Connect with us

Video Stories

മുഖ്യശത്രുവിനെ മഷിയിട്ടു തിരയേണ്ട

Published

on

ഒമ്പതു പതിറ്റാണ്ടിലേറെ കാലം രാഷ്ട്രീയം ഉഴുതുമറിച്ചിട്ടും മുഖ്യ ശത്രുവിനെ കണ്ടെത്താനാവാത്ത ഗതികേടിലാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒരുപോലെ ശത്രുവായി കണ്ടിരുന്ന സാഹചര്യത്തില്‍ നിന്ന് മാറ്റം അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് സി.പി.എം പരിവര്‍ത്തിക്കപ്പെടുന്നതിന്റെ സൂചനയാണ് ഇന്നലെ സീതാറാം യെച്ചൂരിയുടെ വാക്കുകളില്‍ വെളിപ്പെട്ടത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി തയാറാക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തിന്റെ ഭാഗമായി ഇവ്വിഷയം ചര്‍ച്ച ചെയ്യാനാണ് പോളിറ്റ് ബ്യൂറോ യോഗത്തിലെ ധാരണ. എന്നാല്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ അകറ്റിനിര്‍ത്താനുള്ള പാര്‍ട്ടിയുടെ സ്ഥാപിതകാലം തൊട്ടേയുള്ള നയം പൊളിച്ചെഴുതാന്‍ യെച്ചൂരിക്ക് കഴിയുമോ എന്ന കാര്യം കണ്ടറിയേണ്ടതുണ്ട്. പി.ബി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രസ്താവനക്ക് തൊട്ടുപിന്നാലെ സെക്രട്ടറിയുടെ നിലപാടിനെ തള്ളി മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രംഗത്തുവന്നതില്‍ ഇത് വ്യക്തമാണ്. അടുവു നയത്തില്‍ മാറ്റം വരുത്തേണ്ടതില്ല എന്ന് ആവര്‍ത്തിക്കുന്ന ‘കാരാട്ടുവാദ’ത്തിന് കേരള ഘടകമടക്കം പിന്തുണ നല്‍കുമ്പോള്‍, ജന്മനാലെയുള്ള നയവൈകൃതത്തില്‍ നിന്ന് വ്യത്യസ്തമായ വീക്ഷണത്തിലേക്ക് സി.പി.എം അത്രവേഗം മാറുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. മതേതരത്വവും ജനാധിപത്യവും തീക്ഷ്ണമായ ഭീഷണി നേരിടുന്ന വര്‍ത്തമാന രാഷ്ട്രീയ ഭൂമികയില്‍ ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ വീമ്പു പറയുന്ന സി.പി.എം ഇനിയും വരട്ടുവാദത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നത് നിരര്‍ത്ഥകമാണെന്ന കാര്യം തിരിച്ചറിയുന്നത് നന്ന്.
നാല്‍പതു വര്‍ഷങ്ങള്‍ വേണം സി.പി.എമ്മിന് വിവേകമുദിക്കാനെന്ന് പണ്ട് സി.എച്ച് മുഹമ്മദ്‌കോയ പരിഹസിക്കാറുണ്ടായിരുന്നു. കോണ്‍ഗ്രസിനോടുള്ള തീണ്ടിക്കൂടായ്മയില്‍ മാറ്റം വേണമെന്ന ചര്‍ച്ചയുയരാന്‍ പക്ഷേ, അമ്പത്തിമൂന്ന് വര്‍ഷങ്ങള്‍ വേണ്ടിവന്നു. ബി.ജെ.പി മുഖ്യഭീഷണിയായി ഉയര്‍ന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനോടുള്ള സമീപനം മാറേണ്ടതുണ്ടെന്നാണ് ഇന്നലെ പോളിറ്റ് ബ്യൂറോ ഗൗരവമായി ചര്‍ച്ച ചെയ്തത്. ഇക്കാര്യം അടുത്ത മാസം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പരിഗണിക്കാനും ധാരണയായിട്ടുണ്ട്. ബി.ജെ.പിക്കെതിരെ ജനാധിപത്യ-മതേതര ശക്തികളുടെ വിശാല ഐക്യം വേണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഇനിയും കോണ്‍ഗ്രസിനോടുള്ള തൊട്ടുകൂടായ്മ നിലനിര്‍ത്തി മുന്നോട്ടുപോകാന്‍ സി.പി.എമ്മിന് പാടുപെടേണ്ടി വരും. ബംഗാളില്‍ നിന്നുള്ള അതിസമ്മര്‍ദം പാര്‍ട്ടിക്ക് വിട്ടുമാറാത്ത തലവേദനയായി മാറിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. പാര്‍ട്ടിക്ക് ഉറപ്പായും ലഭിക്കുമായിരുന്ന രാജ്യസഭാ സീറ്റ് അനാവശ്യ വാദങ്ങളുയര്‍ത്തി കളഞ്ഞുകുളിച്ച പിന്തിരിപ്പന്മാരോടുള്ള നീരസം പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള യെച്ചൂരി ഇനിയും പൊറുക്കാനിടയില്ല. അടവുനയത്തില്‍ കേന്ദ്ര നേതൃത്വം ഒരു നിര്‍ദേശം മുന്നോട്ടുവെക്കുന്നതിനു പകരം പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ചയായി വരുന്നതിലെ പൊതുവികാരം മനസിലാക്കി തീരുമാനമെടുക്കണമെന്ന് പി.ബിയില്‍ ധാരണയാക്കിയത് ഇത് മനസിലാക്കിയാണ്. അതുകൊണ്ടു തന്നെയാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ ഈ രാഷ്ട്രീയ പ്രമേയം തയാറാക്കാന്‍ തീരുമാനിച്ചതും. പുതിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ബൂര്‍ഷ്വാ പാര്‍ട്ടികളുമായുള്ള ബന്ധത്തെ കുറിച്ച് കൃത്യമായി ചര്‍ച്ച നടത്തണമെന്ന് യെച്ചൂരി അവതരിപ്പിച്ച കരട് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കഴിഞ്ഞ തവണ വിശാഖ പട്ടണത്ത് പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോഴുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യമല്ല നലവിലുള്ളതെന്ന് കരട് റിപ്പോര്‍ട്ടിലൂടെ യെച്ചൂരി പാര്‍ട്ടിയെ ബോധ്യപ്പെടുത്തുന്നുണ്ട്. മാറിയ സാഹചര്യത്തിന് അനുസൃതമായി അടവു നയത്തില്‍ മാറ്റമുണ്ടാകണമെന്നും 2018 ഏപ്രില്‍ 18 മുതല്‍ 22 വരെ ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും യെച്ചൂരി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയോടും കോണ്‍ഗ്രസിനോടും തുല്യ അകലമെന്ന നിലപാട് ഇനിയും തുടരുന്നത് ഉചിതമല്ലെന്ന ബംഗാള്‍ ഘടകത്തിന്റെ വാദം പാര്‍ട്ടി സെക്രട്ടറിക്കു കരുത്താകുമെങ്കിലും കോണ്‍ഗ്രസുമായി ഒരു ബന്ധവും വേണ്ടെന്ന പ്രകാശ് കാരാട്ട് പക്ഷത്തിന്റെ ഉറച്ച നിലപാടില്‍ നിന്ന് പുതിയ സമീപനം എങ്ങനെ ഉരുത്തുരിഞ്ഞു വരുമെന്ന് കാത്തിരുന്ന് കാണാം. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, മാവോവാദികളുമായി ചേര്‍ന്ന് നടത്തുന്ന കമ്മ്യൂണിസ്റ്റ് വേട്ടക്ക് തടയിടാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തവര്‍ക്ക് രാജ്യത്ത് ഫാസിസം ഫണം വിടര്‍ത്തിയാടുന്ന കാലത്ത് ഒന്നിച്ചുനില്‍ക്കാനാവില്ല എന്നത് അത്ഭുതമുളവാക്കുന്നതാണ്. പാര്‍ട്ടിയുടെ ജീവന്മരണ പോരാട്ടമായതു കൊണ്ട് അന്ന് ബംഗാള്‍ ഘടകത്തിന്റെ തീരുമാനമനുസരിച്ച് തീരുമാനം കൈക്കൊള്ളാന്‍ പി.ബിയെ ചുമതപ്പെടുത്തിയ സി.പി.എമ്മിന് ഇന്ന് രാജ്യം ഒറ്റക്കെട്ടായി ഫാസിസത്തിനെതിരെ ജീവന്മരണ പോരാട്ടം നടത്തുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. വെറും വാചകമടിയിലൂടെ ഫാസിസത്തെ പ്രതിരോധിക്കാമെന്ന വ്യാമോഹം കൊണ്ടുനടക്കേണ്ട കാലമല്ലിത്. വ്യക്തമായ സാമൂഹിക, രാഷ്ട്രീയ പദ്ധതികളിലൂടെയും പ്രത്യയശാസ്ത്ര ജാഗ്രതയോടെയും ഫാസിസത്തെ ചെറുത്തു തോല്‍പിക്കേണ്ട സന്ദര്‍ഭമാണിത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ ഭരണകൂടം ഫാസിസമല്ലെന്നു തുറന്നുപറഞ്ഞ പ്രകാശ് കാരാട്ടിനെപ്പോലെയുള്ളവരുടെ ബൗദ്ധിക ശേഷിയാണ് സി.പി.എമ്മിന്റെ ഇപ്പോഴത്തെ പാപ്പരത്തം. ഫാസിസത്തിനെതിരെ എല്ലാവരും ഒരേ വഴിയില്‍ നടക്കുമ്പോള്‍ മാറി നടക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത് ഇത്തരം നേതാക്കളാണ്. രാജ്യസഭയില്‍ കരുത്താകുമായിരുന്ന ശബ്ദത്തെ അരിഞ്ഞുവീഴ്ത്തിയതും ഈ അരിവാളായിരുന്നുവല്ലൊ?
അധികാര ബലത്തില്‍ അസഹിഷ്ണുതയും അസ്വസ്ഥതയും കൊണ്ട് നീറിപ്പുകയുകയാണ് രാജ്യം. മതേതരത്വത്തിന്റെ കണ്ണുകള്‍ക്ക് കാണാനാവാത്തതും കാതുകള്‍ക്ക് കേള്‍ക്കാന്‍ കഴിയാത്തതുമായ കാര്യങ്ങള്‍ക്കാണ് ഓരോ പുലരിയും സാക്ഷ്യം വഹിക്കുന്നത്. ഭരണകൂട നെറികേടുകളെ തുറന്നെതിര്‍ത്ത ഗൗരി ലങ്കേഷിന്റെ ശരീരം വെടിയുണ്ടകളേറ്റു വാങ്ങിയത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണം. മനുഷ്യരേക്കാള്‍ മൃഗങ്ങള്‍ മഹത്വവത്കരിക്കപ്പെടുകയും മതവും ജാതിയും നോക്കി ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പതിവാകുകയും ചെയ്യുന്ന നാടായി ഇന്ത്യ മാറുകയാണ്. മതേതരത്വ പാരമ്പര്യത്തില്‍ നിന്ന് ഫാസിസ്റ്റ് കാടത്തത്തിലേക്ക് അതിശീഘ്രം കുതിക്കുന്ന രാജ്യത്ത് ഇതിനെതിരെ പ്രതിരോധക്കോട്ട പണിയുക ഏറെ പ്രയാസകരമാണ്. പൊതുശത്രുവിനെ കണ്ടറിയുകയും മതേതര കൂട്ടായ്മ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് കരണീയ മാര്‍ഗം. ഇരുട്ടില്‍ നീളുന്ന നീരാളിക്കൈകള്‍ രാജ്യത്തിന്റെ മഹിത പൈതൃകത്തെ വരിഞ്ഞുമുറുക്കുമ്പോഴും മുഖ്യശത്രുവിനെ ഇനിയും മഷിയിട്ടു തിരിയുന്നത് മണ്ടത്തരമാണ്. പൊതുയിടങ്ങളും പാര്‍ലമെന്റും ഫാസിസ്റ്റുകള്‍ അടക്കി ഭരിക്കുന്ന കാലമെത്തും മുമ്പ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മതേതര കൂട്ടായ്മക്ക് കരുത്തുപകരുകയാണ് വേണ്ടത്. മതേതര മനസുകളില്‍ നിന്ന് സ്വത്വസംരക്ഷണത്തിന്റെ നിലവിളി ഉയരുന്ന വേളയില്‍ ഇനിയും സമയം വൈകിയിട്ടില്ല. ഇത് മനസിലാക്കാനുള്ള വിവേകമെങ്കിലും സി.പി.എമ്മിനുണ്ടാകട്ടെ.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending