entertainment
പലയാനത്തിലേക്ക് നീളുന്ന ക്രിസ്തുമസ്
സുഖസുഷുപ്തിയിലാണ്ട ഭൂമിയിലേക്ക്, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം പാടി, മാലാഖമാര്‍ വെള്ളിച്ചിറകുകള്‍ വിശി പറന്നിറങ്ങി
ഷീല ടോമി
രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പാണ്. മഞ്ഞുപൊഴിയുന്ന രാത്രി. മറിയം ഏറെത്ത ഉര്‍ന്നിരുന്നു. അതിശൈത്യത്തില്‍ അവളുടെ കാലുകള്‍ വിണ്ടുപൊട്ടിയിരുന്നു. രാജകല്‍പനയാണ്. എത്രയും വേഗം ജറുസലേമിലെത്തണം. പേരെഴുതിക്കണം. പൗരത്വപ്പട്ടികയില്‍നിന്ന് പുറത്താവരുതല്ലോ. അവളെ വഹിച്ച് ഏന്തി നടന്ന കഴുതയും തളര്‍ന്നിരുന്നു. താങ്ങിപ്പിടിച്ചാണ് ജോസഫ് നിറഗര്‍ഭിണിയെ നഗരകവാടത്തിലേക്ക് ആനയിച്ചത്. ആ നിമിഷം, സത്രത്തില്‍ അവര്‍ക്ക് ഇടം കിട്ടാത്ത ആ രാത്രി, ബെത്‌ലഹേമിന്റെ ചരിത്രം മാറ്റിയെഴുതപ്പെടാന്‍ പോവുകയാണെന്ന് അവരറിഞ്ഞില്ല.
സുഖസുഷുപ്തിയിലാണ്ട ഭൂമിയിലേക്ക്, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം പാടി, മാലാഖമാര്‍ വെള്ളിച്ചിറകുകള്‍ വിശി പറന്നിറങ്ങി. പകല്‍ മുഴുവന്‍ ആട്ടിന്‍പറ്റങ്ങളെ മേച്ചുനടന്ന് നഗരത്തിന്റെ വെളിമ്പ്രദേശങ്ങളില്‍ തീക്കുണ്ഡത്തിനു ചുറ്റും വീണുറങ്ങിയവര്‍ ഒരു അഭൗമ സംഗീതം കേട്ട് പിടഞ്ഞുണര്‍ന്നു. ആ രാത്രിക്ക് വല്ലാത്തൊരു ആകര്‍ഷണീയതയുണ്ടെന്ന് അവര്‍ക്ക് തോന്നി. അലഞ്ഞുതിരിയാന്‍ വിധിക്കപ്പെട്ടവരുടെ, അടിമകളുടെ, ഭാഗധേയം മാറ്റിയെഴുതിയ വിസ്മയ താരകം പ്രകാശവര്‍ഷങ്ങള്‍ക്കകലെ പുഞ്ചിരിച്ചുനില്‍ക്കുന്നു! രോമക്കുപ്പയങ്ങള്‍ വാരിച്ചുറ്റി അവര്‍ തിടുക്കത്തില്‍ നക്ഷത്രത്തിന്റെ ദിശനോക്കി നടന്നു. കാലിത്തൊഴുത്ത് അവരെ കാത്തുകിടന്നു.
തോല്‍ക്കുടങ്ങളില്‍ ഇത്തിരി ആട്ടിന്‍ പാലും അവര്‍ കരുതിയിരുന്നു. പുല്‍ക്കിടക്കയില്‍ കിടന്ന് ഉണ്ണി ഉറക്കത്തില്‍ പുഞ്ചിരിച്ചു. ‘നിങ്ങളെ തേടിയാണ് ഞാന്‍ വന്നിരിക്കുന്നത്’ എന്നൊരു നിശബ്ദ സന്ദേശം ഇ ടയന്മാരുടെ ഹൃദയഭിത്തികളില്‍ പ്രതിധ്വനിച്ചു. നൂറ്റാണ്ടുകളായി പേറിനടന്ന അടി മത്തത്തിന്റെ നുകങ്ങള്‍ അഴിഞ്ഞു വിഴുന്ന കിലുക്കം അവര്‍ കേട്ടു.
സമാധാനം തേടിയുള്ള മനുഷ്യന്‍ യാത്ര ഇന്നും തുടരുകയാണ്. എങ്ങാണ് നാഥന്‍ വാഗ്ദാനം ചെയ്ത സമാധാനം. ഏത് മേഘപാളികള്‍ക്കുള്ളിലാണ് അത് ഒളിച്ചിരിക്കുന്നത്?. നന്മനക്ഷത്രങ്ങള്‍ കണ്ണടക്കുകയാണ്. നാഥന്‍ പിറന്ന മണ്ണില്‍ കുഞ്ഞുങ്ങള്‍ ഭക്ഷണമില്ലാതെ, ദാഹജലമില്ലാതെ, മരുന്നുകളില്ലാതെ, മൃതിപൂകുന്നു. ആയിരങ്ങള്‍, പതിനായിരങ്ങള്‍ അഭിനവ ഹെറോദേസിന്റെ മിസൈലുകള്‍ക്കും വെടിയുണ്ടാകള്‍ക്കും ഇരയായി രക്തം ചൊരിഞ്ഞും കത്തിക്കരിഞ്ഞും മരിക്കുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുന്ന കുഞ്ഞുങ്ങള്‍ക്ക് എന്ത് ക്രിസ്തുമസ് പിഞ്ചുകുഞ്ഞുങ്ങളുടെ രക്തം വീണ് ഭൂമി കുതിരുകയാണ്. ലോകം മഹാന്ധകാരത്തില്‍ മുങ്ങുകയാണ്. ലോകമെങ്ങും പലായനങ്ങള്‍ തുടര്‍ക്കഥയാവുന്നു. മരുഭൂമിയും കടലുകളും അതിരുകളും താണ്ടി ഓടുകയാണ് ജനം. കാലിത്തൊഴുത്തില്‍ പിറന്നവന്‍, അഭയാര്‍ഥിക്കുഞ്ഞായി ഈജിപ്തിലേക്ക് പലായനം ചെയ്തവന്‍, പാപികള്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കുമിടയില്‍ ജീവിച്ചവന്‍, അധികാരങ്ങളെ ചോദ്യം ചെയ്തവന്‍, അവന്റെ പിറവി നല്‍കുന്ന ലളിതസന്ദേശം, ത്തില്‍ കെട്ടിപ്പൊ ധാര്‍ഷ്ട്യക്കിയ മഹാസൗധങ്ങളില്‍ അവന് ഇട മുണ്ടാവില്ല എന്ന ഓര്‍മപ്പെടുത്തലാണ്.
സ്വര്‍ണത്തില്‍ പൊതിഞ്ഞ കാഴ്ച്ചദ്രവ്യങ്ങളില്‍ പ്രസാദിക്കാന്‍ അവനാവുമോ! ആദ്യജാതനെ മാറോടുചേര്‍ത്ത് ജോസ ഫും മറിയവും ഈജിപ്തിലേക്ക് ഓടി ത്തീര്‍ത്ത ദൂരങ്ങള്‍ ഇന്നും ഓടിക്കൊണ്ടി രിക്കുകയാണ് അഗതികള്‍ സ്വന്തമെന്ന് പറയാന്‍ ഒരു ദേശമില്ലാത്ത, മണ്ണില്ലാത്ത, അമ്മമാര്‍ നിറവയറുമായ് യാത്ര തുടരുന്നു. വേലികള്‍ക്കപ്പുറം തോക്കേന്തി നില്‍ക്കുന്ന പട്ടാളം പിറക്കും മുന്നേ കുഞ്ഞുകണ്ണുകളിലെ ചിരി കെടുത്തിക്കളയുന്നു. ദിവ്യ ശിശുവിന്റെ പിറവിക്കായ് ലോകം പുല്‍ക്കൂടൊരുക്കി കാത്തിരിക്കുമ്പോള്‍ ‘ആയിരം ശിശുരോദനങ്ങള്‍’ ഉയരുന്നത് കേള്‍ക്കാന്‍ കാതുകള്‍ തുറക്കുന്നില്ലെങ്കില്‍ ഈ നക്ഷത്രത്തിളക്കങ്ങളൊക്കെയും വ്യര്‍ത്ഥമല്ലേ! അസഹിഷ്ണുതയുടെ ഇരിപ്പിടമായ് മാറുന്ന മനസുകള്‍. പുകയുന്ന അഗ്‌നിപര്‍വതങ്ങള്‍ പേറുന്ന വന്‍കരകളുമായ് ഭ്രമണം തുടരുന്ന ഭൂമി സ്വര്‍ണമിനാ രങ്ങള്‍ വിളങ്ങുന്ന പള്ളിമേടകളില്‍ വെളിപ്പെടാത്ത രഹസ്യം വലിയവരില്‍ നിന്നും മറച്ചുവെച്ച് ശിശു ഹൃദയമുള്ളവര്‍ക്ക് മാത്രം വെളിപ്പെടുത്തിയവനാണ് അവന്‍. കുലങ്ങളും വര്‍ണങ്ങളും ജാതികളും വംശങ്ങളും അപ്രസക്തമാവുന്ന സമത്വസുന്ദര സോഷ്യലിസത്തിന്റെ പിറവിയായിരുന്നു കാലിത്തൊഴുത്തില്‍ സംഭവിച്ചത്.
പുല്‍മെത്തയില്‍ കിടന്ന് ഉണ്ണിയേശു മറിയത്തെ നോക്കി. ആ നോട്ടത്തിന്റെ കാന്തിക കിരണങ്ങള്‍ അപമാനിതരാവുന്ന ഓരോ അമ്മയേയും തേടി ഇന്നും യുഗങ്ങള്‍ താണ്ടി വരുന്നു. ‘ഭൂമിയില്‍ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവള്‍’ എന്ന് മാലാഖമാര്‍ വാഴ്ത്തിയവള്‍ അപമാനം പേറി ഇടറിനടന്നു. മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അവളുടെ ഹൃദയത്തിലേക്ക് കടക്കാനിരുന്ന വാള്‍ രാജമന്ദിരങ്ങളില്‍ അന്നേ തുടച്ചുമിനുക്കി വെച്ചത് അവളറി ഞ്ഞില്ല. പാപികളുടെയും ചുങ്കക്കാരുടെയും വേശ്യകളുടെയും കൂട്ടുകാരന് അവള്‍ ജന്മം നല്‍കിയത് തെറ്റ്. വഴിതെറ്റിപ്പോയവരെ തേടി അവന്‍ നടന്നത് മഹാപരാധം. ‘നിയമങ്ങള്‍ മനുഷ്യര്‍ക്ക് വേണ്ടിയാണ്. മനുഷ്യന്‍ നിയമത്തിനു വേണ്ടിയല്ല.’ എന്ന് പറയാന്‍ ഒരു ഗുരുവും അന്നോളം പിറന്നിട്ടില്ലായിരുന്നു. ഓരോ ക്രിസ്തുമസും കുരിശിലേക്കുള്ള യാത്രയുടെ തുടക്കമാണ്.
സത്യം കുരിശില്‍ പിടയുമ്പോള്‍ രക്ഷകന്റെ പിറവിക്കായ് ലോകം വീണ്ടും കാത്തിരിപ്പ് തുടരും. ആ പ്രതീക്ഷയാണല്ലോ ജീവിതമെന്ന മഹാകാവ്യം. മതങ്ങളുടെയോ ഭാഷയുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ വേലികള്‍ക്കപ്പുറത്തേക്ക് പീഡിതര്‍ക്ക് മോചനവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും പ്രഘോഷിച്ചുകൊണ്ട് ക്രിസ്തുമസ് പൂത്തിരികള്‍ നാടെങ്ങും കത്തി പ്പടരട്ടെ. പാടാം ‘ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം.’ കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
entertainment
ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം ചർച്ചയായി
സ്ത്രീകേന്ദ്രിത സിനിമകൾ വിജയിക്കുമ്പോൾ അത് കൂട്ടായ പരിശ്രമത്തിന്റെ ഫലമായി വിലയിരുത്തപ്പെടുമ്പോൾ, പുരുഷകേന്ദ്രിത സിനിമകളുടെ വിജയം നായകന്റെ വ്യക്തിഗത നേട്ടമായി സാധാരണവൽക്കരിക്കപ്പെടുന്ന പ്രവണത ഫോറം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ‘ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം’ എന്ന ഓപ്പൺ ഫോറത്തിൽ സിനിമയിലെ ലിംഗവിവേചനം എങ്ങനെ ചലച്ചിത്ര വിജയങ്ങളെ സ്വാധീനിക്കുന്നു എന്നതായിരുന്നു മുഖ്യ ചർച്ചാവിഷയം. സ്ത്രീകേന്ദ്രിത സിനിമകൾ വിജയിക്കുമ്പോൾ അത് കൂട്ടായ പരിശ്രമത്തിന്റെ ഫലമായി വിലയിരുത്തപ്പെടുമ്പോൾ, പുരുഷകേന്ദ്രിത സിനിമകളുടെ വിജയം നായകന്റെ വ്യക്തിഗത നേട്ടമായി സാധാരണവൽക്കരിക്കപ്പെടുന്ന പ്രവണത ഫോറം ചൂണ്ടിക്കാട്ടി.
സ്രേയ ശ്രീകുമാർ മോഡറേറ്റ് ചെയ്ത ഫോറത്തിൽ ചലച്ചിത്ര എഡിറ്ററും മുൻ ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സണുമായ ബീന പോൾ, ചലച്ചിത്ര നിരൂപകൻ ജി.പി. രാമചന്ദ്രൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗവേഷക ഡോ. രേഖ രാജ്, സംവിധായിക ഐ.ജി. മിനി, ചലച്ചിത്ര നിരൂപക ഡോ. അനു പാപ്പച്ചൻ എന്നിവർ പങ്കെടുത്തു.
കലാരംഗങ്ങളിലെയും സൃഷ്ടിപരമായ ഇടങ്ങളിലെയും സ്ത്രീകളുടെ നേതൃത്വവും സൃഷ്ടിപരമായ നിർദേശങ്ങളും അംഗീകരിക്കാൻ സമൂഹം പഠിക്കേണ്ടതിന്റെ ആവശ്യകത സംവിധായിക ഐ.ജി. മിനി ഊന്നിപ്പറഞ്ഞു. സിനിമയിലെ നിലവിലെ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാണെന്നും, ചില കൂട്ടായ്മകൾ പ്രചരിപ്പിക്കുന്ന മാധ്യമ തെറ്റിദ്ധാരണകളും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും ഈ രംഗത്തെ ശക്തമായി സ്വാധീനിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.
നടിയെ ആക്രമിച്ച കേസിനെ പരാമർശിച്ച ഭാഗ്യലക്ഷ്മി, സംഭവത്തിന്റെ തുടക്കത്തിൽ അതിജീവിതയായ നടിക്ക് സിനിമാ വ്യവസായത്തിനുള്ളിൽ നിന്ന് യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ലെന്നും, അവൾ ഒറ്റയ്ക്കാണ് അതിനെതിരെ പോരാടേണ്ടിവന്നതെന്നും പറഞ്ഞു. ഇത് സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന ഒറ്റപ്പെടലിനെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും അവർ വ്യക്തമാക്കി.
പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന തരത്തിലുള്ള ആഘോഷവും അംഗീകാരവും സ്ത്രീ അഭിനേതാക്കൾക്ക് ലഭിക്കുന്നില്ലെന്നതും ഫോറത്തിൽ ചർച്ചയായി. ‘ജനപ്രിയ നായകൻ’ പോലുള്ള വിശേഷണങ്ങൾ കൂടുതലായി പുരുഷ അഭിനേതാക്കൾക്കായി മാത്രം ഉപയോഗിക്കപ്പെടുന്നതായും പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. പുരുഷ–സ്ത്രീ വേതന വ്യത്യാസം സമൂഹത്തിലെ വ്യാപകമായ അസമത്വത്തിന്റെ പ്രതിഫലനമാണെന്ന് ജി.പി. രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
സെഷന്റെ ഭാഗമായി ഗവേഷക ഡോ. രേഖ രാജ് രചിച്ച ‘പെൺതിര’ എന്ന പുസ്തകവും പ്രകാശനം ചെയ്തു.
entertainment
‘രണ്ട് കലാകാരന്മാര്‍, ഒരു പിണക്കം; മറക്കാനാകാത്ത ഒരു പാഠം; ദുല്‍ഖറിന്റെ കാന്ത ഡിസംബര്‍ 12ന് ഒ.ടി.ടി യിലേക്ക്
മഹാദേവന്റെ ജീവിതമാണ് കഥയുടെ ആസ്പദം.
ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രം ‘കാന്ത’ ഓ.ടി.ടി റിലീസിനൊരുങ്ങുന്നു. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍, റാണ ദഗ്ഗുബതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രം ഡിസംബര്‍ 12ന് നെറ്റ്ഫ്‌ളിക്‌സില്‍ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ സ്ട്രീം ചെയ്യും1950കളിലെ മദ്രാസിന്റെ പശ്ചാത്തലത്തില്‍ സൂപ്പര്‍സ്റ്റാര്‍ ടി.കെ. മഹാദേവന്റെ ജീവിതമാണ് കഥയുടെ ആസ്പദം. സ്പിരിറ്റ് മീഡിയയും വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2022ലെ ഹേ സിനാമിയെ തുടര്‍ന്ന് ദുല്‍ഖറിന്റെ തമിഴ് സിനിമയിലേക്കുള്ള പ്രധാന തിരിച്ചുവരവായാണ് ചിത്രത്തെ കാണുന്നത്. ചിത്രത്തിന് പ്രചോദനമായി കണക്കാക്കുന്നത് പഴയകാല സൂപ്പര്‍സ്റ്റാര്‍ എം.കെ. ത്യാഗരാജ ഭാഗവതരുടെ കരിയറാണ്. എന്നാല്‍, അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചിത്രീകരിച്ചുവെന്ന് ആരോപിച്ച് ഭാഗവതതുടെ ചെറുമകന്‍ കോടതിയെ സമീപിച്ചിരുന്നു. ത്യാഗരാജനെ മോശം സ്വഭാവക്കാരനായി ദാരിദ്ര്യത്തില്‍ ജീവിച്ചവനായി വരച്ചുകാട്ടിയതാണെന്നും അതിനെതിരെ നിയമനടപടി ആവശ്യപ്പെട്ടുമാണ് ഹരജി. അതേസമയം കാന്ത യഥാര്‍ത്ഥ വ്യക്തിയെ അടിസ്ഥാനപ്പെടുത്തിയതല്ലെന്നും പൂര്‍ണമായും സാങ്കല്‍പ്പികമായ കഥയാണെന്നും ദുല്‍ഖര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. റിലീസിന്റെ ആദ്യ ദിവസം നാല് കോടി രൂപ വരുമാനമാണ് ചിത്രം കരസ്ഥമാക്കിയത്. ദുല്‍ഖറിന്റെ മുന്‍ഹിറ്റായ ലക്കി ഭാസ്‌കറിന്റെ ആദ്യ ദിന കളക്ഷനായ 8.45 കോടിയുടെ പകുതി മാത്രമാണ് ഇത്. ചിത്രത്തിന്റെ മന്ദഗതിയും രണ്ടാം പകുതിയിലെ കുറവുകളും വിമര്‍ശനങ്ങള്‍ക്ക് ഇടയായെങ്കിലും ദുല്‍ഖറിന്റെ പ്രകടനം ഒരേസ്വരത്തില്‍ പ്രശംസിക്കപ്പെട്ടു.
entertainment
മധുബാല- ഇന്ദ്രന്‍സ് ചിത്രം ”ചിന്ന ചിന്ന ആസൈ” സെക്കന്റ് ലുക്ക് പുറത്ത്
മധുബാല, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വര്‍ഷാ വാസുദേവ് ഒരുക്കുന്ന ”ചിന്ന ചിന്ന ആസൈ” ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്.
മധുബാല, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വര്‍ഷാ വാസുദേവ് ഒരുക്കുന്ന ”ചിന്ന ചിന്ന ആസൈ” ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്. നടി മഞ്ജു വാര്യരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വര്‍ഷാ വാസുദേവ് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഒരു ഇടവേളക്കു ശേഷം കേന്ദ്ര കഥാപാത്രവുമായാണ് മധുബാല മലയാളത്തില്‍ എത്തുന്നത്.
വര്‍ഷ വാസുദേവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതത്തിന്റെ പശ്ചാത്തലത്തോടെ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തു വന്നിരുന്നു. തമിഴ് സംവിധായകന്‍ മണി രത്നം ആണ് ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. പൂര്‍ണ്ണമായും വാരണാസിയില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം 2026 ആദ്യം തീയേറ്ററുകളില്‍ എത്തും.
ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റര്‍ : റെക്ക്‌സണ്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണ്‍, ആര്‍ട്ട് ഡയറക്റ്റര്‍ : സാബു മോഹന്‍, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനര്‍ : രംഗനാഥ് രവി, കൊറിയോഗ്രാഫര്‍ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : നവനീത് കൃഷ്ണ, ലൈന്‍ പ്രൊഡ്യൂസര്‍ : ബിജു പി കോശി, ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്‌സ് : പിക്‌റ്റോറിയല്‍എഫ് എക്‌സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യന്‍, ടൈറ്റില്‍ ഡിസൈന്‍ : ജെറി, പബ്ലിസിറ്റി ഡിസൈന്‍സ് : ഇല്ലുമിനാര്‍റ്റിസ്റ്റ്, ട്രൈലെര്‍ കട്ട്‌സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്‌സ്: അന്‍വര്‍ അലി , ഉമ ദേവി, വരുണ്‍ ഗ്രോവര്‍ , ഗജ്‌നന്‍ മിത്‌കേ, സിംഗേഴ്‌സ് : ചിന്മയി ശ്രീപദ, കപില്‍ കപിലന്‍ , ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, സ്റ്റില്‍സ്: നവീന്‍ മുരളി,പി ആര്‍ ഓ : ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് : അനൂപ് സുന്ദരന്‍.
-
kerala3 days agoപെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
-
kerala3 days agoവാളയാര്‍ ആള്‍ക്കൂട്ടക്കൊല; നാല് പേര് ബിജെപി അനുഭാവികളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
-
kerala2 days agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala3 days agoവളയാറിലെ ആളക്കൂട്ടക്കൊല കേരളത്തിന് അപമാനം -മുസ്ലീം ലീഗ്
-
News1 day agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
News2 days agoയുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി
-
kerala1 day agoഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്
-
GULF3 days agoവിമാനനിരക്ക് വർധന കാരണം ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കി യുഎഇയിലെ പ്രവാസികൾ
