Connect with us

Video Stories

മതേതര മഹാസഖ്യം തകരാതിരുന്നെങ്കില്‍

Published

on

ജനതാദള്‍ യുണൈറ്റഡ് നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദവി രാജിവച്ച് മഹാസഖ്യത്തില്‍നിന്ന് പുറത്തുചാടിയത് ബിഹാറിനെ മാത്രമല്ല, രാജ്യത്തിന്റെ മുഴുവന്‍ മതേതര മനസുകളെയും മുറിവേല്‍പ്പിച്ചിരിക്കുകയാണ്. വര്‍ഗീയ ഫാസിസ്റ്റ് പടയോട്ടത്തെ പിടിച്ചുകെട്ടാന്‍ ആറ്റുനോറ്റുണ്ടാക്കിയ സ്വപ്‌നസഖ്യത്തെ പുല്ലുവില കല്‍പിച്ച നിതീഷ് കുമാര്‍ പൊറുക്കാനാവാത്ത പാതകമാണ് ചെയ്തുകൂട്ടുന്നത്. അധികാര ദ്രംഷ്ടങ്ങളില്‍ ഞെരിഞ്ഞമരുന്ന മതേതര ഇന്ത്യയെ ആപത്കരമായ ഭാവിയിലേക്ക് ആട്ടിയിറക്കാനുള്ള ഈ അമിതാവേശം തികഞ്ഞ അവിവേകമായിപ്പോയി. സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയില്‍ രാജ്യം അമ്പരന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ അതിന് ആക്കംകൂട്ടുന്ന നടപടി ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. മതേതര സഖ്യത്തെ പടച്ചുണ്ടാക്കിയവരില്‍ നിന്നു പ്രത്യേകിച്ചും. രണ്ടു വര്‍ഷം മുമ്പ് രൂപംകൊടുത്ത മതേതര മഹാസഖ്യത്തെ തകര്‍ത്ത് തരിപ്പണമാക്കാന്‍ നിതീഷ് കുമാറിന് രണ്ടു നിമിഷം വേണ്ടിവന്നില്ല എന്നതാണ് ഖേദകരം. എന്‍.ഡി.എ വച്ചുനീട്ടിയ അപ്പക്കഷ്ണത്തില്‍ ആകൃഷ്ടനായ നിതീഷ് കുമാര്‍ നരേന്ദ്ര മോദിക്കൊപ്പം അധികാരക്കട്ടില്‍ പങ്കുവെച്ചാല്‍ തെല്ലും അതിശയിക്കാനില്ലെന്നര്‍ഥം.
ബിഹാര്‍ രാഷ്ട്രീയം കലങ്ങിമറിഞ്ഞ് ഇരുപതാം ദിവസമാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെക്കുന്നത്. അഴിമതി ആരോപണം നേരിട്ട ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ പുറത്താക്കാന്‍ നിതീഷ് കുമാര്‍ ആര്‍ജവം കാണിക്കുമോ എന്ന് ബിഹാര്‍ ജനത ഉറ്റുനോക്കുന്നതിനിടെയാണ് അതിശയിപ്പിക്കുന്ന തീരുമാനവുമായി നിതീഷ് രംഗത്തുവരുന്നത്. തേജസ്വി രാജിവെക്കില്ലെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ഉറപ്പിച്ചു പറഞ്ഞപ്പോള്‍ നിതീഷ് തേജസ്വിയെ പുറത്താക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്. എന്നാല്‍, സ്വയം പുറത്തുപോകുക വഴി ബി.ജെ.പിയിലേക്കുള്ള അടിയൊഴുക്കുകള്‍ക്ക് അവസരമൊരുക്കുകയാണ് തന്ത്രശാലിയായ നിതീഷ് കുമാര്‍ ചെയ്തത്. ഇത് കേവലം യാദൃച്ഛികതയില്‍ നിന്ന് ഉടലെടുത്തതാണെന്ന് ആരും വിശ്വസിക്കുന്നില്ല. വ്യക്തമായ തയാറെടുപ്പുകളോടെയാണ് നിതീഷ് കുമാറും തന്റെ പാര്‍ട്ടിയുടെ നിലപാട് രൂപപ്പെടുത്തിയിരിക്കുന്നത്. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ വിശാല പ്രതിപക്ഷ ഐക്യനിര പടുത്തുയര്‍ത്താന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ശ്രമങ്ങളെ കീഴ്‌മേല്‍ മറിക്കുന്നതിനുള്ള തന്ത്രമാണിത്. അമിത് ഷായുടെ ഓപറേഷന്‍ ഫലപ്രദമായി വിനിയോഗിച്ച ഈ രാഷ്ട്രീയ ചാണക്യനെ ബി.ജെ. പി പുതിയ മേച്ചില്‍പുറം ഒരുക്കിവച്ച് കാത്തിരിക്കുകയാണ്. ഇന്നലെ പാറ്റ്‌നയില്‍ ചേര്‍ന്ന ജെ.ഡി-യു നേതൃയോഗത്തില്‍ നിതീഷ് കുമാറിന്റെ നീക്കത്തിനെതിരെയുള്ള എതിര്‍ ശബ്ദങ്ങള്‍ക്ക് കരുത്തില്ലാതെ പോയത് ബി.ജെ.പിയുടെ മെഗാ ഓഫര്‍ മുന്നിലുള്ളതു കൊണ്ടാണ്. ശരദ് യാദവ് അതൃപ്തി അറിയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പേര് കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിച്ചുകൊണ്ട് പഴുതടക്കാനുള്ള നീക്കമാണ് നടക്കുന്നത്. തങ്ങളുടെ നിരന്തര രാഷ്ട്രീയ എതിരാളിയായ ലാലുപ്രസാദിനെ പ്രതിരോധത്തിലാക്കുകയാണ് നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും ലക്ഷ്യം.
2015 ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമാണു ഭാവിയില്‍ രാജ്യത്തെ പ്രതിപക്ഷത്തിനാകെ മാതൃകയായേക്കുമെന്നു കരുതിയ മഹാസഖ്യം ബിഹാറില്‍ പിറവിയെടുത്തത്. നിതീഷിന്റെ ജെ.ഡി(യു), ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി, കോണ്‍ഗ്രസ് എന്നിവയായിരുന്നു സഖ്യകക്ഷികള്‍. രണ്ടു പതിറ്റാണ്ടിലേറെ രാഷ്ട്രീയത്തില്‍ ബദ്ധവൈരികളായിരുന്ന ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദും ജെ.ഡി-യു നേതാവ് നിതീഷ്‌കുമാറും സഖ്യത്തിനായി ഒരുമിച്ചു എന്നതായിരുന്നു വലിയ പ്രത്യേകത. പൊതുതെരഞ്ഞെടുപ്പോടെ രാജ്യത്ത് ബി.ജെ.പി ആരംഭിച്ച വിജയക്കുതിപ്പിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം തടയിട്ടു. രാജ്യത്തു ഉരുത്തിരിഞ്ഞു വരാന്‍ പോകുന്ന മതേതര മഹാസഖ്യത്തിന്റെ കേളികൊട്ടായി ബിഹാറിലെ വിജയത്തെ പ്രതിപക്ഷ ക്യാമ്പ് കണ്ടു. 80 സീറ്റ് നേടി ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും 71 സീറ്റ് നേടിയ ജെ.ഡി(യു)യുടെ നേതാവ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മതേതര മുന്നേറ്റത്തിന് ഏറെ പ്രതീക്ഷകള്‍ പകര്‍ന്ന്, ഒന്നര വര്‍ഷത്തിലേറെ മുന്നോട്ടുപോയ സഖ്യത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത് മുതലെടുക്കുകയായിരുന്നു ബി.ജെ.പി. സര്‍ക്കാറില്‍ ആര്‍.ജെ.ഡിക്കുള്ള മേല്‍ക്കൈ ലാലുപ്രസാദ് യാദവിനോടുള്ള അസൂയയാക്കി പരിവര്‍ത്തിപ്പിക്കാന്‍ ബി.ജെ.പിക്കു സാധിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികളെ ഞെട്ടിച്ച് എന്‍.ഡി.എ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് ജെ.ഡി-യു പിന്തുണ പ്രഖ്യാപിച്ചതിന്റെ പൊരുള്‍ ഇതാണ്.
ജൂലൈ ഏഴിന് ലാലുപ്രസാദ് യാദവിനെയും മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെയും അഴിമതിക്കേസില്‍ സി.ബി.ഐ പ്രതിചേര്‍ത്തതോടെ പൊട്ടിത്തെറി പ്രതീക്ഷിച്ചിരുന്നു. തേജ്വസി യാദവ് രാജിവെക്കണമെന്നായിരുന്നു നിതീഷിന്റെ താല്‍പര്യം. അഴിമതിയില്‍ വിട്ടുവീഴ്ച പറ്റില്ലെന്നും അദ്ദേഹം നിലപാടെടുത്തു. രാജി നേരിട്ട് ആവശ്യപ്പെട്ടില്ലെങ്കിലും ലാലുപ്രസാദും തേജസ്വിയും അഴിമതിയെക്കുറിച്ച് ജനങ്ങളോട് വിശദീകരിച്ചേ മതിയാകൂ എന്ന കാര്യത്തില്‍ നിതീഷ് ഉറച്ചുനില്‍ക്കുകയും ചെയ്തു. തേജസ്വി രാജിവെക്കില്ലെന്ന് ആദ്യം തന്നെ വ്യക്തമാക്കിയ ലാലു ആരോപണത്തെ കുറിച്ച് വിശദീകരിക്കണമെന്ന ആവശ്യം തള്ളി. ലാലുവും നിതീഷും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടക്കമുള്ളവര്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടതോടെയാണ് വേര്‍പിരിയല്‍ യാഥാര്‍ഥ്യമായത്.
പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഒന്നിച്ച് എതിര്‍ക്കാന്‍ പ്രതിപക്ഷം പടപ്പുറപ്പാട് തുടങ്ങിയ വേളയില്‍ തന്നെ നിതീഷ്‌കുമാര്‍ കളംമാറിയത് വേദനാജനകമാണ്. വരും തെരഞ്ഞെടുപ്പില്‍ പതിനെട്ടു പാര്‍ട്ടികളുടെ വന്‍സഖ്യം മാതൃകയാക്കാനിരുന്നത് ബിഹാറിനെയായിരുന്നു. ഈ ബന്ധം അധികകാലം നീണ്ടുനില്‍ക്കില്ല എന്ന് വിലയിരുത്തിയവരോട് ‘കാത്തിരുന്നു കണ്ടോളൂ’ എന്ന് മറുപടി നല്‍കിയ വിശാല മതേതര സഖ്യം നേതാക്കളുടെ വാക്കുകള്‍ മറക്കാനായിട്ടില്ല. മതേതര സഖ്യം തകരുകയും ഫാസിസ്റ്റ് ചേരി കരുത്താര്‍ജിക്കുകയും ചെയ്യുന്നതിന്റെ ആശങ്കയിലാണ് രാജ്യം നിലനില്‍ക്കുന്നത്. ഭാവി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചൂണ്ടുപലകയെന്നു വിശേഷിപ്പിക്കപ്പെട്ട ബിഹാറിലെ മതേതര മഹാസഖ്യം (മഹാഗഡ് ബന്ധന്‍) തകരാതിരുന്നെങ്കില്‍ എന്ന് ആശിക്കുന്നത് അത്രമേല്‍ അതിന്റെ പ്രസക്തിയും പ്രാധാന്യവും കുടികൊള്ളുന്നതുകൊണ്ടാണ്.

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending