News
കൊറിയന്‍ ഭ്രമം; വിദ്യാര്‍ത്ഥികളെ ചതിക്കുഴികളില്‍നിന്ന് രക്ഷിക്കാന്‍ ബോധവത്കരണ കാമ്പെയിന് സംഘടിപ്പിക്കാനൊരുങ്ങി പൊലീസ്
ചോറ്റാനിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആദിത്യ ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കുന്നത്.
കൊച്ചി: കൗമാരക്കാര്‍ക്കിടയില്‍ വ്യാപകമാകുന്ന കൊറിയന്‍ ഭ്രമം നിയന്ത്രിക്കുകയും അതുമായി ബന്ധപ്പെട്ട ചതിക്കുഴികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യാന്‍ സ്കൂളുകളിലും കോളേജുകളിലും ബോധവത്കരണ കാമ്പെയിന് സംഘടിപ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നു. ചോറ്റാനിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആദിത്യ (16) ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കുന്നത്.
കെ-പോപ് സംഗീതം, കൊറിയന്‍ വെബ് സീരീസുകള്‍, സിനിമകള്‍ തുടങ്ങിയവയോടുള്ള അമിതമായ ആഭിമുഖ്യം കൗമാരക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നതായി പൊലീസ് വിലയിരുത്തുന്നു. കൊറിയന്‍ ഭാഷ പഠിക്കാനും അവിടെ ജോലി തേടിപ്പോകാനുമുള്ള താല്പര്യവും കൂടിവരുന്നു. ഈ പ്രവണത മുതലെടുത്ത് ഓണ്‍ലൈനില്‍ ഉള്‍പ്പെടെ ചതിക്കുഴികളൊരുക്കുന്നവരും സജീവമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
സ്റ്റുഡന്റ്സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെയും അധ്യാപകരുടെയും സഹകരണത്തോടെ കാമ്പെയിന് നടപ്പാക്കാനാണ് തീരുമാനം. സൈബര്‍ പൊലീസ് സംഘത്തെയും ഇതിനായി വിനിയോഗിക്കും. പരീക്ഷാകാലമായതിനാല്‍ അടുത്ത അധ്യയന വര്‍ഷത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.
കൗമാരക്കാര്‍ക്കിടയിലെ കൊറിയന്‍ ഭ്രമം നിയന്ത്രിക്കുകയും ചതിക്കുഴികളെക്കുറിച്ച് ബോധവത്കരിക്കുകയുമാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യമെന്ന് എറണാകുളം റൂറല്‍ എസ്.പി. കെ.എസ്. സുദര്ശന് വ്യക്തമാക്കി.
അതേസമയം, ആദിത്യയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുന്നതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിക്ക് കൊറിയന്‍ സുഹൃത്തുണ്ടെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല. സംഗീതരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന കൊറിയന്‍ സുഹൃത്ത് അപകടത്തില്‍ മരിച്ചതായി അറിഞ്ഞതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന് ജീവന് വെടിയുകയാണെന്ന് ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
News
‘ഒരേ പോലുള്ള പാട്ടുകള്‍ പാടി മടുത്തു’; അരിജിത് സിംഗിന്റെ വിരമിക്കല്‍ കാരണം വ്യക്തമാക്കി അനുരാഗ് കശ്യപ്
ട്രൈഡ് ആൻഡ് റെഫ്യൂസ്ഡ് പ്രൊഡക്ഷൻസ്’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം
ന്യൂഡല്‍ഹി: സിനിമാ പിന്നണി ഗാനരംഗത്ത് നിന്ന് പിന്മാറിയ അരിജിത് ഗായകന്റെ തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി സംവിധായകന് അനുരാഗ് കശ്യപ്. സംഗീതത്തോടുള്ള താല്‍പ്പര്യക്കുറവല്ല, ഒരേ സ്വഭാവത്തിലുള്ള ഗാനങ്ങള്‍ തുടര്‍ച്ചയായി ആലപിക്കേണ്ടി വന്നതിലുള്ള മടുപ്പാണ് തീരുമാനത്തിന് കാരണമെന്നാണ് അനുരാഗ് വ്യക്തമാക്കിയത്.
ട്രൈഡ് ആന്‍ഡ് റെഫ്യൂസ്ഡ് പ്രൊഡക്ഷന്‍സ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ”എപ്പോഴും ഹൃദയതകര്‍ച്ചയെക്കുറിച്ചുള്ള പാട്ടുകള്‍ തന്നെ. ഒരേ രീതിയിലുള്ള ഗാനങ്ങള്‍ വീണ്ടും വീണ്ടും പാടി മടുത്തതുകൊണ്ടാണ് അരിജിത് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അദ്ദേഹം അതിവിശിഷ്ടമായ കഴിവുള്ള കലാകാരനാണ്,” എന്നാണ് അനുരാഗിന്റെ വാക്കുകള്‍.
‘പഗ്ലൈറ്റ്’ എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയത് അരിജിത്താണെന്നും അദ്ദേഹം ഒരു ചലച്ചിത്രസംവിധായകനായും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അനുരാഗ് പറഞ്ഞു. വളരെ സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയായ അരിജിത് ഒരേ തരത്തിലുള്ള ഗാനങ്ങളില്‍ ഒതുങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലാപരമായ സ്വാതന്ത്ര്യത്തെക്കുറിച്ചും അനുരാഗ് വിശദീകരിച്ചു.
”ഞങ്ങള്‍ ‘നിശാഞ്ചി’ ചെയ്തപ്പോള്‍ ആ പാട്ടിന് അദ്ദേഹം നൂറോളം പതിപ്പുകള്‍ തയ്യാറാക്കി. ഇതുവരെ ആരും അദ്ദേഹത്തോട് അത്തരമൊരു പാട്ട് ആവശ്യപ്പെട്ടിരുന്നില്ല. സംഗീതം ആത്മാവില്‍ നിന്നാണ് വരേണ്ടത്. കലാകാരന് സ്വാതന്ത്ര്യം നല്കിയാല് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ‘ഇതുപോലെ മതി’ എന്ന് നിയന്ത്രിച്ചാല്‍ അവരുടെ കഴിവുകള്‍ മുഴുവന്‍ പുറത്തുവരില്ല,” എന്നും അനുരാഗ് പറഞ്ഞു.
ജനുവരി 27-നാണ് അരിജിത് സിംഗ് സിനിമാ പിന്നണി ഗാനരംഗത്ത് നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പ്രഖ്യാപനം. ”ഒരു പിന്നണി ഗായകനെന്ന നിലയില്‍ ഇനി പുതിയ പാട്ടുകള്‍ പാടുന്നില്ല. ഇത് ഒരു മനോഹരമായ യാത്രയായിരുന്നു,” എന്ന് അദ്ദേഹം കുറിച്ചു. അതേസമയം, സായ് പല്ലവിയും ജുനൈദ് ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘ഏക് ദിന്’ എന്ന ചിത്രത്തില്‍ അരിജിത്തിന്റെ പാട്ടുണ്ടാകും. വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഏറ്റെടുത്ത പ്രോജക്ട് ആയിരുന്നുവിത്.
News
മദ്യലഹരിയില്‍ മകന് കസേരയോടെ വലിച്ചെറിഞ്ഞ അമ്മ മരിച്ചു; പ്രതി കസ്റ്റഡിയില്‍
പള്ളിയാന്മൂല സ്വദേശിനിയായ വി. ശാന്ത ആണ് മരിച്ചത്.
കണ്ണൂര്‍: മകന്റെ ക്രൂര ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പള്ളിയാന്മൂല സ്വദേശിനിയായ വി. ശാന്ത (88) ആണ് മരിച്ചത്.
മകന് സജീവന് മദ്യലഹരിയില്‍ അമ്മയെ കസേരയോടെ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് വി. ശാന്തയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
സംഭവത്തെ തുടര്‍ന്ന് സജീവനെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലാണ് ഇയാള്‍ ആക്രമണം നടത്തിയതെന്നാണ് പൊലീസ് നല്കുന്ന വിവരം.
kerala
സര്‍ക്കാരിന് തിരിച്ചടി; നവകേരള സര്‍വ്വേ ഹൈക്കോടതി റദ്ദാക്കി
കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവിയര്‍ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
നവകേരള സര്‍വ്വേയില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി. നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം ഹൈക്കോടതി റദ്ദാക്കി. കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവിയര്‍ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നവ കേരള സര്‍വ്വേ എന്ന പേരില്‍ കേരള സര്‍ക്കാര്‍, സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് സിപിഐഎം എല്‍ഡിഎഫ് അനുഭാവികളെയും പ്രവര്‍ത്തകരേയും വിന്യസിച്ചുകൊണ്ട് ഡോര്‍ ടു ഡോര്‍ ക്യാമ്പയിന് നടത്തുന്നതിന്റെ ഭാഗമായി നടത്തിയ പദ്ധതിയെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നതില്‍ പദ്ധതിയെ തടഞ്ഞുകൊണ്ട് ഉത്തരവ് ലഭിച്ചു. ഈ പദ്ധതി സര്‍ക്കാരിന്റെ പ്രവര്‍ത്തന മാര്‍ഗരേഖയ്ക്ക് വിരുദ്ധവും ഉത്തരവാദിത്വരഹിതമായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നതുമാണ് എന്ന് കണ്ടുകൊണ്ട് ഇതിനായി മാറ്റിവെച്ച 20 കോടി രൂപ നല്കാന് പാടുള്ളതല്ല എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിപ്രസ്താവന നടത്തി. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജെയിന് ജയ്സണ്‍ മാത്യുവാണ് അലോഷ്യസ് സേവിയറിനായി കോടതിയില്‍ ഹാജരായത്.
-
News3 days agoആഗോള അയ്യപ്പ സംഗമം നടത്തിയത് ലോക പ്രശസ്തിക്ക് വേണ്ടി, ഇപ്പോള്‍ തട്ടിപ്പുകളിലൂടെ നല്ല പ്രശസ്തി കിട്ടി’ -രമേശ് ചെന്നിത്തല
-
india2 days agoപട്നയിൽ വാലന്റൈൻ ദിനത്തിൽ കമിതാക്കളെ ഭീഷണിപ്പെടുത്തി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ
-
kerala3 days agoമുസ്ലിം യൂത്ത് ലീഗ് യൂത്ത് കോണ്‍ക്ലേവ് നാളെ
-
kerala3 days ago‘ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടര്‍ച്ചയാണ് ആഗോള അയ്യപ്പ സംഗമം’ -വി.ഡി. സതീശന്
-
News3 days ago‘കോമഡി ആരെയും വേദനിപ്പിക്കരുത്”; മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവെച്ച് ഊര്‍വശി
-
kerala2 days agoതാമരശ്ശേരിയില്‍ കിണറുകളിലെ വെള്ളത്തിന് നീല നിറം; ആശങ്കയില്‍ വീട്ടുകാര്‍
-
kerala2 days agoമഞ്ചേശ്വരത്ത് വോട്ടുവെട്ടൽ; ഫോം-7 ഉപയോഗിച്ച് വ്യാജ പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാൻ നിർദേശം
-
kerala2 days ago‘എവിടെയെല്ലാം സ്വാഭാവിക നടപടികള്‍ ഉണ്ടായി, എല്ലാം ദൈവനിശ്ചയം പോലെ നടക്കും’; സജിചെറിയാന് പ്രേംകുമാറിന്റെ മറുപടി
