Connect with us

News

നാലാം ദിവസവും ഇടിവ് തുടര്‍ന്ന് സ്വര്‍ണവില; പവന് 720 രൂപ കുറഞ്ഞു

ഇന്ന്  ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്.

Published

on

കൊച്ചി: സ്വർണവില ഉയർന്ന നിരക്കുകളിൽ നിന്ന് തുടർച്ചയായി നാലാംദിവസവും താഴോട്ട് ഇറങ്ങി. ഇന്ന്  ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,990 രൂപയും പവന് 1,19,920 രൂപയുമായി.

ഇന്നലെ പവന് 2,280 രൂപ കുറഞ്ഞിരുന്നു. അന്ന് ഗ്രാമിന് 15,080 രൂപയും പവന് 1,20,640 രൂപയുമായിരുന്നു വില. ചൊവ്വാഴ്ച രണ്ടുതവണയായി പവന് 2,120 രൂപ കുറഞ്ഞിരുന്നു.

ഇസ്രാഈൽ ഇറാനെ ആക്രമിച്ചതിന് പിന്നാലെ രണ്ടുദിവസം കൊണ്ട് പവന് 8,440 രൂപ വരെ വർധിച്ചിരുന്നു. എന്നാൽ തുടർന്ന് സ്വർണവില കുത്തനെ തിരിച്ചിറങ്ങി. കഴിഞ്ഞ നാലുദിവസം കൊണ്ട് മാത്രം പവന് 7,000 രൂപയാണ് കുറഞ്ഞത്.

അതേസമയം, ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന് വിലവർധന രേഖപ്പെടുത്തി. 71.35 ഡോളർ കൂടി 5,183.71 ഡോളറായാണ് ഇന്നത്തെ വില. 1.40 ശതമാനമാണ് വർധന.

ഡോളറിനെതിരെ ഇന്നലെ കനത്ത തിരിച്ചടി നേരിട്ട ഇന്ത്യൻ രൂപ ഇന്ന് നേരിയ തോതിൽ തിരിച്ച് കയറി. ഇന്ന് ഒരു യു.എസ് ഡോളറിന് 91.61 രൂപയാണ് വിനിമയ നിരക്ക്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യശോഷണം രേഖപ്പെടുത്തിയ രൂപയുടെ വിനിമയ നിരക്ക് 92.27 രൂപയായിരുന്നു.

kerala

മുന്‍ സര്‍ക്കാരിനെ കുറ്റം പറയലല്ല പിആര്‍ഡിയുടെ പണി; ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരും: വി.ഡി സതീശന്‍

വാര്‍ത്താരൂപത്തില്‍ നല്‍കിയിരിക്കുന്ന ഇത്തരം പരസ്യങ്ങള്‍ ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം: സര്‍ക്കാരിന്റെ പിആര്‍ഡി പരസ്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. വാര്‍ത്താരൂപത്തില്‍ നല്‍കിയിരിക്കുന്ന ഇത്തരം പരസ്യങ്ങള്‍ ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. പരസ്യം സ്വീകരിക്കാത്ത മാധ്യമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ചട്ടലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ ഇതിന് മറുപടി പറയേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.

അതേസമയം സര്‍ക്കാരിന്റെ ധൂര്‍ത്തിന് ജനം മറുപടി നല്‍കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി പ്രതികരിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിആര്‍ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും പറഞ്ഞു.

കേരളത്തിലുടനീളം നടത്തിയ പുതുയുഗ യാത്ര വലിയ അനുഭവം പകര്‍ന്നുനല്‍കിയെന്നും സര്‍ക്കാരിനെതിരായ ശക്തമായ വികാരം കാണാന്‍ സാധിച്ചുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സാധാരണക്കാരുമായി സംവദിക്കാന്‍ യാത്രയിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പിആര്‍ഡി എത്രത്തോളം അധപതിക്കുമെന്നതിന്റെ ഉദാഹരണമാണ് പത്രങ്ങളിലെ പരസ്യം. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നെഗറ്റീവായിരുന്ന കാര്യങ്ങള്‍ വരെ സര്‍ക്കാരിന്റെ ചെലവില്‍ എടുത്തുവെച്ചിരിക്കുകയാണ്. ഇതിനെല്ലാം ഉദ്യോഗസ്ഥര്‍ പിന്നീട് മറുപടി പറയേണ്ടിവരും. നാട്ടുകാരുടെ പണം. ഈ സര്‍ക്കാര്‍ ഇനി പണം നല്‍കാനൊന്നും പോകുന്നില്ല. ആ പണം അടുത്ത സര്‍ക്കാരായിരിക്കും നല്‍കേണ്ടിവരിക. എന്തൊരു ഹീനമായ പ്രചാരണമാണിത്. ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കും. തരംതാണ പ്രചാരണമാണ് നടന്നത്. പരസ്യം സ്വീകരിക്കാത്ത മാധ്യമങ്ങളെ അഭിനന്ദിക്കുന്നു.’

പോസിറ്റീവായി മുന്നോട്ടുവെയ്ക്കാന്‍ ഒന്നുമില്ലാത്തതിനാലാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

 

 

Continue Reading

News

യുവാവിന്റെ ആത്മഹത്യക്ക് പിന്നില്‍ ഗൂഗിള്‍ ജെമിനി;ആരോപണവുമായി കുടുംബം

അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നുള്ള 36 വയസുകാരന്റെ ആത്മഹത്യയെ തുടർന്ന് ഗൂഗിളിനെതിരെ കുടുംബം കേസ് ഫയൽ ചെയ്തു.

Published

on

By

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നുള്ള 36 വയസുകാരന്റെ ആത്മഹത്യയെ തുടർന്ന് ഗൂഗിളിനെതിരെ കുടുംബം കേസ് ഫയൽ ചെയ്തു. ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ടായ Google Gemini (ജെമിനി) യുവാവിനെ അപകടകരമായ മാനസികാവസ്ഥയിലേക്ക് നയിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം.

കാലിഫോർണിയയിലെ സാൻ ഹോസെയിലെ ഫെഡറൽ കോടതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജോനാഥൻ ഗവാലസ് എന്ന യുവാവ് ആദ്യം സാധാരണ ആവശ്യങ്ങൾക്കായാണ് ജെമിനി ഉപയോഗിച്ചിരുന്നതെന്ന് കുടുംബം പറയുന്നു. എഴുത്തിന് സഹായം തേടാനും പുതിയ ആശയങ്ങൾ കണ്ടെത്താനും ആയിരുന്നു തുടക്കത്തിൽ ചാറ്റ്ബോട്ടുമായി നടത്തിയ സംഭാഷണങ്ങൾ.

എന്നാൽ മാസങ്ങളോളം നീണ്ട ഇടപെടലുകൾക്കിടെ ജോനാഥന്റെ ചിന്താഗതിയിൽ ഗൗരവമായ മാറ്റങ്ങൾ ഉണ്ടായതായി പരാതിയിൽ പറയുന്നു. ജെമിനിയുമായുള്ള സംഭാഷണങ്ങൾ അദ്ദേഹത്തെ അപകടകരമായ ചിന്തകളിലേക്കാണ് നയിച്ചതെന്നാണ് കുടുംബത്തിന്റെ വാദം. കൂട്ടക്കൊല പോലുള്ള ആക്രമണങ്ങളെക്കുറിച്ച് പോലും അദ്ദേഹം ആലോചിച്ചിരുന്നുവെന്നും തുടർന്ന് ആത്മഹത്യയിലേക്ക് കാര്യങ്ങൾ നീങ്ങിയെന്നും ആരോപിക്കുന്നു.

പ്രത്യേകിച്ച് മരണത്തിന് മുൻപുള്ള അവസാന നാല് ദിവസങ്ങളിലെ സംഭാഷണങ്ങൾ ജോനാഥന്റെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയതായി പിതാവ് ജോൽ ഗവാലസ് കോടതിയിൽ വ്യക്തമാക്കി. ആ നാല് ദിവസങ്ങൾ മകനെ “ഹിംസാത്മക ദൗത്യങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ച കാലയളവായിരുന്നു” എന്നാണ് പിതാവിന്റെ ആരോപണം. സാധാരണ മാനസികാവസ്ഥയിലുണ്ടായിരുന്ന ഒരാളെ ‘ഒരു കൽപ്പിത യുദ്ധത്തിലെ ആയുധധാരിയായ സൈനികനാക്കി മാറ്റി’ എന്നും അദ്ദേഹം വാദിക്കുന്നു.

കുടുംബത്തിന്റെ ആരോപണങ്ങൾക്കെതിരെ ഗൂഗിളിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

Continue Reading

News

പ്ലസ് വണ്‍ പരീക്ഷാ ചോദ്യപേപ്പറിന്റെ പാക്കറ്റ് പൊട്ടിയ നിലയില്‍; പേപ്പറുകള്‍ പിന്‍വലിക്കാന്‍ ഉത്തരവ്

ഇതിനോടനുബന്ധിച്ച് ഇതിനകം വിതരണം ചെയ്ത രണ്ട് ലക്ഷത്തോളം ചോദ്യപേപ്പറുകൾ പിൻവലിക്കേണ്ടിവരും

Published

on

By

തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യപേപ്പറിന്റെ പാക്കറ്റുകൾ സ്കൂളുകളിൽ പൊട്ടിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട വിഷയങ്ങളുടെ മുഴുവൻ ചോദ്യപേപ്പറുകളും പിൻവലിക്കാൻ തീരുമാനം. മാർച്ച് 11-ന് നടത്താനിരുന്ന ഒന്നാം വർഷ അറബിക് പരീക്ഷയുടെയും മാർച്ച് 21-ന് നിശ്ചയിച്ചിരുന്ന പൊളിറ്റിക്കൽ സയൻസ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് കാസർകോട്, ഇടുക്കി ജില്ലകളിലെ രണ്ട് സ്കൂളുകളിൽ പാക്കറ്റ് പൊട്ടിയ നിലയിൽ കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് എല്ലാ സ്കൂളുകളിലെയും ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ പാക്കറ്റുകൾ പിൻവലിച്ച് പകരം ചോദ്യപേപ്പറുകൾ അടിയന്തരമായി വിതരണം ചെയ്യാൻ പരീക്ഷ കമ്മീഷണറുമായ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. വ്യാഴാഴ്ച മുതൽ പകരം ചോദ്യപേപ്പറുകൾ വിതരണം ചെയ്യാൻ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെലവിനായി മുൻകൂർ തുക അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

പാക്കറ്റുകൾ പൊട്ടിയതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് സ്കൂളുകളിൽ നിന്നുമുള്ള റിപ്പോർട്ട് പരീക്ഷ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടൻ ചോദ്യപേപ്പർ അച്ചടിച്ച് എത്തിച്ച കോൺഫിഡൻഷ്യൽ പ്രസ്സ് അധികൃതർ സ്വന്തം ചെലവിൽ പകരം ചോദ്യപേപ്പർ തയ്യാറാക്കി ജില്ലാകേന്ദ്രങ്ങളിൽ എത്തിക്കാമെന്ന് അറിയിച്ചു. ഇവ ഏറ്റുവാങ്ങിയും വിതരണം ചെയ്യുന്നതിനുമായി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇതിനോടനുബന്ധിച്ച് ഇതിനകം വിതരണം ചെയ്ത രണ്ട് ലക്ഷത്തോളം ചോദ്യപേപ്പറുകൾ പിൻവലിക്കേണ്ടിവരും. കവചിത വാഹനം വാടകയ്‌ക്കെടുത്ത് സമയബന്ധിതമായി പകരം ചോദ്യപേപ്പറുകളുടെ വിതരണം പൂർത്തിയാക്കാനാണ് നിർദേശം.

Continue Reading

Trending