Connect with us

kerala

കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ഭരണഘടന കൈയ്യിലേന്തിയായിരുന്നു ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.

Published

on

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡി കെ ശിവകുമാറിനൊപ്പം അദ്ദേഹത്തിന്റെ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. ഭരണഘടന കൈയ്യിലേന്തിയായിരുന്നു ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.

ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതൃനിര ഒന്നായി എത്തിച്ചേര്‍ന്നിരുന്നു. ലോക്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും കെ സി വേണുഗോപാലും ഒരോ കാറിലാണ് സത്യപ്രതിജ്ഞ നടക്കുന്ന ലോക്ഭവനിലേയ്ക്ക് എത്തിയത്. കേരള മുഖ്യമന്ത്രി വി ഡി സതീശന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ഡി.കെയോടൊപ്പം ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര, മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് തുടങ്ങിയവരും അല്‍പ്പസമയത്തിനകം സത്യപ്രതിജ്ഞ ചെയ്യും. 18-ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ വിപുലീകരിക്കും.

135 എംഎല്‍എമാരില്‍ 108 പേരും സിദ്ധരാമയ്യയോടൊപ്പമായിരുന്നു. 27 എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് ഡി.കെ ശിവകുമാറിന് നേരത്തെ ഉണ്ടായിരുന്നത്. കേരള മോഡല്‍ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കര്‍ണാടകയിലും നടത്തുന്നതില്‍ ചില ലക്ഷ്യങ്ങള്‍ ഹൈക്കമാന്‍ഡ് മുന്നില്‍ കാണുന്നുണ്ട്. നിയമസഭാ തെരെഞ്ഞെടുപ്പ് കര്‍ണാടകയില്‍ 2028 ലാണ് ഇനി നടക്കേണ്ടത്. 80 വയസുകാരനായ സിദ്ധരാമയ്യയുമായി തെരെഞ്ഞെടുപ്പ് നേരിടുന്നതിനേക്കാള്‍ 14 വയസ് കുറവുള്ള ഡി.കെ നയിക്കട്ടെ എന്നാണ് ഹൈക്കമാന്‍ഡിന്റെ കണക്കു കൂട്ടല്‍.

Advertisement

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘മോദിക്ക് മാതൃഭൂമിയേക്കാള്‍ വലുതാണോ സോ കോള്‍ഡ് പിതൃഭൂമി’; മോദിയെ പരിഹസിച്ച് ജയറാം രമേശ്

ഇസ്രായേല്‍ ആക്രമണത്തിനെതിരെ ആഗോളതലത്തില്‍ വന്‍ പ്രതിഷേധം ഉയരുമ്പോഴും മോദി മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.

Published

on

ലബനനിലെ ഇസ്രായേല്‍ സൈനിക ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തുന്ന മൗനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഇസ്രായേല്‍ ആക്രമണത്തിനെതിരെ ആഗോളതലത്തില്‍ വന്‍ പ്രതിഷേധം ഉയരുമ്പോഴും മോദി മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി. ‘മോദിക്ക് മാതൃഭൂമിയേക്കാള്‍ വലുതാണോ സോ കോള്‍ഡ് പിതൃഭൂമി’ എന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായി യു.എസും ഇറാനും തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ ഇന്ത്യയുടെ സാമ്പത്തിക താത്പര്യങ്ങള്‍ക്ക് നിര്‍ണായകമാണ്. യു.എസ്-ഇറാന്‍ കരാര്‍ ഫലപ്രദമായാല്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും ആഗോളതലത്തില്‍ എണ്ണവില വര്‍ദ്ധിക്കുന്നത് മൂലമുള്ള സമ്മര്‍ദ്ദം കുറയ്ക്കാനും സാധിക്കും.

എന്നാല്‍, ലബനനില്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണം ഈ സമാധാന ചര്‍ച്ചകളെ പൂര്‍ണ്ണമായും തകിടം മറിക്കുകയാണെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. അതേസമയം ലബനനിലെ ഇസ്രായേല്‍ നടപടിയുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും തമ്മില്‍ കടുത്ത വാക്കുതര്‍ക്കം നടന്നതും ജയ്റാം രമേശ് പരാമര്‍ശിച്ചു. ട്രംപ് തന്നെ നെതന്യാഹുവിനോട് കടുത്ത നിരാശയും കോപവും പ്രകടിപ്പിച്ചിട്ടുണ്ട്. പല ലോകരാജ്യങ്ങളും ഇസ്രായേല്‍ ആക്രമണങ്ങളെ പരസ്യമായി അപലപിച്ചു. എന്നാല്‍, ഇസ്രായേല്‍ നടത്തുന്ന ഈ നീക്കങ്ങളിലും യു.എസ്-ഇറാന്‍ ചര്‍ച്ചകള്‍ അട്ടിമറിക്കപ്പെടുന്നതിലും മോദി പൂര്‍ണ്ണമായി മൗനം പാലിക്കുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും ജയ്റാം രമേശ് കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും; ഡെ.സ്പീക്കര്‍ തിരഞ്ഞെടുപ്പ് രാവിലെ ഒമ്പതിന്

ഭരണപക്ഷമായ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അംഗം അരൂര്‍ എം.എല്‍.എ ഷാനി മോള്‍
ഉസ്മാന്‍

Published

on

By

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്ന് പുനരാരംഭിക്കും. ചോദ്യോത്തര വേള ഒഴിവാക്കിയിട്ടുള്ള ഇന്നത്തെ സഭാ നടപടികളില്‍ രാവിലെ ഒമ്പതിന് നടക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പാണ് പ്രധാനം. ഭരണപക്ഷമായ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അംഗം അരൂര്‍ എം.എല്‍.എ ഷാനി മോള്‍ ഉസ്മാനും എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി പട്ടാമ്പി എം.എല്‍.എയും സി.പി.ഐ അംഗവുമായ മുഹമ്മദ് മുഹ്‌സിനുമാണ് മത്സരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സി.പി.ഐ നിയമസഭാ കക്ഷി നേതാവ് കെ. രാജന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് മുഹമ്മദ് മുഹ്‌സിന്‍ പത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സഭയില്‍ യു.ഡി.എഫിന് 102 എം.എല്‍.എമാരുടെ വ്യക്തമായ പിന്തുണയുള്ളതിനാല്‍ ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപം എം.വിന്‍സെന്റ്‌റ് സഭയില്‍ അവതരിപ്പിക്കും. ഇതിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്നും നാളെയും മറ്റന്നാളുമായി സഭയില്‍ നടക്കും. പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂണ്‍ 19നായിരിക്കും അവതരിപ്പിക്കുക.

 

Continue Reading

kerala

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന 13 വയസുകാരി മരിച്ചു

മെയ് 8 നാണ് പാമ്പുകടി ഏറ്റതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

on

ആലപ്പുഴ അരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന 13 വയസുകാരി മരിച്ചു. അരൂര്‍ സ്വദേശി നിയ ലെനിന്‍ ആണ് മരിച്ചത്. മെയ് 8 നാണ് പാമ്പുകടി ഏറ്റതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ അണലി കടിച്ചുവെന്നാണ് നിഗമനം. ഡാന്‍സ് കളിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയ്ക്ക് പാമ്പുകടിയേറ്റത്. ഉറുമ്പ് കടിച്ചതാണെന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്. ഒരു മണിക്കൂറിന് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് പെണ്‍കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.

 

 

Continue Reading

Trending