Connect with us

Video Stories

തിരിഞ്ഞു കൊത്തുന്ന ദലിത് രോഷാഗ്നി

Published

on

 

രാജ്യത്ത് ഇരുപതു സംസ്ഥാനങ്ങളിലെ അധികാരം കരഗതമായെന്ന് വീമ്പടിച്ചു നടക്കുന്ന ബി.ജെ.പിക്കുമേല്‍ ഉത്തരം മുട്ടുന്ന ചോദ്യങ്ങളാണ് ജനകീയപ്രക്ഷോഭാഗ്നിയുടെ രീതിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഭരണഘടനാദത്തവും നിയമപരവുമായ അവകാശ സംസ്ഥാപനത്തിനുവേണ്ടി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദലിതുകളുടെ വന്‍പ്രക്ഷോഭമാണ് നടന്നുകൊണ്ടിരിക്കുന്നത്. മിനിഞ്ഞാന്നും ഇന്നലെയുമായി ഒരു ഡസന്‍ പേര്‍ പൊലീസിന്റെ തോക്കിനും മര്‍ദനത്തിനും ഇരയായി നടുറോഡില്‍ മരിച്ചുവീണിരിക്കുന്നു. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ മരണം. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ബീഹാര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലായി തുടരുന്ന ദലിത്പ്രക്ഷോഭം അതിരുവിടുന്ന കാഴ്ചയാണ് കാണാനാകുന്നത്. സമാധാനപരമായി ആരംഭിച്ച പ്രക്ഷോഭത്തെ സമാനമായി നേരിടുന്നതിനുപകരം പൊലീസിനെ വിട്ട് സമരക്കാരെ വെടിവെച്ചു കൊല്ലുകയായിരുന്നു.
മാര്‍ച്ച് ഇരുപതിന് സുപ്രീംകോടതിയുടേതായി പുറത്തുവന്ന ഇടക്കാല വിധിയാണ് പ്രശ്‌നങ്ങളുടെയെല്ലാം ഹേതു. രാജ്യത്ത് പട്ടിക വിഭാഗ പീഡനക്കേസുകള്‍ പലതും വ്യക്തിവിരോധം തീര്‍ക്കുന്നതിന് ദുരുപയോഗിക്കുന്നുവെന്നാണ് കോടതിവിധിക്കടിസ്ഥാനം. 1989ലെ പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിരോധനനിയമത്തിലെ ചില വ്യവസ്ഥകള്‍ ഈ കേസില്‍പെടുന്ന പ്രതികളുടെ മൗലികാവകാശത്തെ ഹനിക്കുന്നുവെന്ന് കാട്ടി ഉന്നത നീതിപീഠം അതിലെ ചില വ്യവസ്ഥകള്‍ മയപ്പെടുത്തുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിലെ ഉന്നതരായ അഭിഭാഷകര്‍ ഹാജരായി കോടതിയെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയില്ലെന്ന് മാത്രമല്ല, വിധി വന്നപ്പോള്‍ മുതല്‍ കമാന്നിരിക്കുകയായിരുന്നു ഉത്തരവാദിത്തപ്പെട്ട മോദി ഭരണകൂടം. വ്യക്തമായ തെളിവില്ലാത്തതും പ്രഥമദൃഷ്ട്യാ നിലനില്‍ക്കാത്തതുമായ പട്ടിക വിഭാഗ പീഡന കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണം. പ്രതികളായ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ നിയമന അതോറിറ്റിയുടെ പ്രത്യേകാനുമതി വാങ്ങിയിരിക്കണം. മറ്റുള്ളവരുടെ കാര്യത്തില്‍ ജില്ലാ പൊലീസ് അധികാരിയുടെ അനുമതിയോടെ മാത്രമേ അറസ്റ്റ് ചെയ്യാവൂ. കസ്റ്റഡിയില്‍ വെക്കുന്നതിനുമുമ്പ് മജിസ്‌ട്രേറ്റിന്റെ രേഖകള്‍ പരിശോധിക്കണം എന്നിവയാണ് വിധിയിലെ നിര്‍ദേശങ്ങള്‍. കേസ് പരിഗണനക്ക് വന്നപ്പോള്‍ കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചത് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കാമെന്ന നിലപാടായിരുന്നു.
2016ല്‍ രാജ്യത്ത് രജിസ്റ്റര്‍ചെയ്ത പട്ടികജാതി-വര്‍ഗപീഡനക്കേസുകളില്‍ 83 ശതമാനവും ഇന്നും ഇഴയുകയാണെന്നാണ് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞകൊല്ലം മാത്രം പട്ടിക ജാതിക്കാര്‍ക്കെതിരായ പീഡനക്കേസുകള്‍ പത്തു ശതമാനവും പട്ടിക വിഭാഗക്കാര്‍ക്കെതിരെ ആറു ശതമാനവും വര്‍ധിച്ചു. ഏഴു വര്‍ഷത്തിനിടെ തീര്‍പ്പാകാത്ത ഇത്തരം കേസുകളുടെ എണ്ണം 90 ശതമാനമാണ്. നിയമത്തിലെ പോരായ്മ തിരിച്ചറിഞ്ഞ് 2015ല്‍ ഭരണ-പ്രതിപക്ഷം ഒറ്റക്കെട്ടായി പാസാക്കിയ നിയമത്തിലെ ഭേദഗതിയുടെ സത്തയെ ചോദ്യം ചെയ്യുന്ന നിലപാടാണ് സര്‍ക്കാര്‍ തന്നെ സ്വീകരിച്ചത്. സ്വാഭാവികമായും കോടതിക്ക് അതനുസരിക്കുകയല്ലാതെ വഴിയില്ലായിരുന്നു. വിധിയുടെ ദൂരവ്യാപകമായ പ്രത്യാഘാതം തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പ്രതിപക്ഷം രാഷ്ട്രപതിയെ നേരില്‍കണ്ട് പുതിയ നിയമം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത ബോധിപ്പിക്കുകയും ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍തന്നെ ഭേദഗതി പാസാക്കാമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. രാജ്യത്തെ ഇരുപത്തഞ്ചു ശതമാനത്തോളം വരുന്ന ദലിതുകള്‍ക്കിടയില്‍ വിഷയം വലിയ ജീവല്‍പ്രശ്‌നമായി ഉയര്‍ന്നുവരികയുമായിരുന്നു. ഗുജറാത്തിലെ ജിഗ്നേഷ്‌മേവാനിയെപോലുള്ള ദലിത് നേതാക്കളും സംഘടനകളും തിങ്കളാഴ്ച ഭാരത്ബന്ദിന് ആഹ്വാനം ചെയ്തതിനെതുടര്‍ന്ന് സമരവും പ്രകടനവും എരിതീയില്‍ എണ്ണയൊഴിച്ച മട്ടായി. ചില സാമൂഹിക വിരുദ്ധര്‍ തീവെപ്പും വഴിമുടക്കലും കല്ലേറുമായി രംഗത്തിറങ്ങി. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നേരത്തെതന്നെ പശ്ചിമബംഗാളിലും ബീഹാറിലും മറ്റും മുസ്‌ലിംകള്‍ക്കെതിരായ അക്രമങ്ങള്‍ സംഘ്പരിവാരം തുടങ്ങിവെച്ചിരുന്നു. ബീഹാറില്‍ കേന്ദ്രമന്ത്രിയുടെ പുത്രനെയാണ് കലാപം ആസൂത്രണം ചെയ്തതിന് ജനതാദള്‍ (യു) സര്‍ക്കാരിന് അറസ്റ്റ്‌ചെയ്യേണ്ടിവന്നത്. ദലിതുകള്‍ക്കെതിരായ അക്രമവും കൂടിയായതോടെ ഇത് സ്വാതന്ത്ര്യത്തിന് ശേഷവും ബാബരി മസ്ജിദ് ധ്വംസനത്തിനുശേഷവും കാണാത്ത രീതിയിലുള്ള കലാപത്തിലേക്കാണോ രാജ്യം നീങ്ങുന്നതെന്ന തോന്നലുളവാക്കി. അതിനിടെ തിങ്കളാഴ്ച ദലിത ്പ്രക്ഷോഭം പരിധിവിട്ടപ്പോള്‍ നേരത്തെയുള്ള നിലപാടില്‍ അയവുവരുത്തി കോടതിവിധിക്കെതിരെ പുതിയ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവന്നെങ്കിലും ഇന്നലെ ഇത് പരിഗണിച്ച കോടതി വിധി സ്‌റ്റേ ചെയ്യുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. തങ്ങള്‍ നിയമത്തിനെതിരല്ലെന്നും സമരം സ്ഥാപിത താല്‍പര്യക്കാരുടേതാണെന്നും പറയാന്‍ കോടതി തയ്യാറായി. വിഷയത്തിലെ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പിനുള്ള കനത്ത പ്രഹരമാണിത്. വിധി വന്ന് രണ്ടാഴ്ചയോളം അനങ്ങാതിരുന്നശേഷം കേന്ദ്രം കൊണ്ടുവന്ന അപ്പീലില്‍ നിയമത്തിലെ വ്യവസ്ഥകള്‍ അതേപടി നിലനിര്‍ത്തണമെന്നാണ് പറഞ്ഞിരിക്കുന്നത്. കോടതി ഇതംഗീകരിക്കാത്ത നിലക്ക് ഇനി നിയമഭേദഗതിയേ മാര്‍ഗമുള്ളൂ. കക്ഷിഭേദം മറന്ന് എത്രയും പെട്ടെന്ന് പ്രശ്‌നത്തിന് പരിഹാരം കാണാനാണ് എല്ലാവരും ചേര്‍ന്ന് ശ്രമിക്കേണ്ടത്.
സത്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കൊണ്ടുനടക്കുന്നവരുടെ മനസ്സിലിരിപ്പ് ദലിത്-മുസ്‌ലിം വിരുദ്ധതയാണെന്ന് ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ടതില്ല. അയ്യായിരം കൊല്ലത്തെ അസാംസ്‌കാരിക പാരമ്പര്യം ഉയര്‍ത്തിക്കാട്ടി ജാതീയതയെയും പശു സംരക്ഷണത്തെക്കുറിച്ചും പറയുന്നവര്‍ ഇന്ത്യയുടെ മണ്ണിനുടമകളായ ദലിത്-ആദിവാസി വിഭാഗങ്ങളുടെ സ്വത്വത്തെതന്നെയാണ് ചോദ്യം ചെയ്യുന്നത്. ജാതിയും അയിത്തവും ജന്മസിദ്ധമാണെന്ന് ഇന്നും ഓതിപ്പഠിപ്പിക്കുന്നു. മോദിയുടെ സ്വന്തം ഗുജറാത്തില്‍ കുതിരപ്പുറത്തേറിയെന്നതിന് കഴിഞ്ഞ ദിവസമാണ് ഇരുപത്തൊന്നുകാരനെ അടിച്ചുകൊന്നത്. പ്രേമിച്ച് വിവാഹം കഴിച്ചതിന് കൊല്ലപ്പെടുന്ന ദലിത് യുവാക്കള്‍ നിരവധി. ഉനയില്‍ കുലത്തൊഴില്‍ ചെയ്തതിന് യുവാക്കളെ പൊതിരെ തല്ലിയതും ഇതേ ബ്രാഹ്മണ്യത്തിന്റെ വക്താക്കള്‍ തന്നെ. ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണത്തിന് ഉത്തരവാദികളും മറ്റാരുമല്ല. ദലിതുകള്‍ക്കും പിന്നാക്കക്കാര്‍ക്കുമുള്ള സര്‍ക്കാര്‍ സര്‍വീസിലെ തൊഴില്‍ സംവരണവും മറ്റ് ആനുകൂല്യങ്ങളും അവസാനിപ്പിക്കേണ്ട സമയമായെന്ന് ഉറക്കത്തിലും നൂറ്റൊന്നാവര്‍ത്തിക്കുന്നവരാണ് സംഘ്പരിവാരവും അതിന്റെ മാതൃരൂപമായ ആര്‍.എസ്.എസ്സും. അപ്പോള്‍ ഇവര്‍ ഒഴുക്കുന്ന കണ്ണീരിന് മുതലക്കണ്ണീരിന്റെ വിലയേ ഉള്ളൂവെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത് ! സഹസ്രാബ്ദങ്ങളുടെ പീഡനഭാരം ഒന്നിറക്കിവെക്കാന്‍ വിവരസാങ്കേതികയുടെ ഇക്കാലത്തെങ്കിലും കഴിയുമെന്ന്് ഭരണഘടനാശില്‍പിയും ദലിതുകളുടെ കാണപ്പെട്ട ദൈവവുമായ ഡോ. ഭീമറാവു അംബേദ്കറുടെ സമുദായം തിരിച്ചറിയാന്‍ തുടങ്ങിയതെന്നതിന്റെ തെളിവാണ് വിവിധ ഭീംസേനാ പ്രസ്ഥാനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പും ഇപ്പോഴത്തെ പ്രക്ഷോഭവും രക്തസാക്ഷിത്വങ്ങളുമെല്ലാം. കാലത്തിന്റെ വിളി കേള്‍ക്കാന്‍ കഴിയാത്തവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണെന്ന് മാത്രം ഓര്‍മിപ്പിക്കട്ടെ.

Video Stories

വിമാനങ്ങളിൽ പവർ ബാങ്ക് നിയന്ത്രണം കടുപ്പിച്ചു; കൈയ്യിലിരിക്കുന്ന ലഗേജിൽ മാത്രം അനുമതി

സീറ്റിനോട് ചേർന്നുള്ള പവർ സപ്ലൈ സിസ്റ്റത്തിൽ നിന്ന് ഡിവൈസുകൾ ചാർജ് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

Published

on

ന്യൂഡൽഹി: യാത്രക്കിടെ ലിഥിയം ബാറ്ററികൾ ചൂടുപിടിച്ച് തീപിടിത്തം ഉണ്ടാകുന്ന സാഹചര്യത്തിൽ വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗത്തിൽ ഡയർക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി പവർ ബാങ്കുകളും അധിക ബാറ്ററികളും കൈയ്യിലിരിക്കുന്ന (കാബിൻ) ലഗേജുകളിൽ മാത്രം കൊണ്ടുപോകാൻ അനുവദിക്കും. സീറ്റിനോട് ചേർന്നുള്ള പവർ സപ്ലൈ സിസ്റ്റത്തിൽ നിന്ന് ഡിവൈസുകൾ ചാർജ് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

ഒക്ടോബറിൽ ദീമാപൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർ ബാങ്ക് കത്തി തീപിടിച്ചതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി ഇറക്കിയിരുന്നു. സംഭവത്തിൽ ആർക്കും പരിക്കുകളില്ലായിരുന്നു.

യാത്രക്കിടെ ഇലക്ട്രോണിക് ഉപകരണങ്ങൾ അസാധാരണമായി ചൂടുപിടിക്കുക, പുക ഉയരുക, അല്ലെങ്കിൽ ഗന്ധം അനുഭവപ്പെടുക തുടങ്ങിയ സാഹചര്യം ഉണ്ടായാൽ ഉടൻ കാബിൻ ക്രൂവിനെ അറിയിക്കണമെന്ന് ഡിജിസിഎ യാത്രക്കാരോട് നിർദേശിച്ചു.

നിലവിൽ 100 വാട്ടിൽ താഴെയുള്ള പവർ ബാങ്കുകൾക്ക് മാത്രമാണ് വിമാനത്തിൽ അനുമതി. മുൻപ് എമിറേറ്റ്‌സ് എയർലൈൻസ് പവർ ബാങ്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സിംഗപ്പൂർ എയർലൈൻസും ഖത്തർ എയർവേയ്സും സമാന നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്.

യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് പുതിയ നിർദേശങ്ങളെന്ന് ഡിജിസിഎ അറിയിച്ചു.

Continue Reading

Video Stories

ഫുഡ് റീലുകള്‍ കണ്ട് വെള്ളമിറക്കാറില്ലേ? എങ്കില്‍ ശ്രദ്ധിക്കുക; നിങ്ങള്‍ ‘ഡോപ്പമിന്‍ ട്രാപ്പിന്റെ കെണിയിലാണ്

തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ഇത്തരം വീഡിയോകള്‍ക്ക് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Published

on

പുതിയ കാലത്ത് ഫുഡ് റീലുകള്‍ കണ്ട് വെള്ളമിറക്കാത്ത ആരും തന്നെയില്ല. സോഷ്യല്‍ മീഡിയയില്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ മനോഹരമായി എഡിറ്റ് ചെയ്ത, ചീസും മസാലകളും നിറഞ്ഞ ഒരു ഭക്ഷണ വീഡിയോ കണ്ടുനില്‍ക്കാത്തവര്‍ ചുരുക്കമാണ്. ചൂടുള്ള ദം ബിരിയാണിയോ, മന്തിയോ അല്ലെങ്കില്‍ ആവി പറക്കുന്ന ചായയോ കണ്ടാല്‍ പോലും കണ്ണുടക്കി ഇത്തിരി നേരമിരിക്കാറുണ്ട്.

എന്നാല്‍ ഇങ്ങനെയുള്ള ഫുഡ് റീലുകള്‍ കണ്ട് വെള്ളമിറക്കാറുള്ളവരാണെങ്കില്‍ ശ്രദ്ധിക്കുക, നിങ്ങളൊരു കെണിയിലാണ്. തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ഇത്തരം വീഡിയോകള്‍ക്ക് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനെയാണ് ശാസ്ത്രലോകം ‘ഡോപ്പമിന്‍ ട്രാപ്പ്’ എന്ന് വിളിക്കുന്നത്.

എന്താണ് ഈ ഡോപ്പമിന്‍ ട്രാപ്പ്?

നമ്മുടെ തലച്ചോറില്‍ സന്തോഷവും സംതൃപ്തിയും ഉത്പാദിപ്പിക്കുന്ന ഒരു രാസവസ്തുവാണ് ഡോപ്പമിന്‍. എന്തെങ്കിലും ഒരു നല്ല കാര്യം സംഭവിക്കാന്‍ പോകുന്നു എന്ന പ്രതീക്ഷയുണ്ടാകുമ്പോഴാണ് ഡോപ്പമിന്‍ കൂടുതല്‍ പുറപ്പെടുവിക്കപ്പെടുന്നത്.

ഭക്ഷണ വീഡിയോകള്‍ കാണുമ്പോള്‍, ആ രുചി നാം അനുഭവിക്കാന്‍ പോകുന്നു എന്നൊരു മിഥ്യാധാരണ തലച്ചോറില്‍ ഉണ്ടാകുന്നു. ഈ പ്രതീക്ഷ ഡോപ്പമിന്‍ അളവ് പെട്ടെന്ന് വര്‍ധിപ്പിക്കുന്നു. ഇത് നല്‍കുന്ന താല്‍ക്കാലിക ആനന്ദം നിലനിര്‍ത്താന്‍ നാം വീണ്ടും വീണ്ടും ഇത്തരം വീഡിയോകള്‍ കാണുകയും, വീഡിയോയില്‍ കണ്ട അതേ ആഹാരം (അത് എത്ര അനാരോഗ്യകരമാണെങ്കിലും) കഴിക്കാന്‍ പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ ചക്രവ്യൂഹത്തെയാണ് ‘ഡോപ്പമിന്‍ ട്രാപ്പ്’ എന്ന് പറയുന്നത്.

ഫുഡ് റീലുകള്‍ കാണുമ്പോള്‍ ശരീരത്തില്‍ വയര്‍ നിറഞ്ഞിരിക്കുമ്പോഴും കണ്ണുകള്‍ കാണുന്ന കാഴ്ച വിശപ്പിന്റെ ഹോര്‍മോണായ ‘ഗ്രെലിന്‍’ ഉത്പാദിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നു. ഇത് അനാവശ്യമായ വിശപ്പിലേക്ക് നയിക്കുന്നു. കഠിനാധ്വാനം ചെയ്യാതെ തന്നെ തലച്ചോറിന് ലഭിക്കുന്ന ഈ ‘സന്തോഷം’ നമ്മളെ അലസരാക്കുന്നു. ഇത് ക്രമേണ യഥാര്‍ഥ ഭക്ഷണത്തേക്കാള്‍ ഇത്തരം വീഡിയോകളോടുള്ള അടിമത്തമായി മാറുന്നു. റീലുകളില്‍ കാണുന്ന ഭക്ഷണങ്ങള്‍ മിക്കവാറും അമിതമായി വറുത്തതോ മധുരമുള്ളതോ ആയിരിക്കും. ഡോപ്പമിന്‍ നല്‍കുന്ന ആവേശത്തില്‍ നാം ഇത്തരം ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് കഴിക്കുമ്പോള്‍ അത് പ്രമേഹം, അമിതവണ്ണം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നു.

എങ്ങനെ ഇതിനെ പ്രതിരോധിക്കാം?

ബോധവത്കരണം: റീലുകള്‍ കാണുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ ഉണ്ടാകുന്ന ആഗ്രഹം യഥാര്‍ഥ വിശപ്പല്ല, മറിച്ച് തലച്ചോറിലെ രാസമാറ്റമാണെന്ന് തിരിച്ചറിയുക.
ഫോണ്‍ ഉപയോഗം കുറക്കുക: ഭക്ഷണം കഴിക്കുന്ന സമയത്തോ അതിന് തൊട്ടുമുന്‍പോ ഫോണ്‍ ഉപയോഗിക്കാതിരിക്കുക.
ശ്രദ്ധയോടെ കഴിക്കുക: നിങ്ങളുടെ മുന്നിലുള്ള ഭക്ഷണത്തിന്റെ മണവും രുചിയും ആസ്വദിച്ച് സാവധാനം കഴിക്കുക. ഇത് ശരീരത്തിന് കൃത്യമായ സംതൃപ്തി നല്‍കും.
സാങ്കേതികവിദ്യയുടെ കാലത്ത് സോഷ്യല്‍ മീഡിയയിലെ കെണികള്‍ പല രൂപത്തില്‍ വരാം. അതിലൊന്നാണ് നമ്മുടെ ഭക്ഷണശീലങ്ങളെ നിയന്ത്രിക്കുന്ന ഈ ഡോപ്പമിന്‍ ട്രാപ്പ്. കണ്ണുകള്‍ കാണുന്നതെല്ലാം വയറിന് നല്ലതല്ല എന്ന തിരിച്ചറിവ് ഉണ്ടായാല്‍ മാത്രമേ ഈ ഡിജിറ്റല്‍ യുഗത്തില്‍ ആരോഗ്യം സംരക്ഷിക്കാന്‍ നമുക്ക് സാധിക്കൂ. കാഴ്ചയിലെ ആനന്ദത്തേക്കാള്‍ ശരീരത്തിന്റെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കാം.

 

Continue Reading

Video Stories

സ്ഥലജല വിഭ്രമത്തില്‍ ഭരണകൂടം

EDITORIAL

Published

on

തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാഠിന്യത്തില്‍ സ്ഥലജലവിഭ്രമത്തില്‍ അകപ്പെട്ടിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. തിരിച്ചടിയുടെ കലിപ്പ് ആരോട് തീര്‍ക്കുമെന്ന നെട്ടോട്ടത്തിനിടയില്‍ തൊടുന്നതെല്ലാം പിഴക്കുകയും, നാണക്കേടില്‍ നിന്ന് നാണക്കേടിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്യുമ്പോള്‍ ഈ സര്‍ക്കാറിന്റെ ഗതികേടോര്‍ത്ത് സഹതപിക്കുകയാണ് കേരളത്തിലെ ജനങ്ങള്‍. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റിട്ടും ശതമാനക്കണക്കുകളുമായി പരാജയത്തെ സമ്മതിക്കാന്‍ വിസമ്മതിച്ച സി.പി.എമ്മിന് ഈ ജനവിധിയില്‍ ശബരിമലയിലെ സ്വര്‍ണക്കൊള്ളയോ ഭരണവിരുദ്ധ വികാരമോ മഷിയിട്ട് നോക്കിയിട്ട് പോലും കണ്ടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സ്വര്‍ണക്കൊള്ള ചര്‍ച്ചയായില്ലെങ്കിലും അതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പാ രഡി ഗാനം വിനയായെന്നായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. ഇതേ പാരഡി ഗാനത്തിന്റെ പേരില്‍ നടപടിക്കൊരുങ്ങി വഷളായിട്ടും അതേ മാതൃകയില്‍ വീണ്ടും കേസുമായി രംഗത്തെത്തുന്നത് തിരിച്ചടി സമ്മാനിച്ച ആഘാതത്തില്‍ നിന്ന് അവര്‍ മുക്തമായിട്ടില്ലെന്നതാണ് വ്യക്തമാക്കുന്നത്. പാട്ടിനെതിരായ പരാതിയില്‍ കേസെടുത്ത തിരുവനന്തപുരം സൈബര്‍ പൊലീസിന്റെ ന്യായം അയ്യപ്പന്റെ പേര് ഉപ യോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്നതായിരുന്നു. ഗാനരചയിതാവും സംഗീത സംവിധായകനും പാട്ട് പ്രചരിപ്പിച്ചവരും ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെയായിരുന്നു കേസ്. ആവിഷാകാര സ്വാതന്ത്ര്യത്തെക്കുറിച്ച് വലിയവായില്‍ സംസാരിക്കുന്ന സി.പി.എമ്മിന് ഈ ദയനീയമായ നീക്കത്തില്‍നിന്ന്, പ്രതിരോധിക്കാന്‍ കഴിയാത്ത പ്രതിഷേധത്തെത്തുടര്‍ന്നും തല ഉയര്‍ത്താന്‍ കഴിയാത്ത പരിഹാസത്തെ തുടര്‍ന്നും നിര്‍ലജ്ജം യുടേണ്‍ അടിക്കേണ്ടിവന്നിരുന്നു. പാട്ട് പാടുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ വ്യാപകമായി കേസെടുത്ത് ഭയപ്പെടുത്താമെന്ന മണ്ടന്‍ തീരുമാനത്തില്‍ നിന്നും പിന്നീട് പാര്‍ട്ടി പിറകോട്ട് പോയിരുന്നു. കൂടുതല്‍ കേസെടുക്കേണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് എ.ഡി.ജി.പി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസിലെ തുടര്‍ നടപടി മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണന്‍ പോറ്റിയുമൊത്തുള്ള മുഖ്യമന്ത്രിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്തത്. ശബരിമല സ്വര്‍ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഉന്നത സി.പി.എം നേതാക്കളുമായി ബന്ധമുണ്ടെന്നും ഭരണതലത്തില്‍ സ്വാധീനമുണ്ടെന്നും വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തെ നേതാക്കള്‍ക്കെതിരെ കേസെടുത്ത് സര്‍ ക്കാര്‍ പരിഹാസ്യരാവുന്നത്. പിണറായിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന്റെ പേരില്‍ സമൂഹത്തില്‍ ക ലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന പേരിലാണ് സുബ്രഹ്‌മണ്യത്തിനെതിരെ പൊലീസ് കേസെടുത്തത്.
ഹാജരാകാന്‍ നോട്ടീസ് പോലും നല്‍കാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയിട്ടുള്ള ഈ അറസ്റ്റും തീര്‍ത്തും ദുരൂഹമായിരുന്നുവെന്നത് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. പോറ്റി – പിണറായി ബന്ധത്തെക്കുറിച്ചുള്ള സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്ക് തടയിടുകയെന്ന ലക്ഷ്യംമാത്രമാണ് ഈ അസാധാരണ നീക്കത്തിനു പിന്നിലുണ്ടായിരുന്നത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, പാരഡിഗാനം മോഡലില്‍ ഈ കേസും തിരിച്ചടിക്കുമെന്ന് ബോധ്യമാവുകയും ചെയ്തതോടെ സുബ്രഹ്‌മണ്യനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരിക്കുകയാണ്. സാമാന്യരീതിക്ക് നിരക്കാത്ത രീതിയില്‍, ഒരിക്കലും നിലനില്‍ക്കാത്ത വകുപ്പുകള്‍ ചുമത്തിയുള്ള കേസും, അസാധാരണ രീതിയിലുള്ള അറസ്റ്റുമെല്ലാം സൂചിപ്പിക്കുന്നത് ഇതൊന്നും കേരളാ പൊലീസ് സ്വമേധയാ നടത്തുന്ന നീക്കങ്ങളല്ല എന്നതാണ്. ജനവിധിയില്‍ സമനില നഷ്ടപ്പെട്ട പിണറായി ഭരണ കൂടത്തിന്റെയും സി.പി.എം പാര്‍ട്ടിയുടെയും ഇംഗിതത്തിനനുസരിച്ചു തുള്ളേണ്ടിവരുന്ന ക്രമസമാധാന സംവിധാനത്തിന്റെ ഗതികേടാണിതെന്നകാര്യം സുനിശ്ചിതമാണ്. പാട്ടിന്റെയും പോസ്റ്റിന്റെയും പേരില്‍ കേസും കൂട്ടവുമായി ഭികരാന്തരീക്ഷം സൃഷ്ടിക്കുന്ന ഇതേ പൊലീസും ആഭ്യന്തര വകുപ്പും തന്നെയാണ് ക്രിമിനലുകളെയും പീഢകരെയുമെല്ലാം അകമഴിഞ്ഞു സംരക്ഷിക്കുന്നത്. കൊലപാതകക്കേസുകളിലെ പ്രതികള്‍ക്കുള്‍പ്പെടെ തരാതരംപോലെ പരോള്‍ അനുവദിച്ച് നാട്ടില്‍ അഴിഞ്ഞാടാന്‍ അവസരം ഒരുക്കുകയും സ്ത്രീപീഢനങ്ങളുള്‍പ്പെടെയുള്ള പരാധികള്‍ പുഴ്ത്തിവെക്കുകയും ചെയ്യുന്നതിനാണ് നിലവില്‍ കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സി.പി.എം സഹയാത്രികനും മുന്‍ എം.എല്‍.എയുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഢന പരാതിയില്‍ സര്‍ക്കാറിന് മെല്ലെപ്പോക്കാണെന്നും ജാമ്യം നല്‍കി പ്രതിയെ സംരക്ഷിക്കുകയാണെന്നുമാണ് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി കഴിഞ്ഞ ദിവസം ആരോപിച്ചിരിക്കുന്നത്. ഏതായാലും വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് എടുത്തുചാടുന്ന പരുവത്തിലേക്കാണ് പിണറായി സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

 

Continue Reading

Trending