News
ലക്ഷദ്വീപില്‍ മദ്യം വിളമ്പാന്‍ അനുമതി; ലൈസന്‍സ് നല്‍കി കലക്ടര്‍
സമ്പൂര്‍ണ മദ്യനിരോധനം നിലവിലുള്ള പ്രദേശമാണ് ലക്ഷദ്വീപ്.
കവരത്തി: കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപില്‍ മദ്യം വിളമ്പാന്‍ അനുമതി നല്‍കി കലക്ടര്‍. ലക്ഷദ്വീപ് കലക്ടര്‍ ഡോ. ആര്‍. ഗിരി ശങ്കറാണ് ഡാക് ബംഗ്ലാവുകള്‍ക്ക് മദ്യം സൂക്ഷിക്കാനും വിതരണം ചെയ്യാനും അനുമതി നല്‍കി ഉത്തരവിട്ടത്. ആള്‍ത്താമസമുള്ള 10 ദ്വീപുകളിലെയും ഡാക് ബംഗ്ലാവുകള്‍ക്കാണ് മദ്യം സൂക്ഷിക്കാനും വിതരണം ചെയ്യാനും അനുമതി നല്‍കി ഉത്തരവിട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
സമ്പൂര്‍ണ മദ്യനിരോധനം നിലവിലുള്ള പ്രദേശമാണ് ലക്ഷദ്വീപ്. എന്നാല്‍, വിനോദ സഞ്ചാരത്തിന്റെ പേരില്‍ ലക്ഷദ്വീപില്‍ മദ്യവിതരണം ആരംഭിക്കാന്‍ ഏറെക്കാലമായി നീക്കം നടക്കുന്നുണ്ടായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവുമുയര്‍ന്നിരുന്നു. ലക്ഷദ്വീപില്‍ മദ്യം സുലഭമായി ഒഴുക്കുകയാണ് ഉത്തരവിലൂടെ ലക്ഷ്യമെന്ന് മുന്‍ എംപി പി.പി മുഹമ്മദ് ഫൈസല്‍ കുറ്റപ്പെടുത്തി.
സാധുവായ പെര്‍മിറ്റുള്ളവര്‍ക്ക് മാത്രമേ മദ്യം നല്‍കാവൂ എന്നും, വിതരണം ചെയ്യുന്ന മദ്യത്തിന്റെ കൃത്യമായ സ്റ്റോക്ക് വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
News
ശസ്ത്രക്രിയ പൂർത്തിയായി; ഉഷയുടെ വയറ്റില്‍ നിന്നും കത്രിക പുറത്തെടുത്തു
പുറത്തെടുത്ത കത്രിക പൊലീസിന് കൈമാറി
കൊച്ചി: അമൃത ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഉഷ ജോസഫിന്റെ വയറ്റില്‍ കുടുങ്ങിയിരുന്ന കത്രിക പുറത്തെടുത്തു. വണ്ടാനം മെഡിക്കല്‍ കോളെജിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഉണ്ടായ സംഭവമായിരുന്നുവിത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്നും രോഗിയുടെ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കൊപ്പം എറണാകുളം മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാരും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി. പുറത്തെടുത്ത കത്രിക ആശുപത്രി അധികൃതര്‍ അമ്പലപ്പുഴ പൊലീസിന് കൈമാറി.
സംഭവത്തില്‍ ഉഷ ജോസഫിന്റെ ഭര്‍ത്തൃസഹോദരി നല്‍കിയ പരാതിയില്‍ അന്നത്തെ ഗൈനക്കോളജി വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബികയെ പ്രതി ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ശസ്ത്രക്രിയ നിര്‍വഹിച്ചത് ഡോ. ഷാഹിദയാണെന്ന് ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ ഒബ്സ്‌ടെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ. ഷാഹിദയെ കേസില്‍ പ്രതിയാക്കിയിട്ടില്ല. എന്നാല്‍ അന്വേഷണവിധേയമായി ഡോ. ഷാഹിദയെയും ഗ്രേഡ് വണ്‍ നഴ്‌സായ ധന്യ പി.എസ്‌നെയും ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.
2021 മെയ് മാസത്തിലാണ് ഉഷ ജോസഫിന് മുഴ നീക്കംചെയ്യാനുള്ള ശസ്ത്രക്രിയ നടന്നത്. തുടര്‍ന്ന് കഠിനമായ വയറുവേദന അനുഭവപ്പെട്ടതായി അവര്‍ പറഞ്ഞു. വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടും പ്രശ്‌നം മാറിയില്ല. മൂത്രത്തിലൂടെ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആദ്യം മൂത്രസഞ്ചിയില്‍ കല്ലാണെന്ന് പറഞ്ഞത്.
പിന്നീട് നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയതായി കണ്ടെത്തി. ഇതോടെയാണ് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തിയത്.
News
വെള്ളക്കുറവ് ഷുഗർ ഉയർത്താം; പ്രമേഹരോഗികൾ ജാഗ്രത പാലിക്കണം
നിർജ്ജലീകരണം സംഭവിക്കുമ്പോൾ രക്തത്തിലെ ജലാംശം കുറയുകയും ഗ്ലൂക്കോസ് കൂടുതൽ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു.
പ്രമേഹരോഗികള്‍ ആവശ്യമായ അളവില്‍ വെള്ളം സ്ഥിരമായി കുടിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ശരീരത്തിലെ ജലാംശവും രക്തത്തിലെ പഞ്ചസാരയുടെ അളവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് അവര്‍ വ്യക്തമാക്കുന്നു.
നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ രക്തത്തിലെ ജലാംശം കുറയുകയും ഗ്ലൂക്കോസ് കൂടുതല്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യും. ചായയില്‍ പാല്‍ കുറയുമ്പോള്‍ കടുപ്പം കൂടുന്നതുപോലെ രക്തത്തിലെ പഞ്ചസാരയുടെ സാന്ദ്രതയും ഉയരാന്‍ ഇടയാകും.
മതിയായ വെള്ളം കുടിക്കുന്നത് രക്തത്തെ ലഘൂകരിക്കാനും വൃക്കകളിലൂടെ അധിക പഞ്ചസാര പുറത്താക്കാനും സഹായകരമാണ്. സമ്മര്‍ദ്ദ ഹോര്‍മോണുകള്‍ നിയന്ത്രിക്കുന്നതിലൂടെ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും ഇത് ഉപകരിക്കാമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വെള്ളം മാത്രം കുടിക്കുന്നത് എന്നാല്‍ വെള്ളം മാത്രം കുടിക്കുന്നത് മോശം ഭക്ഷണക്രമത്തിനോ വ്യായാമമില്ലായ്മയ്‌ക്കോ പകരമാവില്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിര്‍ജ്ജലീകരണം ഉണ്ടായിരിക്കുമ്പോള്‍ പലരും ദാഹത്തെ വിശപ്പായി തെറ്റിദ്ധരിച്ച് അധികം ഭക്ഷണം കഴിക്കുന്ന പ്രവണത കാണാറുണ്ട്. ഇതിലൂടെ രക്തത്തിലെ പഞ്ചസാര ഉയരാം. അതിനാല്‍ വെള്ളം ഇടവേളകളില്‍ ചെറിയ അളവുകളായി കുടിക്കുന്നതാണ് നല്ലത്.
അതിതണുത്ത വെള്ളത്തിന് പകരം സാധാരണ താപനിലയിലുള്ളതോ ഇളംചൂടായതോ ആയ വെള്ളം കുടിക്കുന്നത് കൂടുതല്‍ ഗുണകരമാണെന്നും ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പോ ശേഷമോ വെള്ളം കുടിക്കുന്നത് നല്ല രീതിയാണെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
News
ഗസ്സയിലെ മരണസംഖ്യ റിപ്പോര്‍ട്ടിനേക്കാള്‍ കൂടുതല്‍; ആദ്യ 15 മാസത്തിനുള്ളില്‍ തന്നെ 75,000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
18 വയസിന് താഴെയുള്ളവര്‍ 22,800 പേരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഗസ്സ: ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാള്‍ ഏകദേശം 50 ശതമാനം കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 72,000ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി അറിയിച്ചിരുന്നുവെങ്കിലും, ആദ്യ 15 മാസത്തിനുള്ളില്‍ തന്നെ 75,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ കാലയളവില്‍ 49,090 മരണങ്ങള്‍ മാത്രമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതെന്നും ഏകദേശം 26,000 മരണങ്ങളുടെ വ്യത്യാസമുണ്ടെന്നും പഠനം പറയുന്നു.
ജനസംഖ്യയുടെ ഏകദേശം 3.4 ശതമാനം പേര്‍ കൊല്ലപ്പെട്ടതായി വിലയിരുത്തുന്നു. കൊല്ലപ്പെട്ടവരില്‍ 56.2 ശതമാനം സ്ത്രീകളും കുട്ടികളും വയോധികരുമാണ്. 18 വയസിന് താഴെയുള്ളവര്‍ 22,800 പേരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേരിട്ടുള്ള ആക്രമണങ്ങള്‍ക്ക് പുറമെ നിരന്തരമായ സംഘര്‍ഷ സാഹചര്യവും അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ചയും മൂലം 16,300ഓളം പേര്‍ മരണപ്പെട്ടതായും പഠനം പറയുന്നു.
ഏകദേശം 12,200 പേരെ കാണാതായിട്ടുണ്ടെന്നും, ഇവരില്‍ ഭൂരിഭാഗവും 18 മുതല്‍ 64 വയസുവരെ പ്രായമുള്ള പുരുഷന്മാരാണെന്നും പഠനം കണക്കാക്കുന്നു. ഗസ്സയിലെ മരണസംഖ്യ പെരുപ്പിച്ചാണെന്ന ആരോപണങ്ങള്‍ക്ക് വിരുദ്ധമായ കണ്ടെത്തലുകളാണ് ഈ റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്.
അതേസമയം, ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോഗ്രാഫിക് റിസര്‍ച്ച് നടത്തിയ മറ്റൊരു പഠനത്തില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 1,12,000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ആകെ മരണസംഖ്യ 1,86,000 കടക്കാമെന്ന മുന്നറിയിപ്പും ഗവേഷകര്‍ നല്‍കുന്നു.
-
News1 day agoബാറുടമകളുടെ പിന്നാലെ പോകുന്ന സര്‍ക്കാര്‍
-
News1 day agoAmazon ലോകത്തിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള കമ്പനി; Walmart രണ്ടാമത്
-
News1 day agoവണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ വിവാദം: ‘ഓപ്പറേഷൻ ചെയ്തത് താനല്ല’ — ഡോ. ലളിതാംബിക
-
News1 day agoകേരളത്തില്‍ സ്വര്‍ണവില ഇടിഞ്ഞു; പവന് 800 രൂപ കുറഞ്ഞു
-
world1 day agoഗസ്സ വംശഹത്യയില്‍ പ്രതിഷേധം; ബെര്‍ലിനേല്‍ പുരസ്കാരം നിരസിച്ച് കൗതര്‍ ബെന്‍ ഹനിയ
-
News1 day agoമധ്യപ്രദേശില്‍ ദിനംപ്രതി 130ല്‍ അധികം സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്നു; ആറു വര്‍ഷത്തില്‍ 2.74 ലക്ഷം കേസുകള്‍
-
News1 day agoറംസാന് പാചകം; ഇറച്ചി പപ്സ്
-
News1 day agoഎസ്ഐആര്‍ അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും; അരലക്ഷത്തിലേറെപേര് ഒഴിവാക്കപ്പെടും
