Connect with us

News

സ്‌കൂള്‍ അസംബ്ലികളില്‍ വന്ദേ മാതരം നിര്‍ബന്ധമാക്കി; ദേശീയ ചടങ്ങുകള്‍ക്ക് ഏകീകൃത മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രം

ദേശീയ ഗീതത്തിന്റെ പ്രചാരം വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം.

Published

on

ദില്ലി: രാജ്യത്ത് നടക്കുന്ന എല്ലാ ഔദ്യോഗിക ചടങ്ങുകളിലും ഇനി മുതല്‍ ജനഗണമന ആലപിക്കുന്നതിന് മുന്‍പ് വന്ദേ മാതരം ആറ് ചരണങ്ങള്‍ ആലപിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം. ദേശീയ ഗീതത്തിന്റെ പ്രചാരം വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം.

ത്രിവര്‍ണ പതാക ഉയര്‍ത്തുന്ന ചടങ്ങുകള്‍, രാഷ്ട്രപതി-ഗവര്‍ണര്‍മാര്‍ പങ്കെടുക്കുന്ന ഔദ്യോഗിക സംസ്ഥാന പരിപാടികള്‍, ദേശീയ പതാക പരേഡ്, പ്രത്യേക സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രസിദ്ധീകരിക്കുന്ന സന്ദര്‍ഭങ്ങള്‍ എന്നിവയില്‍ മൂന്ന് മിനിറ്റ് 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വന്ദേ മാതരം ആലപിക്കണം. രാഷ്ട്രപതി പരിപാടിയില്‍ എത്തുമ്പോഴും മടങ്ങുമ്പോഴും, അഖിലേന്ത്യാ റേഡിയോയും ടെലിവിഷനും വഴിയുള്ള രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്ക് മുന്‍പും ശേഷവും ഗാനം ആലപിക്കണമെന്നും നിര്‍ദേശമുണ്ട്.

സമാനമായി ഗവര്‍ണര്‍/ലെഫ്റ്റനന്റ് ഗവര്‍ണര്‍ പങ്കെടുക്കുന്ന സംസ്ഥാന പരിപാടികളിലും ഇത് ബാധകം.
വന്ദേ മാതരം ആലപിക്കുന്ന സമയത്ത് എല്ലാ പൗരന്മാരും എഴുന്നേറ്റ് നില്‍ക്കണം. എന്നാല്‍ ന്യൂസ് റീല്‍, ഡോക്യുമെന്ററി സിനിമാ പ്രദര്‍ശനങ്ങള്‍ എന്നിവയില്‍ ഗാനം പ്ലേ ചെയ്യുമ്പോള്‍ എഴുന്നേല്‍ക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സ്‌കൂളുകളില്‍ പ്രവര്‍ത്തിദിനം വന്ദേ മാതരം ആലപിച്ചുകൊണ്ട് ആരംഭിക്കണം. അസംബ്ലികളിലും സാധ്യമായ എല്ലാ പരിപാടികളിലും ഇത് നിര്‍ബന്ധമാക്കുന്നു. പൊതുചടങ്ങുകളില്‍ വന്ദേ മാതരത്തിന്റെ വരികള്‍ അച്ചടിച്ച് സദസില്‍ വിതരണം ചെയ്യണമെന്നും നിര്‍ദേശം നല്‍കുന്നു. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയോ അല്ലാതെയോ ഗാനം ആലപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

ഇതുവരെ വന്ദേ മാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട ഏകീകൃത മാനദണ്ഡം ഉണ്ടായിരുന്നില്ല. 2025 ഡിസംബറില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഈ വിഷയം ചൂടേറിയ ചര്‍ച്ചയായിരുന്നു. പത്ത് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കി. ദേശീയ ഗാനവുമായി ബന്ധപ്പെട്ട ചില വരികള്‍ കോണ്‍ഗ്രസ് വെട്ടിമാറ്റിയെന്ന വിമര്‍ശനവും ഭരണപക്ഷം ഉന്നയിച്ചിരുന്നു.മാതൃരാജ്യത്തോടുള്ള അഭിവാദനമായാണ് വന്ദേ മാതരം ആലപിക്കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സ്പീക്കര്‍ക്കെതിരെ അവിശ്വാസം: മാര്‍ച്ച് ഒമ്പതിന് ചര്‍ച്ചയ്ക്ക് സാധ്യത

സഭാ നടപടികളില്‍ നിന്ന് ഓം ബിര്‍ള വിട്ടുനില്‍ക്കും

Published

on

ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് മാര്‍ച്ച് ഒമ്പതിന് ചര്‍ച്ചയ്ക്ക്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 118 എം.പിമാര്‍ ഒപ്പിട്ട നോട്ടീസ് ലോക്സഭാ സെക്രട്ടറി ജനറലിന് ചൊവ്വാഴ്ച കൈമാറി. പ്രമേയത്തില്‍ അന്തിമ തീരുമാനമാകുന്നത് വരെ സഭാ നടപടികളില്‍ അധ്യക്ഷത വഹിക്കില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.

കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ്, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നോട്ടീസ് നല്‍കിയത്. സഭാ നടപടികളില്‍ സ്പീക്കര്‍ പക്ഷപാതം കാണിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സംസാരിക്കാന്‍ അനുമതി നല്‍കുന്നില്ലെന്നും ആരോപിച്ചാണ് നീക്കം.

സമാജ്വാദി പാര്‍ട്ടി, ഡി.എം.കെ, ഇടതുപക്ഷ കക്ഷികള്‍ തുടങ്ങിയ ‘ഇന്ത്യ’ മുന്നണി അംഗങ്ങള്‍ നോട്ടീസിനെ പിന്തുണച്ചു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 94(സി) പ്രകാരമാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നല്‍കുന്നത്. നിയമപ്രകാരം 14 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് ആവശ്യമായതിനാലാണ് ചര്‍ച്ച ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗമായ മാര്‍ച്ച് 9-ലേക്ക് മാറ്റുകയായിരുന്നു.

ചര്‍ച്ചാ വേളയില്‍ സ്പീക്കര്‍ക്ക് സഭ നിയന്ത്രിക്കാന്‍ കഴിയില്ല. സാധാരണ അംഗത്തെപ്പോലെ സഭയില്‍ ഇരിക്കുകയും ചര്‍ച്ചകളില്‍ ഭാഗമാവുകയും ചെയ്യാം. വോട്ടിംഗ് വേളയില്‍ സ്പീക്കര്‍ക്ക് വോട്ട് ചെയ്യാം, എന്നാല്‍ വോട്ടുകള്‍ തുല്യമായാല്‍ ഉപയോഗിക്കുന്ന ‘കാസ്റ്റിംഗ് വോട്ട്’ അധികാരം ഈ സമയത്ത് ഉണ്ടായിരിക്കില്ല.

Continue Reading

News

സോഷ്യല്‍ മീഡിയയില്‍ വൈറലായ തീതുപ്പുന്ന കാര്‍ കണ്ടെത്തി MVD; ഉടമക്കെതിരെ നടപടി

എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ദിലുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി വാഹനം കണ്ടെത്തിയത്.

Published

on

By

കൊല്ലം: കുണ്ടറ ഇളമ്പള്ളൂരില്‍ നിരത്തില്‍ തീ തുപ്പി ഭീതിസൃഷ്ടിച്ച കാര്‍ മോട്ടോര്‍ വാഹന വകുപ്പ് (MVD) കണ്ടെത്തി. പള്ളിക്കല്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെ പേരിലുള്ള വാഹനമാണിത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ രണ്ട് വര്‍ഷത്തേക്ക് റദ്ദാക്കുമെന്ന് എംവിഡി അറിയിച്ചു.

എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ദിലുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി വാഹനം കണ്ടെത്തിയത്. മുഖത്തലയിലെ ഒരു വര്‍ക്ക്ഷോപ്പില്‍ നിന്നാണ് കാര്‍ പിടികൂടിയത്. 2017ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനം 2024ലാണ് നിലവിലെ ഉടമ വാങ്ങിയത്. വാഹനത്തിനെതിരെ ഇതിനകം 11 പിഴകള്‍ ചുമത്തിയിട്ടുണ്ട്; അതില്‍ നാല് എണ്ണം അടച്ചതായി അധികൃതര്‍ അറിയിച്ചു. വാഹനം ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി.

വാഹനത്തില്‍ അനധികൃതമായി രൂപമാറ്റം വരുത്തി വലിയ രീതിയില്‍ തീ പുറന്തള്ളുന്ന സംവിധാനവും കനത്ത ശബ്ദവും സൃഷ്ടിക്കുന്ന മാറ്റങ്ങളും നടത്തിയിരുന്നു. വാഹനത്തിന്റെ നിറം മാറ്റി യഥാര്‍ത്ഥ രൂപത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് എംവിഡി നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസം കുണ്ടറയിലെ ഒരു വിവാഹചടങ്ങിനിടെ ഈ കാര്‍ നിരത്തില്‍ തീ തുപ്പി ഓടിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തെ തുടര്‍ന്ന് എംവിഡിക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് അന്വേഷണ നടപടി ശക്തമാക്കിയത്. ഉടമയുടെ വീട്ടിലും എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയിട്ടുണ്ട്. തുടര്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

 

Continue Reading

News

ദീപക് ആത്മഹത്യ കേസ്: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കഴിഞ്ഞ ദിവസം വാദം കേട്ട കോടതി വിധി ഇന്ന് പ്രഖ്യാപിക്കാനായി മാറ്റിയിരുന്നു.

Published

on

By

കോഴിക്കോട്: അപകീര്‍ത്തികരമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി യു. ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധിപറയും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നിര്‍ണായക വിധി പ്രസ്താവിക്കുക. കഴിഞ്ഞ ദിവസം വാദം കേട്ട കോടതി വിധി ഇന്ന് പ്രഖ്യാപിക്കാനായി മാറ്റിയിരുന്നു.

ഷിംജിതയുടെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഫോറന്‍സിക് പരിശോധനാഫലം ലഭിക്കുന്നതുവരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച അന്വേഷണസംഘവും ജാമ്യത്തെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ദീപക്കിനെ ആത്മഹത്യയിലേക്ക് നയിക്കുന്നതില്‍ പ്രതിക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

അതേസമയം, 21 ദിവസമായി ജയിലിലാണെന്നും ഫോറന്‍സിക് പരിശോധനാഫലം വരുന്നതുവരെ റിമാന്‍ഡില്‍ തുടരേണ്ടതില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ലൈംഗികാരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഷിംജിത കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ നിയമനടപടി സ്വീകരിക്കാതെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിലൂടെ വൈറലാകാനായിരുന്ന ശ്രമമെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.

 

Continue Reading

Trending