പശ്ചിമ ബംഗാളില്‍ സുബേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിനെതിരെ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത്. കൊല്‍ക്കത്തയിലെ റാണി രാഷ്മണി അവന്യൂവില്‍ മമതയുടെ നേതൃത്വത്തില്‍ ഒത്തുകൂടിയ നൂറുകണക്കിന് തൃണമൂല്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് സമരം ആരംഭിച്ചു.
ടി.എം.സി ദേശീയ അധ്യക്ഷനും എം.പിയുമായ അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുണ്ടായ ആക്രമണങ്ങളിലും, സംസ്ഥാനത്ത് നടക്കുന്ന വ്യാപകമായ ഒഴിപ്പിക്കല്‍ നടപടികളിലും പ്രതിഷേധിച്ചാണ് പ്രതിഷേധം. വോട്ടെണ്ണലിന് ശേഷം മേയ് 4 മുതല്‍ ബി.ജെ.പി മുപ്പതോളം തൃണമൂല്‍ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതായി പാര്‍ട്ടി എം.പി കല്യാണ്‍ ബാനര്‍ജി ആരോപിച്ചു. സംസ്ഥാനത്തെ പോലീസ് ബി.ജെ.പിയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിമര്‍ശിച്ച അദ്ദേഹം സുബേന്ദു അധികാരിയെ ‘കൊലപാതകി മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ചു.
ബി.ജെ.പിയുടെ ഭീഷണികള്‍ക്ക് മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കീഴടങ്ങില്ലെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചു. ‘പോരാട്ടം അല്ലെങ്കില്‍ മരണം’ എന്നതാണ് തങ്ങളുടെ ഇപ്പോഴത്തെ ആഹ്വാനമെന്നും അവര്‍ വ്യക്തമാക്കി. ‘ഞങ്ങള്‍ക്ക് മൈക്ക് ഉപയോഗിക്കാനോ വേദി സ്ഥാപിക്കാനോ അനുമതിയില്ല. ടി.എം.സിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പോലും രാജ്യം ഭരിക്കുന്നവര്‍ അനുവാദം നല്‍കുന്നില്ല. എന്നാല്‍ ഇതുകൊണ്ടൊന്നും ഞങ്ങളെ പിന്തിരിപ്പിക്കാന്‍ കഴിയില്ല.’ – മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി വോട്ട് കൊള്ളയാണ് നടത്തുന്നതെന്നും തൃണമൂല്‍ എം.എല്‍.എമാരെയും കൗണ്‍സിലര്‍മാരെയും പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.