരണ ടാങ്കുകള്‍ക്ക് സമീപം അതിന്റെ അവശിഷ്ടങ്ങള്‍ വീണു, കൂടുതല്‍ ആളപായമോ മറ്റു നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

രാജ്യത്തിന്റെയും അവിടുത്തെ താമസക്കാരുടെയും സുരക്ഷയെ ദുര്‍ബലപ്പെടുത്തുന്ന എന്തും പരിഹരിക്കാന്‍ അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ഒമാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.

Continue Reading

News

ദുബൈയില്‍ വീട്ടുമുറ്റത്ത് മിസൈല്‍ അവശിഷ്ടങ്ങള്‍ വീണു രണ്ടുപേര്‍ക്ക് പരിക്ക്

പരിക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കിയിട്ടുണ്ട്.

Published

on

By

ദുബൈ: ഇറാന്‍ തൊടുത്തുവിട്ട മിസൈലുകള്‍ യുഎഇ പ്രതിരോധ സേന തകര്‍ത്തതിന്റെ അവശിഷ്ടങ്ങള്‍ ദുബൈയിലെ രണ്ട് വീടുകളുടെ മുറ്റത്ത് വീണു.

രണ്ട് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കിയിട്ടുണ്ട്. എമിറേറ്റിലുടനീളം കേട്ട ശബ്ദങ്ങള്‍ വിജയകരമായ മിസൈലുകള്‍ തകര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പ്രവര്‍ത്തശബ്ദമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Continue Reading

Trending