Connect with us

Culture

ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ മന്ത് രോഗം പടരുന്നു

Published

on

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം വ്യാപിക്കുന്നതായി ആരോഗ്യവിഭാഗം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം പിടിപെട്ടവരുടെ എണ്ണം 45 ആയി. തൊഴിലാളികളുടെ താമസ സ്ഥലത്ത് പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കാന്‍ ആരോഗ്യവകുപ്പ് ശ്രമങ്ങള്‍ തുടങ്ങി. കായക്കൊടി പഞ്ചായത്തില്‍നിന്ന് രക്തസാമ്പിളുകള്‍ ശേഖരിച്ച 12 പേര്‍ക്കാണ് മന്ത് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം ഇതേ മേഖലയില്‍ 33 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം കണ്ടെത്തിയവരില്‍ 43 പേര്‍ ജാര്‍ഖണ്ഡ് സ്വദേശികളും രണ്ട് പേര്‍ ബീഹാര്‍ സ്വദേശികളുമാണ്. ഇവരെല്ലാം അതത് സംസ്ഥാനങ്ങളില്‍നിന്ന് രോഗം ബാധിച്ചെത്തിയതാണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. അതേസമയം മന്ത് രോഗത്തിന് കാരണമാകുന്ന ക്യൂലക്‌സ് കൊതുകുകളെ കായക്കൊടി പഞ്ചായത്തില്‍ കണ്ടെത്തിയിട്ടുമുണ്ട്. ഇതോടെ ഇതര സംസ്ഥാന തൊഴിലാളികളുടെ എല്ലാ താമസ കേന്ദ്രങ്ങളിലും ക്യാമ്പുകള്‍ നടത്തി രോഗനിര്‍ണ്ണയം നടത്താനാണ് തീരുമാനം.
ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ തൊഴിലാളികള്‍ താമസിക്കുന്നത്. ഇത്്് രോഗം പടര്‍ന്നുപിടിക്കാന്‍ കാരണമാകുന്നുവെന്നാണ് വിലയിരുത്തുന്നത്. മാര്‍ച്ച് മാസത്തോടെ നിലവാരമില്ലാത്ത എല്ലാ താമസ കേന്ദ്രങ്ങളും അടച്ചു പൂട്ടാനാണ് തീരുമാനം.
അതേസമയം, ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് പരാതിയുണ്ട്. തൊഴിലുടമകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കാറില്ല. തൊഴിലാളികളുടെ എണ്ണം, ആരോഗ്യസ്ഥിതി, ജീവിത പശ്ചാത്തലം തുടങ്ങിയ കാര്യങ്ങള്‍ വിശദമായി രേഖപ്പെടുത്തുന്നില്ല.

Film

‘അധ്വാനങ്ങളെ കണ്ടില്ലെന്ന് നടിച്ചോളൂ, ചവിട്ടി മെതിക്കരുത് ‘; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ സംവിധായകന്‍

നരിവേട്ട വിജയകരമായ സിനിമയാണ് അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിടാനും ഞങ്ങള്‍ തയ്യാറാണെന്ന് അനുരാജ് സോഷ്യല്‍ മീഡിയില്‍ പ്രതികരിച്ചു.

Published

on

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ അനുരാജ് മനോഹര്‍. അസോസിയേഷന്റെ വിജയചിത്രങ്ങളുടെ പട്ടികയില്‍ നരിവേട്ട ഉള്‍പ്പെടുത്തിയിട്ടില്ല. നരിവേട്ട വിജയകരമായ സിനിമയാണ് അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിടാനും ഞങ്ങള്‍ തയ്യാറാണെന്ന് അനുരാജ് സോഷ്യല്‍ മീഡിയില്‍ പ്രതികരിച്ചു.

ഞാന്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം മെയ് മാസത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് നരിവേട്ട. ഇവിടുത്തെ പ്രമുഖ പ്രൊഡ്യൂസര്‍മാരെയെല്ലാം സമീപിച്ച, അവര്‍ നിരസിച്ച സിനിമ കൂടെയാണ് നരിവേട്ട. ഒരു സിനിമാ സംവിധായകന്‍ എന്ന നിലയില്‍ പ്രൊഡ്യൂസര്‍മാരെ തേടിയുള്ള അലച്ചില്‍ സ്വാഭാവികമാണെന്നുള്ള ബോധ്യത്തില്‍ ആ സിനിമയോടുള്ള ഇഷ്ടത്തില്‍ നടന്ന തേടലില്‍ ആണ് ഇന്ത്യന്‍ സിനിമ കമ്പനി സിനിമ ചെയ്യാന്‍ തയ്യാറാവുന്നത്. അവരുടെ ആദ്യ നിര്‍മ്മാണ സംരംഭം ആണ് നരിവേട്ട. സിനിമ ഇറങ്ങി മാസങ്ങള്‍ക്കിപ്പുറം പതിവ് പോലെ പ്രൊഡ്യൂസര്‍ അസോസിയേഷന്റെ വര്‍ഷാവസാന വിധിയില്‍ ഈ വര്‍ഷം പതിഞ്ച് സിനിമകള്‍ മാത്രമാണ് ലാഭകരമായി തീര്‍ന്നത് എന്നതാണ് വിധി. ഈ വിധിയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അനുരാജ് .

സിനിമ ഒരു വ്യവസായം കൂടെയാണ്, സിനിമകളെല്ലാം അമ്പേ പരാജയങ്ങളാണ് എന്ന് മൈക്ക് കെട്ടി വിളിച്ച് കൂവുന്നവര്‍ ഇതിന്റെ കടയ്ക്കല്‍ കത്തി വെക്കുകയാണ്. പുതിയ പ്രൊഡ്യൂസര്‍മാര്‍ രംഗത്ത് വരാതാവുകയും കാലങ്ങളായി ഇത് കൈക്കുമ്പിളില്‍ ഭരിച്ച് നിര്‍ത്താമെന്നുമാണ് വിധിക്ക് പിന്നിലെ ഉദ്ദേശമെങ്കില്‍ ഉണ്ടാകാന്‍ പോകുന്നത് വലിയ കോര്‍പറേറ്റ് കമ്പനികള്‍ക്ക് നിങ്ങളിത് തീറെഴുതിക്കൊടുക്കെയാണ് എന്ന യാഥാര്‍ത്ഥ്യമാണ്. ഏതാണ്ട് വൈക്കോല്‍ കൂനയുടെ അരികെ കെട്ടിയ പട്ടിയെ പോലെ. ”തിന്നുകയുമില്ല തീറ്റിക്കുകയുമില്ല”. ഇന്ത്യന്‍ സിനിമ കമ്പനി പ്രൊഡ്യൂസ് ചെയ്ത് ഞാന്‍ സംവിധാനം ചെയ്ത നരിവേട്ട ലാഭകരമായ സിനിമയാണ്. അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിടാന്‍ ഞങ്ങള്‍ തയ്യാറുമാണ്.

ആദ്യം പ്രൊഡ്യൂസ് ചെയ്ത സിനിമ ലാഭകരമാവുകയും അതേ സംവിധായകനെ വച്ച് മറ്റൊരു സിനിമ അവര്‍ പ്ലാന്‍ ചെയ്യുകയും ചെയ്യുന്നത് സിനിമയില്‍ വിരളമായി സംഭിക്കുന്ന ഒന്നാണ്. അത്തരമൊരു സന്ദര്‍ഭത്തില്‍ ഞങ്ങള്‍ അടുത്ത സിനിമയുടെ ആലോചനയില്‍ നില്‍ക്കുന്ന സമയത്താണ് ഇത്തരമൊരു വിധി ഉണ്ടാകുന്നത്.

Nb:-ഓരോ സിനിമയും ഓരോ പോരാട്ടമാണ്. ആരും കൈപിടിച്ച് കയറ്റിയതല്ല. നടന്നു തേഞ്ഞ ചെരുപ്പുകളും വിയര്‍ത്തൊട്ടിയ കുപ്പായങ്ങളും സാക്ഷി. അധ്വാനങ്ങളെ കണ്ടില്ലെന്ന് നടിച്ചോളൂ, ചവിട്ടി മെതിക്കരുത്. എന്ന് അദ്ദേഹം പറഞ്ഞു.

 

Continue Reading

Film

‘ആട് 3’ ഷൂട്ടിങ്ങിനിടെ വിനായകനു പരുക്ക്

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടി.

Published

on

തിരുച്ചെന്തൂർ: ‘ആട് 3’ സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ വിനായകനു പരുക്കേറ്റു. തിരുച്ചെന്തൂരിൽ ചിത്രീകരിച്ച സംഘട്ടനരംഗങ്ങൾക്കിടെയാണ് വിനായകന്റെ തോൾ എല്ലിന് പരുക്കേറ്റത്. തുടർന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടി.

ആശുപത്രിയിൽ നടത്തിയ എം.ആർ.ഐ സ്കാനിലാണ് തോൾ എല്ലിന് സാരമായ ക്ഷതമുണ്ടായതായി സ്ഥിരീകരിച്ചത്. ഡോക്ടർമാർ വിനായകനു ആറാഴ്ചത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ജയസൂര്യ വീണ്ടും ഷാജി പാപ്പനായി എത്തുന്ന ‘ആട് 3’ സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവൽ തോമസ് തന്നെയാണ്. വലിയ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഫ്രൈഡേ ഫിലിം ഹൗസും കാവ്യാ ഫിലിം ഹൗസും ചേർന്ന് വിജയ് ബാബുവും വേണു കുന്നപ്പള്ളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Continue Reading

Film

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി

ഡിജിപിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശുപാര്‍ശകള്‍ അംഗീകരിച്ച് ഇന്നലെയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

Published

on

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിജിപിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശുപാര്‍ശകള്‍ അംഗീകരിച്ച് ഇന്നലെയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിയെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അതിജീവിത നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അപ്പീല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ തള്ളിയത് നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നാണ് ഡിജിപിയും സ്പെഷ്യല്‍ പ്രോസിക്യൂട്ടരും ചൂണ്ടിക്കാട്ടുന്നത്. വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകള്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടും. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുന്നതോടെ അപ്പീല്‍ ഫയല്‍ ചെയ്യാനാണ് നിലവിലെ തീരുമാനം.

കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറു പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവ് വിധിച്ചെങ്കിലും ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് അടക്കം നാലുപേരെ വിചാരണ കോടതി വെറുതെ വിട്ടത്. എന്നാല്‍, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഉയര്‍ന്ന കോടതിയില്‍ ഇത് തെളിയിക്കാന്‍ കഴിയുമെന്നുമാണ് പ്രോസിക്യൂഷന്റെയും അന്വേഷണ സംഘത്തിന്റെയും നിലപാട്.

 

 

Continue Reading

Trending