kerala
സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ‍്യത; അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ‍്യതയുണ്ടെന്ന് കാലാവസ്ഥകേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ‍്യാപിച്ചു.
തെക്കന്‍ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 40 കീലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ‍്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും നിലനിന്നിരുന്ന ന്യൂനമർദ്ദം നിലവിൽ ശക്തികുറഞ്ഞ് ചക്രവാതചുഴിയായി മാറിയിട്ടുണ്ട്. ഇത് ശ്രീലങ്കന്‍ തീരം ലക്ഷ‍്യമാക്കി നീങ്ങുന്നതിനാലാണ് കേരളത്തിന്‍റെ തെക്കന്‍ജില്ലകളിൽ മഴസാധ‍്യത നിലനിൽക്കുന്നത്.
അതേസമയം. മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും വൈദ്യുത ഉപകരണങ്ങൾ വിച്ഛേദിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഞായർവരെ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട് തുടരും.
kerala
‘ മുഖ്യമന്ത്രിയാരാകുമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും; ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അത് അംഗീകരിക്കും’; രമേശ് ചെന്നിത്തല
തിരഞ്ഞെടുപ്പില്‍ പത്ത് വര്‍ഷത്തെ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ് ജനങ്ങള്‍ വിലിരുത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാരാകുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയിക്കുന്നതിനാണ് ആദ്യ പരിഗണനയെന്നും ഹൈക്കമാന്‍ഡിന് തന്നില്‍ വിശ്വാസമുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ്. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ കേരളത്തിലെ പ്രമുഖ നേതാക്കളെയെല്ലാം വിളിച്ചു കൂട്ടി. തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നതിനാണ് മുന്‍ഗണന. മുഖ്യമന്ത്രി ആരാകണമെന്ന കാര്യം അതിന് ശേഷം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് വ്യക്തമാക്കി. ആ തീരുമാനം എല്ലാവരും അംഗീകരിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് എന്നും എന്നെ വിശ്വാസമാണ്. നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് യുഡിഎഫിനെ സംബന്ധിച്ച്. മുന്നണിയെ വിജയത്തിലേക്ക് നയിക്കാനുള്ള ചുമതല ഏല്‍പ്പിച്ചു. പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നു. പ്രൊഫഷണലിസം കൂടി നോക്കിക്കൊണ്ടുള്ള ക്യാംപെയ്‌നാണ് ലക്ഷ്യമിടുന്നത്. – അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ പത്ത് വര്‍ഷത്തെ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ് ജനങ്ങള്‍ വിലിരുത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചേലക്കര ഒഴിച്ച് എല്ലാ ഉപതിരഞ്ഞെടുപ്പിലും ജയിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും വിജയിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം നേടി. ഈ വിധികള്‍ സര്‍ക്കാരിന് എതിരാണ്. ജനങ്ങള്‍ സര്‍ക്കാരിനെ മാറ്റാന്‍ ആഗ്രഹിക്കുന്നു. ജനങ്ങള്‍ ഭരണമാറ്റത്തിന് വേണ്ടി തയാറായിക്കഴിഞ്ഞു- അദ്ദേഹം പറഞ്ഞു.
സീനിയര്‍ നേതാക്കന്‍മാര്‍ക്ക് പരിഗണന കിട്ടാത്ത സാഹചര്യം കോണ്‍ഗ്രസിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സീനിയേഴ്‌സിനേയും ചെറുപ്പക്കാരെയും ഒരുമിച്ച് കൊണ്ടുപോകുന്ന സമീപനമാണുള്ളത്. പുതിയ തലമുറയ്ക്ക് അവസരങ്ങള്‍ കൊടുക്കണമെന്നാണ് ഞങ്ങള്‍ തന്നെ ആഗ്രഹിക്കുന്നത്. ജനങ്ങളില്‍ പ്രതീക്ഷ നല്‍കാന്‍ കഴിയുന്ന പുതുതലമുറയെ മുന്നോട്ട് കൊണ്ടുപോകേണ്ടത് ഞങ്ങളുടെ ചുമതലയാണ്. ഞാന്‍ അങ്ങനെ വന്ന ആളല്ലേ. പുതിയ തലമുറയ്ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുക എന്നതാണ് എന്റെയും ദൗത്യമെന്ന് വിശ്വസിക്കുന്നു – രമേശ് ചെന്നിത്തല പറഞ്ഞു.
kerala
പാലത്തായി പോക്സോ കേസ്: ബിജെപി നേതാവ് പത്മരാജന് ചട്ടം ലംഘിച്ച് പരോള്‍
ബലാത്സംഗക്കേസിലെ കുറ്റവാളികള്‍ക്ക് സാധാരണ പരോള്‍ അനുവദിക്കരുതെന്ന ചട്ടം നിലനില്‍ക്കെയാണ് പത്മരാജന് സര്‍ക്കാര്‍ പരോള്‍ ലഭിച്ചത്.
കണ്ണൂര്‍: പാലത്തായി പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന് ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചതായി ആരോപണം. ബലാത്സംഗക്കേസിലെ കുറ്റവാളികള്‍ക്ക് സാധാരണ പരോള്‍ അനുവദിക്കരുതെന്ന ചട്ടം നിലനില്‍ക്കെയാണ് പത്മരാജന് സര്‍ക്കാര്‍ പരോള്‍ ലഭിച്ചത്.
തലശേരി പോക്സോ കോടതി പത്മരാജനെ ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ച് മൂന്ന് മാസം തികയുന്നതിനിടെയാണ് ഈ നീക്കം. ഫെബ്രുവരി മൂന്നിന് പത്മരാജന്റെ സഹോദരി മരണപ്പെട്ടിരുന്നു. ഇതില്‍ പങ്കെടുക്കാനായി ജയില്‍ സൂപ്രണ്ട് ആദ്യം മൂന്ന് ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചിരുന്നു. എന്നാല്‍, പിന്നീട് സംസ്ഥാന സര്‍ക്കാരും ജയില്‍ വകുപ്പ് മേധാവിയും ചേര്‍ന്ന് പരോള്‍ കാലാവധി നീട്ടി നല്‍കുകയായിരുന്നു. എന്നാല്‍ ഫെബ്രുവരി മൂന്നിന് പരോളിലിറങ്ങിയ പത്മരാജന്‍ ഇതുവരെ ജയിലില്‍ തിരിച്ചെത്തിയിട്ടില്ല.
ജയില്‍ ചട്ടത്തിലെ 307-ാം വകുപ്പ് പ്രകാരം ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് പരോളുകള്‍ നല്‍കാന്‍ അനുവാദമില്ല. മരണാനന്തര ചടങ്ങുകള്‍ പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ പരോള്‍ നല്‍കാമെങ്കിലും ജയില്‍ സൂപ്രണ്ടിന് പരമാവധി 10 ദിവസവും, സര്‍ക്കാര്‍ തലത്തില്‍ 5 ദിവസവും മാത്രമേ അധികമായി നല്‍കാനാവൂ.
പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഐപിസി 376 AB പ്രകാരം മരണം വരെ തടവിനും, പോക്സോ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷം കഠിനതടവിനുമാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.
kerala
ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരര്‍ക്കും എന്‍. വാസുവിനും ഇഡി നോട്ടീസ്
മാര്‍ച്ച് ആദ്യവാരം ചോദ്യം ചെയ്യും
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളില്‍ അന്വേഷണം ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിലെ പ്രതികളായ തന്ത്രി കണ്ഠരര് രാജീവരര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് അയച്ചു. മാര്‍ച്ച് ആദ്യ വാരം കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്നുമാണ് ഇഡി അന്വേഷിക്കുന്നത്. കേസിലെ സാക്ഷിയായ നടന്‍ ജയറാം, ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീ എന്നിവരില്‍ നിന്നും ഇഡി നേരത്തെ മൊഴിയെടുത്തിരുന്നു. മറ്റ് പ്രതികളെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് തന്ത്രിക്കും വാസുവിനും നോട്ടീസ് നല്‍കിയിരിക്കുന്നത്.
കേസില്‍ 41 ദിവസം റിമാന്‍ഡിലായിരുന്ന തന്ത്രിക്ക് അടുത്തിടെയാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. തന്ത്രിക്കെതിരെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിയിക്കാന്‍ എസ്‌ഐടിക്ക് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ശ്രീകോവിലിലെ കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്പ കേസ് എന്നിവയിലാണ് തന്ത്രി പ്രതിപ്പട്ടികയിലുള്ളത്.
അതേസമയം ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തനിക്ക് ബന്ധമെന്നും ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നുമാണ് തന്ത്രിയുടെ വാദം. എന്നാല്‍, തന്ത്രിയുടെയും ഭാര്യയുടെയും പേരിലുള്ള നിക്ഷേപങ്ങള്‍ ദുരൂഹമാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.
മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള തന്ത്രിയുടെ ബന്ധമാണ് സ്വര്‍ണക്കൊള്ളയിലേക്ക് വഴിവെച്ചതെന്ന് എസ്.ഐ.ടി കോടതിയില്‍ അറിയിച്ചിരുന്നു.
-
News1 day agoAmazon ലോകത്തിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള കമ്പനി; Walmart രണ്ടാമത്
-
News1 day agoവണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ വിവാദം: ‘ഓപ്പറേഷൻ ചെയ്തത് താനല്ല’ — ഡോ. ലളിതാംബിക
-
News1 day agoബാറുടമകളുടെ പിന്നാലെ പോകുന്ന സര്‍ക്കാര്‍
-
News1 day agoമധ്യപ്രദേശില്‍ ദിനംപ്രതി 130ല്‍ അധികം സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്നു; ആറു വര്‍ഷത്തില്‍ 2.74 ലക്ഷം കേസുകള്‍
-
News1 day agoറംസാന് പാചകം; ഇറച്ചി പപ്സ്
-
News1 day agoകേരളത്തില്‍ സ്വര്‍ണവില ഇടിഞ്ഞു; പവന് 800 രൂപ കുറഞ്ഞു
-
world1 day agoഗസ്സ വംശഹത്യയില്‍ പ്രതിഷേധം; ബെര്‍ലിനേല്‍ പുരസ്കാരം നിരസിച്ച് കൗതര്‍ ബെന്‍ ഹനിയ
-
News1 day agoഎസ്ഐആര്‍ അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും; അരലക്ഷത്തിലേറെപേര് ഒഴിവാക്കപ്പെടും
