kerala

കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

By vismaya

June 03, 2026

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡി കെ ശിവകുമാറിനൊപ്പം അദ്ദേഹത്തിന്റെ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. ഭരണഘടന കൈയ്യിലേന്തിയായിരുന്നു ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.

ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതൃനിര ഒന്നായി എത്തിച്ചേര്‍ന്നിരുന്നു. ലോക്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും കെ സി വേണുഗോപാലും ഒരോ കാറിലാണ് സത്യപ്രതിജ്ഞ നടക്കുന്ന ലോക്ഭവനിലേയ്ക്ക് എത്തിയത്. കേരള മുഖ്യമന്ത്രി വി ഡി സതീശന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ഡി.കെയോടൊപ്പം ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര, മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് തുടങ്ങിയവരും അല്‍പ്പസമയത്തിനകം സത്യപ്രതിജ്ഞ ചെയ്യും. 18-ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ വിപുലീകരിക്കും.

135 എംഎല്‍എമാരില്‍ 108 പേരും സിദ്ധരാമയ്യയോടൊപ്പമായിരുന്നു. 27 എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് ഡി.കെ ശിവകുമാറിന് നേരത്തെ ഉണ്ടായിരുന്നത്. കേരള മോഡല്‍ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കര്‍ണാടകയിലും നടത്തുന്നതില്‍ ചില ലക്ഷ്യങ്ങള്‍ ഹൈക്കമാന്‍ഡ് മുന്നില്‍ കാണുന്നുണ്ട്. നിയമസഭാ തെരെഞ്ഞെടുപ്പ് കര്‍ണാടകയില്‍ 2028 ലാണ് ഇനി നടക്കേണ്ടത്. 80 വയസുകാരനായ സിദ്ധരാമയ്യയുമായി തെരെഞ്ഞെടുപ്പ് നേരിടുന്നതിനേക്കാള്‍ 14 വയസ് കുറവുള്ള ഡി.കെ നയിക്കട്ടെ എന്നാണ് ഹൈക്കമാന്‍ഡിന്റെ കണക്കു കൂട്ടല്‍.