kerala
അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി
പുതൂർ പാലൂര് സ്വദേശി മണികണ്ഠനാണ് (26) മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവ് നിലവിൽ ചികിത്സയിൽ തുടരുകയാണ്.
അഗളി: അട്ടപ്പാടിയില്‍ മോഷണക്കുറ്റമാരോപിച്ച് ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ പരാതി. പുതൂർ പാലൂര് സ്വദേശി മണികണ്ഠനാണ് (26) മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവ് നിലവിൽ ചികിത്സയിൽ തുടരുകയാണ്.
പാലൂരിൽ പലചരക്ക് കട നടത്തുന്ന രാമരാജ് ഔഷധസസ്യങ്ങളുടെ രണ്ട് വലിയ കെട്ട് വേരുകൾ കടയിൽ സൂക്ഷിച്ചിരുന്നതായി പറയുന്നു. പിതാവിന്റെ മരണത്തെ തുടർന്ന് കട കുറച്ച് ദിവസങ്ങൾ അടച്ചിടേണ്ടി വന്നിരുന്നു. പിന്നീട് കട തുറന്നപ്പോൾ വേരുകൾ കാണാതായതോടെയാണ് നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മണികണ്ഠനെയും കൂട്ടാളികളെയും പിടികൂടിയത്.
തുടർന്ന് പൊലീസ് സാന്നിധ്യത്തിൽ രാമരാജിന് നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടതായും ഈ തുക കൈമാറുന്നതിനിടെയാണ് മണികണ്ഠനെ ക്രൂരമായി മർദിച്ചതെന്നും കുടുംബം ആരോപിക്കുന്നു. പൊലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് മണികണ്ഠന്റെ അമ്മ പാപ്പ വ്യക്തമാക്കി. എന്നാൽ മർദനം നടന്നിട്ടില്ലെന്ന നിലപാടിലാണ് മറുപക്ഷം.
ഡിസംബർ ഏഴിനാണ് സംഭവം നടന്നത്. അവശനിലയിലായ മണികണ്ഠനെ ആദ്യം ചികിത്സയ്ക്കായി മാറ്റിയതിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ആന്തരിക അവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റതായി കണ്ടെത്തി. ഇതോടെയാണ് വിവരം പുതൂർ പൊലീസിന് കൈമാറിയത്.
തലയോട്ടിയിലടക്കം ശസ്ത്രക്രിയകൾ നടത്തിയ ശേഷം മണികണ്ഠൻ നിലവിൽ കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി രാമരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
kerala
ക്രിസ്മസ് ദിനത്തിൽ ലോക്ഭവൻ ജീവനക്കാർക്ക് അവധിയില്ല; വാജ്‌പേയി ജന്മദിന പരിപാടിയിൽ നിർബന്ധിത പങ്കാളിത്തം
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് നടപടി.
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ ലോക്ഭവൻ ജീവനക്കാർക്ക് അവധിയില്ലെന്ന് കൺട്രോളർ ഉത്തരവിട്ടു. വ്യാഴാഴ്ച ജീവനക്കാർ ഹാജരാകണമെന്ന് നിർദേശമുണ്ട്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് നടപടി.
വാജ്‌പേയിയുടെ ജന്മദിനം ‘ഗുഡ് ഗവേണൻസ് ഡേ’യായി ആചരിക്കുന്നതിന്റെ ഭാഗമായി രാവിലെ 10ന് പരിപാടി സംഘടിപ്പിക്കും. പരിപാടിയിൽ എല്ലാവരും നിർബന്ധമായും പങ്കെടുക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജീവനക്കാർക്ക് ക്രിസ്മസ് അവധി അനുവദിക്കാത്തത്.
മുന്‍പ് ഉത്തർപ്രദേശിലും ക്രിസ്മസ് അവധി റദ്ദാക്കി സ്കൂളുകൾ പ്രവർത്തിപ്പിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ നിർദേശം നൽകിയിരുന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് അവിടെയും അവധി റദ്ദാക്കിയത്.
അതേസമയം, ലോക്ഭവന് പ്രത്യേക അവധി ദിവസങ്ങളില്ലെന്ന വിശദീകരണമാണ് അധികൃതർ നൽകുന്നത്. ഞായറാഴ്ചകളിൽ പോലും വിവിധ പരിപാടികൾ നടക്കുന്ന സ്ഥലമാണെന്നും ജീവനക്കാർ അതിന്റെ പരിസരത്തുതന്നെയാണ് താമസിക്കുന്നതെന്നും ലോക്ഭവൻ അധികൃതർ വ്യക്തമാക്കി. വ്യാഴാഴ്ച മുൻ പ്രധാനമന്ത്രിയെ ആദരിക്കുന്ന പരിപാടി നടക്കുന്നതിനാലാണ് ജീവനക്കാർ ഹാജരാകണമെന്ന് ആവശ്യപ്പെട്ടതെന്നും അധികൃതർ അറിയിച്ചു.
kerala
മട്ടാഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് പ്രതിയുടെ ആക്രമണം; രണ്ട് ജയില്‍ ഉദ്യോഗസ്ഥരുടെ കൈ ഒടിഞ്ഞു
അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരായ റിജുമോന്‍, ബിനു നാരായണന്‍ എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്.
കൊച്ചി: മട്ടാഞ്ചേരി സബ് ജയിലില്‍ കഴിയുന്ന റിമാന്‍ഡ് പ്രതി ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരായ റിജുമോന്‍, ബിനു നാരായണന്‍ എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇരുവരുടെയും വലതുകൈക്ക് ഒടിവുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന തന്‍സീര്‍ എന്നയാളാണ് ആക്രമണം നടത്തിയത്. ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പ്രഭാതഭക്ഷണത്തിനു ശേഷം പുറത്തു നിന്നിരുന്ന പ്രതിയോട് സെല്ലിലേക്ക് തിരികെ പോകാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതോടെയാണ് ഇയാള്‍ പ്രകോപിതനായത്.
കുടിവെള്ള പാത്രത്തിന്റെ ഇരുമ്പ് മൂടി ഉപയോഗിച്ച് പ്രതി ആദ്യം റിജുമോണെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ബിനു നാരായണന്റെ കൈ പിടിച്ച് ശക്തമായി തിരിച്ചതോടെ അദ്ദേഹത്തിനും ഒടിവേറ്റു. ആക്രമണത്തിനിടെ പുറത്തെത്തിയാല്‍ ഇരുവരെയും കൊലപ്പെടുത്തുമെന്ന ഭീഷണിയും പ്രതി മുഴക്കിയതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
തോപ്പുംപടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് തന്‍സീറിനെ മട്ടാഞ്ചേരി സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പ്രവേശിപ്പിച്ചത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ ബിഎന്‍എസ് 118 (2), 121 (2), 132, 351 (2) വകുപ്പുകള്‍ പ്രകാരം പുതിയ കേസും രജിസ്റ്റര്‍ ചെയ്തു.
kerala
ആട് 3 ഷൂട്ടിങ് അപകടം: നടൻ വിനായകൻ ആശുപത്രി വിട്ടു, രണ്ടുമാസം വിശ്രമം
കഴുത്തിലെ വെയിൻ കട്ടയായിപ്പോയതായും, അത് നേരത്തെ കണ്ടെത്തിയില്ലായിരുന്നെങ്കിൽ പാരാലിസിസ് വരെ സംഭവിക്കാമായിരുന്നുവെന്നും വിനായകൻ പറഞ്ഞു.
കൊച്ചി: ആട് 3 സിനിമയുടെ ഷൂട്ടിങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ വിനായകൻ ആശുപത്രി വിട്ടു. രണ്ടുമാസത്തോളം വിശ്രമം ആവശ്യമായി വരുമെന്ന് ഡോക്ടർമാർ നിർദേശിച്ചു. കഴുത്തിലെ വെയിൻ കട്ടയായിപ്പോയതായും, അത് നേരത്തെ കണ്ടെത്തിയില്ലായിരുന്നെങ്കിൽ പാരാലിസിസ് വരെ സംഭവിക്കാമായിരുന്നുവെന്നും വിനായകൻ പറഞ്ഞു.
ദിവസങ്ങൾക്കുമുമ്പ് തിരുച്ചെന്തൂരിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ജീപ്പ് ഉൾപ്പെടുന്ന സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ താരത്തിന്റെ പേശികൾക്ക് പരിക്കേൽക്കുകയായിരുന്നു.
ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച വിനായകൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് നടത്തിയ എംആർഐ സ്കാനിങ്ങിലാണ് പേശികൾക്കും നാഡികൾക്കും (ഞരമ്പുകൾ) ഗുരുതരമായ പരിക്കേറ്റതായി കണ്ടെത്തിയത്.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ വീണ്ടും ഷാജി പാപ്പനായി എത്തുന്ന ചിത്രമാണ് ആട് 3. വലിയ ക്യാൻവാസിൽ ഫിക്ഷൻ മൂഡിൽ ഒരുങ്ങുന്ന ചിത്രമാണിതെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഫ്രൈ ഡേ ഫിലിം ഹൗസും കാവ്യ ഫിലിം ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ധർമജൻ ബോൾഗാട്ടി, സൈജു കുറുപ്പ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തും. ചിത്രം അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.
-
kerala2 days agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala2 days agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala1 day agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala2 days agoവളയാറിലെ ആളക്കൂട്ടക്കൊല കേരളത്തിന് അപമാനം -മുസ്ലീം ലീഗ്
-
News1 day agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
News1 day agoയുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി
-
GULF2 days agoവിമാനനിരക്ക് വർധന കാരണം ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കി യുഎഇയിലെ പ്രവാസികൾ
-
kerala1 day agoഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്
