Connect with us

editorial

അയ്യപ്പ സംഗമത്തിലെ പകല്‍ക്കൊള്ള

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്, സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നേരെ വിരല്‍ചൂണ്ടുന്നത് ഗുരുതരമായ ക്രമക്കേടുകളിലേക്കാണ്.

Published

on

ശബരിമലയുമായി ബന്ധപ്പെട്ട സ്വര്‍ണക്കൊള്ള വിവാദങ്ങളും അന്വേഷണങ്ങളും എങ്ങുമെത്താതിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയമായും സാമൂഹികമായും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്ന ആഗോള അയ്യപ്പ സംഗമത്തിലെ ക്രമക്കേടുകളും പുറത്തുവന്നിരിക്കുകയാണ്. വിശ്വാസികളുടെ വികാരങ്ങളെയും ശബരിമല എന്ന പുണ്യസങ്കേതത്തെയും മുന്‍നിര്‍ത്തി നടത്തുന്ന ആഘോഷങ്ങള്‍പോലും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വേദിയാക്കി മാറ്റുന്നത് ജനാധിപത്യ കേരളത്തിന് നാണക്കേടാണ്.

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്, സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നേരെ വിരല്‍ചൂണ്ടുന്നത് ഗുരുതരമായ ക്രമക്കേടുകളിലേക്കാണ്. ഭക്തിയുടെ മറവില്‍ ഖജനാവ് ചോര്‍ത്തുന്ന രീതി അക്ഷന്തവ്യമായ അപരാധമാണ്.
സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ ഓരോ കണ്ടെത്തലുകളും ഞെട്ടിക്കുന്നതാണ്. പന്തല്‍ നിര്‍മ്മാണം മുതല്‍ കലാപരിപാടികള്‍ വരെ നീളുന്ന അഴിമതിയുടെ ശൃംഖലയാണ് റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത്. പന്തല്‍ നിര്‍മ്മാണവും മരാമത്ത് പണികളും മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയതിലൂടെ സുതാര്യത പൂര്‍ണ്ണമായും ഇല്ലാതായിരിക്കുന്നു. എന്തുകൊണ്ട് കൃത്യമായ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചില്ല എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ അധികൃതര്‍ ബാധ്യസ്ഥരാണ്. ഊരാളുങ്കലിന്റെ സഹസ്ഥാപനമായ ഇവന്റ് കമ്പനിക്കാണ് പത്തു ശതമാനം അധിക തുകക്ക് കരാര്‍ നല്‍കിയത്. കണക്കുകളില്‍ ജി.എസ്.ടി ബില്ലുകള്‍ അടക്കമില്ലാത്തത് ദേവസ്വം ബോര്‍ഡിന് വലിയ നഷ്ടമുണ്ടാക്കുമെന്നും ഉപകരാര്‍ നല്‍കിയതില്‍ കൃത്യമായ കണക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉപകരാറുകള്‍ ഒന്നും ഓഡിറ്റിങിന് ഹാജരാക്കിയിട്ടില്ല. ബില്ലുകള്‍ ഒന്നും ശരിയല്ലെന്നും ഓഡിറ്റര്‍ക്ക് കൃത്യമായ കണക്ക് തിട്ടപ്പെടുത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

രണ്ട് ലക്ഷം രൂപ നിശ്ചയിച്ചിരുന്ന കലാപരിപാടികള്‍ക്ക് എട്ട് ലക്ഷം രൂപ ചെലവായത് ഏത് ഗണിതശാസ്ത്രം ഉപയോഗിച്ചാണെന്ന് പരിശോധിക്കപ്പെടണം. ജി.എസ്.ടി രജിസ്‌ട്രേഷന്‍ പോലുമില്ലാത്ത ബില്ലുകള്‍ ഹാജരാക്കിയത് അഴിമതിക്ക് തെളിവാണ്. അയ്യപ്പ സംഗമത്തിന്റെ അന്ന് രാത്രി 3000 പേര്‍ ഭക്ഷണം കഴിച്ചെന്നാണ് കണക്ക്. എന്നാല്‍, 500ല്‍ താഴെ ആളുകള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഭക്ഷണം കഴിച്ചത്. സംഗമം ദിവസം ഉച്ചക്ക് 5000 പേര്‍ കഴിച്ചതിന് എട്ടര ലക്ഷം ചെലവായെന്നും കണക്കിലുണ്ട്. എന്നാല്‍, സംഗമത്തില്‍ ആകെ നാലായിരം പേര്‍ മാത്രം എത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്.
രണ്ട് കോടി രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പിന്റെ വിവരങ്ങള്‍ മറച്ചുവെക്കുന്നത് ആരെ സംരക്ഷിക്കാനാണ്? ഭക്തര്‍ നല്‍കുന്ന ഓരോ പൈസക്കും കൃത്യമായ കണക്ക് ബോധിപ്പിക്കേണ്ട ബോര്‍ഡ്, ഉപകരാറുകള്‍ ഓഡിറ്റിംഗില്‍ നിന്ന് ഒളിപ്പിച്ചത് ദുരൂഹമാണ്. ഹോട്ടല്‍ ബില്ലുകളില്‍ പലതിലും ജി.എസ്.ടി നമ്പര്‍ ഇല്ല. അതിനാല്‍ ഇന്‍പുട്ട് ക്രെഡിറ്റ് ആയി കിട്ടേണ്ട തുക വാങ്ങാനാവില്ല. ദേവസ്വം മുന്‍കൂറായി നല്‍കിയ രണ്ടു കോടി സ്‌പോണ്‍സര്‍ഷിപ്പിലൂടെ തിരിച്ചടച്ചില്ലെ ന്നും രണ്ടു കോടിയുടെ സ്‌പോണ്‍സര്‍ ആരെന്നതില്‍ അവ്യക്തതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

ദേവസ്വം ഫണ്ടില്‍ നിന്ന് എടുത്ത തുക തിരിച്ചേല്‍പിച്ചു എന്ന ദേവസ്വം മന്ത്രിയുടെ നിയമസഭയിലെയും പൊതുവേദിയിലെയും പ്രസ്താവനകള്‍ പച്ചക്കള്ളമാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ട് കോടി രൂപ തിരിച്ചടച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ സര്‍ക്കാരിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച മന്ത്രിക്ക് ഈ വിഷയത്തില്‍ ധാര്‍മ്മികമായ ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കാനാവില്ല. സ്‌പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയ പണം ഉപയോഗിച്ച് ദേവസ്വത്തിന്റെ പണം തിരിച്ചടച്ചെന്നാണ് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയില്‍ മറുപടി നല്‍കിയത്. കഴിഞ്ഞ മാസം 28നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇത്തരത്തില്‍ മറുപടി നല്‍കിയത്. ഓഡിറ്റ് വിവരങ്ങള്‍ അടക്കം പരാമര്‍ശിച്ച് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ദേവസ്വം മുന്‍കൂറായി നല്‍കിയ രണ്ടു കോടി തിരിച്ചടച്ചിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ യഥാര്‍ത്ഥ വിവരം സഭയില്‍നിന്ന് മറച്ചാണോ മറുപടി നല്‍കിയതെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.

ശബരിമലയിലെ സ്വര്‍ണ്ണമോഷണ വിവാദത്തിന് പിന്നാലെ ഉയര്‍ന്നുവന്ന ഈ ക്രമക്കേടുകള്‍ അയ്യപ്പഭക്തരുടെ വിശ്വാസത്തിന്മേലുള്ള കനത്ത പ്രഹരമാണ്. സി.പി.എമ്മും സര്‍ക്കാരും ഈ വിഷയത്തില്‍ പുലര്‍ത്തുന്ന മൗനം കുറ്റകരമാണ്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി ദേവസ്വം ബോര്‍ഡിനെ ഉപയോഗിക്കുന്ന രീതി അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ക്ഷേത്രങ്ങളിലെ പണം ഭക്തരുടെ ക്ഷേമത്തിനും ക്ഷേത്ര പരിപാലനത്തിനുമാണ് ഉപയോഗിക്കേണ്ടത്. അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇഷ്ടക്കാര്‍ക്കും വീതം വെക്കാനുള്ളതല്ല. ഹൈക്കോടതിയുടെ ഇടപെടലിലൂടെ കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി ഉണ്ടാവണം. അല്ലെങ്കില്‍, ‘ആഗോള സംഗമം’ എന്നത് ആഗോളതലത്തിലുള്ള അഴിമതിയുടെ പര്യായമായി മാറാന്‍ അധികകാലം വേണ്ടിവരില്ല.

കോടതിയുടെ കര്‍ശന നിരീക്ഷണവും നിര്‍ദ്ദേശങ്ങളും നിലനില്‍ക്കുമ്പോള്‍ പോലും ഇത്തരത്തിലുള്ള ധിക്കാരപരമായ ക്രമക്കേടുകള്‍ നടക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ഒട്ടും ഭൂഷണമല്ല. സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും ധാര്‍ഷ്ട്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ശബരിമലയെ വെറും വരുമാന സ്രോതസ്സായി മാത്രം സര്‍ക്കാര്‍ കാണുന്നു എന്ന വികാരം ഭക്തര്‍ക്കിടയില്‍ ശക്തമാണ്. അഴിമതിക്കെതിരെ സംസാരിക്കുന്നു പറയുന്ന ഒരു പാര്‍ട്ടി തന്നെ അഴിമതി നേരിട്ട് നടത്തുകയാണ്. കൃത്യമായ ഓഡിറ്റിംഗോ ജി.എസ്.ടി ബില്ലുകളോ ഇല്ലാതെ കോടികള്‍ ചെലവഴിക്കുന്നത് സാധാരണക്കാരായ ജനങ്ങളുടെ പണം കൊള്ളയടിക്കപ്പെടുന്നതിന് തുല്യമാണ്. സുതാര്യതയും സത്യസന്ധതയും ഇല്ലാത്ത ഭരണം ജനമനസ്സുകളില്‍ സ്ഥാനം പിടിക്കില്ല. കോടതി ഇടപെട്ടിട്ടും ഭയം ഇല്ലാതെ കട്ടെടുക്കുന്നത് ഭരണകൂടം നേരിടുന്ന വന്‍ ധാര്‍മ്മിക തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

editorial

സാംസ്‌കാരിക കേരളത്തിന്റെ മനസ്സ്

EDITORIAL

Published

on

പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള പുതുയുഗ യാത്ര ജനഹൃദയങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍ സംസ്ഥാനത്ത് ഭരണ മാറ്റത്തിന്റെ സൂചനകളും അലയൊലികളും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സാഹിത്യ അക്കാദമി അധ്യക്ഷന്‍ കവി കെ. സച്ചിദാനന്ദന്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്ക് പിന്നാലെ അതിന് അനുഗുണമായ തരത്തിലുള്ള ഇടപെടലുകളാണ് ഇടതുപക്ഷ നേതാക്കളില്‍ നിന്നും സാഹിത്യ, സാംസ്‌ക്കാരിക രംഗങ്ങളില്‍ നിന്നുമെല്ലാം ഒരു പോലെ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. വസ്തുനിഷ്ഠവും അനുഭവത്തിന്റെ പിന്‍ബലത്തിലുമുള്ള ഈ വിലയിരുത്തലുകളാകട്ടേ സര്‍ക്കാറിനെയും സി.പി.എമ്മിനെയും വിറളി പിടിപ്പിക്കുമ്പോള്‍ യു.ഡി.എഫിന് തികഞ്ഞ ആത്മവിശ്വാസമാണ് സമ്മാനിക്കുന്നത്. വി.ഡി സതീശന്‍ നയിക്കുന്ന നവയുഗ യാത്രയിലും ഇടതുപക്ഷത്തിന്റെ നേത്യത്വത്തിലുള്ള മേഖലാ ജാഥകളിലും അനുകൂലമായും പ്രതികൂലമായും ഈ ചര്‍ച്ചകള്‍ പ്രകടമാവുകയും ചെയ്യുന്നുണ്ട്. ഭരണത്തുടര്‍ച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ദുര്‍ബലമാക്കുമെന്നായിരുന്നു ഒരു അഭിമുഖത്തിനിടെയുള്ള സച്ചിദാനന്ദന്റെ തുറന്നുപറച്ചില്‍. തുടര്‍ഭരണം നല്ലതല്ലെന്നും രണ്ടുതവണ ഭരിച്ചു കഴിഞ്ഞാല്‍ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്നും ജനാധിപത്യത്തെ ജനാധിപത്യം ആക്കുന്നത് പ്രതിപക്ഷമാണെന്നും വ്യക്തമാക്കിയ അദ്ദേഹം തുടര്‍ച്ചയായി ഭരണത്തില്‍ ഇരിക്കുന്നത് അഴിമതിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാമെന്നും അവസരവാദികള്‍ ഒപ്പം കൂടുമെന്നും ബംഗാളിലെ അനുഭവം നമ്മള്‍ ഓര്‍ക്കേണ്ടതുണ്ടന്നും കൂട്ടിച്ചേര്‍ത്തിരുന്നു. സാഹിത്യ അക്കാദമി അധ്യക്ഷന്‍ എന്നതിലുപരി സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വത്തിന്റെ ഉടമ കൂടിയായ സച്ചിദാനന്ദന്റെ അഭിപ്രായ പ്രകടനം ഇടതുപക്ഷത്തിന്റെമേല്‍ ഇടിത്തീയായാണ് ഭവിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം. വിശേഷിച്ചും ഭരണത്തുടര്‍ച്ചയുടെ പേര് പറഞ്ഞ് കേരളത്തിന്റെ തെക്കേ അറ്റംമുതല്‍ വട ക്കേ അറ്റംവരെ ജാഥ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന പശ്ചാ ത്തലത്തില്‍. കോടികള്‍ ചിലവഴിച്ചുകൊണ്ടുള്ള സര്‍ക്കാ റിന്റെ പി.ആര്‍ വര്‍ക്കുകളെയെല്ലാം ചിട്ടുകൊട്ടാരംപോലെ തകര്‍ത്തുകളയുന്നതായിരുന്നു ഈ പ്രഖ്യാപനം.
സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സച്ചിദാനന്ദന്റെ അഭിപ്രായപ്രകടനത്തെ പിന്തുണക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. പിണറായി 3.0 എന്ന ബ്രാന്‍ഡിങ് ദോഷം ചെയ്യുമെന്നും വ്യക്തിയുടെ ഏകാധിപത്യത്തിലേക്ക് ഒതുങ്ങുന്നത് നാശത്തിനായിരിക്കുമെന്നുമായിരുന്നു സാറ ജോസഫിന്റെ പ്രതികരണം. ഭരണാധികാരത്തില്‍ വന്നത് ഇടതുപക്ഷ പാര്‍ട്ടിയാണെന്നും അടിസ്ഥാന വര്‍ഗത്തിന് എന്തു കിട്ടി എന്നാണ് വിലയിരുത്തേണ്ടതുണ്ടെന്നും ഇടതുപക്ഷം സംസ്ഥാനത്ത് ചെയ്യുന്നത് ചോദ്യം ചോദിക്കാന്‍ പാടില്ല എന്ന സമ്പ്രദായമാണ് നിലനില്‍ക്കുന്നത് എന്നുമായിരുന്നു അവരുടെ കൂട്ടിച്ചേര്‍ക്കല്‍. അധികാരം നിലനിര്‍ത്താന്‍ ഏതു പിശാചിനോടും കൂട്ടുകൂടും എന്ന പാരമ്പര്യം ഇടതുപക്ഷത്തിനുണ്ട്. അധികാരമാണ് അവര്‍ക്ക് മുഖ്യം, ജനാധിപത്യമല്ല. വികസനം എന്നുള്ള പേരില്‍ കുറെ റോഡുകളും മറ്റും കെട്ടിവയ്ക്കുന്നതിന് അപ്പുറത്തേക്ക് അടിസ്ഥാന വര്‍ഗമായ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തതായി കാണുന്നില്ല, തുടങ്ങിയ അവരുടെ വിമര്‍ശനങ്ങള്‍ക്ക് അതിശക്തമായ പ്രഹരശേശിയുണ്ടായിരുന്നു. ഇവരുടെ അഭിപ്രായങ്ങളെ പ്രതിരോധിക്കാന്‍ നേതാക്കള്‍ തലങ്ങും വിലങ്ങും വിശദീകരിച്ചിട്ടും ഫലം കാണാതെ വന്നപ്പോള്‍ പതിവുപോലെ രംഗം കൈയ്യടക്കാനുള്ള സൈബര്‍ സഖാക്കളുടെ ശ്രമങ്ങളാണ് പിന്നീട് കണ്ടത്. അറപ്പുളവാക്കുന്ന അസഭ്യവര്‍ഷങ്ങള്‍ക്കൊണ്ട് വെളുക്കാന്‍ തേച്ചത് പാണ്ഡായ അവസ്ഥയിലാണ് ഇടതുപക്ഷം എത്തിപ്പെട്ടിരിക്കുന്നത്. സൈബര്‍ ആക്രമണത്തിന് മുന്നില്‍ മുട്ടുമടക്കുന്നതിന് പകരം അതിശക്തമായ തിരിച്ചടികൂടി സച്ചിദാനന്ദന്റെ ഭാഗത്തുനിന്നുണ്ടായതോടെ കാര്യങ്ങളെല്ലാം കൈവിട്ടുപോയ അവസ്ഥയിലാണ് അവര്‍ ഇപ്പോഴുള്ളത്. തന്നെ വിമര്‍ശിക്കുന്ന സൈബര്‍ കുട്ടങ്ങള്‍ മുഢ സ്വര്‍ഗത്തില്‍ ജീവിക്കുന്നവരാണെന്നും അവര്‍ തന്റെ പുസ്തകം വായിക്കാത്തവരും തന്നെ അറിയാത്തവരുമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ തന്നെ കുറിക്കുകയുണ്ടായി. പറഞ്ഞതില്‍ നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്നുള്ള നിലപാടുകൂടിയായപ്പോള്‍ പത്മവ്യൂഹത്തിലകപ്പെട്ടുപോയ പാര്‍ട്ടി ആയുധംവെച്ച് കിഴടങ്ങാനുള്ള സന്നദ്ധതപോലും അറിയിക്കുകയുണ്ടായി. അതിന്റെ ഭാഗമായിരുന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെയും അക്കാദമി വൈസ്‌ചെയര്‍മാന്റെയും അനുനയ സന്ദര്‍ശനം. ഇതിനിടയിലാണ് ഇരുട്ടടിയായി സി.പി.ഐ നേതാവ് സി. ദിവാകരന്റെ പ്രസ്താവനയുമുണ്ടായിരിക്കുന്നത്. കേരളത്തില്‍ ഫാക്ടറികളോ നിര്‍മാണ കേന്ദ്രങ്ങളോ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതു കൊണ്ടാണ് യുവാക്കള്‍ തൊഴില്‍ തേടി ഇതര രാജ്യങ്ങളിലേക്ക് പോകുന്നതെന്ന വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഇന്ത്യയെ മൊത്തത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ കേര ളം ഒരു ചെറിയ പഞ്ചായത്ത് മാത്രമാണെന്നും ഇവിടെ ഒരു ചുക്കും ചുണ്ണാമ്പുമില്ലെന്നുമുള്ള ദിവാകരന്റെ പരാമര്‍ശം സര്‍ക്കാരിന്റെ കഴിവുകേടിലേക്കും പിടിപ്പുകേടിലേക്കുമുള്ള നേരിട്ടുള്ള വിരല്‍ചൂണ്ടലായിരുന്നു. ചുരുക്കത്തില്‍ സാധാരണക്കാര്‍ മാത്രമല്ല, സാംസ്‌കാരിക പ്രവര്‍ത്തകരും എന്തിന് സര്‍ക്കാറിന്റെ ഭാഗമായിനില്‍ക്കുന്നവര്‍ പോലും ദയയില്ലാതെ വിമര്‍ശിക്കുമ്പോള്‍ അതേറ്റ് പുളഞ്ഞുകൊണ്ടിരിക്കുകയാണ് പാര്‍ട്ടിയും മുന്നണിയും.

 

Continue Reading

editorial

പുകയുന്ന പാര്‍ലമെന്റും സ്പീക്കറുടെ റോളും

ലോക്‌സഭയില്‍ പ്രധാനമന്ത്രിയുടെ മറുപടി ഒഴിവാക്കിക്കൊണ്ട് നന്ദി പ്രമേയം പാസാക്കാന്‍ പ്രതിപക്ഷത്തിന്റെ ‘അക്രമോത്സുകത’ പരിചയാക്കി സ്പീക്കര്‍ ഓം ബിര്‍ള നരേന്ദ്ര മോദിയെ രക്ഷിക്കുകയായിരുന്നു.

Published

on

By

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് കടുത്ത രാഷ്ട്രീയ സംഘര്‍ഷങ്ങളിലേക്ക് വഴിമാറാന്‍ തുടങ്ങിയിട്ട് നാളേറെയായി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ച പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ സമാപിക്കുകയെന്ന അപൂര്‍വ ചരിത്രത്തിനും ഇത്തവണ സഭ സാക്ഷിയാകേണ്ടിവന്നു. ലോക്‌സഭയില്‍ പ്രധാനമന്ത്രിയുടെ മറുപടി ഒഴിവാക്കിക്കൊണ്ട് നന്ദി പ്രമേയം പാസാക്കാന്‍ പ്രതിപക്ഷത്തിന്റെ ‘അക്രമോത്സുകത’ പരിചയാക്കി സ്പീക്കര്‍ ഓം ബിര്‍ള നരേന്ദ്ര മോദിയെ രക്ഷിക്കുകയായിരുന്നു. പക്ഷേ രാജ്യം എല്ലാം കാണുന്നുണ്ടായിരുന്നു എന്ന സത്യം മറച്ചുവെക്കാനാവില്ല. പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കാന്‍ അനുവദിക്കാത്തതിലുള്ള ന്യായമായ പ്രതിഷേധമാണ് ലോക്‌സഭയും രാജ്യസഭയും കണ്ടത്. ജനാധിപത്യത്തിന്റെ പ്രാഥമിക മര്യാദകള്‍പോലും ലംഘിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സ്വേച്ഛാധിപത്യം അടിച്ചേല്‍പിക്കുന്നത്.

അതിന്റെ പേരില്‍ പ്രതിപക്ഷം പ്രതിഷേധം പ്രകടിപ്പിക്കുമ്പോള്‍ പരിഹാരം കാണേണ്ട സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറുന്ന കാഴ്ചയാണ് കാണുന്നത്. അഭിപ്രായം പറയാനും സര്‍ക്കാറിന്റെ വീഴ്ചകള്‍ ചുണ്ടിക്കാട്ടാനും അനുവദിക്കാത്ത സാഹചര്യങ്ങളില്‍ പ്രതിപക്ഷത്തിന് സഭാനടപടികള്‍ തടസ്സപ്പെടുത്തുകയല്ലാതെ മാര്‍ഗമില്ല. സഭക്കു പുറത്ത് കൂടിയാലോചനകളിലൂടെ രമ്യമായ പരിഹാരം കണ്ടെത്തുന്ന കീഴ്‌വഴക്കം പോലും ഇല്ലാതാകുകയും പരസ്പര വൈരവും സ്പീക്കറുടെ കാര്യക്ഷമതക്കുറവും വര്‍ധിച്ചുവരുന്നതും ദൗര്‍ഭാഗ്യകരമാണ്. ജനുവരി അവസാനം തുടങ്ങിയ ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ഉന്നയിക്കാന്‍ ശ്രമിച്ച വിഷയങ്ങള്‍ അതീവ ഗൗരവ സ്വഭാവമുള്ളതാണ്. മുന്‍ കരസേനാ മേധാവി ഉന്നയിച്ച പരാമര്‍ശവും ഇന്ത്യ-യു.എസ് വ്യാപാരക്കരാര്‍ പോലുള്ള ഗൗരവമേറിയ വിഷയങ്ങള്‍ പോലും ചര്‍ച്ചചെയ്യാനും രാജ്യതപര്യം സംരക്ഷിക്കാനുമല്ലെങ്കില്‍ എന്തിനാണ് പാര്‍ലമെന്റ്? ഈ സാഹചര്യത്തിലാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ കക്ഷികള്‍ നീക്കമാരംഭിച്ചത്.

പ്രതിപക്ഷത്തിന്റെ തീരു മാനം കേവലം രാഷ്ട്രീയ നീക്കമല്ല; മറിച്ച്, സഭാധ്യക്ഷന്റെ നിഷ്പക്ഷതയെക്കുറിച്ചും പാര്‍ലമെന്ററി മര്യാദകളെക്കുറിച്ചുമുള്ള ഗൗരവതരമായ ചോദ്യം ചെയ്യലാണ്. ഭരണപക്ഷത്തെ സംരക്ഷിക്കാനും പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താനും സ്പീക്കര്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം ജനാധിപത്യ പ്രക്രിയയുടെ സുഗമമായ ഒഴുക്കിന് തടസ്സമാണ്. പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രധാന ആരോപണം സ്പീക്കറുടെ ഇരട്ട നീതിയെക്കുറിച്ചാണ്. മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം നരവാനെയുടെ പുസ്തകത്തിലെ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ചുള്ള ഭാഗങ്ങള്‍ പരാമര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ച സ്പീക്കര്‍, അതേസമയം തന്നെ ഗാന്ധി കുടുംബത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പുസ്തകഭാഗങ്ങള്‍ വായിക്കാന്‍ ബി.ജെ.പി എം.പി നിഷികാന്ത് ദുബെക്ക് അനുമതി നല്‍കിയത് സ്പീക്കറുടെ കസേരയുടെ അന്തസ്സിന് ചേര്‍ന്നതല്ല. സഭനിയന്ത്രിച്ചിരുന്ന ടി.ഡി.പി അംഗം വിലക്കിയിട്ടും പ്രസംഗം തുടര്‍ന്ന ദുബെക്കെതിരെ നടപടിയെടുക്കാത്തതും, എന്നാല്‍ ജനാധിപത്യപരമായി പ്രതിഷേധിച്ച ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള എട്ട് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തതും ഭരണകൂട താല്‍പര്യ ങ്ങള്‍ക്കനുസരിച്ചുള്ള ഏകപക്ഷീയമായ നീക്കങ്ങളാണെന്ന് വിലയിരുത്തേണ്ടി വരും.

പ്രധാനമന്ത്രിക്ക് പ്രസംഗം റദ്ദാക്കേണ്ടിവന്നതും സഭ നേരത്തെ പിരിഞ്ഞതും പാര്‍ലമെന്റ് ചരിത്രത്തിലെ അപൂര്‍വ്വ സംഭവങ്ങളാണ്. ‘പ്രതിപക്ഷ എം.പിമാര്‍ പ്രധാനമന്ത്രിയെ ഉപദ്രവിച്ചേക്കാം’ എന്ന സ്പീക്കറുടെ വിശദീകരണം അതീവ ഗൗരവമുള്ളതാണ്. എന്നാല്‍ ഈ വാദം വസ്തുതാവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. സഭയിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമായിരിക്കെ, പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ച എം.പിമാരെ മുന്‍നിര്‍ത്തി പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ സ്പീക്കര്‍ കവചമായി നില്‍ക്കുന്നത് അസ്വാഭാവികമാണ്. സഭയില്‍ ഉയരുന്ന ചോദ്യങ്ങളെ നേരിടുന്നതിന് പകരം പ്രധാനമന്ത്രി സ്പീക്കര്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്നു എന്ന പ്രതിപക്ഷ പരിഹാസം ഈ സാഹചര്യത്തില്‍ പ്രസക്തമാകുന്നു.

സ്പീക്കര്‍ എന്നത് ഒരു പാര്‍ട്ടിയുടെ പ്രതിനിധിയല്ല, മറിച്ച് സഭയുടെ മൊത്തം നാഥനാണ്. ഭരണപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതിലുപരി, പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ വകവെച്ചു നല്‍കുക എന്നത് സ്പീക്കറുടെ ഉത്തരവാദിത്തമാണ്. ജനാധിപത്യ സംവിധാനത്തില്‍ വിയോജിപ്പിനുള്ള ഇടം ഇല്ലാതാകുമ്പോള്‍ സഭ ഒരു ഏകാധിപത്യ വേദിയായി മാറുന്നു. പാര്‍ലമെന്റ് നടപടികള്‍ സ്തംഭിക്കുന്നതും അംഗങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നതും ഒടുവില്‍ സ്പീക്കര്‍ക്കെതിരെ തന്നെ അവിശ്വാസം പ്രഖ്യാപിക്കേണ്ടിവരുന്നതും ആരോഗ്യകരമായ ലക്ഷണങ്ങളല്ല. സഭയിലെ ചര്‍ച്ചകളും വിയോജിപ്പുകളും സ്വാഭാവികമാണ്. എന്നാല്‍ സഭാധ്യക്ഷന്‍ ഒരു പ്രത്യേക പക്ഷത്തിന് വേണ്ടി ബാരിക്കേഡുകള്‍ തീര്‍ക്കുമ്പോള്‍ അത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ തകര്‍ച്ചക്കാണ് വഴിതുറക്കുക. ഈ അവിശ്വാസ പ്രമേയം പാര്‍ലമെന്റിലെ സ്പീക്കറുടെ പങ്കിനെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചുമുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്ക് വഴിമരുന്നാവട്ടെ.

 

Continue Reading

editorial

നൂറ്റാണ്ടിന്റെ നറുവെളിച്ചം

വിശ്വാസത്തെയും വിജ്ഞാനത്തെയും വിവേകത്തോടെ സമന്വയിപ്പിച്ചാണ് സമസ്ത നൂറു വര്‍ഷം പിന്നിടുന്നത്.

Published

on

By

കേരളീയ സമൂഹത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ അറിവിന്റെ കെടാവിളക്കായി തെളിഞ്ഞുനില്‍ക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ്. കേവലമൊരു പണ്ഡിത സഭ എന്നതിലുപരി, ഒരൊറ്റ മനസ്സായി ഒരു വലിയ സമുദായത്തെ വാത്സല്യത്തോടും കരുതലോടെയും ചേര്‍ത്തുപിടിച്ച തണല്‍വൃക്ഷമായി സമസ്ത ഇന്ന് പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നു. വിശ്വാസത്തെയും വിജ്ഞാനത്തെയും വിവേകത്തോടെ സമന്വയിപ്പിച്ചാണ് സമസ്ത നൂറു വര്‍ഷം പിന്നിടുന്നത്. കാസര്‍കോട് കുണിയയുടെ മണ്ണില്‍ ജനലക്ഷങ്ങളെ സാക്ഷിയാക്കി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത ശതാബ്ദി സമ്മേളനം കേരളീയ ചരിത്രത്തിലെ പുതിയൊരു അധ്യായമായി മാറുകയായിരുന്നു.ആത്മീയമായൊരു പുനര്‍ജന്മത്തിന്റെ വിളംബരമായിരുന്നു കുണിയയിലെ ഓരോ നിമിഷവും. ആത്മാവില്‍ പെയ്തിറങ്ങിയ അനുരാഗത്തിന്റെ മഴവില്ലായി ആ മഹാസംഗമം ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ കുളിര്‍മയേകി.

1921ന്റെ കനല്‍വഴികളില്‍, പകച്ചുനിന്ന ഒരു ജനതയ്ക്ക് വഴികാട്ടിയാകാന്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ എന്ന മഹാമനീഷി പാകിയ വിത്ത് ഇന്ന് ആത്മീയതയുടെയും അറിവിന്റെയും ആകാശമായി വികസിച്ചിരിക്കുന്നു. സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണതയില്‍ രാജ്യത്തിനൊപ്പം തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുമ്പോഴും, സ്വത്വബോധത്തിന്റെ കടുക് മണിത്തൂക്കം വിട്ടുവീഴ്ച ചെയ്യാതെ കാത്തുസൂക്ഷിച്ച ചരിത്രമാണ് സമസ്തയുടേത്. ആദര്‍ശത്തിന്റെ അടിത്തറയില്‍ സമുദായത്തെ ഉറപ്പിച്ചുനിര്‍ത്താന്‍ ഈ പണ്ഡിതസഭ കാണിച്ച നിശ്ചയദാര്‍ഢ്യം സമാനതകളില്ലാത്തതാണ്. അടിയുറച്ച ഭയഭക്തിയും വൈജ്ഞാനിക മണ്ഡലങ്ങളിലെ അവഗാഹവും സമന്വയിപ്പിച്ച പണ്ഡിത തേജസ്സുകളായിരുന്നു എന്നും സമസ്തയുടെ കരുത്തും കാവലും. കാലം ഉയര്‍ത്തിയ വെല്ലുവിളികളെ അവര്‍ നേരിട്ടത് ആയുധം കൊണ്ടല്ല, മറിച്ച് അറിവിന്റെ ആര്‍ജവം കൊണ്ടായിരുന്നു. വിശ്വാസസംഹിതകള്‍ക്ക് നേരെയും രാജ്യത്തിനെതിരെയും ഉയര്‍ന്ന ബൗദ്ധികവും ആശയപരവുമായ കടന്നാക്രമണങ്ങളെ തങ്ങളുടെ വൈജ്ഞാനിക പ്രതിഭ കൊണ്ട് അവര്‍ പ്രതിരോധിച്ചു.

അറിവിനെ സാമൂഹിക പരിഷ്‌കരണത്തിനുള്ള ഊര്‍ജ്ജമാക്കി മാറ്റിയതാണ് സമസ്തയെ വേറിട്ടുനിര്‍ത്തുന്നത്. വൈജ്ഞാനിക ലോകത്തെ ഈ അക്ഷരക്കരുത്ത് തന്നെയാണ് ഒരു നൂറ്റാണ്ടിനു ശേഷവും ആ പ്രസ്ഥാനത്തെ ഇത്രമേല്‍ പ്രസക്തമാക്കുന്നത്. കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാരും ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരും സമുദായത്തിന്റെ ദിശാസൂചികളായി ജ്വലിച്ചുനിന്ന കാലം സമസ്തയുടെ ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായമാണ്. വിജ്ഞാനത്തിന്റെ ആഴവും പരപ്പും ഒത്തുചേര്‍ന്ന അറിവിന്റെ മഹാസമുദ്രമായിരുന്നു ശംസുല്‍ ഉലമയെങ്കില്‍, ആത്മീയതയുടെ ഗിരിശൃംഗമായിരുന്നു കണ്ണിയത്ത് ഉസ്താദ്. പാണ്ഡിത്യവും ലാളിത്യവും കൈകോര്‍ത്ത ആ യുഗപ്രഭാവര്‍ക്കൊപ്പം, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്‌നേഹമസൃണമായ സാന്ത്വനസ്പര്‍ശം കൂടിയായപ്പോള്‍ കേരളീയ സമൂഹത്തിന് അത് പകരംവെക്കാനില്ലാത്ത സുരക്ഷിത താവളമായി മാറി.

സമുദായത്തിന്റെ ആത്മീയവും സാമൂഹികവുമായ ഭദ്രത ഉറപ്പാക്കുന്നതില്‍ സമസ്തയുടെ നേതാക്കള്‍ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. രാഷ്ട്രീയവും സാമൂഹികവുമായ ഭിന്നതകള്‍ക്കുമപ്പുറം, തര്‍ക്കങ്ങള്‍ക്കും ആശങ്കകള്‍ക്കും പരിഹാരം തേടുന്ന അത്താണിയാണ് എക്കാലവും സമസ്ത നേതൃത്വം. ആ തണല്‍മരത്തിന് കീഴില്‍ ഭിന്നസ്വരങ്ങള്‍ ഐക്യത്തിന്റെ രാഗമായി മാറി. പ്രതിസന്ധികളുടെ വേലിയേറ്റങ്ങളില്‍ സമുദായം ഉലയാതെ നിന്നത് ഈ പണ്ഡിതതേജസ്സുകളുടെ കാവലിലായിരുന്നു. ജാതിമത ഭേദമന്യേ സര്‍വ്വാദരവ് പിടിച്ചുപറ്റിയ ആ നേതൃപാഠവം, കേരളത്തിന്റെ മതസൗഹാര്‍ദ്ദ പാരമ്പര്യത്തിന് നല്‍കിയ കരുത്ത് ഇന്നും ചരിത്രത്തില്‍ മായാതെ നില്‍ക്കുന്നു. ശരീഅത്ത് വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടപ്പോഴും മുത്വലാഖ് ചര്‍ച്ചകള്‍ ചൂടുപിടിച്ചപ്പോഴും ഏക സിവില്‍ കോഡിനായുള്ള മുറവിളികള്‍ ഉയര്‍ന്നപ്പോഴും സമുദായത്തിന് ആത്മധൈര്യത്തിന്റെ കവചമൊരുക്കാന്‍ സമസ്തയെന്ന പണ്ഡിതസഭയ്ക്ക് സാധിച്ചു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കറുത്ത ദിനങ്ങളില്‍, വികാരങ്ങള്‍ വിവേകത്തിന് വഴിമാറണമെന്ന് ഉദ്‌ബോധിപ്പിച്ച് രാജ്യത്തെ ആത്മസംയമനത്തിന്റെ പാതയില്‍ ഉറപ്പിച്ചുനിര്‍ത്തിയതില്‍ സമസ്തയുടെ പങ്ക് ചരിത്രപരമായ ദൗത്യമായിരുന്നു.

രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ക്കുനേരെ കടന്നാക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ മൗനമായിരിക്കുകയല്ല, മറിച്ച് പ്രതിരോധത്തിന്റെ ശബ്ദമാവുകയാണ് സമസ്ത ചെയ്യുന്നത്. പൗരത്വ നിയമഭേദഗതി പോലുള്ള വെല്ലുവിളികള്‍ രാജ്യത്തിന്റെ മതേതര മനസ്സാക്ഷിയെ ഉലയ്ക്കുമ്പോള്‍, ഭരണഘടനാപരമായ അവകാശങ്ങള്‍ക്കായി മുന്നില്‍നിന്ന് പോരാടാന്‍ ഈ പ്രസ്ഥാനം കരുത്തുകാട്ടുന്നു. ആരംഭകാലത്ത് നേരിട്ടതിനേക്കാള്‍ സങ്കീര്‍ണ്ണവും ബഹുതലങ്ങളുള്ളതുമായ പുതിയ കാലത്തെ വെല്ലുവിളികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മാറുന്ന രാഷ്ട്രീയ കാലാവസ്ഥയിലും വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രങ്ങള്‍ വേരുപിടിക്കുമ്പോഴും, ജനാധിപത്യവഴിയില്‍ നിന്നുകൊണ്ട് സമുദായത്തെയും രാജ്യത്തെയും ചേര്‍ത്തുപിടിക്കുകയാണ് സമസ്ത. വിവേചനത്തിന്റെ മതിലുകള്‍ക്കെതിരെ അറിവിന്റെയും ഐക്യത്തിന്റെയും പ്രതിരോധം തീര്‍ക്കുന്ന ഈ പണ്ഡിതസഭ, പുതിയ കാലത്തെ പോരാട്ടവീര്യത്തിന്റെ കൂടി അടയാളമാണ്.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അടയാളപ്പെടുത്തിയ വിജ്ഞാന വിപ്ലവം വിസ്മരിക്കാനാവില്ല. നൂറ്റാണ്ടിന്റെ പ്രയാണത്തില്‍ ലോകത്തിന് സമസ്ത നല്‍കിയ ഏറ്റവും വലിയ മാതൃക സമാനതകളില്ലാത്ത മദ്രസാ സംവിധാനമാണ്. കേവലമൊരു പാഠശാല എന്നതിനപ്പുറം, വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ രീതിയില്‍ മതവിദ്യാഭ്യാസത്തെ പുനര്‍നിര്‍മ്മിച്ചതാണ് സമസ്തയുടെ വിജയം. കേരളത്തിന്റെ ഓരോ ഗ്രാമത്തിലും അറിവിന്റെ വെളിച്ചമെത്തിക്കുന്നതില്‍ ഈ പ്രസ്ഥാനം വഹിച്ച പങ്ക് നിസ്തുലമാണ്. ഇസ്‌ലാമിക ബാലപാഠങ്ങള്‍ മുതല്‍ ഉന്നത വിജ്ഞാനീയങ്ങള്‍ വരെ പകര്‍ന്നുനല്‍കുന്ന വലിയൊരു ശൃംഖലയ്ക്കാണ് സമസ്ത രൂപംനല്‍കിയിരിക്കുന്നത്. ഒരു ജനതയുടെ സാംസ്‌കാരിക ബോധത്തെയാണ് അത് വാര്‍ത്തെടുത്തത്.
പുതിയ കാലത്ത് സമസ്തയ്ക്ക് മുന്നിലുള്ളത് വെല്ലുവിളികളുടെ പ്രക്ഷുബ്ധമായ കടലുകളാണ്. പ്രതിസന്ധികളില്‍ ചാരിനില്‍ക്കാനുള്ള കേവലമൊരു ഊന്നുവടിയല്ല സമസ്ത; തളരുമ്പോള്‍ താങ്ങുന്ന ശിലാസ്തംഭവുമാണത്. വരുംകാലത്തും രാജ്യത്തിന് സമസ്തയെ ആവശ്യമുണ്ട്-ഒരു വഴികാട്ടിയായി, പ്രതീക്ഷയുടെ അഭയകേന്ദ്രമായി. കാലത്തിന്റെ കുത്തൊഴുക്കിലും ആദര്‍ശത്തിന്റെ നങ്കൂരമുറപ്പിച്ചു നില്‍ക്കുന്ന ആദര്‍ശദാര്‍ഢ്യമാണ് സമസ്തയുടെ മുഖമുദ്ര. അക്ഷരങ്ങളുടെയും ആത്മീയതയുടെയും ആഴക്കടലുകള്‍ നീന്തിക്കയറിയ ജൈത്രയാത്ര കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് ഇനിയും വഴികാട്ടിയാകട്ടെ.

 

 

Continue Reading

Trending