Connect with us

Views

അധികാരം അക്രമത്തിനാകരുത്

Published

on

 

മലപ്പുറം അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക് കോളജിലെ വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പെരിന്തല്‍മണ്ണ നഗരത്തിലുണ്ടായ സംഭവങ്ങള്‍ കേരളത്തിലെ സമാധാനകാംക്ഷികളായ ജനങ്ങളെയാകെ വേദനിപ്പിക്കാന്‍ പോന്നതാണ്. സംസ്ഥാനം ഭരിക്കുന്ന പ്രധാനപ്പെട്ട കക്ഷിയുടെ അണികളും അവരുടെ പോഷക സംഘടനാപ്രവര്‍ത്തകരുമാണ് നഗരത്തെയും നഗരവാസികളെയും യാത്രക്കാരെയും ഒന്നടങ്കം മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള നരനായാട്ടിന് ഒരുമ്പെട്ടതെന്നതാണ് ഈ പുതിയ അധ്യായത്തിലെ ആശങ്കക്ക് അടിസ്ഥാനം.

മുസ്്ലിംലീഗിന്റെ പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി ഓഫീസ് പൂര്‍ണമായും അടിച്ചുതകര്‍ക്കാനും പൊലീസിനെ വെല്ലുവിളിച്ച് മുസ്‌ലിംലീഗ് പ്രവര്‍ത്തകരെയും നേതാക്കളെയും കല്ലെറിഞ്ഞ് പരിക്കേല്‍പിക്കാനുംവരെ ഭരണവര്‍ഗ അക്രമിസംഘം തയ്യാറായി എന്നത് നാട്ടില്‍ നിലനില്‍ക്കുന്ന നിയമവ്യവസ്ഥയെ അത് സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍തന്നെ പരസ്യമായി വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതായിപ്പോയി.

പോളിടെക്‌നിക് കോളജില്‍ മുസ്്‌ലിംലീഗിന്റെ പോഷക സംഘടനയും കേരളത്തിലെ പ്രധാനപ്പെട്ട വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായ എം.എസ്.എഫിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കില്ലെന്ന തീട്ടൂരമാണ് ഇതിന്റെയൊക്കെ അടിസ്ഥാനം. ജനാധിപത്യത്തില്‍ എവിടെയും ആര്‍ക്കും കടന്നുചെല്ലാനും സ്വതന്ത്രമായി രാഷ്ട്രീയ-സംഘടനാപ്രവര്‍ത്തനം നടത്താനും അനുമതിയും ഭരണഘടനാപരമായ അനുവാദവും കല്‍പിച്ചുനല്‍കപ്പെട്ടിരിക്കവെയാണ് ഒരു സംഘടനയുടെ ആളുകള്‍ വടിവാളും കല്ലുകളും കഠാരകളുമായി നാട്ടിലിറങ്ങി അക്രമപ്പേക്കൂത്ത് നടത്തിയത്. പെരിന്തല്‍മണ്ണ പ്രദേശത്ത് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന അക്രമ പരമ്പയുടെ പുതിയ എപ്പിസോഡ് മാത്രമാണിത്. കേരളത്തിലെ മൂന്നാമത്തെ വലിയ കക്ഷിയും മണ്ഡലത്തിലെ ഒന്നാം കക്ഷിയുമായ മുസ്‌ലിംലീഗിനോടും അതിന്റെ പ്രവര്‍ത്തകരോടും എന്നും അസഹിഷ്ണുതാഭരിതമായ മനോഭാവവും പെരുമാറ്റവുമാണ് സി.പി.എം ഈ മേഖലയില്‍ കാഴ്ചവെക്കാറുള്ളത്. നിരവധി തവണ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ സി.പി.എം അക്രമികളുടെ ക്രൂര മര്‍ദനങ്ങള്‍ക്കിരയായി.
അങ്ങാടിപ്പുറം ഗവ.പോളിടെക്‌നിക്കില്‍ കഴിഞ്ഞ നാല്‍പതുകൊല്ലമായി കെ.എസ്.യു, എം.എസ്.എഫ് സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല. എസ്.എഫ്.ഐക്കാരല്ലാത്ത വിദ്യാര്‍ത്ഥികളെ വിലക്കിയതുമൂലം അവര്‍ക്ക് പഠനം നിര്‍ത്തിപ്പോകേണ്ടിവന്നു. കഴിഞ്ഞദിവസം എം.എസ്.എഫിന്റെ ക്യാമ്പസ്‌വിംഗ് ഉദ്ഘാടനത്തിന് ക്രൂരമായ അക്രമമാണ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്.എഫ്.ഐക്കാര്‍ അഴിച്ചുവിട്ടത്. അന്ന് ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ച കോളജ് ക്യാമ്പസിന് മുന്നിലെ എം.എസ്.എഫിന്റെ കൊടിമരം തകര്‍ത്തതില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. കൊടിമരം പുതിയത് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും എസ്.എഫ്.ഐക്കാര്‍ എം.എസ്.എഫിന്റെയും മുസ്്‌ലിംലീഗിന്റെയും പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമവുമായി രംഗത്തെത്തുകയാണുണ്ടായത്. സി.ഐ.ടി.യുക്കാരും അക്രമത്തിന് നേതൃത്വം നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകര്‍ക്കുനേരെയും അക്രമം തുടര്‍ന്നപ്പോള്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ പാലിച്ച ക്ഷമയാണ് പാര്‍ട്ടി മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ക്കാന്‍ അക്രമികളെ പ്രേരിപ്പിച്ചത്. ഇതൊക്കെ കയ്യുംകെട്ടി നോക്കിനിന്ന പൊലീസിനാണ് സംഭവത്തില്‍ രണ്ടാംപ്രതിസ്ഥാനം. മറ്റൊരു മാര്‍ഗവുമില്ലാതെയാണ് പെരിന്തല്‍മണ്ണതാലൂക്കില്‍ ഇന്നലെ ഹര്‍ത്താലിന് യു.ഡി.എഫ് ജില്ലാകമ്മിറ്റി ആഹ്വാനം നടത്തിയത്.

മാരകായുധങ്ങളും കുറുവടികളുമായി നടത്തിയ പ്രകടനം എസ്.എഫ്.ഐക്കാരുടെ അഹന്തയുടെ മൂര്‍ധന്യത്തിലെത്തിയതായിരുന്നു മുസ്്‌ലിംലീഗ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേര്‍ക്കുണ്ടായ പേക്കൂത്ത്. നഗരത്തിനുനടുവിലെ ഓഫീസിലേക്ക് ഇരച്ചുകയറിയ കൊച്ചു സഖാക്കള്‍ ഒന്നാം നിലയിലെ പൂട്ടുതകര്‍ത്ത് കയറി ജനല്‍ചില്ലകളും ഓഫീസിലെ കസേരകളും മേശയും മറ്റും അടിച്ചുതകര്‍ക്കുകയും വിലപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ വലിച്ചുപുറത്തെറിയുകായിരുന്നു. പുറത്ത് റോഡില്‍ വലിച്ചിട്ട ഓഫീസ് സാമഗ്രികള്‍ക്കുനേരെ പോലും അരിശം തീര്‍ത്ത സഖാക്കളെ കയ്യോടെ പിടിച്ച് കയ്യാമം വെക്കുന്നതിനു പകരം അക്രമം തടയാനെത്തിയ മുസ്‌ലിംലീഗ് -യൂത്ത് ലീഗ്-എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കുനേരെ ചൂരല്‍വീശുന്നതാണ് കണ്ടത്. പ്രവര്‍ത്തകരെ അതിക്രൂരമായി മര്‍ദിക്കാന്‍ ചില പൊലീസ് സേനാംഗങ്ങള്‍ തയ്യാറായി. കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങിയ യാത്രക്കാരും സംഘര്‍ഷത്തിന്റെ ചുടുനീര് കുടിച്ചു. മണിക്കൂറോളം തുടര്‍ന്ന അക്രമം കണ്ടിട്ടും നടപടിയെടുക്കാതെ വാദികളുടെ നേര്‍ക്ക് നടത്തിയ പൊലീസ് നരനായാട്ട് ആരുടെ തീട്ടൂരത്തിനാലാണെന്ന് ജനങ്ങള്‍ക്കറിയേണ്ടതുണ്ട്. മുകളിലുള്ളവര്‍ അറിയാതെ ഇത്തരത്തിലൊരു അക്രമപരമ്പര നടത്താനും പൊലീസിനെ നിഷ്‌ക്രിയരാക്കാനും കഴിയുമായിരുന്നില്ല. അക്രമം നടത്തിയവര്‍ സി.പി.എം ഓഫീസില്‍ രാത്രി വൈകിയും തമ്പടിച്ചിരുന്നുവെന്നതിന് തെളിവുകളുണ്ട്.

കുട്ടിസഖാക്കളെ അക്രമത്തിന് വിട്ട് അധികാരത്തില്‍ സുഖിക്കാമെന്ന് കരുതുന്നവരാണ് പെരിന്തല്‍മണ്ണയിലെ അക്രമപ്പേക്കൂത്തിനും പിറകിലെന്നാണ് മനസ്സിലാക്കേണ്ടത്. പതിറ്റാണ്ടുകളായി കിണഞ്ഞുപരിശ്രമിച്ചിട്ടും പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലം പിടിച്ചെടുക്കാനോ ജനങ്ങളുടെ മാനസിക പിന്തുണ നേടാനോ കഴിയാത്തവരുടെ നിരാശാബോധത്തില്‍ നിന്നാണ് ഈ അക്രമപരമ്പരയും അരങ്ങേറിയത്. അങ്ങാടിപ്പുറം മേല്‍പാലം ഉള്‍പ്പെടെ മേഖലയുടെ സര്‍വതോമുഖമായ വികസനത്തിന് മുസ്‌ലിംലീഗും യു.ഡി.എഫും നടത്തിക്കൊണ്ടിരിക്കുന്ന മാതൃകാപരവും പ്രശംസാര്‍ഹവുമായ പ്രവര്‍ത്തനങ്ങളാണ് എതിരാളികളെ മത്തുപിടിപ്പിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ മുസ്‌ലിംലീഗും യു.ഡി.എഫും നടത്തിയ വികസന പദ്ധതികളാണ് അവിടെ പാര്‍ട്ടിയും മുന്നണിയുടെയും ശക്തിസ്രോതസ്സായി നിലകൊള്ളുന്നതിന് കാരണം. ഇതിനെ അക്രമം കൊണ്ട് ജനശ്രദ്ധതിരിച്ചുവിട്ട് കണ്ണൂര്‍ മോഡലില്‍ പരാജയപ്പെടുത്താമെന്നാണ് തീരുമാനമെങ്കില്‍ അത് മലപ്പുറം ജില്ലയിലെയും കേരളത്തിലെയും ജനങ്ങള്‍ അംഗീകരിച്ചുകൊടുക്കാന്‍ പോകുന്ന പ്രശ്‌നമില്ലെന്ന് വിനയത്തോടെ ഓര്‍മിപ്പിക്കട്ടെ. ആശയത്തെ ആശയം കൊണ്ട് നേരിടുന്നതാണ് രാഷ്ട്രീയത്തിലെ ആണത്തം.

പാലക്കാട്ട് ഗവ. വിക്ടോറിയ കോളജ് പ്രിന്‍സിപ്പലിന് ജീവിച്ചിരിക്കെ കാമ്പസില്‍ ശവകുടീരമൊരുക്കിയ കുട്ടിസഖാക്കളുടെ കാട്ടാളചെയ്തിയെ കലയായി വിവരിച്ചതും കാസര്‍കോട്ടെ സോഫിയക്ക് ക്യാമ്പസില്‍ കയറിപ്പഠിക്കാന്‍ പൊലീസ് സംരക്ഷണം ഏര്‍പെടുത്തേണ്ടിവന്നതുമൊക്കെയാണ് ക്യാമ്പസിലെ വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനം തടയുന്ന രീതിയിലേക്ക് കേരള ഹൈക്കോടതിക്ക് വിധി പുറപ്പെടുവിക്കാന്‍ കാരണമായിട്ടുള്ളതെന്ന് തിരിച്ചറിയുന്നുണ്ട്. സമാധാനപരമായ സംഘടനാപ്രവര്‍ത്തനം രാഷ്ട്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ജനാധിപത്യത്തിന്റെയും സുഗമമായ പ്രവര്‍ത്തനത്തിനും ഭാവിക്കും അനുഗുണമാണെന്നിരിക്കെ അസഹിഷ്ണുതയും അക്രമവും കൊണ്ട് ഭാവിതലമുറയെ വഴിതെറ്റിക്കാനും സമൂഹത്തില്‍ ശൈഥില്യമുണ്ടാക്കാനും കവാത്ത് നടത്തുന്നവരെ മറ്റുള്ളവര്‍ കരുതിയിരിക്കുകതന്നെ വേണം.

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

india

ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.

രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Continue Reading

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

Trending