india
എ.ജിയായി വേണുഗോപാല്‍ തുടര്‍ന്നേക്കും
ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ ആയി മലയാളിയായ കെ.കെ വേണുഗോപാല്‍ ഒരു വര്‍ഷം കൂടി തുടരുമെന്ന് റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ ആയി മലയാളിയായ കെ.കെ വേണുഗോപാല്‍ ഒരു വര്‍ഷം കൂടി തുടരുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ അദ്ദേഹത്തിന്റെ ഒരു വര്‍ഷത്തെ കാലാവധി ഈമാസം 30ന് അവസാനിക്കും. തുടര്‍ച്ചയായി മൂന്നാം തവണയാണ് വേണുഗോപാലിന്റെ കാലാവധി നീട്ടാനൊരുങ്ങുന്നത്. 2017 ജൂലൈ 1 ന് മുകുള്‍ റോത്തഗിയുടെ പിന്‍ഗാമിയായാണ് അദ്ദേഹം അറ്റോര്‍ണി ജനറലായി ആദ്യം ചുമതലയേറ്റത്.
മൂന്നു വര്‍ഷത്തേക്കായിരുന്നു നിയമം. തുടര്‍ന്ന് 2020ലും 2021ലും കാലാവധി നീട്ടി നല്‍കി. മൊറാജി ദേശായി സര്‍ക്കാരില്‍ അഡീ. സോളിസിറ്റര്‍ ജനറലായും വേണുഗോപാല്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാസര്‍കോട്് ജില്ലയിലെ കാഞ്ഞങ്ങാട് ആണ് സ്വദേശം. റഫാല്‍ അഴിമതി, വിവാദമായ പൗരത്വ ഭേദഗതി നിയമം ഉള്‍പ്പടെ സുപ്രധാന കേസുകളില്‍ കേന്ദ്ര സര്‍ക്കാരിന് പ്രതിരോധം തീര്‍ത്തത് വേണുഗോപാലായിരുന്നു.
india
ഭാര്യയുടെ ആത്മഹത്യ പകർത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ
ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് പകരം ആത്മഹത്യയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിലാണ് 33 കാരനായ രഞ്ജിത് സാഹയെ അറസ്റ്റ് ചെയ്തത്.
സൂറത്തിൽ തർക്കത്തെ തുടർന്ന് 31 വയസുള്ള യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ, അത് മൊബൈൽ ഫോണിൽ പകർത്തിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് പകരം ആത്മഹത്യയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിലാണ് 33 കാരനായ രഞ്ജിത് സാഹയെ അറസ്റ്റ് ചെയ്തത്. പ്രതിമാദേവി എന്ന യുവതിയാണ് മരിച്ചത്.
ജനുവരി 14ന് ഇച്ചാപൂർ പൊലീസ് രഞ്ജിത് സാഹയ്‌ക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 85, 108 (ആത്മഹത്യ പ്രേരണ) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ജനുവരി 4ന് യുവതി സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജനുവരി 11ന് മരണം സംഭവിച്ചു.
യുവതിയുടെ മരണത്തിൽ ഭർത്താവിന് പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് സഹോദരൻ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടെ, യുവതി തീകൊളുത്തുന്ന ദൃശ്യങ്ങൾ രഞ്ജിത് സാഹയുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് പകരം സംഭവങ്ങൾ റെക്കോർഡ് ചെയ്യുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
ബീഹാർ സ്വദേശികളായ ദമ്പതികൾ തമ്മിൽ കുട്ടികളുമായി ബന്ധപ്പെട്ട ചെറിയ തർക്കമാണ് വഴക്കിലേക്ക് നയിച്ചതെന്നും, വഴക്കിനിടെ ഭർത്താവ് യുവതിയോട് എണ്ണ ഒഴിച്ച് തീകൊളുത്താൻ പറഞ്ഞതായും പൊലീസ് വ്യക്തമാക്കി. തുടർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന ഡീസൽ ശരീരത്തിൽ ഒഴിച്ച് യുവതി തീകൊളുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
ഗാരേജിൽ ജോലി ചെയ്യുന്ന രഞ്ജിത് സാഹ, തറ വൃത്തിയാക്കുന്നതിനായി ഫിനൈലിൽ കലർത്താൻ കൊണ്ടുവന്ന എണ്ണ വീട്ടിൽ സൂക്ഷിച്ചിരുന്നതായും, തന്റെ നിരപരാധിത്വം തെളിയിക്കാനാണ് സംഭവം പകർത്തിയതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
ബീഹാർ സ്വദേശികളായ രഞ്ജിത് സാഹയും പ്രതിമാദേവിയും പ്രണയത്തിലാവുകയും വീട്ടുകാരെ അറിയിക്കാതെ വിവാഹിതരാവുകയും ചെയ്തിരുന്നു. മൂന്ന് വർഷം മുമ്പാണ് അവർ രണ്ട് ആൺമക്കളും ഒരു മകളും ഉൾപ്പെടുന്ന കുടുംബത്തോടെ സൂറത്തിൽ താമസമാക്കിയത്.
india
ഗൗരി ലങ്കേഷ് കൊലക്കേസ് പ്രതിക്ക് തെരഞ്ഞെടുപ്പില്‍ വിജയം
ജല്‍ന മുനിസിപ്പല്‍ കോര്‍പറേഷനിലെ വാര്‍ഡ് 13ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീകാന്ത്, ബി.ജെ.പി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്.
മുംബൈ: മഹാരാഷ്ട്രയിലെ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഗൗരി ലങ്കേഷ് കൊലക്കേസിലെ പ്രതിയായ ശ്രീകാന്ത് പന്‍ഗാര്‍ക്കര്‍ വിജയിച്ചു. ജല്‍ന മുനിസിപ്പല്‍ കോര്‍പറേഷനിലെ വാര്‍ഡ് 13ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീകാന്ത്, ബി.ജെ.പി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്. ഷിന്‍ഡെ പക്ഷ ശിവസേന ഈ വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.
2001ലും 2006ലും ശിവസേന കോര്‍പറേറ്ററായിരുന്ന ശ്രീകാന്ത്, പിന്നീട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ടു. 2011ല്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജന്‍ജാഗ്രുതി സമിതിയില്‍ ചേര്‍ന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും ശിവസേനയില്‍ ചേര്‍ന്നെങ്കിലും ശക്തമായ പൊതുഎതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.
2018ല്‍ നാടന്‍ ബോംബുകളും ആയുധങ്ങളും കണ്ടെത്തിയ കേസില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) ശ്രീകാന്തിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെയാണ് ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട ബന്ധങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് 2021ല്‍ ഔദ്യോഗികമായി ഗൗരി ലങ്കേഷ് കൊലക്കേസില്‍ പ്രതിചേര്‍ത്തു.
2024ലാണ് ശ്രീകാന്തിന് ജാമ്യം ലഭിച്ചത്. അമോല്‍ കാലെയുടെ നേതൃത്വത്തിലുള്ള തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുമായി ബന്ധമുള്ളവരാണ് ഗൗരി ലങ്കേഷ് വധക്കേസിന് പിന്നിലെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. കൊലക്കേസ് പ്രതിയുടെ തെരഞ്ഞെടുപ്പ് വിജയം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
india
ബി.ജെ.പി നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലങ്ങളില്‍ മുസ്‌ലിം വോട്ടര്‍മാരെ നീക്കാന്‍ സമ്മര്‍ദം; രാജസ്ഥാനില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ ആത്മഹത്യാ ഭീഷണി മുഴക്കി
ജയ്പൂരിലെ ഹവാ മഹല്‍ നിയമസഭാ മണ്ഡലത്തിലെ ബി.എല്‍.ഒ ആയ കീര്‍ത്തി കുമാറാണ് ബി.ജെ.പി കൗണ്‍സിലര്‍ സുരേഷ് സൈനിയെ ഫോണില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലങ്ങളിലെ മുസ്‌ലിം വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കാന്‍ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് രാജസ്ഥാനിലെ ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ) ആത്മഹത്യാ ഭീഷണി മുഴക്കി. ജയ്പൂരിലെ ഹവാ മഹല്‍ നിയമസഭാ മണ്ഡലത്തിലെ ബി.എല്‍.ഒ ആയ കീര്‍ത്തി കുമാറാണ് ബി.ജെ.പി കൗണ്‍സിലര്‍ സുരേഷ് സൈനിയെ ഫോണില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്. ഫോണ്‍ സംഭാഷണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
എസ്.ഐ.ആറിന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് തന്റെ ബൂത്തിലെ ഏകദേശം 40 ശതമാനം വരുന്ന 470 വോട്ടര്‍മാരെ നീക്കം ചെയ്യണമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചുവെന്നാണ് കീര്‍ത്തി കുമാര്‍ ആരോപിക്കുന്നത്. നീക്കം ചെയ്യാന്‍ ലക്ഷ്യമിട്ടത് മുസ്‌ലിം വോട്ടര്‍മാരെയാണെന്നും, ഇതിനകം വോട്ടര്‍ പരിശോധന പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇത് തന്റെ കഴിവിനപ്പുറമുള്ള കാര്യമാണെന്നും ബി.എല്‍.ഒ വ്യക്തമാക്കുന്നു.
വൈറലായ വീഡിയോ ക്ലിപ്പില്‍, ”ഞാന്‍ കലക്ടറുടെ ഓഫിസിലെത്തും, അവിടെ വെച്ച് ആത്മഹത്യ ചെയ്യും” എന്ന് കീര്‍ത്തി കുമാര്‍ ഫോണ്‍ വഴി പറയുന്നത് കേള്‍ക്കാം. ”ഞാന്‍ മുഴുവന്‍ വോട്ടര്‍മാരെയും നീക്കം ചെയ്യാം. അത് മഹാരാജിനെ തെരഞ്ഞെടുപ്പില്‍ സുഖകരമായി വിജയിപ്പിക്കാന്‍ സഹായിക്കും” എന്നും അദ്ദേഹം ബി.ജെ.പി കൗണ്‍സിലര്‍ സുരേഷ് സൈനിയോട് പറയുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.
ഇവിടെ ‘മഹാരാജ്’ എന്ന് പരാമര്‍ശിക്കുന്നത് 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള ഹവാ മഹല്‍ മണ്ഡലത്തില്‍ നിന്ന് വെറും 974 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ബി.ജെ.പി എം.എല്‍.എ ബാല്‍മുകുന്ദ് ആചാര്യയെയാണെന്ന് വ്യക്തമാകുന്നു. ജയ്പൂരിലെ ദക്ഷിണമുഖിജി ബാലാജി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ ആചാര്യ, മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളുടെയും നടപടികളുടെയും പേരില്‍ നേരത്തെയും വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ട്.
ജോലി സമ്മര്‍ദവും എസ്.ഐ.ആര്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവം. ആപ്പ് തകരാറുകള്‍, അപര്യാപ്തമായ പരിശീലനം തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ക്കിടയില്‍ രാജസ്ഥാനില്‍ കുറഞ്ഞത് മൂന്ന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മരിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
-
kerala2 days agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
-
kerala2 days agoഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്
-
kerala2 days agoശബരിമല സ്വർണക്കൊള്ള: രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി
-
Film3 days agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
-
kerala2 days agoവയനാടിനെ എഴുതി അച്ഛൻ, മകൻ പാടി: കണ്ണീരണിഞ്ഞ് സദസ്സ്
-
film2 days agoഏപ്രിൽ രണ്ടിന് ‘വാഴ II ; ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ തിയേറ്ററുകളിൽ
-
kerala2 days agoഉംറ തീർഥാടകരുടെ യാത്ര മുടങ്ങി; 46 പേർ വിമാനത്താവളത്തിൽ കുടുങ്ങി
-
kerala2 days agoബിഗ് സ്ക്രീനിലെ കുഞ്ഞ് താരം മീതിക വെനേഷ് കലോത്സവ വേദിയിലും തിളങ്ങി
