Connect with us

kerala

ഇത് യു.പി. അല്ലല്ലോ, മലപ്പുറമല്ലേ..

മലപ്പുറം പട്ടര്‍നടക്കാവില്‍ നിന്ന് രാത്രിയില്‍ കരോള്‍ പാടിക്കൊണ്ടിരുന്ന കുട്ടികളുടെ സംഘത്തെ നമസ്‌കരിക്കാന്‍ ഒരുങ്ങുന്നതിനിടെ വീട്ടുമുറ്റത്തേക്ക് എത്തിയ ഉമ്മ, നിസ്‌കാര കുപ്പായത്തില്‍ തന്നെയാണ് സ്വീകരിച്ചത്.

Published

on

മലപ്പുറം: ക്രിസ്മസ് ആഘോഷങ്ങള്‍ ലക്ഷ്യമാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, മതസൗഹൃദത്തിന്റെ ശക്തമായ സന്ദേശം നല്‍കുന്ന ദൃശ്യങ്ങള്‍ മലപ്പുറത്തുനിന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മലപ്പുറം പട്ടര്‍നടക്കാവില്‍ നിന്ന് രാത്രിയില്‍ കരോള്‍ പാടിക്കൊണ്ടിരുന്ന കുട്ടികളുടെ സംഘത്തെ നമസ്‌കരിക്കാന്‍ ഒരുങ്ങുന്നതിനിടെ വീട്ടുമുറ്റത്തേക്ക് എത്തിയ ഉമ്മ, നിസ്‌കാര കുപ്പായത്തില്‍ തന്നെയാണ് സ്വീകരിച്ചത്.

കരോള്‍ സംഘത്തിലെ കുട്ടികളോട് ഉമ്മ സ്നേഹത്തോടെ സംസാരിക്കുകയും, ”നിങ്ങളെ ചീത്ത പറഞ്ഞോ?” എന്ന ചോദ്യം ചോദിക്കുകയും ചെയ്യുന്നു. കരോള്‍ കുട്ടികള്‍ ”ഇത് യു.പി. അല്ലല്ലോ, മലപ്പുറമല്ലേ…’ എന്ന മറുപടി നല്‍കുന്നതും ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലളിതമായ ഈ സംഭാഷണമാണ് മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടുന്നത്.

ഇതേത്തുടര്‍ന്ന് കോട്ടയം ജില്ലയിലെ കുമരകത്ത് നിന്നുള്ള മറ്റൊരു ദൃശ്യവും വൈറലായിരിക്കുകയാണ്. അവിടെ അയ്യപ്പ ഭജന നടക്കുന്ന പന്തലിലേക്കെത്തിയ കരോള്‍ സംഘത്തെ ഭക്തര്‍ സ്നേഹപൂര്‍വം സ്വാഗതം ചെയ്യുകയായിരുന്നു. കരോള്‍ സംഘം പാട്ടുപാടി നൃത്തം ചെയ്തപ്പോള്‍ താളമേളങ്ങളോടെ ഭജന സംഘവും ഒപ്പം ചേരുന്നു.

കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി പേര്‍ കരോള്‍ ആസ്വദിക്കുന്നതും, ആഘോഷത്തില്‍ എല്ലാവരും ഒരുമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മതത്തിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ ഉയരുന്ന കാലത്ത്, മലപ്പുറത്തെയും കുമരകത്തെയും ഈ കാഴ്ചകള്‍ കേരളത്തിന്റെ സഹവര്‍ത്തിത്വ സംസ്‌കാരത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതായി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രതികരണങ്ങളാണ് ഉയരുന്നത്.

kerala

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ 4.2 ടൺ പുകയില ഉൽപന്നങ്ങൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

സംഭവത്തിൽ പാലക്കാട് പൊൽപ്പുള്ളി സ്വദേശി പിലാപ്പുള്ളി വീട്ടിൽ രമേശ് വി (47) അറസ്റ്റിലായി.

Published

on

മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ലോറിയിൽ കടത്തുകയായിരുന്ന നാലര ടണ്ണോളം പുകയില ഉൽപന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ പാലക്കാട് പൊൽപ്പുള്ളി സ്വദേശി പിലാപ്പുള്ളി വീട്ടിൽ രമേശ് വി (47) അറസ്റ്റിലായി.

4205.520 കിലോഗ്രാം പുകയില ഉൽപന്നങ്ങളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പുകയില ഉൽപന്നങ്ങൾ കടത്താൻ ഉപയോഗിച്ച ലോറിയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രജീഷ് എ.സി, ബിനുമോൻ എ., ബിനുമോൻ എ.എം, സിവിൽ എക്സൈസ് ഓഫീസർ ജിതിൻ പി.പി എന്നിവർ പങ്കെടുത്തു. സംഭവത്തിൽ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് എക്സൈസ് അറിയിച്ചു.

Continue Reading

kerala

എനിക്കിത് ഇരട്ടി മധുരം, ഒരിക്കല്‍ അച്ഛനൊപ്പം വീട്ടില്‍ വന്ന മിടുക്കി; അഡ്വ സ്മിജിയെ അഭിനന്ദിച്ച് അബ്ദുല്‍ വഹാബ് എംപി

മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. എ.പി സ്മിജിക്ക് അഭിനന്ദനം അറിയിച്ച് അഡ്വ ഹാരിസ് ബീരാന്‍ എംപി.

Published

on

മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. എ.പി സ്മിജിക്ക് അഭിനന്ദനം അറിയിച്ച് അബ്ദുല്‍ വഹാബ് എംപി. എനിക്കിത് ഇരട്ടി മധുരമാണ്, ഒരിക്കല്‍ അച്ഛനൊപ്പം വീട്ടില്‍ വന്ന ആ മിടുക്കി ഇങ്ങനെയൊരു സ്ഥാനത്ത് എത്തിയതില്‍ സന്തോഷമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘അഭിഭാഷകയായി എന്റോള്‍ ചെയ്തതിന്റെ സന്തോഷം അറിയിക്കാന്‍ ഒരിക്കല്‍ അച്ഛനൊപ്പം വീട്ടില്‍ വന്ന ആ മിടുക്കി ഇങ്ങനെയൊരു സ്ഥാനത്ത് എത്തിയതില്‍ സന്തോഷം. അമല്‍ കോളേജിലെ ഗവേര്‍ണിങ് ബോര്‍ഡ് അംഗം കൂടിയാണ് സ്മിജി. അതുകൊണ്ട് തന്നെ എനിക്കിത് ഇരട്ടി മധുരമാണ്.’- അബ്ദുല്‍ വഹാബ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

നിറഞ്ഞ സന്തോഷം.
നമ്മുടെ ഉണ്ണികൃഷ്ണന്റെ മകള്‍ എ.പി സ്മിജി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി നിയോഗിക്കപ്പെട്ടിരിക്കുന്നു. അഭിഭാഷകയായി എന്റോള്‍ ചെയ്തതിന്റെ സന്തോഷം അറിയിക്കാന്‍ ഒരിക്കല്‍ അച്ഛനൊപ്പം വീട്ടില്‍ വന്ന ആ മിടുക്കി ഇങ്ങനെയൊരു സ്ഥാനത്ത് എത്തിയതില്‍ സന്തോഷം. അമല്‍ കോളേജിലെ ഗവേര്‍ണിങ് ബോര്‍ഡ് അംഗം കൂടിയാണ് സ്മിജി. അതുകൊണ്ട് തന്നെ എനിക്കിത് ഇരട്ടി മധുരമാണ്.
സ്മിജി മലപ്പുറം ജില്ലയുടെ അഭിമാനമാണ്. അഭിനന്ദനങ്ങള്‍…

 

Continue Reading

kerala

മുക്കടവ് ആളുകേറാ മല കൊലപാതക കേസ്: പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞു

ആലപ്പുഴ ജില്ലയിൽ ചാരുംമൂടിന് സമീപം വേടർപച്ച സ്വദേശി അനികുട്ടൻ (പാപ്പർ–45) എന്നയാളെയാണ് പൊലീസ് അന്വേഷിക്കുന്നത്.

Published

on

പുനലൂർ: മുക്കടവ് ആളുകേറാ മലയിൽ മധ്യവയസ്കനെ കൊലപ്പെടുത്തി ചങ്ങലയിൽ കെട്ടി ഉപേക്ഷിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് തിരിച്ചറിഞ്ഞു. ആലപ്പുഴ ജില്ലയിൽ ചാരുംമൂടിന് സമീപം വേടർപച്ച സ്വദേശി അനികുട്ടൻ (പാപ്പർ–45) എന്നയാളെയാണ് പൊലീസ് അന്വേഷിക്കുന്നത്. ഇയാളെ കണ്ടെത്തുന്നതിനായി വ്യാഴാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി അന്വേഷണ സംഘം അറിയിച്ചു.

കൊലപാതകം നടന്ന സ്ഥലത്തിന് സമീപമുള്ള ഒരു പെട്രോൾ പമ്പിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ ഒരു മാസം മുമ്പ് പൊലീസ് പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളിൽ കന്നാസുമായി പമ്പിൽ നിൽക്കുന്ന അനികുട്ടനെ സെപ്റ്റംബർ 17ന് വൈകിട്ട് 3.18ന് കണ്ടതായി വ്യക്തമായിരുന്നു. തുടർന്ന് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ പിന്നീട് അനികുട്ടന്റെ ആധാർ രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. നാടുവിട്ടിരിക്കാമെന്ന സംശയത്തെ തുടർന്ന് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

ടൈൽസ് തൊഴിലാളിയായ അനികുട്ടൻ ഇരുനിറം, മെലിഞ്ഞ ശരീരം എന്നിവയുള്ളയാളാണ്. സാധാരണയായി കറുപ്പ് അല്ലെങ്കിൽ കാവി നിറത്തിലുള്ള ഷർട്ടും ലുങ്കിയുമാണ് വേഷം. ഇടത് കാലിന് സ്വാധീനക്കുറവുണ്ടെന്നും കാലിൽ പൊള്ളലേറ്റ് മുറിവ് ഉണങ്ങിയ പാടുണ്ടെന്നും പൊലീസ് അറിയിച്ചു. ഷോൾഡർ ബാഗ് കൈവശം സൂക്ഷിക്കുന്നതും പതിവാണ്.

ഇടത് കാലിന് സ്വാധീനമില്ലാത്ത ഒരു മധ്യവയസ്കന്റെ ഒരാഴ്ച പഴക്കമുള്ള മൃതദേഹം സെപ്റ്റംബർ 23നാണ് മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഇടത് നെഞ്ചിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നുവെന്നും മുഖം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ആസിഡ് ഒഴിച്ച് ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തിന് സമീപത്ത് നിന്ന് പെട്രോൾ ശേഖരിച്ചിരുന്ന ഒഴിഞ്ഞ വെള്ള കന്നാസും കണ്ടെത്തിയിരുന്നു. ഇതാണ് അന്വേഷണത്തെ അനികുട്ടനിലേക്കെത്തിച്ചത്.

കൊലപാതകം നടന്നിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും കൊല്ലപ്പെട്ട ആളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിരിച്ചറിയലിനായി ഡി.എൻ.എ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞത്.

പൊലീസ് പുറത്തുവിട്ട ചിത്രത്തിലുള്ള ആളെ കുറിച്ച് വിവരം ലഭിക്കുന്നവർ പുനലൂർ എസ്.എച്ച്.ഒ എസ്.വി. ജയശങ്കറിനെ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
ഫോൺ നമ്പറുകൾ:
സി.ഐ – 9497987038
എസ്.ഐ – 9497980205
സ്റ്റേഷൻ – 0475 2222700

Continue Reading

Trending