Connect with us

News

ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കാന്റീനിൽ തീപിടിത്തം; അഞ്ചുലക്ഷം രൂപയുടെ നഷ്ടം

അപകടം ഗുരുതരമാകാതിരിക്കാൻ താഴത്തെ അടുക്കളയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ അടിയന്തരമായി പുറത്തേക്ക് മാറ്റി, ഇതുവഴി വലിയ ദുരന്തം ഒഴിവാക്കാൻ സാധിച്ചു.

Published

on

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കാന്റീനിൽ ഞായറാഴ്ച പുലർച്ചെ തീപിടിത്തം ഉണ്ടായി. അപകടത്തിൽ കാന്റീനിന്റെ മുകൾനിലയിലെ ഫാൾ പൂർണമായും കത്തിനശിച്ചു. പുലർച്ചെ അഞ്ചുമുതൽ ഏഴുവരെയുള്ള സമയത്ത് കാന്റീൻ അടച്ചിരുന്നതിനാൽ അപകടസമയത്ത് അകത്ത് ആരും ഉണ്ടായിരുന്നില്ല.

കാന്റീനിൽ നിന്നു പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ആശുപത്രി സുരക്ഷാ ജീവനക്കാർ ഉടൻ പൊലീസിനെയും ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തെയും വിവരം അറിയിച്ചു. തുടർന്ന് ഇരിങ്ങാലക്കുട, ചാലക്കുടി എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സംഘം ഏകദേശം ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെയാണ് തീ പൂർണമായി നിയന്ത്രണ വിധേയമാക്കിയത്.

താഴത്തെ വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചപ്പോൾ തീ മുകൾനിലയിൽ നിന്നു താഴേക്ക് പടരുകയായിരുന്നുവെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു. അപകടം ഗുരുതരമാകാതിരിക്കാൻ താഴത്തെ അടുക്കളയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ അടിയന്തരമായി പുറത്തേക്ക് മാറ്റി, ഇതുവഴി വലിയ ദുരന്തം ഒഴിവാക്കാൻ സാധിച്ചു.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം അഞ്ചുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ആശുപത്രി അധികൃതർ വിലക്കിയിരുന്നിട്ടും കാന്റീനിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നതായും സൂചനയുണ്ട്. പറപ്പൂക്കര സ്വദേശി ജോയ് ആണ് വർഷങ്ങളായി കാന്റീൻ നടത്തിവരുന്നത്. ‘ജി.എച്ച്. കിച്ചൻ’ എന്ന പേരിൽ 2024-ലാണ് നവീകരിച്ച കിച്ചൻ പ്രവർത്തനം ആരംഭിച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രസാദ് കുമാർയുടെ നേതൃത്വത്തിൽ പതിനഞ്ചോളം ജീവനക്കാർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു.

india

‘ഇന്ത്യ- യുഎസ് കരാറിനെ പറ്റി പറയാന്‍ അനുവദിക്കുന്നില്ല; കേന്ദ്രത്തിനെതിരെ കെ.സി. വേണുഗോപാല്‍

ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ചതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

Published

on

By

ന്യൂഡല്‍ഹി: പാര്‍ലമെന്ററി മര്യാദകള്‍ ലംഘിച്ച് പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.സി. വേണുഗോപാല്‍ എം.പി. ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ചതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രതിപക്ഷ നേതാവ് ഒരു ‘നിഴല്‍ പ്രധാനമന്ത്രി’ യാണെന്നും അദ്ദേഹത്തിന് സഭയില്‍ സംസാരിക്കാന്‍ പ്രത്യേക അവകാശമുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ ഇത് മാനിക്കാതെ തുടര്‍ച്ചയായി മൈക്ക് ഓഫ് ചെയ്യുന്ന നടപടിയാണ് സഭയിലുണ്ടാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഇന്ത്യയെ ബ്ലാക്ക് മെയില്‍ ചെയ്ത് കീഴടക്കിയ കരാറാണ് അമേരിക്കയുമായി ഒപ്പിട്ടിരിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു. രാജ്യത്തെ കര്‍ഷകരെയും സാധാരണക്കാരെയും ഇത് ദോഷകരമായി ബാധിക്കും. കരാറിന്റെ വിവരങ്ങള്‍ പാര്‍ലമെന്റിനെ അറിയിക്കാതെ ട്രംപ് വഴിയാണ് ഇന്ത്യക്കാര്‍ വിവരങ്ങള്‍ അറിയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണപക്ഷത്തിന് ആരെയും ആക്രമിക്കാമെന്നും എന്നാല്‍ പ്രതിപക്ഷത്തിന് മിണ്ടാന്‍ സമ്മതിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

News

ഇന്ത്യയില്‍ വര്‍ഷംതോറും 15 ലക്ഷം പുതിയ കാന്‍സര്‍ കേസുകള്‍; അവഗണിക്കരുത് ഈ മൂന്ന് പ്രാഥമിക ലക്ഷണങ്ങള്‍

ചൈനയ്ക്കും യുഎസിനും ശേഷം ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികള്‍ ഉള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുകയാണ്.

Published

on

By

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓരോ വര്‍ഷവും ശരാശരി 15 ലക്ഷം പേര്‍ക്ക് പുതുതായി കാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്നതായി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 2024-ലെ കണക്ക് ലോക്‌സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് മന്ത്രാലയം വ്യക്തമാക്കിയത്. ചൈനയ്ക്കും യുഎസിനും ശേഷം ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികള്‍ ഉള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുകയാണ്.

കാന്‍സര്‍ രോഗം പലപ്പോഴും തുടക്കത്തില്‍ നിശബ്ദമായി പുരോഗമിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. നെഞ്ച്, വയര്‍, കുടല്‍ സംബന്ധമായ കാന്‍സറുകളില്‍ ആദ്യഘട്ട ലക്ഷണങ്ങള്‍ സാധാരണ ആരോഗ്യപ്രശ്‌നങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വയര്‍ വീക്കം, ചെറിയ വേദന, ക്ഷീണം എന്നിവയെ അസിഡിറ്റി, മാനസിക സമ്മര്‍ദ്ദം, പ്രായാധിക്യം തുടങ്ങിയവയായി കണക്കാക്കി അവഗണിക്കുന്നതാണ് പതിവ്. ഇതാണ് രോഗം ഗുരുതരമായ ഘട്ടത്തിലെത്താന്‍ കാരണമാകുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അവഗണിക്കപ്പെടുന്ന മൂന്ന് പ്രധാന കാന്‍സര്‍ ലക്ഷണങ്ങള്‍

1 തുടര്‍ച്ചയായ ക്ഷീണം വിശ്രമം എടുത്തിട്ടും മാറാതെ തുടരുന്ന ക്ഷീണം
2 അകാരണമായി ശരീരഭാരം കുറയല്‍ ഭക്ഷണക്രമം മാറ്റാതെയുണ്ടാകുന്ന ഭാരം കുറയല്‍
3 ഭക്ഷണശീലങ്ങളിലെ മാറ്റങ്ങള്‍ ഭക്ഷണത്തോടുള്ള വിരക്തി, വേഗം നിറയുന്ന തോന്നല്‍, ദഹനക്കേട്

ഇതിന് പുറമേ, ദീര്‍ഘകാലം തുടരുന്ന ദഹനക്കേട്, തുടര്‍ച്ചയായ വയര്‍ വീക്കം തുടങ്ങിയവയെ മോശം ഭക്ഷണക്രമത്തിന്റെയും സമ്മര്‍ദ്ദത്തിന്റെയും ഫലമെന്ന് കരുതി പലരും അവഗണിക്കുന്നു. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ രണ്ടാഴ്ചയിലധികം തുടര്‍ന്നാല്‍ നിര്‍ബന്ധമായും ഡോക്ടറെ സമീപിക്കണം എന്നതാണ് വിദഗ്ധരുടെ നിര്‍ദേശം.

ചില കാന്‍സര്‍ ലക്ഷണങ്ങള്‍ വന്നു പോകുന്ന സ്വഭാവമുള്ളതും വേദനയില്ലാത്തതുമാകാം. ഉദാഹരണത്തിന്, മലത്തില്‍ രക്തസ്രാവം സ്ഥിരമായി ഉണ്ടാകണമെന്നില്ല. അതിനാല്‍ വേണ്ടത്ര ശ്രദ്ധ നല്‍കാതെ പോകുമ്പോള്‍ അകത്ത് രോഗം ഗുരുതരമായ ഘട്ടത്തിലെത്തിയിട്ടുണ്ടാകാം. അതുപോലെ സ്തനങ്ങള്‍, കഴുത്ത് തുടങ്ങിയ ഭാഗങ്ങളില്‍ വേദനയില്ലാതെ ഉണ്ടാകുന്ന മുഴകളും കാന്‍സറിന്റെ സൂചനയായേക്കാം.

കാന്‍സറിനെക്കുറിച്ചുള്ള പേടിയാല്‍ ശരീരത്തിലെ മാറ്റങ്ങള്‍ അവഗണിക്കുന്നതിനു പകരം, സമയബന്ധിത പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം എന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

കളളന്മാര്‍ക്കും അടിമകള്‍ക്കും പ്രവേശനമില്ല; കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന് പിന്തുണച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍

കാരയിലെ സഖാക്കള്‍’ എന്ന പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

Published

on

By

കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍. കണ്ണൂര്‍ പയ്യന്നൂരിലെ കാരയിലാണ് ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. കളളന്മാര്‍ക്കും അടിമകള്‍ക്കും പ്രവേശനമില്ല എന്നാണ് ഫ്ളക്സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ‘കാരയിലെ സഖാക്കള്‍’ എന്ന പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കാരയിലെ സഖാക്കള്‍ എന്ന പേരിലുളള സമൂഹമാധ്യമ അക്കൗണ്ടുകളിലും വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പോസ്റ്ററുകളുണ്ട്.

ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെതിരെ കുഞ്ഞികൃഷ്ണന്‍ ആരോപണങ്ങളുന്നയിച്ചിരുന്നു. കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തു എന്നുമായിരുന്നു മുന്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം. പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കണ്ണൂരില്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ആരോപണം.

Continue Reading

Trending