News
സ്വര്‍ണവിലയ്ക്ക് വീണ്ടും കുതിപ്പ്; പവന് 1,14,840
2.03 ശതമാനത്തിന്റെ വര്‍ധനയാണ് ഇന്നുണ്ടായത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ശനിയാഴ്ച 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 265 രൂപ വര്‍ധിച്ച് 14,355 രൂപയായി. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 1,14,840 രൂപയിലെത്തി.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 215 രൂപ ഉയര്‍ന്ന് 11,795 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9,185 രൂപയും 9 കാരറ്റിന് 5,925 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളി ഗ്രാമിന് 285 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ സ്വര്‍ണവില ഇടിഞ്ഞിരുന്നെങ്കിലും ഉച്ചയോടെ ശക്തമായി തിരികെ ഉയര്‍ന്നു. ദിവസത്തിനിടെ പവന് 1,31,160 രൂപ വരെ എത്തി റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവില പിന്നീട് താഴേക്ക് വന്നിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 90 ഡോളര്‍ ഉയര്‍ന്ന് 1,966.26 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 2.03 ശതമാനത്തിന്റെ വര്‍ധനയാണ് ഇന്നുണ്ടായത്.
News
ഒബാമയെയും ഭാര്യയെയും കുരങ്ങായി ചിത്രീകരിച്ച് ട്രംപ്; വംശീയാധിക്ഷേപത്തില്‍ പ്രതിഷേധം, പിന്‍വലിച്ചു
വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളുടെ തല കുരങ്ങുകളുടെ ശരീരത്തില്‍ ചേര്‍ത്തുവെച്ച് വംശീയമായി അധിക്ഷേപിച്ചത്.
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേല്‍ ഒബാമയെയും അവഹേളിക്കുന്ന തരത്തിലുള്ള വംശീയ വീഡിയോ പങ്കുവെച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലോകമെമ്പാടും പ്രതിഷേധം. ട്രംപിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലില്‍’ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഒബാമ ദമ്പതികളെ കുരങ്ങുകളായി ചിത്രീകരിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളുടെ തല കുരങ്ങുകളുടെ ശരീരത്തില്‍ ചേര്‍ത്തുവെച്ച് വംശീയമായി അധിക്ഷേപിച്ചത്. ‘ദ ലയണ്‍ സ്ലീപ്സ് ടു നൈറ്റ്’ എന്ന ഗാനമാണ് ദൃശത്തിലുള്ളത്. 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതായിരുന്നു വീഡിയോയുടെ പ്രധാന ഉള്ളടക്കം.
വിവാദങ്ങള്‍ക്കു പിന്നാലെ വീഡിയോ പേജില്‍ നിന്ന് നീക്കം ചെയ്തു. വൈറ്റ് ഹൗസ് ജീവനക്കാരന് സംഭവിച്ച അബദ്ധമാണിതെന്ന് പ്രസ് സെക്രട്ടറി കരോലിന് ലെവിറ്റ് വിശദീകരിച്ചു. ട്രംപിനെ ‘കാട്ടിലെ രാജാവായും’ ഡെമോക്രാറ്റുകളെ മറ്റു മൃഗങ്ങളായും ചിത്രീകരിക്കുന്ന ഒരു മീം മാത്രമാണിതെന്നായിരുന്നു വൈറ്റ് ഹൗസിന്റെ ആദ്യ പ്രതികരണം. എന്നാല്‍ വംശീയതയില്‍ ഉറച്ചുനില്‍ക്കുന്ന ട്രംപിന്റെ നിലപാടാണ് ഇതെന്ന് പ്രതിപക്ഷം ആരോപിച്ചു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളും ട്രംപിനെതിരെ രംഗത്തുവന്നു. ‘ഇതൊരു വ്യാജ പോസ്റ്റാവട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. വൈറ്റ് ഹൗസില്‍ നിന്ന് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വംശീയാധിക്ഷേപമാണിത്,’ എന്ന് ടിം സ്കോട്ട് (സെനറ്റര്‍) പറഞ്ഞു. ട്രംപിന്റെ ഈ പ്രവൃത്തി ‘അറപ്പുളവാക്കുന്നത്’ ആണെന്നും എല്ലാ റിപ്പബ്ലിക്കന്‍ അംഗങ്ങളും ഇതിനെതിരെ പ്രതികരിക്കണമെന്നും ഗാവിന് ന്യൂസോം (കാലിഫോര്‍ണിയ ഗവര്‍ണര്‍) ആവശ്യപ്പെട്ടു.
വീഡിയോ വംശീയവും അങ്ങേയറ്റം നിന്ദ്യവുമാണെന്ന് ആഫ്രിക്കന്‍-അമേരിക്കന്‍ അവകാശ സംഘടനയായ NAACP വ്യക്തമാക്കി.
News
ഇസ്ലാമാബാദ് ചാവേര്‍ ആക്രമണം: മരണസംഖ്യ 69 ആയി
ആക്രമണത്തില്‍ 169 പേര്‍ക്ക് പരുക്കേറ്റതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
ഇസ്ലാമാബാദ്: പാകിസ്താനിലെ ഇസ്ലാമാബാദില് നടന്ന ചാവേര്‍ ആക്രമണത്തില്‍ മരണം 69 ആയി ഉയര്‍ന്നു. ആക്രമണത്തില്‍ 169 പേര്‍ക്ക് പരുക്കേറ്റതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. പരുക്കേറ്റവരില്‍ നിരവധി പേരുടെ നില അതീവ ഗുരുതരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇസ്ലാമാബാദിലെ തര്‍ലായ് പ്രദേശത്തെ ഖാദിജത്തുല്‍ കുബ്ര പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനിടെയായിരുന്നു ആക്രമണം. ശക്തമായ സ്ഫോടനമാണ് പള്ളിക്കുള്ളില്‍ ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ആക്രമണത്തെ ശക്തമായി അപലപിച്ച പാകിസ്ഥാന് പാര്‍ലമെന്ററി കാര്യ മന്ത്രി താരിഖ് ഫസല്‍ ചൗധരി, ഇത് ഭീരുത്വപരമായ പ്രവൃത്തിയാണെന്നും ഇത്തരം ആക്രമണങ്ങളിലൂടെ രാജ്യത്തിന്റെ മനോവീര്യം തകര്‍ക്കാന്‍ കഴിയില്ലെന്നും പ്രതികരിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയും പാകിസ്ഥാന് സൈന്യവും തമ്മില്‍ അടുത്തിടെ നടന്ന വലിയ ഏറ്റുമുട്ടലിന് പിന്നാലെയാണ് രാജ്യത്തെ നടുക്കിയ ഈ ആക്രമണം ഉണ്ടായത്. ഇസ്ലാമാബാദില് സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. കഴിഞ്ഞ നവംബറില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടിരുന്നു.
kerala
തിരുവല്ല സ്പാ പീഡനക്കേസ്: അന്വേഷണം പൊലീസിലേക്കും
പോലീസും പ്രാദേശിക ഗുണ്ടാസംഘങ്ങളും തമ്മിലുള്ള കൂട്ടുകെട്ട് അന്വേഷിക്കാന്‍ ഉന്നതതല നിര്‍ദ്ദേശം ലഭിച്ചു.
തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പ കേസ് പ്രതിയും സംഘവും ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ നിര്‍ണ്ണായ വിവരങ്ങള്‍ പുറത്ത്. പോലീസും പ്രാദേശിക ഗുണ്ടാസംഘങ്ങളും തമ്മിലുള്ള കൂട്ടുകെട്ട് അന്വേഷിക്കാന്‍ ഉന്നതതല നിര്‍ദ്ദേശം ലഭിച്ചു. തിരുവല്ലയിലെ സ്പാകളില്‍ നിന്ന് ചില പോലീസുകാര്‍ കൃത്യമായി ‘മാസപ്പടി’ വാങ്ങുന്നതായും ഇവര്‍ സ്പാകളിലെ നിത്യസന്ദര്‍ശകരാണെന്നും സംശയമുണ്ട്.
ഫെബ്രുവരി ഒന്നിന് നടന്ന സംഭവത്തില്‍ കേസെടുക്കാന്‍ പോലീസ് ആദ്യം താല്പര്യം പ്രകടിപ്പിച്ചില്ലെന്നും ജില്ലാ പോലീസ് മേധാവി ഇടപെട്ട ശേഷമാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവം നടന്ന സ്പായുടെ ഉടമയും രംഗത്തെത്തിയിട്ടുണ്ട്. ഇത് വെറും ഗുണ്ടാപ്പിരിവ് കേസ് മാത്രമല്ലെന്നും, തന്റെ ബിസിനസ് തകര്‍ക്കാന്‍ മറ്റൊരു സ്പാ ഉടമ നല്കിയ ക്വട്ടേഷന്‍ ആണെന്നും അദ്ദേഹം പറയുന്നു.
കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. ഇതുവരെ പ്രധാന പ്രതിയായ സുബിന് അലക്സാണ്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായി. ഒളിവിലുള്ള പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. സുബിനെതിരെ വീണ്ടും കാപ്പ ചുമത്താന്‍ പോലീസ് നീക്കം തുടങ്ങി.
ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആറംഗ സംഘം സ്പായില്‍ അതിക്രമിച്ചു കയറി 50,000 രൂപ ആവശ്യപ്പെട്ടു. അത് നല്‍കാത്തതിനെത്തുടര്‍ന്ന് ജീവനക്കാരിയെ കത്തിമുനയില്‍ നിര്‍ത്തി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
-
Film3 days ago‘വീല്‍ ചെയറിലിരിക്കുന്നെന്ന് കരുതേണ്ട, പലതും നിങ്ങളെ ഞെട്ടിക്കും’; വാരാണസിയിലെ വില്ലന്‍ കഥാപാത്രത്തെ കുറിച്ച് പൃഥ്വിരാജ്
-
News3 days agoഅമ്മയോടൊപ്പം ഒളിച്ചോടിയതിന്റെ പ്രതികാരം; 10 വര്‍ഷത്തിന് ശേഷം മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
-
News3 days agoപുത്തനത്താണി ആറുവരിപ്പാതയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്
-
main stories3 days ago‘ആര്‍എസ്എസും ബിജെപിയും രാജ്യത്തെ ഭിന്നിപ്പിക്കുന്നു, മോദി സാമൂഹ്യഘടനയെ തകര്‍ത്തു’ -മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
News3 days agoഗുഡ്ബൈ ടു യു.എസ്; ഉപരിപഠനത്തിന് യൂറോപ്യന്‍ രാജ്യങ്ങള്‍ തിരഞ്ഞെടുത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍
-
health3 days agoവായ്പുണ്ണിനെ നിസാരമായി കാണുന്നുണ്ടോ? ചിലപ്പോള്‍ കാന്‍സര്‍ ആവാം
-
india2 days agoമോദി സ്പീക്കറുടെ പിറകിൽ ഒളിക്കുകയാണ്, മൂന്നു വനിതകൾ നിന്നപ്പോൾ സഭയിലേക്ക് വരാൻ ധൈര്യമില്ല: പ്രിയങ്ക ഗാന്ധി
-
GULF17 hours agoഅബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടറായി വീണ്ടും എംഎ യൂസുഫലി
